ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഭർത്താവിനെ മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചുകൊന്ന യുവതി പിടിയിൽ. മജ്ഹോല സ്വദേശിയായ പവൻ താക്കൂർ (30) കൊല്ലപ്പെട്ടത്. സംഭവത്തിൽ പവന്റെ ഭാര്യ ആഞ്ചൽ, ഇവരുടെ കാമുകനും അനന്തരവനുമായ അങ്കിത്, ആഞ്ചലിന്റെ സഹോദരി ശിഖ, ശിഖയുടെ കാമുകൻ അജയ് എന്നിവരാണ് പിടിയിലായത്.
ആഞ്ചലും അങ്കിതും തമ്മിലുള്ള ബന്ധം പവൻ അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് പവനെ കൊലപ്പെടുത്താൻ ആഞ്ചലും അങ്കിതും കൂടി തീരുമാനിക്കുകയായിരുന്നു. ഇതിനായി ശിഖയെ ആഞ്ചൽ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശിഖയും അജയും കൂടി വീട്ടിൽ വന്ന ശേഷം പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പവനെ കെട്ടിയിടുകയും മർദിക്കുകയും ചെയ്തു. പിന്നീട് മൂന്ന് മണിക്കൂർ ഷോക്കടിപ്പിച്ചു. അവശനിലയിലായ പവനെ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു.
പിന്നീടാണ് ആത്മഹത്യാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം ഗോവണിപ്പടിയിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു. പവൻ വിഷം കഴിച്ച് ഗോവണിയിൽനിന്ന് വീണതാണെന്നാണ് പ്രതികൾ ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാൽ പവന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Husband die electric shock arrest