ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ വിചാരണ നേരിടുന്ന ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. യുഎപിഎ നിയമപ്രകാരമുള്ള കർശനമായ ജാമ്യവ്യവസ്ഥകളും ദീർഘകാലത്തെ തടങ്കലും തമ്മിൽ വൈരുദ്ധ്യം നിൽക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നിർണായക തീരുമാനം.
നേരത്തെ ഇതേ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ നിലപാടിനെതിരെ, മറ്റൊരു സുപ്രീംകോടതി ബെഞ്ച് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിഷയം വിശാല ബെഞ്ചിലേക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു യുഎപിഎ കേസിൽ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ ബി.വി. നഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച്, ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച മുൻ ഉത്തരവിനെ വിമർശിച്ചിരുന്നു.
ദീർഘകാലം വിചാരണയില്ലാതെ തടവിൽ പാർപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും, യുഎപിഎ കേസാണെങ്കിൽ പോലും 'ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ്' എന്ന തത്വം ബാധകമാണെന്നും കോടതി വ്യക്തമാക്കി. മുൻപ് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച 'കെ.എ. നജീബ്' കേസിലെ വിധി മറികടന്നാണ് രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതെന്ന വിമർശനം ഉയർന്നതോടെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി വിശാല ബെഞ്ചിനെ സമീപിക്കാൻ ഡൽഹി പോലീസും കോടതിയിൽ ആവശ്യപ്പെട്ടത്.
2020 സെപ്റ്റംബർ മുതൽ വിചാരണയൊന്നും ആരംഭിക്കാതെ അഞ്ച് വർഷത്തോളമായി ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്. വിശാല ബെഞ്ചിന്റെ അന്തിമ തീർപ്പ് വരുന്നത് വരെ ഉമർ ഖാലിദ് ജയിലിൽ തന്നെ തുടരും. എന്നാൽ നിയമത്തിലെ കടുത്ത വ്യവസ്ഥകൾ പുനഃപരിശോധിക്കപ്പെടാൻ ഈ തീരുമാനം വഴിവെച്ചേക്കും.
Tags : Umar Khalid Bail Plea Supreme Court Latest News