ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ ട്രാൻസ്ജെൻഡർ (അവകാശ സംരക്ഷണ) ഭേദഗതി നിയമത്തിനെതിരേ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
സമാനസ്വഭാവമുള്ള ഹർജികൾ ഒന്നിലധികം ഹൈക്കോടതികൾ പരിഗണിക്കുന്പോൾ പരസ്പരവിരുദ്ധ വിധിന്യായങ്ങൾക്ക് കാരണമാകുമെന്ന് വാദിച്ചാണ് കേന്ദ്രം ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്.
വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ വിവിധ ഹൈക്കോടതികളിൽനിന്ന് ലഭിക്കുന്ന അഭിപ്രായം സുപ്രീംകോടതിയുടെ തീരുമാനങ്ങളെ പലപ്പോഴും സഹായിക്കുമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ആവശ്യം പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു.
ട്രാൻസ്ജെൻഡർ നിർവചനം ഉൾപ്പെടെ സുപ്രീംകോടതിയുടെ മുൻ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാർ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത ഉൾപ്പെടെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു.
ഹർജിയിൽ ഈ മാസം ആദ്യം സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ലിംഗഭേദം തിരിച്ചറിയുന്നതിനായി മെഡിക്കൽ അല്ലെങ്കിൽ ബ്യൂറോക്രാറ്റിക് ഇടപെടൽ ആവശ്യമായി വരുന്ന നിയമത്തിലെ വ്യവസ്ഥ വ്യക്തികളുടെ അന്തസ്, സ്വകാര്യത, ശാരീരിക സ്വയംഭരണം എന്നിങ്ങനെ ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണത്തെ വെല്ലുവിളിക്കുന്നു എന്നടക്കമുള്ള ആരോപണമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.
Tags : consider petitions Supreme Court Transgender law Central government