Kerala
കൊച്ചി: വർധിച്ചുവരുന്ന ആഗോള മത്സരശേഷിയിലും വൈവിധ്യവത്കരണത്തിലും രാജ്യത്തെ കാർഷിക കയറ്റുമതി വിപണി ശക്തമായ നിലയിലെന്നു കേന്ദ്ര വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉജ്വൽ കുമാർ ഘോഷ് അഭിപ്രായപ്പെട്ടു. മൂല്യവര്‍ധിത കാർഷികോല്പന്നങ്ങൾ, സമുദ്രോത്പന്ന കയറ്റുമതി, സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ എന്നിവയിലുണ്ടായ വർധന ഇന്ത്യയെ ലോകത്തിലെ കയറ്റുമതി രാജ്യങ്ങളിൽ മികച്ച നിലയിലെത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സമുദ്രോത്പന്ന കയറ്റുമതി 2024-25 സാമ്പത്തിക വർഷത്തിൽ 7.4 ബില്യൺ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 8.4 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. സുഗന്ധവ്യഞ്ജന കയറ്റുമതി 4.3 ബില്യൺ യുഎസ് ഡോളറിലെത്തി.
ചെമ്മീൻ, മൂല്യവർധിത സമുദ്രവിഭവങ്ങൾ, ബസുമതി, ബസുമതി ഇതര പ്രീമിയം അരികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ആരോഗ്യസംരക്ഷണ ഭക്ഷ്യവിഭവങ്ങൾ, പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങള്‍, തേയില, പഴങ്ങൾ, പച്ചക്കറികൾ, ചെറുധാന്യ ഉത്പന്നങ്ങൾ, മാംസോത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്ക് ആഗോള കയറ്റുമതിയിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുന്നതായും ഉജ്വൽ കുമാർ ഘോഷ് പറഞ്ഞു. വാണിജ്യ വകുപ്പിന്റെ ദക്ഷിണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ഉജ്വൽ കുമാർ ഘോഷ് കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഇന്ദിരാ ഗാരന്റിയുടെ ഭാഗമായി നടപ്പാക്കുന്ന സൗജന്യയാത്രാ പദ്ധതിക്ക് ‘പ്രിയദർശിനി’ എന്ന പേരു നൽകാനും തീരുമാനിച്ചു. പ്രായം, വരുമാനം തുടങ്ങി മാനദണ്ഡങ്ങളൊന്നുമില്ലാതെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്.
കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കിയ ശേഷം സൗജന്യയാത്രയുടെ രണ്ടാംഘട്ടം ആറുമാസത്തിനു ശേഷം ആലോചിക്കുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
പ്രിയദർശിനി പദ്ധതി നടപ്പാക്കുന്നതുവഴി കെഎസ്ആർടിസിക്ക് പ്രതിമാസം 65-70 കോടി വരെ വരുമാനക്കുറവുണ്ടാകും. വർഷത്തിൽ ഇത് 800 കോടി വരെയാണ്. ഈ തുക സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് നല്‍കും. നിലവിൽ 1500 കോടി കെഎസ്ആർടിസിക്ക് ശന്പളം,പെൻഷൻ എന്നിവ നൽകാനായി എല്ലാ വർഷവും നൽകുന്നുണ്ട്.
അതിനുപുറമേ പ്രിയദർശിനി പദ്ധതിക്കു ചെലവാകുന്ന തുകകൂടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി ആറുമാസത്തിനകം തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടി പരിശോധിച്ചാകും തുടർനടപടി.
കൂടുതൽ വാഹനങ്ങൾ വാങ്ങിയും ഷെഡ്യൂളുകൾ നടപ്പാക്കിയും പരസ്യം നല്‍കിയും മറ്റും വരുമാനം വർധിപ്പിക്കാൻ നടപടികളുണ്ടാകും. സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്ഥാപനമായി കെഎസ്ആർടി സിയെമാറ്റും. ഇപ്പോൾ ഓർഡിനറി ബസിൽ മാത്രമാണ് സൗജന്യം അനുവദിക്കുന്നതെങ്കിലും നില മെച്ചപ്പെടുത്തിയശേഷം പദ്ധതിയുടെ രണ്ടാംഘട്ടം ആലോചിക്കും. എല്ലാ മാസവും പദ്ധതി വിലയിരുത്തും.
മലബാർ മേഖലയിൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ കുറവാണെന്നതടക്കമുള്ള വിഷയങ്ങൾ പഠിച്ച് തുടർനടപടികളുണ്ടാകും. മലബാർ മേഖലയിൽ 28 ശതമാനം കെഎസ്ആർടിസി സർവീസാണുള്ളത്. ഓരോ ജില്ലയിലെയും സ്ത്രീയാത്രക്കാരുടെ എണ്ണവും ശേഖരിക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ കൈവശമുള്ള കണക്കുകൾ അനുസരിച്ചാണ് ഇപ്പോൾ പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ഒമാൻ തീരത്ത് എണ്ണക്കപ്പലിനു നേർക്കുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ ജീവനക്കാരൻ മരിച്ചു. രണ്ടു ഇന്ത്യക്കാരെ കാണാതായി. 21 ജീവനക്കാരെ രക്ഷപ്പെടുത്തി.
കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു. ഹോർമുസ് കടലിടുക്കിനു സമീപം സെറ്റെബെല്ലോ എന്ന കപ്പലിനു നേർക്കാണ് ഇന്നലെ ആക്രമണമുണ്ടായത്. ഒമാനിലെ സോഹർ തീരത്തിന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണമുണ്ടായത്. യുഎസ് സൈന്യമാണ് എണ്ണടാങ്കർ ആക്രമിച്ചത് . ഇറാനിൽനിന്ന് എണ്ണ കടത്താൻ ശ്രമിച്ച കപ്പലാണിതെന്ന് യുഎസ് ആരോപിച്ചു. നിർദേശം ലംഘിച്ചപ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് യുഎസ് സൈന്യം അറിയിച്ചു. കപ്പലിന്റെ എൻജിൻ റൂമിലേക്ക് മിസൈൽ തുളച്ചുകയറുകയും തുടർന്ന് തീപിടിത്തമുണ്ടാകുകയുമായിരുന്നു.
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിൽ ന്യൂഡൽഹിയിലെ യുഎസ് നയതന്ത്ര പ്രതിനിധി ജേസൺ മീക്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഒമാൻ അധികൃതരുമായി ചേർന്നു പ്രവർത്തിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 24 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന, പലാവു പതാകയേന്തിയ കപ്പൽ ആക്രമിക്കപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം നേരിൽക്കണ്ട് പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുന്നു.
നാമനിർദേശം തള്ളിയ ഉത്തരവ് നഗ്നമായ നിയമലംഘനമാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
മീനാക്ഷി നടരാജന്റെ പേരിൽ ക്രിമിനൽ കേസ് ഉണ്ടെന്നും അത് വെളിപ്പെടുത്തിയിട്ടില്ല എന്നും ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസർ നാമനിർദേശ പത്രിക തള്ളിയത്. കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സ്ഥാനാർഥി മീനാക്ഷി നടരാജനും അടങ്ങുന്ന പത്ത് അംഗ സംഘമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായും കൂടിക്കാഴ്ച നടത്തിയത്.
കേസില്ലെന്നു കോൺഗ്രസ്
നാമനിർദേശപത്രികയിൽ വെളിപ്പെടുത്തേണ്ട തരത്തിലുള്ള ഒരു ക്രിമിനൽ കേസും മീനാക്ഷി നടരാജനെതിരേ നിലവിലില്ലെങ്കിലും റിട്ടേണിംഗ് ഓഫീസർ ഏകപക്ഷീയമായി പത്രിക തള്ളിയതാണെന്ന് പ്രതിനിധിസംഘം കമ്മീഷനെ അറിയിച്ചു. ഇതിനുമുന്‍പ് ഹരിയാനയിലും ഗുജറാത്തിലും കമ്മീഷൻ ഇത്തരം തീരുമാനങ്ങൾ തിരുത്തിയ മുൻകാല ഉദാഹരണങ്ങളും ആവശ്യമായ രേഖകളും പ്രതിനിധി സംഘം കമ്മീഷനു നല്കി.
ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്നതും കോടതി ഔദ്യോഗികമായി കുറ്റം ചുമത്തിയതുമായ കേസുകൾ മാത്രമേ പത്രികയിൽ വെളിപ്പെടുത്തേണ്ടതുള്ളൂ.
എന്നാൽ മീനാക്ഷി നടരാജന്റെ കാര്യത്തിൽ കോടതി നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിനിധി സംഘത്തിന് ഒപ്പമുണ്ടായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവും നിയമവിദഗ്ധനുമായ അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
കോടതി ഒരു കേസിൽ ഔദ്യോഗികമായി കുറ്റപത്രം സ്വീകരിക്കുന്നതിനുമുൻപ് നിയമപരമായി ക്രിമിനൽ കേസ് നിലനിൽക്കുന്നില്ല. എന്നാൽ റിട്ടേണിംഗ് ഓഫീസർ തന്റെ അധികാരം ദുരുപയോഗം ചെയ്താണ് പത്രിക തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ 164 സീറ്റുകളുള്ള ബിജെപി ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം നേടുമെന്ന് ഉറപ്പായിരുന്നു. 64 എംഎൽഎമാരുള്ള കോണ്‍ഗ്രസിന് മൂന്നാമത്തെ സീറ്റിൽ മീനാക്ഷി നടരാജനെ വിജയിപ്പിക്കാനുള്ള അംഗബലമുണ്ട്. എന്നാൽ, പത്രിക തള്ളിയതോടെ മൂന്ന് സീറ്റുകളും ബിജെപിക്ക് ലഭിക്കാനാണ് സാധ്യത.
അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര ഇടപെടൽ നടത്തുകയോ കോടതിയിൽനിന്ന് ആശ്വാസം ലഭിക്കുകയോ ചെയ്യണം. കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Sports
മെക്സിക്കോ സിറ്റി: “ദൈവത്തെയോർത്ത് മനോഹരമായ ഒരു ഗോൾ തരൂ.’’ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രാർഥനയുടെ സാഫല്യനിമിഷങ്ങൾ വരവായി. ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് അർധരാത്രി 12.30ന് കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണ കൊറിയയെ നേരിടും.
മൂന്നാം തവണയാണ് ലോകകപ്പ് ഉദ്ഘാടനമത്സരത്തിൽ ആസ്ടെക് സ്റ്റേഡിയം വേദിയാകുന്നത്. ഇത് പുതുചരിത്രം. ടീമുകൾ 32ൽനിന്ന് 48 ആയതാണ് മറ്റൊരു പുതുമ. ജൂലൈ 19ന് ന്യൂജേഴ്സിയിലാണ് ഫൈനൽ.
52 വർഷത്തിനുശേഷം ഹെയ്തിയും കോംഗോയും 40 വർഷത്തിനുശേഷം ഇറാക്കും ലോകകപ്പിനെത്തുന്നു. ഓസ്ട്രിയ, സ്കോട്ലൻഡ്, നോർവേ എന്നിവരും ലോകവേദിയിൽ തിരിച്ചെത്തുകയാണ്. കേപ് വെർദെ, കുറസാവോ, ജോർദാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ അരങ്ങേറ്റം കുറിക്കും. യുദ്ധത്തിന്റെ മുറിവുകളുമായി ഇറാനും ബൂട്ട് കെട്ടും. ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും നെയ്മറിനും ഇത് അവസാന ലോകകപ്പ് അരങ്ങാണ്.
ഫുട്ബോൾ ജീവനും ശ്വാസവുമായ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മുതൽ ലോകകപ്പിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇനി ഒരു മാസത്തിലേറെ ഒരു പന്തിനു പിറകെയാണ്. ലോകത്തെ ഒരുമിപ്പിക്കുന്ന മഹത്തായ കായികസംഭവത്തിന് ലോകമൊരുങ്ങിയിരിക്കുന്നു.
National
ന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന വിബിജി റാം ജി പദ്ധതിക്ക് കേന്ദ്രവിഹിതമായി കേരളത്തിനു ലഭിക്കുക 3136.44 കോടി രൂപ.
പദ്ധതിപ്രകാരം വിവിധ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതമായി 95,692 കോടി രൂപ നീക്കിവച്ചതായി സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈൻ യോഗത്തിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ഏറ്റവും കൂടുതൽ തുക ലഭിക്കുന്നത് ഉത്തർപ്രദേശിനാണ്. 9721.48 കോടി രൂപ.
ആന്ധ്രപ്രദേശ് 7,707.21, തമിഴ്നാട് 7,585.49, രാജസ്ഥാൻ 7,581.87, ബിഹാർ 6,715.83, മധ്യപ്രദേശ് 6252.03, കർണാടക 5,709.09, മഹാരാഷ്ട്ര 4,420.32, തെലുങ്കാന 3,825.31 കോടി രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കൂടാതെ, കേന്ദ്രഭരണനിർവഹണത്തിനും സോഷ്യൽ ഓഡിറ്റിംഗിനുമായി 1,850.62 കോടി രൂപ കൂടി നീക്കിവച്ചതായും ഗ്രാമവികസന മന്ത്രാലയം വ്യക്തമാക്കി. പദ്ധതി പ്രകാരം 40 ശതമാനം ചെലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. 60 ശതമാനമാണ് കേന്ദ്ര വിഹിതമായി ലഭിക്കുക.
നിലവിൽ ജാർഖണ്ഡ്, കർണാടക, തെലുങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾ മാത്രമാണ് പുതിയ പദ്ധതിയിലേക്കു മാറാനുള്ള നടപടികൾ പൂർത്തിയാക്കാനുള്ളത്.
യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കു പകരം ബിജെപി സർക്കാർ 2025 ഡിസംബറിലാണ് ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ വിബിജി റാം ജി പദ്ധതി പാർലമെന്റിൽ പാസാക്കുന്നത്. അടുത്ത മാസം ആദ്യംമുതൽ നടപ്പാക്കേണ്ട പദ്ധതിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ അവസാനഘട്ടത്തിലാണ്.
പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതുവരെ നിലവിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ നൽകുന്നതിലോ ശന്പളം വിതരണം ചെയ്യുന്നതിലോ താമസം വരുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
National
ന്യൂഡൽഹി: ഫ്രാൻസിലെ എവിയൻ-ലെസ്-ബെയിൻസിൽ 15 മുതൽ 17 വരെ നടക്കുന്ന ജി 7 ഉച്ചകോടിക്കു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തുമെന്നു റിപ്പോർട്ട്.
വ്യാപാരബന്ധം, ഊർജസഹകരണം, എച്ച്1-ബി വീസ, പശ്ചിമേഷ്യൻ പ്രതിസന്ധി തുടങ്ങിയ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും.
ഇന്ത്യൻ കയറ്റുമതികൾക്കുമേലുള്ള യുഎസ് തീരുവയുടെയും റഷ്യൻ എണ്ണയ്ക്കു മേലുള്ള അമേരിക്കയുടെ ഉപരോധത്തിന്റെയും പശ്ചാത്തലത്തിൽ ചർച്ച സുപ്രധാനമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോദി വൈറ്റ് ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം ആദ്യമായാണ് ഇരുവരും മുഖാമുഖം കാണാൻ പോകുന്നത്.
ഇക്കാലയളവിനിടയിൽ അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയിട്ടുള്ള ഭീമൻ തീരുവയും എച്ച്1-ബി വിസയിൽ ട്രംപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നതിനേർപ്പെടുത്തിയ ഉപരോധവുമെല്ലാം ഇരുരാജ്യങ്ങളുടെയും ബന്ധത്തിനു ചെറിയ വിള്ളൽ വീഴ്ത്തിയിരുന്നു.
ഇന്ത്യയെ "താരിഫ് രാജാവ് ’ എന്ന് പലപ്പോഴും വിശേഷിപ്പിച്ച ട്രംപ് ഇന്ത്യക്കെതിരേ അടുത്തിടെ വംശീയ പരാമർശവും നടത്തിയിരുന്നു. എന്നാൽ കുടിയേറ്റവിരുദ്ധ നയം സ്വീകരിക്കുന്ന ട്രംപ് മോദിയെ എപ്പോഴും "നല്ല സുഹൃത്ത്’ എന്നാണ് പറയുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകൾ നൽകുകയും ചെയ്തിരുന്നു.
സ്തംഭിച്ചുനിൽക്കുന്ന വ്യാപാരചർച്ചകൾക്കു വേഗം കൂട്ടാൻ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു കഴിയുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ ഏഴ് രാജ്യങ്ങൾ പങ്കെടുക്കുന്ന ജി 7 ഉച്ചകോടിയിൽ മറ്റു ലോകനേതാക്കളുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്. ജൂണ്‍ 13 മുതൽ 18 വരെ നടത്തുന്ന വിദേശ സന്ദർശനത്തിൽ ഫ്രാൻസിനൊപ്പം സ്ലോവാക്യയും പ്രധാനമന്ത്രി സന്ദർശിക്കും.
Kerala
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രസർക്കാരുമായി ഒപ്പുവച്ച പിഎം ശ്രീ കരാറിലെ നിയമപ്രശ്നങ്ങൾ അടക്കം പരിശോധിച്ച ശേഷമേ തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമെടുത്തിട്ടില്ല.
കഴിഞ്ഞ പിണറായി സർക്കാർ മന്ത്രിസഭാംഗങ്ങൾ പോലുമറിയാതെ പിഎം ശ്രീയിൽ ഒപ്പിടുകയായിരുന്നു, മുൻ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും. അന്നു മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടരുതെന്ന് മന്ത്രിസഭയിൽ ആവശ്യപ്പെട്ടപ്പോൾ, ഒപ്പിട്ട ശേഷം ഒന്നുമറിയാത്തതുപോലെ ഊറിച്ചിരിക്കുകയായിരുന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും.
പിഎം ശ്രീയിൽ ഒരു കാരണവശാലും പങ്കുചേരില്ലെന്നു പ്രഖ്യാപിച്ച ശേഷം മന്ത്രിസഭയെപ്പോലും വിശ്വാസത്തിലെടുക്കാതെ കരാറിൽ ഒപ്പിട്ടതിനെയാണ് അന്നത്തെ പ്രതിപക്ഷമായ ഞങ്ങൾ എതിർത്തത്. ഭരണതലത്തിലുള്ളവർ മാറിയെങ്കിലും കേരള സർക്കാരുമായാണ് കരാറുള്ളത്. ലേബർ കോഡ്, പിഎംഎവൈ അടക്കം വിഷയങ്ങളിലും തീരുമാനമെടുത്തിട്ടില്ല.
ആലപ്പുഴയിലെ "രക്ഷാപ്രവർത്തന’ കേസിൽ ഗണ്മാന്മാർക്ക് മുൻകൂർ ജാമ്യം ലഭിച്ചതിൽ തുടർനടപടികൾ സർക്കാർ പരിശോധിക്കും.കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കു പ്രതിഷേധിക്കാൻ പറ്റുമോ? ജാമ്യം അനുവദിച്ചത് കോടതിയുടെ നടപടിക്രമങ്ങളുടെ ഭാഗമാണ്. മുൻ സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറാണ് ഹാജരായത്. ഇക്കാര്യം അടക്കം പരിശോധിക്കും.
ഇ.ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗറെയിൽ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയാണു ചെയ്തത്. റെയിൽവേ, പരിസ്ഥിതി, സാന്പത്തിക വശങ്ങളെല്ലാം പഠിക്കും. അതിനാലാണ് പരിസ്ഥിതി വിദഗ്ധനെയും സമിതിയിൽ ഉൾപ്പെടുത്തിയത്.ഏത് ആധുനിക സാങ്കേതികവിദ്യയാണ് അതിവേഗ റെയിലിനുവേണ്ടതെന്നടക്കം പഠിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ മാറുന്ന സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും അടിയന്തരയോഗം വിളിച്ചു. ഡൽഹി എഐസിസി ആസ്ഥാനത്ത് ഇന്നു നടക്കുന്ന യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിക്കും.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് തൃണമൂൽ കോണ്‍ഗ്രസിൽ രൂപപ്പെട്ട കലഹവും, ഡിഎംകെയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതും ബിജെപി മുതലെടുക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജവഹർലാൽ നെഹ്റുവിന്റെ പ്രധാനമന്ത്രിപദ റിക്കാർഡ് മറികടന്നതും 12 വർഷത്തെ തുടർച്ചയായ ഭരണനേട്ടങ്ങളും ഉൾപ്പെടുത്തി വലിയ പ്രചാരണത്തിന് ബിജെപി തയാറെടുക്കുകയാണ്.
എന്നാൽ, ബിജെപി സർക്കാരിന്റെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത് ഇന്നത്തെ യോഗം ചർച്ച ചെയ്തേക്കും. കൂടാതെ, പ്രതിപക്ഷ സഖ്യത്തിൽ അംഗങ്ങളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെ സംസ്ഥാനങ്ങളിലെ സാഹചര്യവും യോഗം ചർച്ച ചെയ്യും. തിങ്കളാഴ്ച നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ കോണ്‍ഗ്രസ് സ്വീകരിക്കുന്ന പല നിലപാടുകൾക്കും എതിരേ മറ്റ് പ്രതിപക്ഷ കക്ഷികൾ പരാതി ഉന്നയിച്ചിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ ഇനിയും വൈകിപ്പിക്കരുതെന്നു ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചയ്ക്കകം അറിയിക്കാനും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കോടതിയുടെ മുന്‍ ഉത്തരവുകള്‍ പരിഗണിക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. ഭരണമാറ്റമുണ്ടായതിനാല് ഇതു സംബന്ധിച്ച വിശദീകരണത്തിനു സര്‍ക്കാര്‍ അഭിഭാഷക കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ജൂലൈ ഒന്നിന് പരിഗണിക്കാന്‍ മാറ്റി.
National
ന്യൂഡൽഹി: ഹൈദരാബാദിലെ കൈയേറ്റവിരുദ്ധ കർമസേനയായ "ഹൈഡ്ര’യുടെ രൂപീകരണത്തിനു പിന്നിലെ പ്രചോദനം അഡോൾഫ് ഹിറ്റ്ലറാണെന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് ഹൈക്കമാൻഡ്.
രേവന്ത് റെഡ്ഡിയുടെ പ്രസ്താവന പാർട്ടി പ്രത്യയശാസ്ത്രത്തിനും മൂല്യങ്ങൾക്കും നിരക്കാത്തതാണെന്നും ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
പാർട്ടിയുടെ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായും ഭാവിയിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഹിറ്റ്ലർ പ്രചോദനമായി എന്ന തരത്തിൽ തെലുങ്കാന മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരേ ബിജെപി, ബിആർഎസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് വിഷയത്തിൽ ഹൈക്കമാൻഡ് പ്രതികരണം തേടിയത്.
National
റാഞ്ചി: ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രൻ പരിമൾ നാഥ്വാനിയുടെ പത്രിക നിയമാനുസൃതമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. നാഥ്വാനിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.വ്യവസായിയായ നാഥ്വാനി ആന്ധ്രപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ്.
സത്യവാങ്മൂലത്തിൽ നാഥ്വാനി തെറ്റായതും അപൂർണവുമായ വിവരങ്ങളാണ് നല്‍കിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ജാർഖണ്ഡിൽ രണ്ടു സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ അംഗബലമനുസരിച്ച് ജെഎംഎ-കോൺഗ്രസ് സഖ്യത്തിന്റെ രണ്ടു സ്ഥാനാർഥികൾക്കും വിജയിക്കാനാകും. ഭരണമുന്നണിയിലെ വോട്ട് ഭിന്നിപ്പിച്ച് വിജയിപ്പിക്കാനാണു നാഥ്വാനിയെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.
ജെഎംഎമ്മിലെ ബൈദ്യനാഥ് റാമും കോൺഗ്രസിലെ പ്രണവ് ഝായും നേരത്തേ പത്രിക സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ ഇരുവരുടെയും പത്രിക അംഗീകരിച്ചു. തർക്കത്തെത്തുടർന്ന് നാഥ്വാനിയുടെ പത്രികയുടെ സൂക്ഷ്മപരിശോധന ബുധനാഴ്ചത്തേക്കു മാറ്റി.
National
ഇംഫാൽ: മണിപ്പുരിലെ കാങ്പോക്പിയിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസ്. കാങ്പോക്പിയിൽ സായുധസംഘം ബന്ദികളാക്കിയ നാഗ വിഭാഗക്കാരുടേതാണ് മൃതദേഹങ്ങളെന്നു സംശയിക്കുന്നു.
സേനാപതി ജില്ലയിൽനിന്ന് കഴിഞ്ഞമാസം സായുധസംഘം തട്ടിക്കൊണ്ടുപോയ 14 കുക്കി വിഭാഗക്കാരെ മോചിപ്പിച്ചതിന്റെ തൊട്ടടുത്തദിവസമാണ് ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുക്കികളെ മോചിപ്പിച്ചതിനു പിന്നാലെ നാഗബന്ദികളെ മോചിപ്പിക്കണമെന്നു നാഗാലാൻഡ്, മേഘാലയ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞമാസം 13 ന് ലീലോൺ വൈപെയിൽനിന്ന് ബന്ദിയാക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സംശയം.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റിനായി വകുപ്പുകൾ നൽകിയ കരടു നിർദേശങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം വിശദമായി ചർച്ച നടത്തി.
പൊതുശിപാർശകളിൽ പലതിനും അംഗീകാരം നൽകി. ധനവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ 19ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് പ്രധാനമായും ബജറ്റിൽ ഉൾക്കൊള്ളിക്കേണ്ടതെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണു വിവരം. ഇന്ദിരാ ഗാരന്റികളും ചർച്ചയിലെത്തി. ഇന്നലെ ചേർന്ന മന്ത്രിസഭയിലെ പ്രധാന ചർച്ച ബജറ്റുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
International
ദുബായ്: അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം. യുഎസിന്റെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവച്ചിട്ടതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തെക്കൻ ഇറാനിൽ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി.
ഇറാന്റെ വ്യോമപ്രതിരോധം, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ എന്നിവ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമിച്ചു. ബന്ദർ അബ്ബാസിലും ഖെഷം ദ്വീപിലും ആക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കകം ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തി.
ഇറാൻ തൊടുത്ത അഞ്ച് മിസൈലുകൾ തകർത്തെന്ന് ജോർദാൻ അധികൃതർ അറിയിച്ചു. അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിരിക്കുന്ന മുവാഫാഖ് സാൽതി വ്യോമതാവളത്തിനു നേർക്കാണ് ആക്രമണമുണ്ടായത്.
തങ്ങൾക്കു നേർക്കുണ്ടായ ആക്രമണം ചെറുത്തുവെന്ന് ബഹ്റിനും കുവൈറ്റും അറിയിച്ചു. യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്റിനിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച ശേഷം പലതവണ ബഹ്റിനിലെ യുഎസ് നാവികതാവളത്തിനു നേർക്ക് ആക്രമണമുണ്ടായി. അമേരിക്കയുടെ വ്യോമ-നാവിക താവളങ്ങളടക്കം 21 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇറാൻ അറിയിച്ചു. അമേരിക്കയുടെ എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാംഗറുകൾ തകർത്തെന്നും ഇറാന്റെ റെവലൂഷണറി ഗാർഡ് അവകാശപ്പെട്ടു.
അമേരിക്കൻ ആക്രമണത്തെ ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അപലപിച്ചു. ഇറാന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ അരാഗ്ചി സ്ഥിതിഗതികൾ ധരിപ്പിച്ചു. അമേരിക്ക ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കി.സമാധാന ചർച്ച വൈകിക്കുന്നതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി.
ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിലാണ് അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണത്. രണ്ടു പൈലറ്റുമാരെ ഒരു ഡ്രോൺ ബോട്ടിലാണു രക്ഷിച്ചത്.
മനുഷ്യനില്ലാത്ത, കംപ്യൂട്ടർ ചിപ്പുകളും സെൻസറുകളും മാത്രം നിയന്ത്രിക്കുന്നതാണ് ഡ്രോൺ ബോട്ടുകൾ. അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തത് ഇറാനാണെന്നും ഇതിനു തക്ക മറുപടി നല്‍കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഗൾഫ് ഓഫ് ഏഡനിൽ ഇന്നലെ ചരക്കുകപ്പലിനു നേർക്ക് ആക്രമണമുണ്ടായി. ചെറുബോട്ടിലെത്തിയ സായുധസംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.
ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാൻപക്ഷ ഹൂതി വിമതർ ഭീഷണി മുഴക്കിയിരുന്നു.
National
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് നിരോധനമോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ലെന്ന് നേപ്പാൾ കർഷകക്ഷേമ മന്ത്രാലയം അറിയിച്ചു. അത്തരം റിപ്പോർട്ടുകൾ വസ്തുത വിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
നേപ്പാളിലെ ദേശീയ സസ്യ സംരക്ഷണ സംഘടനയായി പ്രവർത്തിക്കുന്ന പ്ലാന്റ് ക്വാറന്റൈൻ ആൻഡ് കീടനാശിനി മാനേജ്മെന്റ് സെന്റർ വഴി ഇന്ത്യൻ മാമ്പഴ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതിക്ക് അനുമതി നൽകുന്നത് തുടരുമെന്ന് അറിയിച്ച മന്ത്രാലയം ഫൈറ്റോസാനിറ്ററി ആവശ്യകതകൾ നിർബന്ധമായും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കുകയും ഫൈറ്റോസാനിറ്ററി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്താൽ ഇറക്കുമതി പെർമിറ്റുകളും റിലീസ് ഓർഡറുകളും പുറപ്പെടുവിക്കും.
നേപ്പാൾ ഇന്ത്യൻ മാമ്പഴ ഇറക്കുമതി നിർത്തിവച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. നേപ്പാളിലേക്കുള്ള കയറ്റുമതി തടസമില്ലാതെ തുടരുന്നുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു.
National
കോൽക്കത്ത: പ്രമുഖ മാധ്യമപ്രവർത്തകൻ സ്വപൻ ദാസ് ഗുപ്ത ബംഗാളിൽ ധനമന്ത്രി. തൃണമൂലിൽനിന്നു ബിജെപിയിലെത്തിയ തപസ് റോയി വാണിജ്യ, വ്യവസായ വകുപ്പ് കൈകാര്യം ചെയ്യും.
ദീർഘകാല ആർഎസ്എസ് ബന്ധമുള്ള ജഗന്നാഥ് ചതോപാധ്യായ, ദീപക് ബർമൻ എന്നിവർക്ക് യഥാക്രമം ഉന്നത വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം വകുപ്പുകൾ ലഭിച്ചു. ഡോക്ടർകൂടിയായ ശരദ്വത് മുഖർജിയാണ് ആരോഗ്യമന്ത്രി. സുപ്രധാനമായ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി സുവേന്ദു അധികാരി കൈകാര്യം ചെയ്യും.
National
ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയായി റിക്കാർഡിട്ട് നരേന്ദ്ര മോദി. 2014 മേയ് 26 മുതൽ ഇന്നലെ വരെ 4399 ദിവസമാണ് നരേന്ദ്ര മോദി തുടർച്ചയായി പ്രധാനമന്ത്രിയായിരിക്കുന്നത്.
1952 മുതൽ 1964 വരെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 4398 ദിവസം സേവനമനുഷ്ഠിച്ച പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റിക്കാർഡാണ് മോദി മറികടന്നത്. മോദിയുടെ നേട്ടത്തെ അഭിനന്ദിച്ച് ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കിയപ്പോൾ വിവിധ ലോകനേതാക്കൾ മോദിയെ പ്രശംസിച്ച് സന്ദേശം നൽകി.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്ൻ, ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട് തുടങ്ങിയ ലോകനേതാക്കൾ നേട്ടത്തിൽ മോദിയെ പ്രശംസിച്ചി ട്ടുണ്ട്.
അവകാശവാദം ശരിയല്ലെന്ന് കോൺഗ്രസ്
"ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി’ എന്ന വാക്യം ഉപയോഗിച്ച് ബിജെപി ആഖ്യാനം മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 1947 ഓഗസ്റ്റ് 15 മുതൽ പ്രധാനമന്ത്രിയായിരുന്നത് ജവഹർലാൽ നെഹ്റുവായിരുന്നതിനാൽ അദ്ദേഹമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
നെഹ്റു 1947ൽ പ്രധാനമന്ത്രിയായതിനുശേഷം 560ലധികം നാട്ടുരാജ്യങ്ങൾ സമാധാനപരമായി ഇന്ത്യൻ യൂണിയനിൽ ലയിച്ചുവെന്നും ഇന്ത്യൻ ഭരണഘടനയിൽ സംവാദങ്ങൾ നടന്നതിനുശേഷം അത് അംഗീകരിക്കപ്പെട്ടുവെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
സെമീന്ദാരി സംവിധാനം നിരോധിക്കപ്പെട്ടതും പട്ടികജാതികൾക്കും പട്ടികവർഗങ്ങൾക്കുമുള്ള സംവരണം നടപ്പിലാക്കപ്പെട്ടതും, ആണവോർജമുൾപ്പെടെയുള്ള ശാസ്ത്രീയ, സാങ്കേതിക ശേഷികൾക്കുള്ള വികസന പദ്ധതികൾ നടപ്പിലാക്കിയതും, ആഗോളകാര്യങ്ങളിൽ ഇന്ത്യ നിർണായക ശക്തിയായതും, സാർവത്രിക വോട്ടവകാശം ഉറപ്പാക്കുന്നതിനായി 18 കോടി രജിസ്റ്റേർഡ് വോട്ടർമാരുടെ വോട്ടർപട്ടിക തയാറാക്കിയതും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1951 ഒക്ടോബറിനും 1952 ഫെബ്രുവരിക്കുമിടയിൽ നടത്തിയതും 1947 മുതൽ 1952 വരെ നെഹ്റുവിന്റെ കീഴിൽ കൈവരിച്ച നേട്ടങ്ങളായി കോണ്‍ഗ്രസ് നേതാവ് ഉയർത്തിക്കാട്ടുന്നു.
Kerala
കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയില് നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് പ്രത്യേക സംഘം നടത്തിയ അന്വേഷണം അപര്യാപ്തമെന്നും പുനരന്വേഷണം നടത്തണമെന്നും ഹൈക്കോടതി.
മികച്ച ഉദ്യോഗസ്ഥനെ പുനരന്വേഷണത്തിനു ചുമതലപ്പെടുത്താനും വിജിലന്‍സ് റിപ്പോര്‍ട്ടും പിടിച്ചെടുത്ത രേഖകൾ കൈമാറാനും, ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരേ അഴിമതി നിരോധന നിയമം, ബിഎന്‍എസ് വകുപ്പുകള്‍ ബാധകമാക്കുന്നതു സംബന്ധിച്ച സാധ്യത പരിശോധിച്ച് നാലാഴ്ചയ്ക്കകം സമഗ്ര റിപ്പോര്‍ട്ട് നല്‍കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദേശം നല്കി.
തുടര്‍ന്ന് ഹര്‍ജി ജൂലൈ 15ന് പരിഗണിക്കാനായി മാറ്റി. ശബരിമല നെയ്യ് വിതരണ കൗണ്ടറുകളില്‍ ക്രമക്കേടുകള്‍ സംശയിച്ച് സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
തൊടുപുഴ: മോഹന്‍ലാല്‍ ചിത്രം ദൃശ്യം-3യുടെ സംവിധായകന് ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയുമായി ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രണ്ടുമാക്കല്‍ ആര്.ഡി. രാജീവ്. സിനിമയില്‍ നായകന് ഉപയോഗിച്ച കാറിനു തന്റെ വാഹനത്തിന്റെ നമ്പറാണ് ഉപയോഗിച്ചതെന്നാണ് പരാതി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നമ്പര്‍ ഉപയോഗിച്ചതെന്നും സിനിമയില്‍നിന്ന് ഈ ദൃശ്യങ്ങള്‍ മാറ്റണമെന്നും വാഹന ഉടമ മൂന്നാര്‍ ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ഏറെ ബുദ്ധിമുട്ടിയാണ് സിവിൽ സർവീസ് നിയമനങ്ങളും സ്ഥലംമാറ്റവും പൂർത്തിയാക്കിയതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐഎഎസ് കേരള കേഡറിൽ ആള് കുറവാണ്. ഒരുപാടു പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷനിൽ പോയവർ കേരളത്തിലേക്കു മടങ്ങിവരാൻ താത്പര്യം കാട്ടിയിരുന്നില്ല.
ഡോ.ബി. അശോകിന്റെ സസ്പെൻഷൻ റദ്ദാക്കി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതു ബിജെപി- യുഡിഎഫ് ഡീലിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് ഐഎഎസ് കേഡറിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാറില്ലെന്നായിരുന്ന ു മുഖ്യമന്ത്രിയുടെ മറുപടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സസ്പെൻഷനിലുള്ളവരുടെ അച്ചടക്ക നടപടികൾ നിലനിർത്തിയാണ് സർവീസിൽ തിരിച്ചെടുത്തത്. ഗവർണർ സർവകലാശാലകളിൽ തങ്ങളുടെ ആളുകളെ നിയമിക്കാൻ തുടങ്ങിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതലാണ്. ഇതു പുതിയ കാര്യമല്ല. സർക്കാരിന്റെ അധികാരത്തിൽ ഗവർണറുടെ ഇടപെടലിനെ നിയമപരമായി ചെറുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
യുഡിഎഫ്- ബിജെപി ഡീൽ 30 മണ്ഡലങ്ങളിൽ നടന്നെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം ശ്രദ്ധയിൽ പെടുത്തിയപ്പോൾ സിപിഎമ്മിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ എളുപ്പമാണെന്നും എന്നാൽ, തോറ്റത് ബോധ്യപ്പെടുത്താനാണ് പാടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നേമത്ത് യുഡിഎഫിനും എൽഡിഎഫിനും വോട്ട് കുറഞ്ഞിരുന്നു. ചാത്തന്നൂരിൽ സിപിഎം- ബിജെപി ഡീൽ ആയിരുന്നു നടന്നത്.
സിപിഐ സ്ഥാനാർഥി മത്സരിച്ച ഇവിടെ സിപിഎമ്മിന്റെ വോട്ട് ബിജെപിക്കു ലഭിച്ചു. ചാത്തന്നൂരിൽ എൽഡിഎഫിന്റെ വോട്ടിലാണ് കുറവുണ്ടായതെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തൃശൂർ: കെഎസ്ആർടിസി ബസുകളെ കട്ടപ്പുറത്താക്കി ടയർക്ഷാമം രൂക്ഷം. രണ്ടാഴ്ചയായി റീസോൾ ചെയ്ത ടയറുകൾ ലഭിക്കുന്നില്ലെന്നു ജീവനക്കാർ. വിവിധ ഡിപ്പോകളിൽ രണ്ടുമുതൽ നാലുവരെ ബസുകൾ കട്ടപ്പുറത്താണ്.
നിലവിൽ തേഞ്ഞ ടയറുകളുമായാണ് ചില ബസുകൾ സർവീസ് നടത്തുന്നത്. മഴക്കാലത്തു ബ്രേക്ക് ചെയ്താൽ ബസ് നിൽക്കാതെ വന്നേക്കാമെന്നും ഇതു വൻദുരന്തങ്ങൾക്കു കാരണമാകുമെന്നും ഡ്രൈവർമാർക്ക് ആശങ്കയുണ്ട്. സർവീസ് നടത്തില്ലെന്നു ജീവനക്കാർ തീർത്തുപറയുന്പോൾ മറ്റു ബസുകളിലെ ടയർ മാറ്റിയിട്ടാണ് പ്രശ്നം താത്കാലികമായി പരിഹരിക്കുന്നത്.
എടപ്പാളിലെ യൂണിറ്റിലൂടെയാണ് റീസോൾ ചെയ്ത ടയറുകൾ വിവിധ ഡിപ്പോകളിലേക്ക് എത്തിച്ചിരുന്നത്. റീസോൾ ചെയ്ത ടയറുകൾ ലഭിക്കാത്തതിനാൽ റീബെൽട്ട് ചെയ്ത ടയറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതു യാത്രയുടെ സുരക്ഷിതത്വം കുറയ്ക്കുമെന്നു ഡ്രൈവർമാർ പറഞ്ഞു.
ടയർക്ഷാമം ഏറ്റവും രൂക്ഷം പാലക്കാട് ഡിപ്പോയിലാണ്. ഏകദേശം 125ഓളം ബസുകൾ സർവീസ് നടത്തുന്ന ഡിപ്പോയിൽ നാല് ഓർഡിനറി ബസുകളാണ് കട്ടപ്പുറത്തെന്നാണ് വിവരം. തൃശൂരിൽ മൂന്നും മലപ്പുറത്തു രണ്ടും ബസുകൾ സർവീസ് നിർത്തിയെന്നും ജീവനക്കാർ പറഞ്ഞു.
സാധാരണയായി ഇരുപതിനായിരം മുതൽ നാല്പതിനായിരം കിലോമീറ്റർവരെ ഓടിയ ടയറുകളാണ് റീസോളിംഗിന് അയയ്ക്കുന്നത്.
കെഎസ്ആർടിസിയുടെ സാന്പത്തികസ്ഥിതി പരിഗണിച്ച് പുതിയ ടയറുകൾ വേണമെന്ന ആവശ്യം ജീവനക്കാർക്കില്ല. റീസോൾചെയ്തു ലഭിച്ചാൽ മതി.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയെത്തുടർന്ന് റബർ ഇറക്കുമതി ചെയ്യാത്തതാണ് ക്ഷാമത്തിനു കാരണമെന്നാണ് ജീവനക്കാർക്കു ലഭിച്ച വിവരം. ടയർക്ഷാമം അടിയന്തരമായി പരിഹരിക്കാനും റീസോൾ ചെയ്ത ടയറുകൾ ലഭ്യമാക്കാനും സർക്കാരും കെഎസ്ആർടിസി അധികൃതരും അടിയന്തരനടപടിയെടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ‘ദീപിക നമ്മുടെ ഭാഷ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഇന്നു നടക്കും. രാവിലെ പത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കും.
പുതുതലമുറയിൽ പത്രവായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും മലയാള ഭാഷയോടുള്ള സ്നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്. ദീപിക ശതോത്തര റൂബി ജൂബിലിയുടെയും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ദീപിക എത്തിക്കാൻ ലക്ഷ്യമിടുന്നു.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷത വഹിക്കും. ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ ആമുഖ സന്ദേശം നൽകും. സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ, കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, സിഎംസി അങ്കമാലി മേരിമാതാ പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ജെസ്മിൻ, കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുക്കും.
Kerala
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന് പൊലിഞ്ഞ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ ദുരന്തപൂര്‍ണമായ ഓര്‍മകളെ മുന്‍നിര്‍ത്തി അമ്മ ഷീല കുറുവച്ചാലില്‍ രചിച്ച പുസ്തകം ‘അര്ജുന് എന്റെ മകന്’ പ്രകാശനത്തിന് ഒരുങ്ങുന്നു.
13ന് വൈകുന്നേരം നാലിന് കണ്ണാടിക്കല്‍ സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിലാണു പ്രകാശനച്ചടങ്ങ്.കേരളവിഷന് പബ്ലിക്കേഷന്‍സാണ് പ്രസാധകര്. ഷിരൂരിലെ ഗംഗാവലി നദിയില്‍ കേരളവും കര്‍ണാടകവും സംയുക്തമായി നടത്തിയ 72 ദിവസത്തെ തെരച്ചില്‍ വേളയില്‍ അര്‍ജുന്റെ അമ്മയും കുടുംബവും കടന്നുപോയ ഹൃദയസ്പര്‍ശിയായ അനുഭവങ്ങളുടെ വിവരണമാണ് പുസ്തകം.
പ്രമുഖ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയാണ് പുസ്തകത്തിന് അവതാരിക രചിച്ചിരിക്കുന്നത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ, എംഎല്‍എമാരായ എ.കെ.എം. അഷറഫ്, കെ. ജയന്ത്, എം.കെ. രാഘവന് എംപി, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Kerala
ഹരിപ്പാട്: ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശിയായ 14കാരന്റെ പിതൃസഹോദരൻ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി ആണ് പിടിയിലായത്. ഹരിപ്പാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ തൂത്തുക്കുടിയിൽ നിന്നും ഹരിപ്പാട് എത്തിച്ചാണ് ഭിക്ഷാടനത്തിന് അയച്ചിരുന്നത്. സംഘം ആവശ്യപ്പെടുന്ന തുക ഭിക്ഷയെടുത്തു നൽകിയില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നു.
കുട്ടികൾക്ക് കൃത്യമായി ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നാണ് വിവരം. ക്രൂര പീഡനങ്ങൾ സഹിക്കാനാകാതെ മഹാരാജ ഇവരുടെ സംഘത്തിൽനിന്നും ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരം കുട്ടിയെ ബാലഭവനിൽ താത്കാലികമായി താമസിപ്പിച്ചു വരികയാണ്.
വിവരമറിഞ്ഞ് ഒളിവിൽ പോയ അന്തോണിയെ തട്ടാരമ്പലം ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ ഇയാളോടൊപ്പം ചിലമ്പരശനും ഉണ്ടായിരുന്നു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.