ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്
മോസ്കോ: റഷ്യയിൽ പ്രവർത്തിക്കുന്ന ജർമനിയുടെ പ്രമുഖ സാംസ്കാരിക - ഭാഷാ സ്ഥാപനമായ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖകൾ അടച്ചുപൂട്ടാൻ റഷ്യ ഉത്തരവിട്ടു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്.
ജർമനിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. ജർമനിയിലെ റഷ്യൻ സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരേ ബെർലിൻ സ്വീകരിച്ച നടപടികൾക്ക് തിരിച്ചടിയായാണ് മോസ്കോയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ജർമനി ബെർലിനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിനെതിരേ സ്വീകരിച്ച നടപടികളെയും അദ്ദേഹം വിമർശിച്ചു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കെ, റഷ്യയിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം ചില പാശ്ചാത്യ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്.
1992-ൽ മോസ്കോയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ജർമൻ ഭാഷാ പഠനത്തിനും സാംസ്കാരിക വിനിമയത്തിനും പ്രധാന പങ്കുവഹിച്ചിരുന്നു. അതേസമയം, ജർമൻ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ഉയർന്ന ആരോപണങ്ങൾ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിഷേധിച്ചു.
റഷ്യയെ കുറ്റപ്പെടുത്തുന്നതിനായി വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണെന്നാണ് പുടിന്റെ ആരോപണം. ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്നതോടെ റഷ്യയിലെ ജർമൻ ഭാഷാ പഠിതാക്കൾക്കും വിദ്യാർഥികൾക്കും സാംസ്കാരിക രംഗത്തും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Tags : GoetheInstitut Russia Germany NRINews