ഫ്രാങ്ക്ഫർട്ട്: ഇറാൻ - യുഎസ് യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്നത് ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധന വിതരണം തടസപ്പെട്ടതാണ് വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായത്.
ഇന്ധനച്ചെലവ് മുൻകൂട്ടി നിശ്ചയിച്ചതിനേക്കാൾ 1.7 ബില്യൻ യൂറോ (ഏകദേശം 15,000 കോടി രൂപ) അധികമാകുമെന്ന് ലുഫ്താൻസ അറിയിച്ചു. യുദ്ധം മൂലമുള്ള അധികച്ചെലവ് മറികടക്കാൻ ലുഫ്താൻസയും അനുബന്ധ വിമാനക്കമ്പനികളായ സ്വിസ്, യൂറോവിംഗ്സ് എന്നിവയും ഇതിനകം തന്നെ വേനൽക്കാലത്തെ 20,000 വിമാന സർവീസുകൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ധനക്ഷാമം രൂക്ഷമായാൽ ദീർഘദൂര സർവീസുകളിൽ ഇന്ധനം നിറയ്ക്കുന്നതിനായി പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കമ്പനിയുടെ ഫിനാൻസ് ചീഫ് ടിൽ സ്ട്രൈക്കർട്ട് വ്യക്തമാക്കി.
നിലവിൽ ജൂൺ വരെ ഇന്ധന ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വരും മാസങ്ങളിൽ സ്ഥിതി മാറിയേക്കാം. ഈ വർഷത്തെ ആകെ ഇന്ധന ബിൽ 8.9 ബില്യൻ യൂറോയിലെത്തുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
ഇത് മുൻ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. നഷ്ടം നികത്തുന്നതിനായി ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാനും കൂടുതൽ ചെലവ് കുറയ്ക്കൽ നടപടികളിലേക്ക് കടക്കാനും കമ്പനി നിർബന്ധിതരാകും.
എങ്കിലും ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ എട്ടു ശതമാനം വളർച്ചയുണ്ടായി എന്നത് ആശ്വാസകരമാണ്. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ യുദ്ധം മൂലം അടച്ചതോടെ യാത്രക്കാർ യൂറോപ്യൻ വിമാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതാണ് ഈ വരുമാന വർധനവിന് കാരണം.
Tags : Lufthansa Ticket Prices War