എന്തായെടോ പാസായോ... അയൽവാസിയുടെ ചോദ്യത്തിന് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകി വിദ്യാർഥി- ഇല്ല ചേട്ടാ ഒരു നമ്പറിന് പോയി. ഇതെന്താ ലോട്ടറിയോ എന്ന് ആ ചേട്ടൻ ആലോചിച്ചു നിൽക്കുന്നതിനിടെ ആ മിടുക്കൻ വിദ്യാർഥി സ്ഥലം കാലിയാക്കി. വീണ്ടുമൊരിക്കൽ കൂടി പത്താം ക്ലാസ് റിസൾട്ട് വരാൻ പോവുകയാണ്.
ഇന്നത്തെ പോലെ ഗ്രേഡിംഗ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ജയവും തോൽവിയും ആണ് ഉണ്ടായിരുന്നത്. അന്ന് റാങ്കുകൾ ഉണ്ടായിരുന്നു. ഒന്നു മുതൽ 20 വരെ റാങ്ക് കിട്ടുന്നവർ അന്ന് സൂപ്പർതാരങ്ങൾ ആയിരുന്നു. അവരിൽ മിക്കവരുടെയും ചിത്രങ്ങൾ പത്രങ്ങളിൽ വരും. ഒന്നു മുതൽ മൂന്നു റാങ്ക് വരെ കിട്ടിയവരുടെ ചിത്രങ്ങൾ ഒന്നാം പേജിൽ ഉണ്ടാകും.
പിന്നെ അതിന്റെ സൈഡ് സ്റ്റോറികൾ. എന്നുവച്ചാൽ റാങ്ക് ജേതാവിന്റെ സ്വപ്നങ്ങൾ പ്രതീക്ഷകൾ ഭാവി പരിപാടികൾ അയാളുടെ പഠന രീതി ആ വീട്ടിൽ എത്രാമത്തെ റാങ്ക് ആണ് തുടങ്ങി അന്ന് എഴുതിനിറയ്ക്കാൻ ഒരുപാടുണ്ടായിരുന്നു.
റിസൾട്ട് വരുന്നു എന്ന് അറിയുമ്പോൾ തന്നെ നെഞ്ചിടിപ്പ് തുടങ്ങും. പിന്നെ ആ രണ്ടു മൂന്നു ദിവസം ഭക്ഷണം കഴിക്കൽ ഒക്കെ കുറയും. ഉറക്കവും. ഭക്തി കൂടും. എങ്ങനെയെങ്കിലും ഒന്ന് ജയിച്ചു കിട്ടിയാൽ എന്ന പ്രാർതഥന മാത്രമാണ് ആ ദിവസങ്ങളിൽ.
പാസാകാൻ അന്ന് വേണ്ടിയിരുന്നത് 210 മാർക്ക്. അത് കിട്ടിയാൽ രക്ഷപ്പെട്ടു. പിന്നെ കുട്ടികളല്ലേ, പത്താംക്ലാസ് പരീക്ഷ എന്ന നടുക്കടലിൽ പെട്ടുപോയ അവരെ രക്ഷിക്കാൻ അന്ന് മോഡറേഷൻ എന്ന് പറഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു.
ഒരു കുട്ടി കുറച്ചു മാർക്കിന് തോറ്റാൽ, ആ കുട്ടിക്ക് 10 മാർക്ക് ഓരോ വിഷയത്തിലും ഉണ്ടെങ്കിൽ ഒരു നിശ്ചിത ശതമാനം മാർക്ക് നൽകി 210 ആക്കി പാസാക്കി വിടുന്ന രീതിയോ മറ്റായിരുന്നു അത്. മോഡറേഷൻ കിട്ടുന്ന കുട്ടിക്ക് 210 മാർക്കിന്റെ അപ്പുറത്തേക്ക് പോകില്ല.
ഒരു നിശ്ചിത വിഷയത്തിലോ അല്ലെങ്കിൽ മൊത്തത്തിലോ വിജയിക്കാൻ ആവശ്യമായ മാർക്കിന് തൊട്ടടുത്ത് നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യ മാർക്കിനെയാണ് മോഡറേഷൻ എന്ന് വിളിക്കുന്നത്.
ഉദാഹരണത്തിന്, ജയിക്കാൻ 35 മാർക്ക് വേണമെന്നിരിക്കെ ഒരു വിദ്യാർഥിക്ക് 30 അല്ലെങ്കിൽ 32 മാർക്ക് ലഭിച്ചാൽ, പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന പ്രത്യേക മാർക്ക് നൽകി ആ കുട്ടിയെ വിജയിപ്പിക്കും.
പഴയകാലത്ത് ഫലം വരുന്നതിന് മുൻപ് പത്രങ്ങളിൽ "ഇത്തവണ ഇത്ര മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനിച്ചു" എന്ന വാർത്ത വരാൻ എല്ലാവരും കാത്തിരിക്കുമായിരുന്നു. മോഡറേഷൻ മാർക്ക് കൂടുന്നതിനനുസരിച്ച് സംസ്ഥാനത്തെ വിജയശതമാനവും ഉയർന്നിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട റേഷൻ എന്ന ഒരു കുസൃതി ചോദ്യം അക്കാലത്ത് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴാ ചോദ്യം ചോദിക്കാൻ പറ്റില്ല. ആ റേഷൻ ഇപ്പോഴില്ല. പണ്ട് ആ റേഷനും വാങ്ങി പത്താം ക്ലാസ് എന്ന കടമ്പ ചാടിക്കടന്ന് എത്രയോ പേരുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ.
അന്ന് റിസൾട്ട് അറിയണമെങ്കിൽ പ്രധാനമായും പത്രങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു . ഫലം വരുന്ന ദിവസം പ്രമുഖ മലയാള പത്രങ്ങൾ പ്രത്യേക 'റിസൾട്ട് സപ്ലിമെന്റുകൾ' പുറത്തിറക്കുമായിരുന്നു. ആയിരക്കണക്കിന് കുട്ടികളുടെ രജിസ്റ്റർ നമ്പറുകൾ ചെറിയ അക്ഷരങ്ങളിൽ നിരനിരയായി പത്രങ്ങളിൽ അച്ചടിച്ചു വരും.
വീടുകളിൽ പത്രം വരുമെങ്കിലും, ഫലം നേരത്തെ അറിയാൻ ടൗണുകളിലെ പത്രമാപ്പീസുകൾക്ക് മുന്നിലോ കടകൾക്ക് മുന്നിലോ ആളുകൾ തടിച്ചുകൂടുമായിരുന്നു. റിസൾട്ട് അന്വേഷിച്ചു വരുന്നവർക്ക് ഫലം പറഞ്ഞു കൊടുക്കാൻ അന്ന് പല പത്രം ഓഫീസുകളിലും പ്രത്യേക സൗകര്യവും സജ്ജീകരണവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
വൈകുന്നേരം ആകുമ്പോഴേക്കും പത്രം ഓഫീസ് കോമ്പൗണ്ടിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നിറയുമായിരുന്നു. രജിസ്റ്റർ നമ്പർ ഒരു തുണ്ട് കടലാസിൽ എഴുതി പത്രം ഓഫീസിലെ പ്രത്യേക കൗണ്ടറിലെ ആൾക്ക് കൊടുക്കും.
അവർ അത് റിസൾട്ട് ലിസ്റ്റുമായി ഒത്തു നോക്കി ജയിച്ചെങ്കിൽ ശരിയെന്ന് അർഥം വരുന്ന ടിക്ക് ഇടും, തോറ്റെങ്കിൽ ഗുണനചിഹ്നം ഇട്ട് തിരിച്ചു തരും. റൈറ്റ് എന്ന ടിക്ക് കിട്ടിയ ആ തുണ്ട് കടലാസ് കാലങ്ങളോളം എടുത്തു വച്ചവരുണ്ട്.
ഗുണനചിഹ്നം കിട്ടിയ തുണ്ട് കടലാസ് കണ്ണീരു വീണ് നനഞ്ഞു പോയിട്ടുമുണ്ട്. ജയത്തിനും തോൽവിക്കും ഇടയിൽ അന്ന് ഒരുപാട് അലങ്കാരങ്ങൾ വേറെയുണ്ടായിരുന്നു. ഡിസ്റ്റിംഗ്ഷൻ, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് പിന്നെ നമ്മുടെ സാദാ തേർഡ് ക്ലാസ്...
ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസും ഒക്കെ പഠിപ്പിസ്റ്റുകളുടെ കുത്തകയായിരുന്നു. ഒരു മാർക്കിന് ഡിസ്റ്റിംഗ്ഷൻ പോയി എന്നു പറഞ്ഞു വിലപിക്കുന്ന കൂട്ടുകാരനെയും വീട്ടുകാരെയും നോക്കി ഒരു മാർക്ക് കിട്ടിയിരുന്നെങ്കിൽ പാസാകുമായിരുന്നു എന്ന് വിലപിച്ചിരുന്ന കൂട്ടുകാർ ഉണ്ടായിരുന്നു.
മൊത്തം മാർക്കിന്റെ 75 ശതമാനമോ അതിന് മുകളിലോ ലഭിക്കുന്നവരാണ് ഡിസ്റ്റിങ്ഷൻ ജേതാക്കൾ.
അക്കാലത്ത് ഡിസ്റ്റിംഗ്ഷൻ നേടുക എന്നത് വലിയൊരു നേട്ടമായിരുന്നു. 600-ൽ 450 മാർക്കിന് മുകളിൽ വാങ്ങുന്ന ഈ വിദ്യാർത്ഥികൾക്ക് പ്രമുഖ കോളേജുകളിൽ ഇഷ്ടപ്പെട്ട ഗ്രൂപ്പുകൾ (പ്രത്യേകിച്ച് സയൻസ്) ലഭിക്കാൻ ഇത് വലിയ സഹായമായിരുന്നു.
മൊത്തം മാർക്കിന്റെ 60 ശതമാനം മുതൽ 74 ശതമാനം വരെ ലഭിക്കുന്നവരാണ് ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ വരുന്നത്. "ഫസ്റ്റ് ക്ലാസ്സുകാരൻ' എന്നത് അക്കാലത്ത് മാന്യമായ ഒരു പദവിയായിരുന്നു. ഒരു ശരാശരി വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഫസ്റ്റ് ക്ലാസ് എന്നത് വലിയൊരു ലക്ഷ്യമായിരുന്നു.
സ്കൂൾ തലത്തിൽ ഇവരെ മിടുക്കരായ വിദ്യാർത്ഥികളായാണ് കണക്കാക്കിയിരുന്നത്. ഒരു ഫസ്റ്റ് ക്ലാസ് എങ്കിലും കിട്ടിയെങ്കിൽ കാര്യമില്ല എന്നായിരുന്നു അന്നത്തെ പ്രധാന പത്താം ക്ലാസ് ചൊല്ല്. മൊത്തം മാർക്കിന്റെ 50 ശതമാനം മുതൽ 59 ശതമാനം വരെ ലഭിക്കുന്നവർ സെക്കൻഡ് ക്ലാസ്സിൽ പെട്ടിരുന്നു.
ഭൂരിഭാഗം വിദ്യാർഥികളും ഉൾപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു ഇത്. പ്രീ-ഡിഗ്രി പ്രവേശനത്തിന് സെക്കൻഡ് ക്ലാസുകാർക്ക് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. വിജയിക്കാൻ ആവശ്യമായ മിനിമം മാർക്ക് അതായത് 35മുതൽ 49 ശതമാനം വരെ ലഭിക്കുന്നവർ തേർഡ് ക്ലാസ് വിഭാഗത്തിൽപ്പെട്ടു. അഥവാ ജസ്റ്റ് പാസ്.
തേർഡ് ക്ലാസുകാർ ജയിച്ചെങ്കിലും ഉപരിപഠനത്തിന് സീറ്റ് ലഭിക്കാൻ പലപ്പോഴും കഷ്ടപ്പെടേണ്ടി വരുമായിരുന്നു. എങ്കിലും "എസ്എസ്എൽസി പാസായി" എന്നത് അക്കാലത്ത് സർക്കാർ ജോലികൾക്കും മറ്റും വലിയൊരു യോഗ്യതയായിരുന്നു.
അന്ന് നാടുകളെ ഫ്ലക്സ് വെച്ച് വിജയിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന ഏർപ്പാടൊന്നും ഉണ്ടായിരുന്നില്ല. ഡിസ്റ്റിംഗ്ഷൻ ഉണ്ടോ ക്ലാസ് ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പതിവായിരുന്നു. തേർഡ് ക്ലാസ് കിട്ടിയവനും അത് പറയാറുണ്ട് :ക്ലാസ് ഉണ്ട്.
റാങ്ക് ജേതാക്കളെ തേടി പത്രക്കാർ വീടുകളിൽ ഓടിയെത്തുമായിരുന്നു. വീട്ടുകാർ മധുരം നൽകി എല്ലാവരെയും സ്വീകരിക്കും. പഴയകാലത്ത് ഫലം വരുമ്പോൾ പത്രങ്ങളിൽ ഓരോ സ്കൂളിന്റെയും വിജയശതമാനം കൊടുക്കുന്നതിനോടൊപ്പം എത്രപേർക്ക് ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസും കിട്ടി എന്നതും പ്രത്യേകമായി സൂചിപ്പിക്കാറുണ്ടായിരുന്നു.
ഫലം നേരത്തെ തിരുവനന്തപുരത്തുനിന്ന് അറിയാനായി സെക്രട്ടറിയേറ്റിലും പരീക്ഷാഭവനിലും ഒക്കെ പിടിപാടുള്ളവരുടെ കൈവശം നേരത്തെ തന്നെ നമ്പർ കൊടുത്ത് ഫലം ചോർത്തിയിരുന്നവരും ധാരാളമായിരുന്നു.
പത്താം ക്ലാസ് റിസൾട്ട് പ്രസിദ്ധീകരിച്ച പത്രങ്ങൾ എടുത്തു വച്ചിട്ടുള്ള പഴയ തലമുറക്കാർ ഇപ്പോഴുമുണ്ട്. അതൊരു ഓർമയാണ്, ഒരുപാടുപേർക്ക് സുഖമുള്ള ഓർമ, ഒരുപാടുപേരുടെ കൈയിലുള്ള പത്രങ്ങൾ കണ്ണീരുപ്പു വീണ് നനഞ്ഞവയാണ് . ജീവിതത്തിൽ തോൽവി എന്തെന്ന് അറിഞ്ഞ നിമിഷത്തിന്റെ അടയാളമാണത്.
എസ്എസ്എൽസി ബുക്ക് എന്നത് കേരളത്തിലെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കേവലം ഒരു സർട്ടിഫിക്കറ്റ് മാത്രമല്ല, അത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ്. ഇതിനെ പലപ്പോഴും ഒരാളുടെ "രണ്ടാമത്തെ ജാതകം" എന്ന് വിശേഷിപ്പിക്കാറുണ്ട്.
ജയിച്ചവർക്കും തോറ്റവർക്കും കിട്ടും എസ്എസ്എൽസി ബുക്ക് തോറ്റവർ വീണ്ടും പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണെങ്കിൽ ഓരോ തവണ കിട്ടുന്ന മാർക്കുകളും പുതിയ പേജുകളിൽ ചേർത്തുകൊണ്ടിരിക്കും.
അങ്ങനെ 2 എസ്എസ്എൽസി ബുക്ക് വരെ നിറച്ച വിദ്യാർഥി വിദ്യാർഥിനികൾ ഉണ്ട്. മുൻകാലങ്ങളിൽ എസ്എസ്എൽസി ബുക്ക് കൈകൊണ്ട് എഴുതിയ ഒരു ചെറിയ പുസ്തകമായിരുന്നു. വിദ്യാർഥിയുടെ ഫോട്ടോ പതിപ്പിച്ച് അതിൽ തുന്നിക്കെട്ടിയ പേജുകളുണ്ടാകും.
അങ്ങനെയുള്ള നിറംമങ്ങി പിഞ്ഞിത്തുടങ്ങിയ തുടങ്ങിയ എസ്എസ്എൽസി ബുക്കുകൾ ഇപ്പോഴും എല്ലാ വീട്ടിലും ഉണ്ടാകും. അച്ഛന്റെയോ അമ്മയുടെയോ പഴയ എസ്എസ്എൽസി ബുക്കുകൾ. ഒരു കാലത്തിന്റെ അടയാളമായി.
Tags : Special News