Sports
സാന്റോസ്: ബ്രസീലിയൻ സീരി എയിൽ ഇരട്ട ഗോളുകളുമായി തിളങ്ങി നെയ്മർ. ചാപെക്കോൻസെയ്ക്കെതിരേ 2-2ന് സമനില വഴങ്ങിയ സാന്റോസിനായി 36, 89 മിനിറ്റുകളിലായിരുന്നു ബ്രസീൽ താരത്തിന്റെ ഗോളുകൾ.
കോപ സുഡാമേരിക്കാനയിൽ കളിക്കുന്ന സാന്റോസ് ടീമിനൊപ്പം മത്സരത്തിനിറങ്ങാതെ പോക്കർ ടൂർണമെന്റിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നെയ്മർ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
ഗോൾ ആഘോഷത്തിനിടെ വിമർശകർക്കുള്ള മറുപടിയും നെയ്മർ നൽകി. കാർഡുകൾ വിതറുന്നത് അനുകരിച്ചായിരുന്നു ഗോളാഘോഷം. ലോകകപ്പിനുശേഷം നെയ്മർ കളിക്കുന്ന ആദ്യ മത്സരംകൂടിയായിരുന്നു ഇത്.
കോപ സുഡാമേരിക്കാനയിൽ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ ആദ്യപാദ മത്സരത്തിലാണ് നെയ്മർ കളിക്കാതിരുന്നത്. 4-1ന് സാന്റോസ് വിജയിച്ചു.
ഈ സമയത്ത് സാവോ പോളോയിൽ നടന്ന ബിഎസ്ഒപി വിന്റർ പോക്കർ ടൂർണമെന്റിൽ നെയ്മർ മത്സിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരേ വിമർശനം ഉയർന്നത്.
Sports
മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ഇന്ത്യൻ ടീമിന്റെ തോൽവി വിലയിരുത്താൻ ബിസിസിഐ അടുത്ത മാസം അവലോകന യോഗം ചേരും.
ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിലുള്ള സപ്പോർട്ട് സ്റ്റാഫിന്റെ ഭാവിയും യോഗത്തിൽ ചർച്ചയാകും.
പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരന്പര ഇന്ത്യ 2-0ന് നഷ്ടപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ 4-0ന്റെ തോൽവി ഇന്ത്യ ഏറ്റുവാങ്ങി.
Sports
മസ്കറ്റ്: ഇന്ത്യക്കെതിരേ നടന്ന ഫൈവ്സ് ഹോക്കി മത്സരത്തിൽ അഞ്ചു താരങ്ങൾക്കു പകരം ആറു പേരെ ഇറക്കിയ പാക്കിസ്ഥാൻ നടപടി വിവാദത്തിൽ.
മസ്കറ്റിൽ നടന്ന മത്സരത്തിലാണ് കളി തുടങ്ങിയപ്പോൾ ആറു താരങ്ങൾ ഫീൽഡിലുണ്ടെന്ന് അന്പയർമാർ കണ്ടെത്തിയത്. ഇതോടെ, കളി നിർത്തിവച്ച് രണ്ടുപേരെ പുറത്താക്കി. 8-0ന് ഇന്ത്യ മത്സരം ജയിച്ചു.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ വൻ വിജയത്തിനു പിന്നാലെ കേന്ദ്ര സർക്കാരിനെ പാർലമെന്റിൽ നേരിടാൻ പ്രതിപക്ഷം പടയൊരുക്കം തുടങ്ങി.
ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെ ഡൽഹി പോലീസും കേന്ദ്ര സേനയും നടത്തിയ ക്രൂര നടപടിയിൽ ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് പുതിയ സമ്മർദതന്ത്രം.
ഇന്ന് രാവിലെ പത്തിന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ ചേരുന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിൽ വരുംദിവസങ്ങളിലെ ആക്ഷൻ പ്ലാൻ ഉരുത്തിരിയും.
പൊതുപരീക്ഷകളിലെ ക്രമക്കേടുകൾക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരേ നിലവിലുള്ള നിയമങ്ങൾ കർശനമാക്കാൻ 2024ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) നിയമ ഭേദഗതി ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
എന്നാൽ, ഈ ബില്ലിനോട് സഹകരിക്കണോ എന്ന കാര്യവും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. ബിൽ അവതരിപ്പിക്കുന്നതും ചർച്ച ചെയ്യുന്നതും പാസാക്കുന്നതും ഒരേ ദിവസംതന്നെ ലിസ്റ്റ് ചെയ്തത് ചോദ്യം ചെയ്തും പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായും തടസപ്പെട്ടിരുന്നു.
പെല്ലറ്റ് ഗൺ ഉൾപ്പെടെ മാരകായുധങ്ങൾ ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്.
സാധാരണ വേഷത്തിലെത്തി ലാത്തികൊണ്ട് വിദ്യാർഥികളെ മർദിച്ച വ്യക്തികൾ പോലീസുകാരാണോ അതോ മറ്റാരെങ്കിലുമാണോ എന്നും അവരെ നിയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അതിക്രമത്തിനെതിരേ രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ പാർട്ടികളും നോട്ടീസ് നൽകി.
വിദ്യാർഥി പ്രശ്നം കൂടാതെ അയോധ്യ സംഭാവനക്കൊ ള്ള, എഥനോൾ വിഷയം, നീറ്റ് പരീക്ഷയിലെ തുടർ നടപടികൾ, വിദേശകാര്യ നയം തുടങ്ങി നിരവധി ആയുധങ്ങൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്.
ധർമേന്ദ്ര പ്രധാൻ രാജിവച്ച സാഹചര്യത്തിൽ ഇതുവരെ മുങ്ങിനിന്ന അയോധ്യ സംഭാവനക്കൊള്ള പ്രതിപക്ഷം വൈകാതെ സർക്കാരിനെതിരേ ഉപയോഗിച്ചേക്കും. വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ഉൾപ്പെടെ വിവാദ ബില്ലുകൾ വരുംദിവസങ്ങളിൽ പാർലമെന്റിന്റെ പരിഗണനയിൽ എത്തിയേക്കും. വിവാദ ബില്ലുകളിൽ കേന്ദ്ര സർക്കാരിനെതിരേ ഒന്നിച്ചുനിൽക്കാൻതന്നെയാണ് പ്രതിപക്ഷതീരുമാനം.
International
റോം: വിശുദ്ധ നാട്ടിലും മധ്യപൂര്‍വേഷ്യയിലും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന. വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച മാര്‍പാപ്പ, സൈനികനടപടികള്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ നീതിയുക്തമായ പരിഹാരം കണ്ടെത്തണമെന്നും ആഹ്വാനം ചെയ്തു.
വേനല്‍ക്കാല വസതിയായ കസ്തേല്‍ ഗണ്ടോള്‍ഫോയില്‍ ഇന്നലെ ത്രിസന്ധ്യാ പ്രാര്‍ഥനയ്ക്കുശേഷം തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
വിശുദ്ധ നാട്ടില്‍ തുടരുന്നതും ശക്തമാകുന്നതുമായ അക്രമങ്ങളെ താന്‍ കടുത്ത ആശങ്കയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ മാര്‍പാപ്പ, ഓരോ വ്യക്തിയുടെയും തുല്യ അന്തസിലും തുല്യ അവകാശങ്ങളിലും അധിഷ്ഠിതമായ, നീതിയുക്തമായ ഒരു രാഷ്ട്രീയ പരിഹാരം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളിലേക്ക് മടങ്ങിയെത്തണമെന്നും ആവശ്യപ്പെട്ടു.
യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കുമായി പ്രാര്‍ഥിക്കുന്നത് തുടരാനും മാര്‍പാപ്പ എല്ലാവരെയും ആഹ്വാനം ചെയ്തു.
“മധ്യപൂര്‍വേഷ്യയില്‍ സൈനികനടപടികള്‍ ശക്തമാക്കിയത് വീണ്ടും അക്രമവും നാശനഷ്ടങ്ങളും വരുത്തിവച്ചിരിക്കുകയാണ്. ഇത് എണ്ണമറ്റ സാധാരണക്കാരുടെ ജീവനെ വലിയ അപകടത്തിലാക്കുകയും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമം രൂക്ഷമാക്കുകയും ചെയ്തിരിക്കുന്നു.
ബന്ധപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ ആക്രമണങ്ങള്‍ നിര്‍ത്തലാക്കണമെന്നും അടിയന്തരമായി ചര്‍ച്ചകളുടെയും നയതന്ത്രത്തിന്റെയും വഴികള്‍ വീണ്ടും തുറക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.” -മാര്‍പാപ്പ പറഞ്ഞു.
National
ന്യൂഡൽഹി: 2024ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് പ്രകാരം ഈ ആഴ്ച രൂപീകരിച്ച അതിവേഗ കോടതിയിൽ ആദ്യ നടപടി ഇന്ന്.
2026ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ ദിനേശ് ബിവാൾ, വികാസ് ബിവാൾ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡൽഹി റോസ് അവന്യൂ കോടതി സമുച്ചയത്തിലുള്ള അതിവേഗ കോടതി ഇന്ന് പരിഗണിക്കുക. പ്രത്യേക ജഡ്ജി അനു ഗ്രോവർ ബാലിഗയുടെ ബെഞ്ച് കേസ് കേൾക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഡൽഹിയിലാണ് പരീക്ഷ ക്രമക്കേടുകൾ പരിഗണിക്കുന്ന ആദ്യ അതിവേഗ കോടതി സ്ഥാപിച്ചത്. ഇതിനു പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞ 20നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസുകൾ പിൻവലിക്കുമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ നിർത്തിവച്ച് പോലീസ്.
കേസ് പിൻവലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ് വൃത്തങ്ങൾ സൂചന നൽകി.
ഡൽഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 എഫ്ഐആറുകളാണ് നീറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കന്നത്.
അതേസമയം സംഘർഷത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നോ എന്നതിൽ അന്വേഷണം തുടരും. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും മൊബൈൽഫോൺ സംഭാഷണങ്ങളും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ക്രമിനൽ പശ്ചാത്തലമുള്ള ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം പേർ സമരത്തിൽ നുഴഞ്ഞുകയറിയെന്ന ആരോപണത്തിലും അന്വേഷണം ഉണ്ട്. ഇവരെ കണ്ടെത്താനാകുമോ എന്നും പരിശോധിക്കുകാണെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കും 36 ദിവസം നീണ്ടു നിന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ വിജയത്തിനും പിന്നാലെ ഡൽഹിയിൽ മറ്റൊരു പ്രതിഷേധത്തിന് വഴിതുറക്കുന്നു.
കേന്ദ്ര സർക്കാരിന്റെ ഇ20 നയത്തിനെതിരേ ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപറേഷൻ അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഓഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് സംഘടനയുടെ തീരുമാനം.
ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിലും ഇ20 നയത്തിനെതിരായ പ്രചാരണം ആരംഭിച്ചു. ഇ20 ജനത പാർട്ടി എന്ന പേരിൽ സമൂഹ മാധ്യമങ്ങളായ എക്സിലും ഇൻസ്റ്റഗ്രാമിലും പേജുകൾ പ്രത്യക്ഷപ്പെട്ടു.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കുക എന്ന ആവശ്യമാണ് സമൂഹ മാധ്യമ പേജുകളിലൂടെ ഉയരുന്നത്. അതേസമയം സിജെപിക്ക് ആദ്യം ലഭിച്ച പിന്തുണ ഇ20 ജനത പാർട്ടി്ക്ക് സമൂഹ മാധ്യമത്തിൽ ലഭിച്ചു തുടങ്ങിയിട്ടില്ല. ഇൻസ്റ്റഗ്രാമിലും എക്സിലുമായി അറുപത്തിനായിരത്തോളം ഫോളേവേഴ്സാണ് പേജിനുള്ളത്.
ഇ20 ഇന്ധനം ഉപയോഗിക്കാൻ ആരംഭിച്ചതുമുതൽ വാഹനങ്ങളുടെ മൈലേജ് കുറയുകയും എൻജിൻ അറ്റകുറ്റപ്പണി ചെലവുകൾ വർധിക്കുകയും ചെയ്യുന്നതായി രാജ്യത്തുടനീളമുള്ള വാഹന ഉടമകളും ഡ്രൈവർമാരും പരാതിയുമായി രംഗത്തുണ്ട്.
2015ന് മുമ്പ് നിർമിച്ച വാഹനങ്ങൾ ഇത്തരത്തിലുള്ള ഇന്ധനത്തിന് അനുയോജ്യമല്ലെന്നും പുതിയ മോഡൽ വാഹനങ്ങൾക്ക് മാത്രമാണ് ഇത് അനുയോജ്യമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന് ഉയർന്ന വില ഈടാക്കുമ്പോൾ എന്തിന് മായം കലർത്തിയ ഇന്ധനം നൽകുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
വാഹന ഉടമകൾ, ഉപഭോക്താക്കൾ, ഗതാഗത ഓപ്പറേറ്റർമാർ, വാഹന നിർമാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി എഥനോൾ നയത്തെ സംബന്ധിച്ച് സ്വതന്ത്രമായ ശാസ്ത്രീയ അവലോകനം നടത്തണമെന്നാണ് ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപ്പറേഷൻ അസോസിയേഷന്റെ ആവശ്യം.
എന്നാൽ, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എഥനോൾ നയത്തെ നിരന്തരം ന്യായീകരിച്ചു രംഗത്തുണ്ട്. ശുദ്ധമായ പെട്രോളിന് വില കൂടുതലായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, മന്ത്രിയുടെ മകന് എഥനോൾ ഉത്പാദനവുമായി ബന്ധമുള്ളതുകൊണ്ടാണ് സർക്കാർ ഈ നയത്തെ പിന്തണയ്ക്കുന്നതെന്ന ആരോപണങ്ങളും ശക്തമാണ്.
International
ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിൽ ഭിന്നലിംഗക്കാർ നടത്തുന്ന ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച പ്രൈഡ് മാർച്ചിലേക്കു വാൻ പാഞ്ഞുകയറി ഒരു സ്ത്രീ കൊല്ലപ്പെട്ടു.
30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എട്ടു പേർക്കു ഗുരുതര പരിക്കേറ്റുവെന്നു അധികൃതർ അറിയിച്ചു. ഇസ്ലാമിക ഭീകരാക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു. ലബനനീസ് വംശജനായ ജർമൻ പൗരൻ അബ്ദുൾ ബല്ലൂദ് (21) ആണ് അക്രമി.
ശനിയാഴ്ച പ്രൈഡ് മാർച്ച് കടന്നുപോയ വഴിയോടുചേർന്നുള്ള ടീയർഗാർട്ടൻ പാർക്കിലേക്കു രാത്രി പത്തുമണിയോടെ ഒരു വെള്ള വാൻ അതിവേഗത്തിൽ പാഞ്ഞുകയറി ആളുകളെ ഇടിച്ചതിനു ശേഷം മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. ഇതിനു ശേഷം അക്രമി കത്തിയുമായി ആളുകളുടെ ഇടയിലേക്കു പാഞ്ഞടുത്തു. ചിലർക്കു കുത്തേറ്റതായി സംശയമുണ്ടെന്നും ഇതിൽ വ്യക്തത വരാൻ ദൃക്സാക്ഷി മൊഴികളും തെളിവുകളും പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
സംഭവസമയത്ത് 2200 പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.സംഭവത്തിന് പിന്നാലെ പ്രൈഡ് മാർച്ചിനുശേഷമുള്ള സംഗീതപരിപാടി പോലീസ് റദ്ദാക്കി. ബർലിനിലെ ചില തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുമായി പ്രതിക്കു ബന്ധമുണ്ടെന്ന് പോലീസ് വക്താവ് ഫ്ളോറിയൻ നാഥ് പറഞ്ഞു.
യൂറോപ്പിലെ ഭിന്നലിംഗക്കാരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ പരേഡിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ശനിയാഴ്ച ബെർലിനിലെത്തിയത്. സംഭവത്തിൽ ബർലിൻ മേയർ കയ് വെഗ്നർ അഗാധ ദുഃഖം രേഖപ്പെടുത്തി.
National
ന്യൂഡൽഹി: യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ മോദി സർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സ് പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് ഷാ എക്സിലൂടെ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യപ്പേപ്പർ ചോർത്തുന്ന കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകും. ഭാവിയിൽ ഈ കുറ്റം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത സാഹചര്യം ഉണ്ടാക്കുമെന്നും അമിത് ഷാ അറിയിച്ചു.
Kerala
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം അഴകന്‍കണ്ടത്തില്‍ അയൂബ്(58) ആണ് പിടിയിലായത്. യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
പാലക്കാട് സ്വദേശിയായ പരാതിക്കാരനിൽ നിന്ന് പ്രതി 1,22,600 രൂപയാണ് തട്ടിയെടുത്തത്. അയൂബ് പരാതിക്കാരന് വ്യാജ ഓഫര്‍ ലെറ്റര്‍, വര്‍ക്ക് പെര്‍മിറ്റ്, വിമാന ടിക്കറ്റ് എന്നിവ നല്‍കിയാണ് പണം കൈക്കലാക്കിയതെന്ന് പോലീസ് പറയുന്നു.
വാട്സ്ആപ് പ്രൊഫൈലിൽ പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ചിത്രവും ഉപയോഗിച്ചിരുന്നു. പണം നഷ്ടപ്പെട്ടെന്ന് മനസിലായതോടെ പരാതിക്കാരൻ പോലീസിനെ സമീപിക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതി പാലക്കാട് ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പരാതിക്കാരനില്‍ നിന്ന് ലഭിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെയാണ് അയൂബ് സ്വീകരിച്ചത്.
Kerala
കണ്ണൂര്‍: ഓണമുൾപ്പെടെയുള്ള ആഘോഷവേളകളിൽ തിരക്കൊഴിവാക്കി സുഗമമായ യാത്ര ഉറപ്പു വരുത്താൻ കെഎസ്ആർടിസി പ്രീമിയം ബസുകൾ വാടകയ്ക്കെടുത്ത് സർവീസ്
നടത്തും.
കെഎസ്ആർടിസിക്ക് നിലവിൽ അധിക സർവീസുകൾ നടത്താൻ ആവശ്യമായ ബസുകളില്ല. ഈ സാഹചര്യത്തിൽ പുതിയ ബസുകൾ വാങ്ങാൻ ശ്രമിച്ചെങ്കിലും ബസുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ "വെറ്റ് ലീസ്’രീതിയിലായിരിക്കും ബസുകള്‍ വാടകയ്ക്കെടുക്കുക.
സെപ്റ്റംബറോടെ കെഎസ്ആര്‍ടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധിയും പൂർത്തിയാകും. ഇതോടെ നിരത്തിലുള്ള ബസുകളുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽക്കൂടിയാണ് വെറ്റ് ലീസ് വ്യവസ്ഥ നടപ്പാക്കുന്നത്.
ഓണം ഉൾപ്പെടെയുള്ള ഉത്സവ വേളകളിൽ അന്യസംസ്ഥാനങ്ങളിൽനിന്നു നാട്ടിലേക്കെത്താൻ സാധാരണ നിലയിലെക്കാളും മൂന്നിരിട്ടി നിരക്കുവരെ നൽകേണ്ട അവസ്ഥയാണു മലയാളികൾ നേരിടുന്നത്. തിരക്കിനനുസരിച്ച് സ്വകാര്യ ബസ് സർവീസുകാർ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതാണു കാരണം. കെഎസ്ആർടിസി പുതിയ രീതിയിലുള്ള സർവീസ് തുടങ്ങുന്നതോടെ സ്വകാര്യ ബസ് സർവീസുകാരുടെ കഴുത്തറപ്പൻ കൊള്ള ഒഴിവാക്കാനാകും. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ടെൻഡർ വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.
ഇതോടെ റീ-ടെൻഡർ വിളിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട അഭ്യർഥനയുമായി മന്ത്രി സി.പി. ജോണും നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. നല്ല കണ്ടീഷനുള്ള ബസുകൾ വിട്ടുതരുന്നവർക്ക് അതത് ദിവസങ്ങളിലെ കലക്ഷനും എടുക്കാമെന്നും മന്ത്രി പറഞ്ഞു.
കണ്ടക്ടറെ കെഎസ്ആർടിസി നിയോഗിക്കും. കെഎസ്ആർടിസിക്കു വരുമാനമുണ്ടാക്കുന്നതിനല്ല, തിരക്ക് കുറച്ച് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണു പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ധനച്ചെലവ് ഉൾപ്പെ ടെയുള്ളവ ഉടമകൾ വഹിക്കണം. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്കു സര്‍വീസ് നടത്തുന്നതിനായി ബസുകള്‍ വാടകയ്ക്കെടുക്കാനും കെഎസ്ആര്‍ടിസി നേരത്തേ തീരുമാനിച്ചിരുന്നു.
കണ്ണൂര്‍: പ്രിയദര്‍ശിനി സർവീസ് നടത്തുന്ന ചില ബസുകളിൽ കണ്ടക്ടർമാർ ക്രമക്കേടു നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സി.പി. ജോൺ.
പുരുഷ യാത്രക്കാരിൽനിന്ന് പണം വാങ്ങി സ്ത്രീകൾക്കുള്ള യാത്രാ പദ്ധതിയുടെ ടിക്കറ്റ് നൽകി പണം തട്ടിയെടുക്കുന്നതായാണു കണ്ടെത്തിയത്.
പ്രിയദര്‍ശിനി പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മിന്നിൽ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രിയദര്‍ശിനി ബസുകളില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധന കര്‍ശനമാക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പുകാർക്കെതിരേ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
International
കാഠ്മണ്ഡു: 2016ലെ നോട്ടു നിരോധനത്തെത്തുടർന്ന് നേപ്പാൾ കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ രൂപയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്.
ദ നേപ്പാൾ രാഷ്ട്ര ബാങ്കിന്റെ(എൻആർബി) പുതുക്കിയ വിജ്ഞാപന പ്രകാരം ഇനി ഇന്ത്യൻ, നേപ്പാളി പൗരന്മാർക്ക് 200, 500 രൂപ നോട്ടുകളും രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകാനാകും. മുന്‍പ് 100 രൂപ നോട്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ അനുമതിയുണ്ടായിരുന്നത്.
2016 നവംബർ ഒന്‍പതിനോ അതിനു ശേഷമോ പുറപ്പെടുവിപ്പിച്ച 200, 500 രൂപ നോട്ടുകൾ, ഒരാൾക്ക് 25,000 രൂപ എന്ന പരിധിയിലാണു കൊണ്ടുപോകാനാകുക. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ വ്യക്തതയ്ക്കായി എൻആർബി വീണ്ടും പ്രത്യേക വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
നേപ്പാൾ പൗരന്മാർക്ക് ഇന്ത്യയിൽനിന്നല്ലാതെ ഇന്ത്യൻ കറൻസി രാജ്യത്തേക്കു കൊണ്ടുവരാനാകില്ലെന്നും നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കല്ലാതെ മൂന്നാമതൊരു രാജ്യത്തേക്ക് ഇത് കൊണ്ടുപോകാനാകില്ലെന്നും എൻആർബി വക്താവ് ഗുരു പ്രസാദ് പൗഡേൽ പറഞ്ഞു.
ഭേദഗതി ചെയ്ത വ്യവസ്ഥ നേപ്പാൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്കും ഇന്ത്യയുമായി വ്യാപാര-വാണിജ്യ ബന്ധമുള്ള നേപ്പാളി പൗരന്മാർക്കും കൂടുതൽ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
പാട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇടതു വിദ്യാർഥി സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ബന്ദിനു പിന്തുണ നൽകിയതിന് മുൻ മന്ത്രി തേജ് പ്രതാപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജുഡീഷൽ മജിസ്ട്രേറ്റ് പാട്നയിലെ ബിയൂർ ജയിലിലേക്കാണ് തേജിനെ റിമാൻഡ് ചെയ്തത്. അതേസമയം, തേജിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകനായ ജഗന്നാഥ് സിംഗ് പറഞ്ഞു.
തേജിനെ പാറ്റ്ന മാളിൽനിന്ന് ശനിയാഴ്ച വൈകുന്നേരം 7.30നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഇന്നലെ വെളുപ്പിന് 12.15നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും വ്യാജ കേസാണിതെന്നും ജഗന്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Kerala
കൊഴിഞ്ഞാമ്പാറ: കാളവണ്ടിയോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
വടകരപ്പതി ലാലക്കാട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (24) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സിംസൺ മാർട്ടിൻ (18) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വടകരപ്പതി ലാലക്കാട്ടിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാളവണ്ടിയോട്ട മത്സരവുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് വീട്ടിൽനിന്നു കത്തിയുമായി എത്തിയ നെൽസൺ എന്നയാൾ ഇരുവരെയും കുത്തിപ്പരിക്കേൽപ്പിച്ചെന്നാണു പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഷഫീഖ് ഇന്നലെ പുലർച്ചെ മരിച്ചു.
സിംസൺ മാർട്ടിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ന്യൂഡൽഹി: ആഗോളതലത്തിൽ വിശ്വസ്ത പ്രതിരോധ പങ്കാളിയായി ഇന്ത്യ വളർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിലൂടെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിരോധ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ വാങ്ങുന്നതിന് ഇന്തോനേഷ്യയുമായി ഉണ്ടാക്കിയ കരാറും അദ്ദേഹം ഓർമിപ്പിച്ചു.
പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെയും കുഷ മിസൈലുകളുടെയും പരീക്ഷണം വിജയകരമാക്കിയ ഡിആർഡിഒയുടെ നേട്ടങ്ങളും അദ്ദേഹം എടുത്തുകാട്ടി.
75 ശതമാനത്തിലധികം തദ്ദേശീയമായി വികസിപ്പിച്ച ആധുനിക യുദ്ധക്കപ്പൽ ഐഎൻഎസ് മഹേശ്വരി നാവിക സേനയുടെ ഭാഗമാക്കിയത് വലിയ നേട്ടമാണ്.
സ്വകാര്യ മേഖല വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ഫുട്ബോളിനെ സംസ്കൃത പഠനവുമായി ബന്ധിപ്പിച്ച എറണാകുളം സൗത്ത് ചിറ്റൂരിലെ സെന്റ് മേരീസ് അപ്പർ പ്രൈമറി സ്കൂൾ അധ്യാപകൻ അഭിലാഷ് ജി. പ്രതാപിനെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പ്രശംസിച്ചു.
കായിക വിനോദത്തെയും സംസ്കൃതത്തെയും കോർത്തിണക്കി അഭിലാഷ് വികസിപ്പിച്ച അക്ഷരകന്ദുകം എന്ന പ്രോജക്ടാണ് പ്രശംസ നേടിയത്.
ഫുട്ബോളിൽ ഉപയോഗിക്കുന്ന പദങ്ങളുമായി ബന്ധപ്പെടുത്തി സംസ്കൃത അക്ഷരങ്ങളെ വളരെ ലളിതമായി വിശദീകരിക്കുകയാണ് അക്ഷരകന്ദുകത്തിലൂടെ.
ഇത്തരത്തിലുള്ള നൂതന രീതികൾ പഠനം ആസ്വാദ്യകരമാക്കുന്നതോടൊപ്പം ആളുകളും കായികരംഗവും തമ്മിൽ കൂടുതൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അലതല്ലിയ സമയത്തായിരുന്നു അക്ഷരകന്ദുകം എന്ന ആശയവുമായി അഭിലാഷ് വിദ്യാർഥികൾക്കിടയിലേക്ക് എത്തിയത്.
Kerala
കണ്ണൂർ: തൊഴിലാളികളെ സംരക്ഷിക്കുന്ന യൂണിയനായി സിഐടിയു മാറണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ. കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശിക്ഷക് സദനിൽ നടന്ന സമ്മേളനത്തിൽ പി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർകോഡ് പിൻവലിക്കുക, തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, കൺസ്യുമർഫെഡിനെ കാലത്തിനനുസരിച്ച് മാറ്റുന്നതിനായുള്ള സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ.ജെ. ജിജു, വി. രഞ്ജിത്ത്, കെ. ചെന്താമരാക്ഷൻ, ടി.എസ്. ഷീബ, എം. സുരേന്ദ്രൻ, കെ.എൻ. ഗോപിനാഥ്, കെ. സുനിൽ കുമാർ, ഒ.സി. ബിന്ദു, കെ. മനോഹരൻ, ടി. കൃഷ്ണൻ, അരക്കൽ ബാലൻ എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 170 പ്രതിനിധികൾ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസിൽ വീണ്ടും കൂട്ട അഴിച്ചുപണി വരുന്നു. എസ്ഐമാർ മുതൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥ തലം വരെയുള്ള ഉദ്യോഗസ്ഥർക്കാണ് മാറ്റം. ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.
പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ സംവിധാനം വീണ്ടും എസ്ഐമാരിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ തുടങ്ങുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രഖ്യാപനം. ഇതിനു മുന്നോടിയായുള്ള സ്ഥലം മാറ്റങ്ങളാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇൻസ്പെക്ടർമാരുടെ വ്യാപക മാറ്റം നടന്നിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് നിയമിച്ചവരെയും മാറ്റിയിരുന്നില്ല. ഇവരടക്കമുള്ളവരുടെ വ്യാപക സ്ഥലംമാറ്റപ്പട്ടികയാണ് തയാറാകുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം 161 ഡിവൈഎസ്പിമാരെ മാറ്റി നിയമിച്ചിരുന്നു.
സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന് പകരം ബിവറേജസ് കോർപറേഷനിൽ എംഡിയെ നിയമിക്കേണ്ടതുണ്ട്. നിലവിലെ ഫയർ ആൻഡ് റസ്ക്യു വിഭാഗം മേധാവി നിതിൻ അഗർവാൾ ഈ മാസം 31നു സർവീസിൽ നിന്നു വിരമിക്കും. പകരം ഡിജിപി തസ്തികയിൽ ഫയർഫോഴ്സ് മേധാവിയുടെ നിയമനം നൽകേണ്ടതുണ്ട്.
ചില ജില്ലാ പോലീസ് മേധാവിമാർക്കും മാറ്റം വരുമെന്നാണ് വിവരം. അങ്ങനെ വരുന്പോൾ എസ്പി തലത്തിൽ വീണ്ടും മാറ്റം വരും. ഐജി, ഡിഐജി തലത്തിൽ നേരത്തേ മാറ്റം വരുത്തിയിരുന്നു.
സംസ്ഥാനത്താകെ 484 പോലീസ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതിൽ 376 എണ്ണത്തിൽ എസ്ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ. 108 സ്റ്റേഷനുകളിൽ നിലവിലെ ഇൻസ്പെക്ടർ എസ്എച്ച്ഒ സംവിധാനം തുടരും.
International
കീവ്: യുക്രെയ്നുമായുള്ള യുദ്ധത്തില്‍ 30,000 ഉത്തരകൊറിയന്‍ സൈനികരെക്കൂടി വിന്യസിക്കാനൊരുങ്ങി റഷ്യ. യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയാണ് ഇതറിയിച്ചത്.
വൊറോനെസ് മേഖലയിലാണ് ഉത്തര കൊറിയന്‍ സൈനികരെ വിന്യസിക്കുക. യുക്രെയ്ൻ അതിര്‍ത്തിയിലാണു വോറോനെസ്. മിസൈല്‍ ലോഞ്ചറുകളും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
2022ല്‍ ഉത്തര കൊറിയ റഷ്യക്ക് ആയുധങ്ങളും 2024ല്‍ സൈനികരെയും നല്കി. റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ 2000 ഉത്തര കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
Kerala
കണ്ണൂർ: രാഷ്ട്രത്തിന്റെയും സഭയുടെയും നാളെത്തെ കരുത്താണ് യുവജനങ്ങളെന്ന് മന്ത്രി സണ്ണി ജോസഫ്. ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) കോട്ടയം അതിരൂപത യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബറുമറിയം പാസ്റ്ററൽ സെന്ററിൽ (ശ്രീപുരം സ്കൂൾ ഓഡിറ്റോറിയം) നടന്ന യുവജന ദിനാഘോഷത്തിൽ കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി.രാവിലെ 10ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച യുവജനദിന ആഘോഷത്തിൽ ഫാ. ജോയ് കട്ടിയങ്കൽ സ്വാഗതം പറഞ്ഞു.
അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. അതിരൂപത ചാപ്ലയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. മലബാർ റീജൺ ചപ്ലയിൻ ഫാ. ജയിംസ് പൊങ്ങാനിയിൽ ആശംസ അറിയിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മന്ത്രി സണ്ണി ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും നിയുക്ത അതുരൂപത പ്രസിഡന്റ് ജാക്സൺ നന്ദിയും അറിയിച്ചു. ചടങ്ങിൽ നിയുക്ത അതിരൂപത, മലബാർ റീജൺ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, വിവിധമേഖലയിലെ സമ്മാനദാനം എന്നിവയും നടന്നു.
അഡ്വൈസർ സിസ്റ്റർ ലേഖ, ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ്, ഭാരവാഹികളായ നിതിൻ ജോസ്, ആൽബിൻ ബിജു, ബെറ്റി തോമസ്,അലൻ ബിജു, മലബാർ റീജൺ ഭാരവാഹികളായ ഡയറക്ടർ തോമസ് ചാക്കോ, അഡ്വൈസർ സി. സുനി, അഖിൽ, അനീറ്റ, ജ്യോതിസ്, ബോണി ജോസ് ടോമി, ടെസ്ലിൻ തോമസ്, ജോയൽ ടെനി, ജിസ്മി ബാബു, സ്റ്റിന്റോ എന്നിവർ നേതൃത്വം നൽകി. 1200 ഓളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
Kerala
മാള: ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സൗത്ത് ഇന്ത്യ സോൺ 2 സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തെത്തി.
പെൺകുട്ടികളുടെ വിഭാഗത്തിലെ 60 ഇനങ്ങൾ പൂർത്തിയായപ്പോഴാണ് 107 പോയിന്റുമായി വിശ്വജ്യോതി പബ്ലിക് സ്കൂൾ മുന്നിട്ടുനിൽക്കുന്നത്.
97 പോയിന്റുമായി ബംഗളൂരു കൊമ്പാപുര ജെയിൻ ഹെറിറ്റേജ് സ്കൂൾ രണ്ടാം സ്ഥാനത്തും 77 പോയിന്റുമായി ബംഗളൂരു വൊന്നപ്പെണ്ണു ഡൽഹി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
അണ്ടർ 11 ഗേൾസ് വിഭാഗത്തിൽ ബംഗളൂരു സൗന്ദര്യ സെൻട്രൽ സ്കൂളിലെ എസ്. പവനി വ്യക്തിഗത ചാമ്പ്യനായി. 50 മീറ്റർ ബാക്ക്സ്ട്രോക്ക്, 50 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ മെഡ്ലേ ഇനങ്ങളിൽ ഒന്നാം സ്ഥാനംനേടിയ മികച്ച പ്രകടനമാണ് പവനിക്കു വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തത്.
Business
കൊച്ചി: പ്രത്യേക വിഭാഗം ആളുകളില്‍ മാത്രം ഒതുങ്ങുന്നതല്ല നേതൃത്വമെന്നും ഓരോരുത്തരും സ്വയം വളര്‍ത്തിയെടുക്കേണ്ട ഗുണമാണ് അതെന്നും എസ്വിപിആര് ആൻഡ് പാര്‍ട്ണേഴ്സ് മാനേജിംഗ് പാര്‍ട്ണർ അഡ്വ. എന്‍. സുന്ദരവടിവേലു പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന് ഇന്‍സ്പെയര്‍ സീരീസില്‍ പ്രചോദനാത്മകമായ നേതൃത്വത്തിനുള്ള ഘടകങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ നമ്മെക്കുറിച്ചു പറയുന്ന വിജയങ്ങളല്ല, സ്വയം വിലയിരുത്തലുകളാണു വിജയത്തെ അളക്കുന്നതെന്നും സുന്ദരവടിവേലു കൂട്ടിച്ചേർത്തു. കെഎംഎ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷനായി.
Kerala
കോട്ടയം: എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. എംഎല്‍എ പ്രതിനിധിയായി മാത്യു കുഴല്‍നാടനെ തെരഞ്ഞെടുത്തു.
മറ്റ് അംഗങ്ങള്‍: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രതിനിധികളായി കോട്ടയം ബസേലിയോസ് കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. തോമസ് കുരുവിള, റിട്ട പ്രഫ. പി.കെ. മോഹന്‍രാജ്, കുറവിലങ്ങാട് ദേവമാതാ കോളജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ജോബിന് ജോസ്, കട്ടപ്പന ഗവണ്മെന്റ് കോളജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. അല്സണ് മാര്‍ട്ട്, ഡോ. മാജോ വി. കുര്യാക്കോസ്, എംജി യൂണിവേഴ്സിറ്റി പ്രദര്‍ശിനി ഹില്‍സ് സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രഫ. ഡോ. രാജേഷ് കോമത്ത്, അഡ്വ. കെ.എം. മിജാസ്. വനിതാ പ്രതിനിധിയായി ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ആതിര പ്രകാശ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പ്രിന്‍സിപ്പല്‍മാരുടെ പ്രതിനിധിയായി മേലുകാവ് ഹെന്റി ബേക്കര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. എസ്. ഗിരീഷ് കുമാര്‍, മാന്നാനം കെഇ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐസണ്‍ വി.വഞ്ചിപ്പുരയ്ക്കല്‍ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കോളജ് അധ്യാപകരുടെ പ്രതിനിധികളായി സിഎംഎസ് കോളജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. പി.ഷാഹ്വാസ് ഷെരീഫ്, എറണാകുളം മഹാരാജാസ് കോളജ് കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. പി.കെ. റെജിമോന്, എറണാകുളം തൃപ്പൂണിത്തുറ ഗവണ്മെന്റ് കോളജ് ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. അബ്ദുല്‍ ലത്തീഫ് എന്നിവരെ തെരഞ്ഞെടുത്തു.
റിസേര്‍ച്ച് സ്കോളർ പ്രതിനിധിയായി ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഹിസ്റ്ററി വിഭാഗം ഗവേഷക ആൻ സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു.
Kerala
കൊച്ചി: ഇന്ത്യന്‍ ഓയില്‍ 10 കിലോഗ്രാം ഭാരമുള്ള ഇന്‍ഡെയ്ന്‍ എക്സ്ട്രാലൈറ്റ് നൗ കോമ്പോസിറ്റ് എല്‍പിജി സിലിണ്ടറും അതിനൊപ്പമുള്ള അതിവേഗ ഹോം ഡെലിവറി സേവനവും അവതരിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ ചെയര്മാന് എ.എസ്. സാഹ്നി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൗമിത്ര പി. ശ്രീവാസ്തവ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ബുക്കിംഗ് നടത്തിയ നാലു മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുന്ന സേവനമാണ് പുതിയ പദ്ധതിയുടെ പ്രധാന സവിശേഷത. ഇതോടൊപ്പം അഞ്ചു കിലോഗ്രാം ഛോട്ടു സിലിണ്ടറിനും നാലു മണിക്കൂറിനുള്ളില്‍ ഹോം ഡെലിവറി ലഭ്യമാക്കുന്ന സേവനവും ഇന്ത്യന്‍ ഓയില്‍ ആരംഭിച്ചു.
ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ കോമ്പോസിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡെയ്ന്‍ എക്സ്ട്രാലൈറ്റ് നൗ സിലിണ്ടര്‍ നിര്‍മിച്ചിരിക്കുന്നത്. സിലിണ്ടറിലെ വാതകത്തിന്റെ അളവ് പുറത്തുനിന്നുതന്നെ മനസിലാക്കാന്‍ കഴിയുന്ന സുതാര്യമായ പുറംഭാഗം ഇതിന്റെ പ്രത്യേകതയാണ്.
ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള സമയത്ത് വിതരണം, കുറഞ്ഞ രേഖകളോടെ പുതിയ കണക്ഷന്, നാല് മണിക്കൂറിനുള്ളിലെ അതിവേഗ വിതരണം എന്നിവയും സേവനത്തിന്റെ ഭാഗമാണ്. പൂന, ഗുരുഗ്രാം, ഇന്‍ഡോര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
ഓഗസ്റ്റ് പകുതിയോടെ 25 നഗരങ്ങളിലേക്കും ഒക്ടോബര്‍ അവസാനത്തോടെ പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഓയില്‍ വണ്‍ മൊബൈല്‍ ആപ്പിലൂടെയും ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃ പോര്‍ട്ടലിലൂടെയും പുതിയ കണക്ഷന് രജിസ്റ്റര്‍ ചെയ്യാനും റീഫില്‍ ബുക്ക് ചെയ്യാനും കഴിയും. വാട്സ്ആപ് ബുക്കിംഗ് സംവിധാനവും ഉടന്‍ ആരംഭിക്കും.
നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും ജോലിക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദവും സുതാര്യവുമായ എല്‍പിജി സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.