ന്യൂഡൽഹി: ഗാർഹിക പീഡനക്കേസിൽ പ്രതിയായ ഭർത്താവിന് മുൻകൂർ ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഭാര്യയെ മൃഗത്തെപ്പോലെ കണക്കാക്കാൻ ഭർത്താവിന് അവകാശമില്ലെന്നും മാന്യമായി ജീവിക്കാൻ അവൾക്ക് അവകാശമുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ബെഞ്ച് ഈ നിർണായക പരാമർശം നടത്തിയത്.
ഒരു സ്ത്രീ വിവാഹിതയാകുന്നത് അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനാണ്. ഭർത്താവിന്റെ വീട്ടിൽ അവൾ നേരിടുന്ന പീഡനങ്ങൾ അംഗീകരിക്കാനാവില്ല. ഭാര്യയെ വെറുമൊരു വസ്തുവായോ മൃഗമായോ കാണുന്ന പ്രവണത ഭർത്താക്കന്മാർ അവസാനിപ്പിക്കണം. ഭരണഘടന ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള അവകാശം സ്ത്രീകൾക്കുമുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.
കേസിലെ ഗൗരവം പരിഗണിച്ച് പ്രതിക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന് മുന്നിൽ കീഴടങ്ങാനും അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദേശിച്ചു. ഗാർഹിക പീഡനക്കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത കോടതി ഊന്നിപ്പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീംകോടതി നൽകുന്നത്.
Tags : Domestic Abuse Supreme Court Latest News