കോൽക്കത്ത: മുൻ കേന്ദ്രമന്ത്രി ശിശിർ അധികാരിയുടെ തട്ടകമാണ് ബംഗാളിലെ പൂർബ മേദിനിപുർ ജില്ല. മൂന്നു മണ്ഡലങ്ങളാണ് അധികാരി കുടുംബത്തിനു കൂടുതൽ സ്വാധീനം. ഒരു കാലത്ത് ഇടതുപക്ഷത്തെ ശക്തമായി പ്രതിരോധിച്ചിരുന്ന അധികാരി കുടുംബം പിന്നീട് തൃണമൂൽ കോൺഗ്രസിന്റെ നെടുംതൂണായി മാറി. ഇപ്പോൾ കുടുംബമൊന്നാകെ ബിജെപിയിലാണ്.
ശിശിർ അധികാരിയുടെ മകൻ സുവേന്ദു അധികാരിയാണ് ബംഗാൾ പ്രതിപക്ഷനേതാവ്. സൗമേന്ദു കാന്തി ലോക്സഭ മണ്ഡലത്തിൽനിന്നുള്ള എംപിയാണ്. ശിശിറിന്റെ മറ്റൊരു മകൻ ദിബ്യേന്ദു മുൻ എംപിയാണ്. താംലുക്, കാന്തി ഉത്തർ, കാന്തി ദക്ഷിൺ എന്നീ മണ്ഡലങ്ങളാണ് അധികാരി കുടുംബത്തിന്റെ സ്വാധീനം ഏറെ പ്രകടമായിട്ടുള്ളത്.
2021ൽ താംലുക്കിൽ തൃണമൂൽ കോൺഗ്രസിലെ ഡോ. സൗമേൻ കുമാർ മഹാപാത്ര വെറും 793 വോട്ടിനാണ് വിജയിച്ചത്. 2021ലാണ് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. വൈകാതെ കുടുംബമൊന്നാകെ ബിജെപിയിലെത്തി. 2021ൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ഇത്തവണ മമതയെ വെല്ലുവിളിച്ച് ഭവാനിപുരിൽ മത്സരിക്കുന്നു.
അധികാരികുടുംബത്തിന്റെ ചുവടുമാറ്റം പൂർബ മേദിനിപുരിൽ തൃണമൂലിന്റെ സംഘടനാസംവിധാനത്തെ ഉലച്ചു. ഇത്തവണ ദീപേന്ദ്ര നാരായൺ റോയിയെ ആണ് താംലുക്കിൽ തൃണമൂൽ സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ തവണ തോറ്റ ഹരേകൃഷ് ബേരയ്ക്കു ബിജെപി വീണ്ടും സീറ്റ് നല്കി. സിപിഐ സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും മണ്ഡലത്തിൽ തൃണമൂൽ-ബിജെപി പോരാട്ടമാണ് അരങ്ങേറുന്നത്.
2021ൽ കാന്തി ഉത്തർ മണ്ഡലത്തിൽ ബിജെപിയിലെ സുമിത സിൻഹയാണ് വിജയിച്ചത്. ഇത്തവണയും സിൻഹയാണ് ബിജെപി സ്ഥാനാർഥി. ബിജെപിയിലെ അരുപ് കുമാർ ദാസ് ആണ് 2021ൽ കാന്തി ദക്ഷിൺ മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണയും ദാസ് തന്നെ ബിജെപി സ്ഥാനാർഥി.
Tags : Purba Medinipur Adhikari family Suvendu Adhikari Shishir Adhikari West Bengal Niyama Sabha election