ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്നലെ രാത്രി വൈകിയും യോഗം ചേർന്നെങ്കിലും അന്തിമതീരുമാനത്തിലെത്തിയില്ല. പല സീറ്റുകളിലും തർക്കം തുടരുകയാണ്. മുതിർന്ന കേന്ദ്ര, സംസ്ഥാന നേതാക്കൾ ഡൽഹിയിൽത്തന്നെയുണ്ട്. രാത്രി വൈകിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം തുടരുകയാണ്.
കെ. സുധാകരനും അടൂർ പ്രകാശും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കോന്നിയും കണ്ണൂരും മാറ്റിനിർത്തി രണ്ടാംഘട്ട ലിസ്റ്റ് ഇന്നലെ വൈകുന്നേരത്തോടെ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പലയിടത്തും ഒറ്റപ്പേരിലേക്കെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 55 പേരുടെ ആദ്യലിസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഡൽഹിയിൽ മൂന്നു ദിവസം നീണ്ട മാരത്തണ്‍ ചർച്ചകൾക്കൊടുവിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ഏകദേശ ധാരണയിലെത്തിയത്. മുതിർന്ന നേതാവും എംപിയുമായ കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കാതെവന്നതാണു കേന്ദ്ര-സംസ്ഥാന നേതാക്കളെ വെട്ടിലാക്കിയത്.
സുധാകരന്റെ കർക്കശ നിലപാടിനെ അപ്പാടെ തള്ളിയാൽ കണ്ണൂർ ജില്ലയിലും മറ്റു നിരവധി മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ വിജയത്തെ ബാധിച്ചേക്കാമെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന് നേതൃത്വം വിലയിരുത്തിയത്.
യുഡിഎഫിൽ കോണ്‍ഗ്രസിന്റെ 95 സീറ്റുകളിൽ 55 സ്ഥാനാർഥികളെ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ശേഷിച്ച 40ൽ ഭൂരിപക്ഷം സീറ്റുകളിലും ഇന്നലെ രാവിലെയോടെ ധാരണയിലെത്തുകയും ചെയ്തു. ആറ് മണ്ഡലങ്ങളിൽ ഏക പേരിലേക്കെത്താൻ പിന്നെയും പലവട്ടം ചർച്ചകൾ വേണ്ടിവന്നു.
നാമനിർദേശ പത്രിക സമർപ്പണത്തിനും പ്രചാരണത്തിനും ദിവസം വളരെ കുറവായതിനാൽ 40 സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കാൻ കഴിയില്ലെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. കണ്ണൂരിന്റെ മാത്രം തീരുമാനം ഒരു ദിവസത്തേക്കു മാറ്റിയാൽപ്പോലും സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെത്തന്നെ പൂർത്തിയാക്കാൻ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു.
എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഏതാണ്ടു പൂർത്തിയായതും ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കി. ഔദ്യോഗിക പ്രഖ്യാപനത്തിനുമുന്‍പേ കൊച്ചിയിലടക്കം പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാർഥികൾ ചുവരെഴുത്തും പോസ്റ്ററുകളുമായി രംഗത്തെത്തിയതും ഇന്നലെ വൈകുന്നേരത്തേക്ക് റോഡ് ഷോകൾ തീരുമാനിച്ചതും നേതൃത്വത്തിനു തലവേദനയായി.
നിയമസഭയിലേക്ക് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാൻഡും രാഹുൽ ഗാന്ധിയും അംഗീകരിച്ചെങ്കിലും സുധാകരനും അടൂർ പ്രകാശും ഇന്നലെ രാവിലെയും വഴങ്ങിയില്ല. താൻ അല്ലെങ്കിൽ കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർഥിയാക്കണമെന്ന് അടൂർ പ്രകാശ് ശഠിച്ചു.
സതീഷ് കൊച്ചുപറന്പിലിന്റെ പേരാണു കോന്നിയിൽ പരിഗണിച്ചിരുന്നത്. സുധാകരൻ നിർദേശിക്കുന്ന ആൾക്കുതന്നെ കണ്ണൂർ സീറ്റ് നൽകാമെന്ന വാഗ്ദാനത്തിലും സുധാകരൻ സമ്മതിച്ചില്ല. ഡൽഹിയിൽ തുടരാൻ താത്പര്യമില്ലെന്നു ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പേ വ്യക്തമാക്കിയിരുന്നതാണെന്നും കണ്ണൂരിൽ ജയിക്കാൻ താൻ തന്നെ മത്സരിക്കണമെന്നും സുധാകരൻ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ കെപിസിസി പ്രസിഡന്റുമായ സുധാകരന് പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കുമിടയിൽ കാര്യമായ സ്വാധീനമുണ്ടെന്നതു കോണ്‍ഗ്രസ് ഹൈക്കമാൻഡിനെയും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയെയും വെട്ടിലാക്കി.
പേരാവൂരിൽ മത്സരിക്കുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം കണ്ണൂർ ജില്ലയിലെ ഇതര മണ്ഡലങ്ങളിലും സുധാകരന്റെ തീരുമാനം നിർണായകമാകുമെന്നതാണു മറ്റൊരു പ്രശ്നം. സുധാകരൻ ഇടഞ്ഞാൽ മലബാർ മേഖലയിലെങ്കിലും കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്ന വാദത്തോട് ആർക്കും അഭിപ്രായവ്യത്യാസമുണ്ടായില്ല.
Tags : controversy Congress second list delayed Candidate List