പ്രതീകാത്മക ചിത്രം
ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് പ്രദേശത്ത് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരൻ മരിച്ചു. കേന്ദ്രീയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ സിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്.
ബോറിംഗ് ജോലികൾക്കായി ഗ്രേറ്റർ നോയിഡ അതോറിറ്റി കുഴിച്ച ഏകദേശം 15 അടി ആഴമുള്ള കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കുഴിയ്ക്ക് ചുറ്റും സുരക്ഷാ വേലിയോ മുന്നറിയിപ്പ് ബോർഡോ ഉണ്ടായിരുന്നില്ലെന്ന് താമസക്കാർ ആരോപിച്ചു.
മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടി തുറന്നുകിടന്ന കുഴിയിൽ വീണത്. നാട്ടുകാർ ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രേറ്റർ നോയിഡ അഥോറിറ്റിയുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
നഗരത്തിലെ തുറന്നുകിടക്കുന്ന കുഴികൾ സുരക്ഷിതമാക്കുമെന്ന് അധികൃതർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് താമസക്കാർ കുറ്റപ്പെടുത്തി. സംഭവസ്ഥലം സന്ദർശിച്ച എസ്ഡിഎം സദർ അശുതോഷ് ഗുപ്ത, കുഴിയ്ക്ക് ചുറ്റും ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരമെന്ന് വ്യക്തമാക്കി. ഇതിന് ഉത്തരവാദിയായ കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags : boy died falling pit greater noida