അനഹത് സിംഗ്
നയാഗ്ര (കാനഡ): ലോക ജൂണിയർ സ്ക്വാഷ് ചാന്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ച് പതിനെട്ടുകാരി അനഹത് സിംഗ്.
കാനഡയിലെ നയാഗ്ര ഓണ്‍ ദ് ലേക്കിൽ നടന്ന പെണ്‍കുട്ടികളുടെ സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ 3-0 (11-3, 11-7, 11-9) സ്കോറിന് പരാജയപ്പെടുത്തിയാണ് അനഹത് സ്വർണ മെഡൽ നേടിയത്. 2005ൽ ജോഷ്ന ചിന്നപ്പ ഫൈനലിൽ കടന്നതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
കഴിഞ്ഞ വർഷം കെയ്റോയിൽ നടന്ന ജൂണിയർ ലോക ചാന്പ്യൻഷിപ്പിൽ വെങ്കലം നേടി വ്യക്തിഗത മെഡലിനായുള്ള ഇന്ത്യയുടെ 15 വർഷത്തെ കാത്തിരിപ്പ് അനഹത് അവസാനിപ്പിച്ചിരുന്നു. ഇത്തവണ സ്വർണ നേട്ടത്തോടെ ചരിത്രവും കുറിച്ചു.
ഈജിപ്തിന് ചെക്ക്
കഴിഞ്ഞ 16 വർഷമായി ഈജിപ്ത് താരങ്ങളാണ് ജൂണിയർ സ്ക്വാഷ് ചാന്പ്യൻഷിപ് കിരീടം നേടുന്നത്. ഇതിനുമുന്‍പ് ഈജിപ്ഷ്യൻ വംശജരല്ലാത്ത ഒരു താരം കിരീടം നേടിയത് 2010ൽ യുഎസിന്റെ അമാൻഡ സോബിയാണ്. എന്നാൽ ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഒടുവിൽ ഫൈനലിലും ഈജിപ്ഷ്യൻ താരങ്ങളെ വീഴ്ത്തിയാണ് അനഹത് കിരീടം ചൂടി കരുതത്് കാട്ടിയതെന്നതും ശ്രദ്ധേയം.
കിരീട യാത്ര
ഓസ്ട്രേലിയൻ താരം ലില്ലി വിൽസനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് അനഹത് ടൂർണമെന്റിന് തുടക്കം കുറിച്ചത്. തുടർന്ന് ഹോങ്കോംഗിന്റെ പുയി യിൻ ക്ലോയി ലോയെയും മലേഷ്യയുടെ ഡോയ്സ് യേ സാൻ ലീയെയും തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്കിനെ മറികടന്ന താരം സെമിഫൈനലിൽ മറ്റൊരു ഈജിപ്ഷ്യൻ താരമായ ബാർബ് സമേഹിനെയും പരാജയപ്പെടുത്തി. ഒടുവിൽ ഫൈനലിലും ഈജിപ്ഷ്യൻ താരത്തെ മറികടന്ന് കിരീടനേട്ടം.
Tags : AnahatSingh Niagara WorldJuniorChampionship Squash history Sports