ചെന്നൈ: നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്നാട് സർക്കാർ ഏതു നിമിഷവും താഴെവീഴാമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും അതിനായി പാർട്ടി അണികൾ ഇപ്പോഴേ സജ്ജരായിരിക്കണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ ആഹ്വാനം ചെയ്തു. തമിഴക വെട്രി കഴകം തനിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നതോടെ 59 വർഷത്തെ ദ്രാവിഡ രാഷ്ട്രീയ മേധാവിത്വത്തിനാണ് തമിഴ്നാട്ടിൽ അന്ത്യമായത്.
പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിൻ ഈ നിർണായക പ്രസ്താവന നടത്തിയത്. "ഈ പരാജയം താൽക്കാലികം മാത്രമാണ്. നിലവിലെ ഭരണം ഏതുസമയത്തും തകരാം. നിങ്ങൾ സജ്ജരായിരിക്കുക. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടിൽ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ വലിയ സാധ്യതയുണ്ട്. നമ്മൾ ശക്തമായി തിരിച്ചുവരികയും വീണ്ടും വിജയിക്കുകയും ചെയ്യും, സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാട് നിയമസഭയിൽ ഭരണം നിലനിർത്താൻ വിജയ്യുടെ ടിവികെയ്ക്ക് നിലവിൽ കൃത്യമായ പിന്തുണയുണ്ടെങ്കിലും ഭരണം അസ്ഥിരമാണെന്നാണ് ഡിഎംകെ വിലയിരുത്തുന്നത്. സഭയിലെ നിലവിലെ കക്ഷിനില ഇപ്രകാരമാണ്: ടിവികെ - 107 സീറ്റുകൾ (ഏറ്റവും വലിയ ഒറ്റക്കക്ഷി) കോൺഗ്രസ് - 5 സീറ്റുകൾ, ഡിഎംകെയുടെ മുൻ സഖ്യകക്ഷികളായിരുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ എന്നീ 4 പാർട്ടികൾ (2 സീറ്റുകൾ വീതം) വിജയ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 എഐഎഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയും മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുണ്ട്. വിജയ് സർക്കാർ ഏതുസമയത്തും വീഴാമെന്ന് സ്റ്റാലിൻ പ്രവചിക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ഡിഎംകെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന വിസികെ, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ എന്നിവർ എപ്പോൾ വേണമെങ്കിലും പിന്തുണ പിൻവലിച്ചേക്കാം. സർക്കാരിനെ പിന്തുണച്ച 25 എഐഎഡിഎംകെ വിമത എംഎൽഎമാരെ തമിഴ്നാട് സ്പീക്കറോ കോടതിയോ അയോഗ്യരാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.
Tags : Vijay Stalin Tamil Nadu DMK Latest News