ലക്നോ: ഉത്തർപ്രദേശിൽ കനത്ത മഴയിലും അതിശക്തമായ കാറ്റിലും ഇടിമിന്നലേറ്റും 111 പേർ മരിച്ചു. 72 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. വീടിന്റെ മേൽകൂരകൾ പറന്നുപോവുകയും റോഡുകൾ തകരുകയും ചെയ്തു. മേയ് 13 ന് 89 പേർ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും 200 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് റിലീഫ് കമ്മീഷണറുടെ ഓഫീസ് ആദ്യം അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മരണസംഖ്യ വീണ്ടും ഉയരുകയായിരുന്നു.
ഏകദേശം 12 ജില്ലകളിലാണ് മരണങ്ങൾ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പ്രയാഗ്രാജിന് ചുറ്റുമുള്ള പ്രദേശത്താണ്. ദുരന്തബാധിതരെ സഹായിക്കാനും 24 മണിക്കൂറിനുള്ളിൽ ഇവർക്ക് സാമ്പത്തിക സഹായം കൈമാറാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.
മൺസൂൺ മഴ എത്തുന്നതിന് മുമ്പുള്ള മാർച്ച് മുതൽ ജൂൺ വരെയുള്ള ഉഷ്ണകാലത്ത് വടക്കൻ സംസ്ഥാനത്ത് കൊടുങ്കാറ്റുകൾ സാധാരണമാണ്.
Tags : death storm Uttar Pradesh rain