ഫ്ലോറിഡ: അമേരിക്കൻ പൗരത്വത്തിനായി ഏകദേശം പത്ത് വർഷത്തോളം നീണ്ട നിയമപോരാട്ടം പരാജയപ്പെട്ടതോടെ, മുൻ യുഎസ് മറൈൻ കോർപ്സ് ഉദ്യോഗസ്ഥൻ പോൾ കാന്റൺ രാജ്യം വിടാനൊരുങ്ങുന്നു. ഏഴ് വർഷം യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും 35 വർഷമായി അമേരിക്കയിൽ താമസിക്കുകയും ചെയ്യുന്ന കാന്റണെ ഉടൻ തന്നെ ജന്മനാടായ ന്യൂസിലൻഡിലേക്ക് നാടുകടത്തും.
1991 മുതൽ 1998 വരെ യുഎസ് മറൈൻ കോർപ്സിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു. പേർഷ്യൻ ഗൾഫ് യുദ്ധസമയത്താണ് ഇദ്ദേഹം സൈന്യത്തിൽ ചേർന്നത്.
വിദേശ വിനിമയ വിദ്യാർഥി വിസയിൽ അമേരിക്കയിലെത്തിയ കാന്റൺ കാലാവധി കഴിഞ്ഞും അവിടെ തുടർന്നു. സൈന്യത്തിൽ ചേർന്നാൽ പൗരത്വം ലഭിക്കുമെന്ന് റിക്രൂട്ടർ നൽകിയ വാഗ്ദാനത്തിലാണ് അദ്ദേഹം സേവനത്തിന് തയ്യാറായത്.
താൻ പൗരനാണെന്ന വിശ്വാസത്തിൽ കാന്റൺ മുൻപ് വോട്ട് ചെയ്തിരുന്നു. എന്നാൽ രേഖാമൂലം പൗരത്വം ലഭിക്കാത്ത ഒരാൾ വോട്ട് ചെയ്യുന്നത് അമേരിക്കയിൽ വലിയ നിയമലംഘനമാണ്. ഇതാണ് അദ്ദേഹത്തിന്റെ പൗരത്വ അപേക്ഷ നിരസിക്കപ്പെടാൻ പ്രധാന കാരണമായത്.
ഫെബ്രുവരിയിൽ ഫെഡറൽ കോടതി ഇദ്ദേഹത്തിന്റെ അപ്പീൽ തള്ളി. ഇനി പ്രസിഡന്റിന്റെ പ്രത്യേക ഇടപെടലോ അല്ലെങ്കിൽ കോൺഗ്രസ് പാസാക്കുന്ന പ്രത്യേക ബില്ലോ ഉണ്ടെങ്കിൽ മാത്രമേ കാന്റണ് അമേരിക്കയിൽ തുടരാനാകൂ.
അവർക്ക് എനിക്ക് പൗരത്വം നിഷേധിക്കാം, പക്ഷേ 'യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ എന്ന പദവി എന്നിൽ നിന്ന് എടുത്തുമാറ്റാൻ ആർക്കും കഴിയില്ല, എന്ന് പോൾ കാന്റൺ പ്രതികരിച്ചു. നിലവിൽ വീട് വിറ്റ് ന്യൂസിലൻഡിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹത്തിന്റെ കുടുംബം.
Tags : Former US Marine US Army faces threat