മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച് മലയാളി. വെടിവച്ച ജയൻ ശിവാനന്ദൻ നായർ (51) എന്നയാളെ പോലീസ് പിടികൂടി.
വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ ജയൻ വെടിയുതിർക്കുകയായിരുന്നു. കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽ വച്ച് അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു.
കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗീക അതിക്രമണത്തിന് ശ്രമിച്ചിരുന്നു. ഇന്നലെയും അക്രമികൾ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്.
താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയൻ പ്രതികരിച്ചത്. യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയൻ ശിവാനന്ദൻ നായർ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചത്. നാടൻ തോക്കുപയോഗിച്ചാണ് വെടവച്ചതെന്നാണ് വിവരം. ജയൻ കരസേനയിൽ സൈനികനായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Tags : malayali man shoots young men thane police