ഫ്ലോറിഡ: മാധ്യമ ലോകത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ (87) അന്തരിച്ചു. ബുധനാഴ്ച ഫ്ലോറിഡയിലെ ലാമോണ്ടിലുള്ള വസതിയിലായിരുന്നു അന്ത്യം.
2018 മുതൽ "ലൂയി ബോഡി ഡിമെൻഷ്യ' എന്ന രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മാധ്യമരംഗത്തെ അതികായനായ ടേണറുടെ വിയോഗവാർത്ത അദ്ദേഹത്തിന്റെ കുടുംബമാണ് പുറത്തുവിട്ടത്.
1980-ൽ അറ്റ്ലാന്റയിൽ നിന്ന് സിഎൻഎൻ ആരംഭിച്ചതോടെയാണ് വാർത്താ സംപ്രേക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ലോകത്താദ്യമായി 24 മണിക്കൂറും വാർത്തകൾ നൽകുന്ന ചാനൽ എന്ന ആശയം ടേണറുടേതായിരുന്നു.
വാർത്തകൾ സംഭവിക്കുമ്പോൾ തന്നെ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പിന്നീട് മാതൃകയാക്കി. സിഎൻഎന്നിന് പുറമെ, കാർട്ടൂൺ നെറ്റ്വർക്ക്, ടേണർ ക്ലാസിക് മൂവീസ് തുടങ്ങിയ പ്രമുഖ ചാനലുകളുടെയും സ്ഥാപകനായിരുന്നു അദ്ദേഹം.
അറ്റ്ലാന്റാ ബ്രേവ്സ് (ബേസ്ബോൾ), അറ്റ്ലാന്റാ ഹോക്സ് (ബാസ്കറ്റ്ബോൾ) എന്നീ ടീമുകളുടെ ഉടമസ്ഥനായിരുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പ്രവർത്തനങ്ങൾക്കായി 100 കോടി ഡോളർ വാഗ്ദാനം ചെയ്തുകൊണ്ട് വലിയൊരു മാതൃക അദ്ദേഹം സൃഷ്ടിച്ചു.
1938-ൽ സിൻസിനാറ്റിയിൽ ജനിച്ച ടേണർ, പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ പരസ്യ ബിസിനസ് ഏറ്റെടുത്തുകൊണ്ടാണ് കരിയർ ആരംഭിച്ചത്. പിന്നീട് സാറ്റലൈറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രാദേശിക ചാനലുകളെ ദേശീയ തലത്തിലേക്ക് ഉയർത്തി.
മാധ്യമപ്രവർത്തനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം വലിയ പ്രാധാന്യം നൽകിയിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമകളിൽ ഒരാളായിരുന്നു ടേണർ.
പ്രശസ്ത നടി ജെയ്ൻ ഫോണ്ട ഉൾപ്പെടെ മൂന്ന് തവണ വിവാഹിതനായിട്ടുണ്ട്. അഞ്ച് മക്കളുണ്ട്.
ടേണറുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
Tags : CNN founder Ted Turner Obit News USA