Movies
പരസ്പരം കൈകൊടുത്ത് പുഞ്ചിരിക്കുന്ന ദിലീപിന്റെയും മഞ്ജു വാര്യരുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഇരുവരും ലിസ്റ്റിൻ സ്റ്റീഫൻ കാക്കനാട് പുതുതായി പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലെക്സ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് കണ്ടുമുട്ടിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാണ് ഇരുവരും കൈകൊടുക്കുന്ന വീഡിയോ പുറത്തുവന്നത്.
എന്നാൽ ചടങ്ങിൽ വെച്ച് മഞ്ജു വാര്യർ പുഞ്ചിരിയോടെ ദിലീപിന് കൈ കൊടുക്കുന്നതും ദിലീപ് തിരിച്ച് ഹസ്തദാനം നൽകുന്നതുമാണ് പ്രചരിക്കുന്ന പുതിയ വീഡിയോ ചർച്ചയായിരിക്കുകയാണ്.
‘എഐ നിർമ്മിതമല്ല, ഇത് ഒറിജിനൽ തന്നെയാണ്’ എന്ന അടിക്കുറിപ്പോടെ എത്തിയ വീഡിയോ ആരാധകർക്കിടയിൽ വൻ ആവേശവും സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
തിയറ്ററിനുള്ളിലെ ഒരേ നിരയിലെ സീറ്റുകളിലാണ് ഇരുവർക്കും ഇരിപ്പിടം ഒരുക്കിയിരുന്നതെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്. മറ്റ് താരങ്ങളോട് സൗഹൃദം പങ്കുവെച്ച മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും വാദങ്ങളുണ്ടായിരുന്നു.
Movies
നിവിൻ പോളിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനുമായി ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിൽ കുതിക്കുന്നു. പ്രമുഖ ബോക്സോഫിസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം ആദ്യദിനം ലോകമെമ്പാടുമായി 11 കോടി രൂപയാണ് വാരിക്കൂട്ടിയത്.
കളക്ഷൻ വിവരങ്ങൾ ഒറ്റനോട്ടത്തിൽ
കേരളം: 4.4 കോടി രൂപ
ഇന്ത്യ മറ്റ് സംസ്ഥാനങ്ങൾ: 5.70 കോടി രൂപ
ഓവർസീസ് (വിദേശ രാജ്യങ്ങൾ): 5.3 കോടി രൂപ
ശനി, ഞായർ ദിവസങ്ങളിലും സിനിമയ്ക്ക് മികച്ച ഓൺലൈൻ ബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാരാന്ത്യങ്ങളിൽ കളക്ഷൻ കൂടുതൽ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മോഹൻലാലിന് ശേഷം ബുക്ക് മൈ ഷോയിലൂടെ മണിക്കൂറിൽ മുപ്പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയ നായകനായി നിവിൻ പോളി ഇതിനോടകം മാറി.
നിവിൻ പോളിയും മമിത ബൈജുവും തമ്മിലുള്ള കെമിസ്ട്രിയും നിവിന്റെ തകർപ്പൻ കോമഡി ടൈമിംഗുമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കഴിഞ്ഞ ക്രിസ്മസിന് 'സർവം മായ'യിലൂടെ 100 കോടി ക്ലബ്ബിൽ ഇടംനേടിയ നിവിൻ, ഈ ഓണക്കാലത്തും ബോക്സോഫീസിൽ അത്ഭുതങ്ങൾ തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Movies
പൃഥ്വിരാജ് നായകനെത്തിയ ഖലീഫ തിയറ്ററിലെത്തിയ അതേ ദിവസം തന്നെ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഖലീഫ ദി ലെഗസി എന്നാണ് പേര്.
ഖലീഫ’യുടെ ആദ്യഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തിയ മോഹൻലാൽ ആണ് ഖലീഫ ദ് ലെഗസിയിൽ നായകനാകുക. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്ന ചടങ്ങിൽ ചിരിനിമിഷങ്ങളുമായി മോഹന്‍ലാലും എത്തി.
‘ഖലീഫ’യിൽ അവസാനഭാഗത്ത് കയറിവന്ന ആളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. ‘സിനിമയെക്കുറിച്ച് പറയുമ്പോഴും അതിൽ അഭിനയിക്കുമ്പോഴും മനസുകൊണ്ടു പ്രാർഥിക്കുന്നത് ചിത്രം വിജയമാകണേ എന്നാണ്. എല്ലാ സിനിമകളും അങ്ങനെയാണ്. എനിക്ക് ഇങ്ങനെ ഒരു വേഷം തന്ന സംവിധായകനും എഴുത്തുകാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിക്കും നന്ദി’, മോഹൻലാൽ പറഞ്ഞു.
ഇതിനു പിന്നാലെയാണ് സദസിനെ പൊട്ടിച്ചിരിപ്പിച്ച പരാമർശവുമായി മോഹൻലാൽ എത്തിയത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി പാവം മനുഷ്യനാണ്, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാന്‍ അവസരം കൊടുക്കൂ എന്ന് മോഹൻലാൽ പറഞ്ഞതോടെ എല്ലാവരും ചിരിക്കുകയായിരുന്നു.
ഖലീഫയുടെ വിജയാഘോഷച്ചടങ്ങിൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മറ്റ് താരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു രണ്ടാം ഭാഗം അനൗൺസ് ചെയ്തത്.
Movies
പരിഹസിച്ചവർക്ക് മുന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യ്ക്കൊപ്പമുള്ള ചിത്രം ഒടുവിൽ പങ്കുവച്ച് പാലക്കാട് മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ.
എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിജയ് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് കെ ഉണ്ണിക്കണ്ണൻ വിജയ് ഫാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
തോൽക്കുന്നവനേ ജയിക്കുകയുള്ളൂ, തലവര മാറ്റിയ ദളപതി എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിക്കണ്ണൻ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിന് ശേഷമാണ് ഉണ്ണിക്കണ്ണൻ വിജയിയോടൊപ്പം ഫോട്ടോയെടുത്തത്.
കഴിഞ്ഞ വർഷം ‘ജനനായകന്റെ’ സെറ്റിൽ നിന്നും എടുത്ത ഫോട്ടോ ഉണ്ണിക്കണ്ണന് ലഭിച്ചിരുന്നില്ല. ഇതിന്റെ പേരിലും വലിയ സൈബറാക്രമണം ഉണ്ണിക്കണ്ണന് നേരിടേണ്ടി വന്നിരുന്നു.
ഒടുവിൽ നടൻ ചന്തു സലിംകുമാർ, നടിമാരായ കല്യാണ പ്രിയദർശൻ, മമിത ബൈജു എന്നിവർ ഇടപെട്ടാണ് തനിക്ക് ആ ഫോട്ടോ ലഭിച്ചതെന്നും ഉണ്ണിക്കണ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഫോട്ടോ ലഭിക്കാൻ ഇവരെല്ലാം ഏറെ കഷ്ടപ്പെട്ടെന്നും അതിന് നന്ദിയുണ്ടെന്നും ഉണ്ണക്കണ്ണൻ പറഞ്ഞു.
നിമിഷങ്ങൾക്കകം വൈറലായ പോസ്റ്റിന് താഴെ സിനിമാ മേഖലയിൽ നിന്നടക്കം നിരവധിപേർ ആശംസകളും സൗഹൃദ കമന്റുകളുമായി രംഗത്തെത്തി. മമിത ബൈജു, നടന്മാരായ ചന്തു സലീംകുമാർ, മാത്യു തോമസ്, ഗായകൻ ഡബ്സി അടക്കമുള്ളവർ കമന്റുമായി എത്തിയിട്ടുണ്ട്. ചന്തു സലിംകുമാർ ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവെക്കുകയും ചെയ്തു.
Movies
ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ.
‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെയാണ് മേഘ ചിത്രങ്ങൾ പങ്കുവച്ചത്.
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പിന്തുണയും വിമർശനങ്ങളുമാണെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെ അല്ല താനുള്ളതെന്ന് മേഘ പറയാതെ പറയുന്നത് പോലെയായിരുന്നു ഈ പോസ്റ്റ്.
അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്നതൊന്നും വ്യക്തമല്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചുമൊന്നും മേഘ പ്രതികരിച്ചിട്ടുമില്ല.
Movies
നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം.
ആദ്യകാല സിനിമാ നിർമാണ-വിതരണക്കമ്പനിയായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്സ്. ജോർജിന്റെ മകനാണ് ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ.
ജിയോ കുട്ടപ്പൻ നിർമിച്ചവയിൽ ഏറെയും ഐ.വി. ശശി സിനിമകളാണ്. ഐ.വി. ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നീ ചിത്രങ്ങൾ നിർമിച്ചു. ജെ. ശശികുമാറിന്റെ മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമാതാവാണ്.
സംസ്കാരം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ.
Movies
ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെ മോഹൻലാൽ നായകനാകുന്ന അതിമനോഹരം സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ സിനിമാ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു.
തുടർന്ന് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു. പമ്പ, നിലയ്ക്കൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിബന്ധനകളോടെ ചിത്രീകരണം നടത്താൻ കോടതി അനുമതി നൽകുകയായിരുന്നു. ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്നും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു.
പെരിയാർ ടൈഗർ റിസർവ് മേഖലയിൽ ചിത്രീകരണം അനുവദിക്കാനാകില്ലെന്ന നിലപാടാണ് വനംവകുപ്പ് അധികൃതർ കോടതിയെ അറിയിച്ചിരുന്നത്. അതേസമയം നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നൽകാമെന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി അനുമതി നൽകിയത്.
Movies
നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നടൻ ധ്രുവ് വിക്രം. അനുപമയുടെ മുൻ കാമുകൻ ധ്രുവ് വിക്രമാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും അഭ്യൂഹങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളേയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളെയും കുറിച്ച് പ്രതികരിക്കുകയാണ് ധ്രുവ് ഇപ്പോൾ. ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കവെയാണ് നടന്റെ പ്രതികരണം.
"സിനിമ പോലെയുള്ള ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്‍ വളരെ നേരത്തേ തന്നെ നമുക്ക് മനസിലാകും വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്ന്.
ഈ ജോലി അത്രയും മനോഹരമാകുന്നതോടൊപ്പം തന്നെ ഇതിന് ഒരുപാട് വശങ്ങളുമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ, ഇത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ യാഥാർഥ്യത്തിൽ ഉറച്ച് നിൽക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ആരാണെന്ന് അറിയുക. എന്തിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസിലാക്കുക.
നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതായിട്ടുള്ളതും ഒരിക്കൽ പ്രധാനപ്പെട്ടതായിരുന്നതുമായ എല്ലാത്തിനെയും ശക്തമായി സംരക്ഷിക്കുക. നിങ്ങൾ സത്യത്തോടൊപ്പം നിൽക്കുമ്പോൾ, നിങ്ങളെ ഉറപ്പിച്ച് നിർത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിവുള്ളപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണങ്ങൾക്കും വിമർശനങ്ങൾക്കും ഒരു പരിധിക്കപ്പുറം പോകാൻ കഴിയില്ല.
പതിയെ അറിയാതെ തന്നെ നിങ്ങൾ ഒരു ഒറ്റയാൾ സൈന്യമായി മാറും. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും. നിങ്ങൾ സ്വയം ഉള്ളിലേക്ക് നോക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ലോകത്തെ സംരക്ഷിക്കും".- ധ്രുവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണവും ധ്രുവ് വെളിപ്പെടുത്തി. "എനിക്ക് എഡിറ്റ് ചെയ്യാനും ഷൂട്ട് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്.
അച്ഛനെയും എന്റെ മരുമകളെയും വളർത്തു മൃഗങ്ങളെയും ഷൂട്ട് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഇതൊന്നും ഞാൻ പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഞാൻ ഒരുപാട് എഡിറ്റ് ചെയ്യാറുണ്ട്. ഐമൂവി ഉപയോഗിച്ച് വിഡിയോകൾ കട്ട് ചെയ്ത് അതിൽ മ്യൂസിക് ചേർക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്. നമ്മളെല്ലാവരും സോഷ്യൽ മീഡിയയിലൂടെ ഒരുപാട് സമയം ചെലവഴിച്ച് കഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു.
ലോകത്തിന്റെ മുഴുവൻ സംഗമകേന്ദ്രം പോലെയാണിപ്പോൾ അത്. സിനിമയുടെ പ്രൊമോഷൻ സമയത്താണ് ഞാൻ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. മറ്റ് സമയങ്ങളിൽ വായനയോ സംഗീതമോ ഒക്കെയായി ഞാൻ പോകും. അതൊരു ബോധപൂർവമായ തീരുമാനമൊന്നുമല്ല".- ധ്രുവ് വ്യക്തമാക്കി.
Movies
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരത്തിന് തിരിച്ചടി. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ശബരിമല ക്ഷേത്ര സന്നിധാനത്ത് അനുമതി ചോദിച്ചെങ്കിലും വനം വകുപ്പ് അത് നിഷേധിച്ചു.
ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണ്. ഇതുകൊണ്ടാണ് ചിത്രീകരണത്തിന് വനംവകുപ്പിന്റെ അനുമതി ആവശ്യമായത്.
അതേസമയം പമ്പ വരെ റാന്നി വനം വകുപ്പ് ഡിവിഷൻ ഭാഗത്ത് അനുമതി നൽകിയിട്ടുണ്ട്. അവിടങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും. ചിത്രീകരണത്തിന് നേരത്തെ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു.
മുഴുവൻ സ്ക്രിപ്റ്റും സമർപ്പിക്കണം എന്നതാണ് ഇതിനുവേണ്ടി ദേവസ്വം ബോർഡ് വെച്ച നിബന്ധന. ശബരിമല ക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ ഹനിക്കുന്ന യാതൊന്നും ചിത്രത്തിലുണ്ടായിരിക്കരുത്. ഇതിന് പുറമെ അമ്പതിനായിരം രൂപ കെട്ടിവെക്കുകയും വനംവകുപ്പിൽ നിന്ന് അനുമതി തേടണമെന്നും നിബന്ധനവെച്ചിരുന്നു.
എന്നാൽ ഇപ്പോൾ സന്നിധാനത്തെ ചിത്രീകരണത്തിന് വനംവകുപ്പ് കട്ട് പറഞ്ഞതോടെ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
Movies
നടൻ കലാഭവൻ നവാസിന്റെ ഭാര്യ രഹ്ന പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നവാസ് വിട്ടുപോയതിന്റെ വേദന ഉള്ളിൽ വച്ച് സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവമാണ് രഹ്ന പങ്കുവച്ചത്.
ഹാപ്പി ലൂപ്പ് എന്ന ചിത്രത്തിലാണ് രഹ്ന അഭിനയിച്ചത്. സംവിധായകൻ ആനന്ദ് മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും പങ്കുവച്ചായിരുന്നു താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.
‘‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷേ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്.
എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷേ അവർ എല്ലാരും വളരെയധികം എന്നെ പിന്തുച്ചു.
ഈ കഥാപാത്രം ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ അംഗങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു.’’രഹ്നയുടെ കുറിപ്പ്.
Movies
മോഹൻലാലിനൊപ്പം സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തന്റെ 12 വർഷത്തെ ആഗ്രമാണ് സാധ്യമായതെന്ന് സംവിധായകൻ കുറിച്ചു.
മോഹൻലാലിന്റെ ഔദ്യോഗിക പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. അടുത്ത വർഷമാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് മോഹൻലാൽ അറിയിച്ചു. ആശിർവാദ് സിനിമാസ് ആയിരിക്കും ചിത്രത്തിന്റെ നിർമാണം എന്നാണ് സൂചന.
‘‘അടുത്ത വർഷം ജൂഡ് ആന്തണി ജോസഫിനൊപ്പം ആവേശകരമായ ഒരു പുതിയ ചിത്രത്തിനായി കൈകോർക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു! കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കുന്നതാണ്!’’ മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി സംവിധായകൻ ജൂഡുമെത്തി. ‘‘കഴിഞ്ഞ 12 വർഷമായി ഞാൻ കാത്തിരുന്ന നിമിഷം. നന്ദി ലാലേട്ടാ. നന്ദി ആന്റണി ചേട്ടാ. വളരെ ആകാംഷയോടെ കാത്തിരിക്കുന്നു. നന്ദി ദൈവമേ,’ എന്നായിരുന്നു ജൂഡിന്റെ കമന്റ്.
മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് സംവിധാനം ചെയ്ത ‘തുടക്കം’ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന് ഇടയിലാണ് ഈ പ്രഖ്യാപനം.
Movies
പുതിയ റീലുമായെത്തിയ അഖിൽ എൻആർഡിക്ക് വൻ പിന്തുണയുമായി പ്രേക്ഷകർ. ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്ന് വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അഖിലിനെതിരെ പരിഹാസവർഷങ്ങളായിരുന്നു പിന്നീടുണ്ടായത്. വലിയ ചർച്ചകൾക്കാണ് ഇത് സമൂഹമാധ്യമങ്ങളിൽ വഴിയൊരുക്കിയത്. പുതിയ റീലിൽ ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പറാണ് അഖിൽ നൽകിയത്.
റീലിന്റെ കമന്റ് ബോക്സ് മുഴുവൻ അഖിലിന് പിന്തുണ നൽകുന്ന കമന്റുകളുമായി എത്തിയിരിക്കുകയാണ് അഖിലിന്റെ ഫോളോവേഴ്സും സെലിബ്രിറ്റികളും ഉൾപ്പെടെയുളളവർ.
Movies
നടൻ മമ്മൂട്ടിക്കും സംഘത്തിനും വഴി കാണിച്ചുനൽകിയ പാണ്ഡ്യനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വഴിയറിയാതെ വിഷമിച്ചു നിന്ന മമ്മൂട്ടിയെ കാരൈക്കുടി സ്വദേശി പാണ്ഡ്യനാണു രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയത്. ഈ വീഡിയോയാണ് ഇപ്പോൾ വൈറൽ.
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരൈക്കുടിയിൽനിന്നു കേരളത്തിലേക്കു മടങ്ങുമ്പോഴാണു വഴി തെറ്റിയത്.
ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ആന്റോ ജോസഫാണ് ഒരു കുറിപ്പ് എഴുതി ഫേസ്ബുക്കിലിട്ടത്.
ആന്റോയുടെ കുറിപ്പ് വായിക്കാം
അതിരുകടന്ന സ്നേഹം....
“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”
പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ.
ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.
അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു. പിഷാരടിയും ഞാനും പരസപരം നോക്കി.
നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട്. അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്.
അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്....ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )
“അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി.....ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി....അയാളെ ചേർത്തു പിടിച്ചു ഉൻ പേരെന്ന? ....പാന്ധ്യൻ....മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു...അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ PANDYAN -PAN INDIAN ആകട്ടെ.
Movies
ടോക്സിക് ചിത്രത്തിന്റെ ട്രെയിലർ റിലീസായതിനു പിന്നാലെ യാഷിനെതിരെ രൂക്ഷ വിമർശനവുമായി കന്നഡ നടി ഋഷിക സിംഗ്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഞ്ചു സ്ത്രീകളുണ്ടായിട്ടും ഇത്ര ബഹുമാനമില്ലാതെയാണോ സ്ത്രീകളെ ചിത്രീകരിക്കേണ്ടതെന്ന് ഋതിക ചോദിച്ചു.
സ്ത്രീകളെ ബഹുമാനിക്കാൻ കഴിയില്ലെങ്കിൽ യാഷിനെ കർണാടകയിൽ നിന്നു പുറത്താക്കുമെന്ന നടിയുടെ പരാമർശം യാഷിന്റെ ആരാധകരെ ചൊടിപ്പിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഋഷിക ടോക്സിക് ട്രെയിലറിനെതിരെ വിമർശനമുന്നയിച്ചത്.
‘ട്രെയിലറിലെ പ്രണയരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും നിരാശപ്പെടുത്തി. വീട്ടിൽ ഭാര്യയും മക്കളുമുള്ള യാഷിൽ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല. യാഷിൽ നിന്നും സ്ത്രീകളോട് വലിയ ബഹുമാനമാണ് പ്രതീക്ഷിച്ചത്.
ട്രെയിലറിലെ രംഗങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വളരെ കരുത്തനായ കഥാപാത്രമായി യാഷ് എത്തുമ്പോൾ എന്തുകൊണ്ടാണ് അഞ്ചിലേറെ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമയിൽ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിച്ചത്?.’ ഋഷിക പറഞ്ഞു.
കർണാടകയിൽ ജനിച്ചു വളർന്നയാളാണ് താനെന്നും താനും നടിയാണെന്നും എന്നിട്ടും എനിക്ക് ഈ ട്രെയിലറിനെതിരെ സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ സംവിധായിക കർണാടക സ്വദേശിയല്ലാത്തതിനാല്‍ അവർക്ക് കർണാടകയുടെ സംസ്കാരം അറിയില്ല, പക്ഷേ യാഷിന് അത് അറിയില്ലേ എന്നും അവർ ചോദിച്ചു.
സ്ത്രീകള ബഹുമാനിക്കാൻ സാധിക്കാത്തവർ കർണാടക വിട്ടുപോകുന്നതാണ് നല്ലതെന്നും ഋഷിക പറഞ്ഞു. വീഡിയോയുടെ അവസാനം ‘ഐആം ടോക്സിക്’ എന്ന് ആവർത്തിച്ചു പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഋഷികയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ യാഷിന്റെ ആരാധകർ നടിക്കെതിരെ തിരിഞ്ഞു.
സിനിമയുടെ കാസ്റ്റ് മുഴുവൻ യാഷിനെ പ്രശംസിച്ച് സംസാരിച്ചപ്പോൾ ഋഷികയ്ക്ക് മാത്രമെന്താണ് യാഷിനോട് പ്രശ്നമെന്നും ആരാധകർ ചോദിക്കുന്നു. ഋഷികയുടെ പഴയ സിനിമാരംഗങ്ങളും ഫോട്ടോകളും കാണിച്ച് എന്തിനാണ് ഇരട്ടതാപ്പെന്നും ആരാധകർ ചോദിച്ചു. കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകളാണ് നടികൂടിയായ ഋഷികാ സിംഗ്.
Movies
സ്വന്തം സ്വപ്നങ്ങളിലേക്ക് ധൈര്യത്തോടെ മുന്നേറാൻ പ്രചോദനം നൽകിയ നടൻ നിവിൻ പോളിയുടെ വാക്കുകൾ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. ‘ഈ മനുഷ്യൻ 12 വർഷങ്ങൾക്ക് മുൻപ് എന്നോടിത് പറഞ്ഞിട്ടുണ്ട്,’ എന്ന വൈകാരികമായ കുറിപ്പോടെയാണ് അനുപമ നിവിന്റെ പ്രസംഗം ഷെയർ ചെയ്തത്.
തങ്ങൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെക്കുറിച്ചും അത് മറികടക്കേണ്ടതിനെക്കുറിച്ചും നിവിൻ പോളി പറഞ്ഞത് ഇങ്ങനെയാണ്:
‘‘ഞാൻ മനസിലാക്കിയിട്ടുള്ള ഒരു കാര്യമാണ് എപ്പോഴും അറിഞ്ഞോ അറിയാതെയോ ഭയങ്കര റെസ്ട്രിഷൻസ് ഫേസ് ചെയ്യുന്നവരാണ് നമ്മൾ. അത് ചെയ്യരുത്, ഇത് ചെയ്യരുത്, അവിടെ പോകാൻ പാടില്ല, ഇവിടെ പോകാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം എന്നൊക്കെ പറയുന്നത്.
പക്ഷേ ഞാൻ വളരെ ആത്മാർത്ഥമായി എന്റെ മനസിൽ നിന്ന് പറയട്ടെ, നിങ്ങൾക്ക് ഓടിയെത്താൻ പറ്റാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത ഒരു ഹർഡിൽസും ഇല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കുക, സമാധാനത്തിനു വേണ്ടി പരിശ്രമിക്കുക, നിങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നത്തിനും വേണ്ടി ജോലി ചെയ്യുക. ധൈര്യത്തോടെ മുന്നോട്ട് പോവുക, ആരും ഒന്നും നിങ്ങളെ ചെയ്യില്ല.’’
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി തിളങ്ങിനിൽക്കുന്ന താരമാണ് അനുപമ.
കരിയറിന്റെ തുടക്കകാലത്ത് നിവിൻ നൽകിയ ഈ വലിയ പിന്തുണയും ആത്മവിശ്വാസവും തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അനുപമയുടെ ഈ കുറിപ്പ്.
Movies
പ്രണയബന്ധത്തിൽ നിന്നും പുറത്തുകടന്നതിനെക്കുറിച്ചും അത് തന്റെ ജീവിതത്തിൽ വരുത്തിയ പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അനുപമ പരമേശ്വൻ.
ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇടണമെങ്കിൽ പോലും അയാളോട് അനുവാദം ചോദിക്കണമായിരുന്നുവെന്നും ആദ്യമൊക്കെ സ്നേഹത്തിന്റെ പുറത്താണിതൊന്നെക്കെ തോന്നിയെന്നും പിന്നീടാണ് ഇത് നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായത് ആണെന്ന് മനസിലായതെന്നും അനുപമ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
അനുപമ പരമേശ്വരന്റെ വാക്കുകൾ:
“ആ പോസ്റ്റ് വന്നിട്ട് ഒരുമാസത്തോളമായി. എന്റെ പോസ്റ്റ് വായിച്ചിട്ട് രണ്ട് തരത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. ഞാന്‍ ഹീൽ ആകുന്നതില്‍ സന്തോഷിക്കുന്ന വിഭാഗമായിരുന്നു ഒന്ന്. അതില്‍ നിന്നും തിരിച്ച് പ്രതികരിക്കുന്ന ആളുകളുമുണ്ടായിരുന്നു. അത് ഒരു രാത്രി കൊണ്ട് സംഭവിച്ച പോസ്റ്റല്ല.
അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും ആളുകള്‍ കാണുന്നില്ല. ആ കുട്ടിയുടെ ജീവിതത്തിൽ എന്തോ അബദ്ധം പറ്റി, കുറച്ച് ചിത്രങ്ങൾ എടുത്തു, ഒരു വിഡിയോ ചെയ്തു, ക്യാപ്ഷൻ ഇട്ടു എന്നാണ് ചിലർ കരുതുന്നത്.
എന്നാൽ രണ്ട് വർഷത്തെ ശാരീരികവും മാനസികവുമായ തകർച്ച ആ ഒരൊറ്റ പോസ്റ്റിന് പിന്നിലുണ്ട്. വെറുതെ എന്തെങ്കിലും ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല. കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ശ്രദ്ധിച്ചു. ഞാൻ പൂർണമായി ഭേദപ്പെട്ട് സജ്ജയാകുമ്പോൾ മാത്രം കാര്യങ്ങൾ പങ്കുവയ്ക്കണം എന്നതായിരുന്നു എന്റെ തീരുമാനം.
സ്വയം തിരിച്ചറിഞ്ഞ്, മുറിവുകൾ ഉണക്കാൻ സ്വന്തമായി സമയമെടുത്ത്, ശേഷം വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ശബ്ദമുയർത്തിയ ഒരു പെൺകുട്ടിയുടെ യാത്രയാണത്. അടിസ്ഥാനപരമായി അത് തിരിച്ചറിവാണ്.
ഞാൻ രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് (Narcissistic abuse) ഇരയായിട്ടുണ്ട്.. അങ്ങനെ പറയുമ്പോള്‍ തന്നെ അതിലൂടെ കടന്നുപോകുന്ന പല ഘട്ടത്തിലുള്ള ആളുകളെ എനിക്ക് സങ്കല്‍പ്പിക്കാനാവും. ആദ്യ വിഭാഗം ഞാനുൾപ്പെടുന്ന ആളുകളാണ്. നാര്‍സിസിസ്റ്റിക് അബ്യൂസിനെ പറ്റി മഡോണ സംസാരിക്കുന്ന ഒരു വീഡിയോ ഞാന്‍ കണ്ടിരുന്നു. അത് കണ്ടിട്ട് ഞാന്‍ വിറയ്ക്കുകയായിരുന്നു.
ആദ്യത്തെ വിഭാഗം എന്നെ പോലെയുള്ളവരാണ്, നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയവര്‍. ട്രോമ ബോണ്ടിങ്ങില്പെട്ടവര്. അവർക്ക് ചുറ്റുമുള്ള കുടുംബത്തിനും ആളുകൾക്കും അറിയാം ആ വ്യക്തി ഇതിൽപെട്ടു കിടക്കുകയാണെന്ന്.
രണ്ടാമത്തെ വിഭാഗം ആളുകള്‍ക്ക് നാര്‍സിസിസ്റ്റിക് അബ്യൂസ് എന്താണെന്ന് അറിയാത്തവരായിരിക്കും. അങ്ങനെ ഒരാളായിരുന്നു, രണ്ട് വര്‍ഷം മുന്‍പുള്ള ഞാന്‍. മൂന്നാമത്തെ വിഭാഗത്തോടാണ് എനിക്ക് പ്രധാനമായും സംസാരിക്കാനുള്ളത്. അവരൊരു നാര്‍സിസിസ്റ്റിക്ക് റിലേഷന്ഷിപ്പിലായിരിക്കും, പക്ഷേ അത് തിരിച്ചറിയുന്നുണ്ടാവില്ല.
അവര്‍ ഒന്നെങ്കില്‍ ബ്രേക്ക് അപ്പാവും, ചിലപ്പോള്‍ സ്വയം തകര്‍ന്നുപോവും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. അന്ന് ആ മഞ്ഞ ഉടുപ്പുള്ള എന്റെ ചിത്രത്തിന് പകരം മറ്റൊരു ചിത്രം വച്ച് ‘റെസ്റ്റ് ഇന്‍ പീസ് അനുപമ, അവള് ആത്മഹത്യ ചെയ്തു’ എന്നായിരുന്നെങ്കില്‍ എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിരുന്നേനെ. അതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നേനെ, ബോയ്കോട്ട് ആഹ്വാനം നടന്നേനെ! പക്ഷേ ആ സമയം ഞാൻ ഹീൽ ചെയ്യാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്.
ആ പോസ്റ്റിനുണ്ടായ പ്രതികരണങ്ങളാണ് ഇങ്ങനെയൊരു വിഷയത്തിൽ തുറന്നു സംസാരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് മനസിലാക്കി തന്നത്. ‘ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്’ എന്ന് ചിലർ പറഞ്ഞു. അത് എന്നെ ചിന്തിപ്പിച്ചു. നിങ്ങൾക്ക് ചുറ്റും എന്തോ തെറ്റ് സംഭവിക്കുന്നുണ്ട്, എന്നാൽ അത് മനസിലാക്കാൻ സാധിക്കുന്നില്ല. ഒടുവിൽ പ്രപഞ്ചം നിങ്ങളെ നിർബന്ധപൂർവം യാഥാർഥ്യം കാണിപ്പിച്ചു തരുന്ന ഒരു മോശം സാഹചര്യം ഉണ്ടാക്കും.
ആ നിമിഷത്തിൽ നിങ്ങളുടെ ചിന്താഗതി മാറിമറിയും. എന്താണ് തനിക്ക് സംഭവിച്ചതെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കും. ആ മാറ്റത്തിന്റെ നിമിഷം വളരെ വേഗത്തിൽ എന്റെ ജീവിതത്തിൽ വന്നു. അതിൽ എനിക്കു സന്തോഷമുണ്ട്. വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്കെല്ലാം തുടക്കം മുതലേ ഈ ബന്ധം ശരിയല്ലെന്ന് അറിയാമായിരുന്നു.
കാരണം എന്റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നുണ്ടായിരുന്നു. ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു. ഒരു ആരോഗ്യകരമായ ബന്ധത്തിൽ നിങ്ങൾ വളരുകയും സന്തോഷിക്കുകയും ചെയ്യും.
എന്നാൽ നാർസിസിസ്റ്റിക് അബ്യൂസ് വളരെ നിശബ്ദമാണ്. അത് വലിയ ബഹളത്തോടെയല്ല തുടങ്ങുന്നത്. നാർസിസിസത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. നാർസിസിസ്റ്റുകൾ സ്വയം അമിതമായി സ്നേഹിക്കുന്നവരാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ യാഥാർഥ്യത്തിൽ അവർ സ്വയം വെറുക്കുന്നവരാണ്. നിങ്ങൾ കാണുന്ന ഏറ്റവും വലിയ അപകർഷതാബോധമുള്ളവരും സ്വാഭിമാനം ഇല്ലാത്തവരുമാണ് അവർ. ഒരു ശൂന്യമായ പാത്രം പോലെയാണവർ.
അതുകൊണ്ടു തന്നെ അവർക്ക് മറ്റുള്ളവരുടെ മേൽ നിയന്ത്രണം വേണം. തങ്ങളെക്കുറിച്ച് എപ്പോഴും പ്രശംസകളും അംഗീകാരങ്ങളും ആവശ്യമാണ്. അവർ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിജീവനത്തിന് അവർക്ക് പ്രശംസകൾ അത്യാവശ്യമാണ്.
അങ്ങനെയിരിക്കെ അവർ തങ്ങൾക്ക് നേരെ വിപരീതമായ ഒരു പെൺകുട്ടിയെ കണ്ടെത്തും. നല്ല ആത്മവിശ്വാസമുള്ള, സ്വതന്ത്രയായ, സുരക്ഷിതത്വം അനുഭവിക്കുന്ന ഒരാളെ അവർ ലക്ഷ്യം വയ്ക്കും. അവരെ നിരീക്ഷിച്ച്, അവരുടെ പ്രതിബിംബം പോലെ അഭിനയിച്ച്, വൈകാരികമായി വലയിലാക്കും.
പുറത്തിറങ്ങിയാൽ അവർ മികച്ച അഭിനേതാക്കളാണ്. ഏറ്റവും ആകർഷകമായ, സൗമ്യമായ, ശാന്തമായ, പ്രഭാവമുള്ള വ്യക്തിയായിരിക്കും അവർ പുറത്ത്. തുടക്കത്തിൽ അവർ ആ നല്ല രൂപം നിങ്ങൾക്ക് കാണിച്ചു തരികയും നിങ്ങളുടെ ബലഹീനതകൾ മനസ്സിലാക്കുകയും ചെയ്യും. സാധാരണയായി അമിത ദയയുള്ള ആളുകളെയാണ് അവർ ലക്ഷ്യമിടുന്നത്. ഞാൻ ഒരു എംപാത്ത് ആണ്.
അവർ അവരുടെ പഴയ സങ്കടങ്ങളും അനുഭവങ്ങളും നമ്മളോട് തുറന്നുപറയാൻ തുടങ്ങും. അപ്പോൾ നമ്മൾ അനുകമ്പ തോന്നി നമ്മുടെ കാര്യങ്ങളും സംസാരിക്കും. ഇത് കേൾക്കുന്ന നമുക്ക്, ഇതാണ് നമ്മുടെ ആത്മബന്ധമുള്ള പങ്കാളി എന്ന് തോന്നിത്തുടങ്ങും.
ആ അഭിനയം അത്രയും വിശ്വസനീയമായിരിക്കും. ഈ ഘട്ടത്തെയാണ് 'ലവ് ബോംബിംഗ്' എന്ന് വിളിക്കുന്നത്. അത് വേർതിരിച്ചറിയാൻ കഴിയില്ല. രണ്ട് വർഷത്തെ ബന്ധത്തിൽ, വളരെ സാവധാനത്തിലാണ് അവർ നിയന്ത്രണം ഏറ്റെടുക്കുന്നത്. എന്തോ തെറ്റ് സംഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും മനസിലാകില്ല.
ഉദാഹരണത്തിന്, നിങ്ങൾ ദിവസവും ജീൻസും ടോപ്പും ഇടുന്ന ആളാണ്. ഒരു ദിവസം ചുരിദാർ ഇട്ടു വരുന്നു. ‘ബേബ്, ചുരിദാറിൽ നിന്നെ കാണാൻ എന്ത് ഭംഗിയാണ്, എന്റെ ഭാര്യയെപ്പോലെയുണ്ട്’ എന്ന് അവൻ പറയുമ്പോൾ, അവൻ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് അടുത്തതും വാങ്ങാം എന്ന് നിങ്ങൾ കരുതുന്നു.
അങ്ങനെ ഒന്നിൽ നിന്ന് പലതാകുന്നു. "ഇന്ന് ഡൈനിംഗ് ടേബിളിൽ ഇരുന്ന രീതി വളരെ മാന്യവും ശാന്തവുമായിരുന്നു" എന്ന് പറയുമ്പോൾ, പങ്കാളിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് നിങ്ങൾ സന്തുഷ്ടയാകുന്നു.‘ഇന്ന് സ്ലീവ്ലെസ്സ് ഇടണോ, പുറത്ത് നല്ല ചൂടല്ലേ, വേറെന്തെങ്കിലും ഇട്ടൂടെ?’ എന്ന് ചോദിക്കുമ്പോൾ അവൻ അത്രയും കരുതലുള്ളതുകൊണ്ടാണ് എന്ന് കരുതുന്നു.
പിന്നീട് ഏതു വസ്ത്രം ധരിക്കണം എന്നതിന് അവന്റെ അനുവാദം വാങ്ങേണ്ട അവസ്ഥ വരുന്നു. ഇൻസ്റ്റാഗ്രാമിൽ ചിത്രം ഇടുമ്പോൾ ‘ആ ചിത്രം അനുയോജ്യമാണെന്ന് തോന്നുന്നില്ല, അത് ഒഴിവാക്കൂ’ എന്ന് പറയുമ്പോൾ നമ്മൾ അത് ഡിലീറ്റ് ചെയ്യുന്നു. മറ്റുള്ളവരുടെ കമന്റുകൾക്ക് മറുപടി നൽകുമ്പോൾ അവരോട് കൂടുതൽ സ്നേഹം കാണിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നു.
പിന്നീട് അവന് ചിത്രങ്ങൾ അയച്ചു നൽകിയതിനുശേഷം ചിത്രം പോസ്റ്റ് ചെയ്യാൻ അനുവാദം ലഭിക്കുന്നു. സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കാൻ ചെറിയ ശിക്ഷകൾ തരുന്നു. വഴക്കുകൾ ഒഴിവാക്കാൻ നമ്മൾ ഓരോ കാര്യങ്ങളും ഒഴിവാക്കാൻ തുടങ്ങുന്നു. അനുപമ പറഞ്ഞു.
Movies
മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഷാജോണ്‍ ഈ അസുലഭ നിമിഷം ലഭിച്ചത്.
ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.
ഷാജോണിന്റെ കുറിപ്പ് വായിക്കാം
‘‘ചില മറവികൾ ചിലപ്പോൾ..
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പഴ്സനൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.
‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.
ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’
Movies
ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചതിൽ ഡോ. സി.എം. ഹൈദരാലിക്ക് ആശംസകളുമായി നടൻ ദിലീപ്.
കേസിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ചില പോലീസുകാരുടെ ശ്രമങ്ങൾക്കിടയിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നുവെന്നും ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശുപത്രി ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയതെന്നും ദിലീപ് പറഞ്ഞു.
ആലുവയിൽ പ്രവർത്തനം പുനരാരംഭിച്ച അൻവർ മെമ്മോറിയൽ ആശുപത്രിയുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിട്ട പ്രയാസങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത്.
‘‘ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ജീവിതത്തിൽ ഓരോ പ്രയാസകരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നത്. എന്റെ വിഷയങ്ങളിൽ എന്നെ ഒറ്റപ്പെടുത്തി ഒരു ദ്വീപിലെന്നപോലെ ആക്കാനും, എനിക്ക് ഒരാളുടെ പിന്തുണയോ സഹായമോ ഇല്ലാതിരിക്കാനും വേണ്ടി കുറച്ച് പൊലീസുകാർ ചേർന്ന് പല കാര്യങ്ങളും ചെയ്ത് കൂട്ടിയപ്പോൾ, പാവം ഡോക്ടറെയും പിടിച്ച് ബലിയാടാക്കുകയും വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.
എന്റെ ചെറുപ്പകാലം മുതൽ, അതായത് ഓർമവച്ച കാലം തൊട്ട്, ഏകദേശം 50 വർഷത്തിലേറെയായുള്ള പരിചയമുണ്ട് ഡോക്ടറുമായി. ഞാൻ കണ്ടിട്ടുള്ള ഡോക്ടർ എന്ന് പറയുന്നത് സി.എം. ഹൈദരാലി ഡോക്ടറാണ്. ഇവിടെയിരിക്കുന്ന കുറേപേർക്കൊക്കെ അറിയാം, അന്ന് ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലിനിക്.
അതിനുശേഷം ഡോക്ടറുടെ കഠിനപ്രയത്നം കൊണ്ടാണ് ആലുവക്കാർക്ക് നല്ലൊരു ആശുപത്രി ലഭിക്കുന്നത്. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്; പുറത്തുള്ള ആശുപത്രികളിൽ 1000 രൂപയാകുമെങ്കിൽ, ഹൈദരാലി ഡോക്ടറുടെ അടുത്ത് വന്നാൽ 90 രൂപയ്ക്കോ നൂറ്റിചില്ലാനം രൂപയ്ക്കോ മരുന്ന് വാങ്ങിച്ച് പെട്ടെന്ന് സുഖപ്പെടും. എല്ലാവരെയും പെട്ടെന്ന് സൗഖ്യമാക്കുന്ന അത്രയും കൈപ്പുണ്യമുള്ള ഡോക്ടറാണ് സി.എം. ഹൈദരാലി എന്ന് ആലുവക്കാർക്ക് മുഴുവൻ അറിയാം. ഡോക്ടറെയൊന്ന് കാണണമെങ്കിൽ അത്രയും തിരക്കായിരുന്നു ആ ആശുപത്രിയിൽ.
നമ്മളെല്ലാവരും പറഞ്ഞതുപോലെ തന്നെ, അദ്ദേഹത്തിന് ചെറിയൊരു സമയദോഷം സംഭവിച്ചു. അതിന്റെയിടയിലാണ് ഒൻപത് വർഷക്കാലം ഈ ആശുപത്രി അദ്ദേഹത്തിന്റെ കൈയിൽ നിന്ന് വിട്ടുപോവുകയും പിന്നീട് കേസും കൂട്ടവുമൊക്കെയായി തിരികെ ലഭിക്കുകയും ചെയ്തത്.
അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത, അദ്ദേഹത്തിന്റെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് ഈ ആശുപത്രി. മാത്രമല്ല, ആലുവക്കാർക്കും സമീപപ്രദേശത്തുള്ളവർക്കുമൊക്കെ വലിയൊരു ആശ്വാസകേന്ദ്രമായിരുന്നു അൻവർ മെമ്മോറിയൽ ഹോസ്പിറ്റൽ.
നേരത്തെ പറഞ്ഞതുപോലെ, ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയത്. എന്നെ സഹായിക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ പൊലീസുകാർ നോക്കിയപ്പോൾ, പാവം ഡോക്ടറെയും ഇതിലേക്ക് വലിച്ചിഴച്ചു.
എനിക്കതിൽ വലിയ സങ്കടമുണ്ടായിരുന്നു. കാരണം, എന്റെ പേരിൽ ആ നല്ല മനുഷ്യൻ എത്രത്തോളം ബലിയാടായി! വെറുതെ വായിൽ തോന്നിയത് ആരോപിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക... നമുക്കൊന്നും പറയാനും പറ്റില്ല. കൈയും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ഒൻപത് വർഷക്കാലം.
ഈ കാലയളവിൽ ഡോക്ടർ എന്നെ വിളിച്ച് ഇടയ്ക്കിടെ ചോദിക്കും, ‘ദിലീപിന്റെ കേസ് എന്തായി?’ എന്ന്. അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു എന്ന് ഞാൻ പറയുമ്പോൾ, ‘ദൈവമേ, അപ്പോൾ എന്റെ കേസും മാറ്റുമോ?’ എന്ന് ഡോക്ടർ വിഷമത്തോടെ ചോദിക്കും.
ഓരോ തവണ ചോദിക്കുമ്പോഴും ഞാൻ പറയും, ‘ചിലപ്പോൾ അടുത്ത ആഴ്ചത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്’ എന്ന്. കോടതി നടപടികളിൽ എന്റെയും ഡോക്ടറുടെയും കാര്യങ്ങൾ ഒരേപോലെയാണ് പൊയ്ക്കൊണ്ടിരുന്നത്. വിഷമങ്ങൾ വന്നപ്പോൾ ഡോക്ടർക്ക് ഹാർട്ട് സർജറിയായി, ആശുപത്രിയിലായി. വർഷങ്ങളോളം കീഴ്കോടതിയിലും മേൽകോടതിയിലുമൊക്കെയായി കേസ് നീണ്ടുപോയി. അതോടൊപ്പം തന്നെ എന്റെ കേസും മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ഒടുവിൽ സത്യം ജയിച്ചു എന്ന് പറയുന്നതുപോലെ, ഡോക്ടർക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരികെ ലഭിച്ചു. കേസ് നീണ്ടുപോയപ്പോൾ, മനസ്സ് മടുത്ത് അദ്ദേഹം ഇത് ഉപേക്ഷിച്ചു കളയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.
ആലുവയിൽ ഒരുപാട് ചാരിറ്റി ചെയ്യുന്ന ആളുകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒരാളാണ് ഡോക്ടർ സി.എം. ഹൈദരാലി. 2009-ൽ എന്റെ അച്ഛന്റെ പേരിൽ ഒരു ട്രസ്റ്റ് തുടങ്ങാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രവർത്തനശൈലി തന്നെയാണ്. നാട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമൊക്കെയായി ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ടായ്മകൾ ഉണ്ടാക്കുകയും ഒരുപാട് പേർക്ക് വീടുകൾ വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഡോക്ടറും, ഡോക്ടർ ടോണി ഫെർണാണ്ടസും, റെഡ് ക്രോസും, സെന്റ് സേവ്യേഴ്സ് കോളജുമൊക്കെ ചേർന്ന് 90 ഓളം വീടുകൾ വച്ചുനൽകി. എന്റേതായ ഒരു വിഹിതം നൽകി ഞാനും അതിന്റെ ഭാഗമായി.
പിന്നീട് ട്രസ്റ്റിന്റെ പേരിൽ 1000 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിക്ക് ചുക്കാൻ പിടിച്ചതും എല്ലാ സഹായങ്ങളും ചെയ്തുതന്നതും റെഡ് ക്രോസും ഡോക്ടർ സി.എം. ഹൈദരാലിയുമായിരുന്നു. ജി.പി. ചാരിറ്റബിൾ ട്രസ്റ്റ് അതിനെ പിന്തുണച്ചുപോന്നു. ആ പദ്ധതിയിലൂടെ 11 വീടുകൾ പൂർത്തിയാക്കിയ സമയത്താണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താൽ, ഉടനെ അത് 'മറ്റയാൾക്ക് കാശ് കൊടുത്തതാണ്' എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാർ കുറ്റപ്പെടുത്താൻ തുടങ്ങി. അതോടുകൂടി ആ ട്രസ്റ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു.
പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഒരുപാട് കുട്ടികളുടെ പഠനച്ചെലവുകൾ നമ്മൾ ഏറ്റെടുത്തിരുന്നു. ആർ.സി.സി., മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് ഒരുപാട് നിർദ്ധന രോഗികളുടെ ബില്ലുകൾ സെറ്റിൽ ചെയ്തിരുന്നു. എന്നാൽ ആ ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം താൽക്കാലികമായി ഫ്രീസ് ചെയ്യേണ്ടിവന്നു.
ഇത്രയും പ്രശ്നങ്ങൾക്കിടയിലും, ആശുപത്രി അടഞ്ഞുകിടന്നപ്പോഴും, പെയിൻ ആൻഡ് പാലിയേറ്റീവ് വഴി ഒരു രൂപ പോലും വാങ്ങാതെ ഡോക്ടർ ഒരുപാട് പേരെ ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആ നന്മയാണ് ഇന്ന് നമുക്ക് ഏറ്റവും സന്തോഷമുള്ള ഒരു ദിവസം സമ്മാനിച്ചത്. കാരണം, അദ്ദേഹത്തിന്റെ സ്ഥാപനം വീണ്ടും സജീവമാകുകയാണ്.
മുമ്പ് അദ്ദേഹത്തോടൊപ്പം കൈപ്പുണ്യമുള്ള മികച്ചൊരു കൂട്ടം ഡോക്ടർമാരുണ്ടായിരുന്നു. ആശുപത്രി അടച്ചപ്പോൾ അവരൊക്കെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറി.
എങ്കിലും അവരിൽ ചിലർ എന്നോട് പറഞ്ഞിരുന്നു, ‘എന്നെങ്കിലും ഹൈദരാലി ഡോക്ടർ ആ ഹോസ്പിറ്റൽ വീണ്ടും തുറക്കുകയാണെങ്കിൽ ഞങ്ങൾ തീർച്ചയായും തിരിച്ചുവരും’ എന്ന്. എന്തായാലും ആലുവക്കാർക്കും സമീപവാസികൾക്കും അദ്ദേഹത്തിന്റെ സേവനം വീണ്ടും ലഭ്യമാകാൻ പോകുന്നു. അദ്ദേഹത്തിന് ദീർഘായുസും ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.’’– ദിലീപിന്റെ വാക്കുകൾ.
Movies
മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും പ്രധാന കഥാപാത്രങ്ങളാക്കി താൻ പ്ലാൻ ചെയ്ത ബോളിവുഡ് ചിത്രം ഉപേക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നൽകിയ വിശദീകരണം സിനിമാലോകത്ത് വീണ്ടും ചർച്ചയാകുന്നു.
മോഹൻലാലിനെപ്പോലൊരു ഇതിഹാസ നടനെ സെക്കൻഡറി കഥാപാത്രമായി പരിഗണിക്കാമെന്ന് പ്രൊഡക്ഷൻ കമ്പനി നിലപാടെടുത്തതോടെയാണ് താൻ ആ ബോളിവുഡ് പ്രോജക്ട് പൂർണമായും ഉപേക്ഷിച്ചതെന്ന് ജൂഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, മോഹൻലാലിനെക്കുറിച്ച് അത്തരത്തിലൊരു പരാമർശം നടത്തിയത് ചിത്രത്തിലെ മറ്റൊരു നായകനായ ആയുഷ്മാൻ ഖുറാനിയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചില തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു.
ഈ തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടുകൊണ്ടാണ് ജൂഡ് ആന്തണി ഇപ്പോൾ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹൻലാൽ സാറിനെക്കുറിച്ചുള്ള ആ പരാമർശത്തിന് പിന്നിൽ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി മാത്രമാണെന്നും, അതിൽ ആയുഷ്മാന്‍ യാതൊരു പങ്കോ ബന്ധമോ ഇല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ജൂഡിന്റെ ഈ പുതിയ പോസ്റ്റിന് താഴെ പിന്തുണയുമായി ആയുഷ്മാൻ ഖുറാനയും കമന്റുമായി എത്തിയിട്ടുണ്ട്.
‘ഇത്രയും നല്ല വ്യക്തിത്വമുള്ള ഒരാളെ കണ്ടുമുട്ടാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഒന്ന് വ്യക്തമാക്കട്ടെ, മോഹൻലാൽ സാറിനെക്കുറിച്ചുള്ള എന്റെ പരാമർശത്തിനു കാരണം നിർമാതാവിനെക്കുറിച്ചായിരുന്നു, അതില്‍ ആയുഷ്മാൻ ഖുറാനയ്ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനം മാത്രമേയുള്ളൂ. ഉടൻ തന്നെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മോഹൻലാൽ സാറിനൊപ്പം ചെയ്യാനിരുന്ന തിരക്കഥയിൽ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ല. അത് നടക്കാത്തതെ പോയതിലും അദ്ദേഹത്തിന് ഒരു പങ്കുമില്ല. എങ്കിലും, ഇത്രയധികം കഴിവും പ്രതിഭയുമുള്ള ഒരു അഭിനേതാവിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഞാൻ ആത്മാർഥമായി സന്തോഷിക്കുന്നു. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.’’ജൂഡിന്റെ വാക്കുകള്‍.
‘‘നിങ്ങളുടെ സിനിമയുടെ വലിയൊരു ആരാധകനാണ് ഞാൻ; ഉടൻ തന്നെ നമുക്കൊരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിന്റെ വർക്കുകളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്; അദ്ദേഹം ഒരു ഇതിഹാസതാരമാണ്.
എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ മാത്രം യോഗ്യതയുള്ള ഒരാളായി മാറാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,’’ആയുഷ്മാൻ ഖുറാനയുടെ മറുപടി.
Movies
മകളുടെ സിനിമ തുടക്കത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ വിസ്മയയ്ക്കൊപ്പമുണ്ടെന്നതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെക്കുന്നുണ്ട്.
''ഒരു അച്ഛന്റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും.
കൊച്ചുകുട്ടിയായിരിക്കുമ്പോള് മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്നേഹിക്കുന്ന ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും എന്റെ ഹൃദയം ഊഷ്മളമാക്കുന്നു. അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി'' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സായ് കുമാര്‍, മനോജ് കെ ജയന്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിച്ച ചിത്രം തുടക്കം ഗംഭീരമാണെന്ന് പ്രേക്ഷകപ്രതികരണം. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞു. രാവിലെ 10.45-നായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം.
സിനിമ കണ്ടിറങ്ങിയവർക്ക് ഇഷ്ടമായെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ചിത്രത്തിന് മറ്റു സ്ഥലങ്ങളിൽ നിന്നും പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മക്കളുടെ ചിത്രം നല്ലതാണ് എന്നല്ലേ അമ്മ പറയൂവെന്നും എല്ലാവരും കണ്ട് അഭിപ്രായം പറയണമെന്ന് സുചിത്ര മോഹൻലാൽ പറഞ്ഞു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Movies
ഒരു ബ്രാൻഡിന്റെ പരിപാടിയുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ നിറം ചോദ്യം ചെയ്ത യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി പ്രിയ വാര്യർ.
ബ്രാൻഡിന്റെ നിറത്തിനോട് ചേരുന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
ബ്രാൻഡിന്റെ ബോട്ടിലിന് എന്തുകൊണ്ടാണ് കാവി നിറം തെരഞ്ഞെടുത്തത് എന്നായിരുന്നു പ്രിയ വാരിയറോട് യുട്യൂബർ ചോദിച്ചത്. ആകർഷകമായ നിറമായതുകൊണ്ടാണോ ആ നിറം തിരഞ്ഞെടുത്തതെന്നും പരിപാടിക്ക് കാവി നിറത്തിലുള്ള വസ്ത്രം ധരിക്കാനുള്ള കാരണവും യുട്യൂബർ ചോദിച്ചു.
‘എന്റെ പൊന്നു ചേട്ടാ’ എന്നു വിളിച്ചുകൊണ്ടാണ് പ്രിയ മറുപടി നൽകിയത്. വർഷങ്ങളായി ആ ബ്രാൻഡിന്റെ ഇതാണെന്നും ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ അതിനോട് ചേർന്നു നിൽക്കാനാണ് ആ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയ വ്യക്തമാക്കി.
Movies
മമ്മൂട്ടിയുടെ ദേഷ്യം തനിക്ക് മനസിലാക്കാൻ കഴിയാതിരുന്ന ഒരു സംഭവം ഓർത്തെടുത്ത് നടൻ സിദ്ദിഖ്. മമ്മൂട്ടി അല്ലാത്തപ്പോൾ തന്നെ എടാ എന്നേ വിളിക്കുകയുള്ളൂവെന്നും ദേഷ്യം വരുമ്പോൾ സിദ്ദിഖ് എന്നാണ് വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഷൂട്ടിംഗ് സെറ്റിൽ നടന്ന രസകരമായ സംഭവവും സിദ്ദിഖ് ഓർത്തെടുത്തു.
''മമ്മൂക്കയെ എനിക്ക് പേടിയില്ല. സംഘടനയുടെ മീറ്റിംഗ് നടക്കുമ്പോഴും റിഹേഴ്സല്‍ നടക്കുമ്പോഴുമൊക്കെ മമ്മൂക്കയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നെയാണ് ഏല്‍പ്പിക്കുക. ഞാന്‍ പോയി പറയും. എനിക്ക് പേടിയില്ല.
കാരണം ചീത്ത പറഞ്ഞാലും മമ്മൂക്കയല്ലേ പറയുന്നത്. മമ്മൂക്ക ചീത്ത പറയുന്നത് തന്നെ നമുക്കൊരു ഗമ അല്ലേ. മമ്മൂക്ക ചീത്ത പറഞ്ഞാലല്ല, പേര് പറഞ്ഞാല്‍ ദേഷ്യത്തിലാണെന്ന് മനസിലാവുക. അല്ലെങ്കില്‍ എടാ എന്നെ വിളിക്കൂ. സിദ്ധീഖേ എന്ന് വിളിച്ചാല്‍ ദേഷ്യമാണ്. പക്ഷെ ഞാന്‍ അതും ആസ്വദിക്കും. മമ്മൂക്ക വഴക്ക് പറഞ്ഞുവെന്ന് കരുതി നമുക്ക് മമ്മൂക്കയോട് പെണങ്ങി നടക്കാന്‍ ആകില്ലല്ലോ.
ഒരിക്കല്‍ ഞാന്‍ എന്തോ തമാശ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. എനിക്കത് മനസിലായതുമില്ല. മമ്മൂക്കയ്ക്ക് കഴിക്കാനുള്ള ചോറ് കൊണ്ടു വച്ചു. എന്തോ പ്രത്യേക അരി കൊണ്ടുള്ള ചോറാണ് മമ്മൂക്കയ്ക്ക് വേണ്ടിയുണ്ടാക്കുന്നത്. ഞാന്‍ അതില്‍ നിന്നും കുറച്ച് ചോറെടുത്തു. മമ്മൂക്ക ആ ചോറ് മുഴുവന്‍ എന്റെ പാത്രത്തിലേക്ക് ഇട്ടു. മമ്മൂക്കയ്ക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് വേണ്ട, നീ കഴിച്ചോ എന്ന് പറഞ്ഞു. ഞാന്‍ മീന്‍ കറിയൊക്കെ ഒഴിച്ച് വയറു നിറയെ കഴിച്ചു.
തമിഴ്നാട്ടില്‍ എവിടെയോ ആണ് ഷൂട്ടിംഗ്. ഞങ്ങളെല്ലാം ഒരു വില്ലയിലാണ് താമസിക്കുന്നത്. വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ മമ്മൂക്കയുടെ മുറിയിലേക്ക് ചെന്നു. സുലു ഇത്തയും ഉണ്ട്. ഞാന്‍ ചെന്ന് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ മമ്മൂക്ക ഇത്തയോട്, സുലു ഇവന് ഇന്നൊരു തമാശ പറഞ്ഞു.
എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഇവനോട് പിണങ്ങി. അത് ഈ പൊട്ടന് ഒഴികെ സെറ്റിലെ ബാക്കിയെല്ലാവര്‍ക്കും മനസിലായി എന്നു പറഞ്ഞു. എനിക്ക് മനസിലായില്ല മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടതാണെന്ന്. എനിക്കത് അതൊരു വിഷയമേയല്ല. മമ്മൂക്ക ചീത്ത പറഞ്ഞാല്‍ എന്താ? എത്രയോ തവണ പറഞ്ഞിരിക്കുന്നു. എനിക്ക് അതൊരു വിഷയമേയല്ല. അതുകൊണ്ട് എനിക്ക് മമ്മൂക്കയെ പേടിയുമില്ല''. സിദ്ദിഖ് പറഞ്ഞു.
Movies
മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും അമ്മ സുചിത്രയും. വിസ്മയ ആദ്യമായി അഭിനയിച്ച തുടക്കം എന്ന ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരുടെയും ക്ഷേത്രദർശനം.
ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിലാണ് വിസ്മയ മോഹൻലാലും അമ്മയും ദർശനം നടത്തിയത്. മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും അനുഗ്രഹം തേടി.
ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം സിനിമയിലെ പ്രധാനകഥാപാത്രമാണ് വിസ്മയ. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മോഹൻലാലും നിർണായക വേഷത്തിലെത്തുന്നുണ്ട്.
2018 എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
Movies
അന്തരിച്ച നടൻ പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ. ഗജിനി എന്ന ചിത്രം പ്രദീപ് ഇല്ലായിരുന്നെങ്കിൽ വിജയിക്കില്ലായിരുന്നുവെന്ന് ആമിർ പറഞ്ഞു.
"അദ്ദേഹം വളരെ അർപ്പണബോധമുള്ളതും ഭയമില്ലാത്തതുമായ ഒരു നടനായിരുന്നു. ഗജിനിയിൽ പ്രധാന വേഷം ചെയ്തത് പ്രദീപ് റാവത്ത് ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ വില്ലൻ വേഷങ്ങളിൽ ഒന്നായിരുന്നു അത്. അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ വിജയിക്കില്ലായിരുന്നു," ആമിർ പറഞ്ഞു.
ആമിർ ഖാൻ ചിത്രങ്ങളായ ഗജിനി, ലഗാൻ എന്നിവയിൽ റാവത്ത് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 74-ാം വയസിൽ രക്താർബുദത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. ഭീവണ്ടിയിലെ ഒരു ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം.
Movies
വാഴ 2ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഞൊടിയുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും ഒപ്പം മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് "ഞൊടി' നിർമിക്കുന്നത്.
വാഴ, എക്കോ, വാഴ 2 എന്നീ മെഗാ ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് "ഞൊടി' തിയേറ്ററുകളിലെത്തിക്കും.
വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്ലൈനും കൊണ്ട് വളരെ വേഗം ശ്രദ്ധ നേടുകയാണ് "ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ.
പോസ്റ്ററിൽ കാണുന്ന "Looping Soon!" എന്ന സൂചനയും "One More Time" എന്ന ടാഗ്ലൈനും സിനിമ ഒരു ടൈം-ലൂപ്പ് കഥയാണോ എന്ന ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓരോ നിമിഷവും വീണ്ടും ആവർത്തിക്കപ്പെടുന്ന ഒരു ലോകമാണോ "ഞൊടി' പറയുന്നത്? അതോ മറ്റെന്തെങ്കിലും അപ്രതീക്ഷിതമായ കഥാപശ്ചാത്തലമാണോ പ്രേക്ഷകരെ കാത്തിരിക്കുന്നത്? കൂടുതൽ വിവരങ്ങൾക്കായി ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പിആർഒ-എ.എസ്. ദിനേശ്.
Movies
ഓസ്കർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു.
"വിസിൽ' എന്ന ചിത്രത്തിലൂടെ കമൽ പ്രശാന്തിന്റെ സംഗീതം മലയാളി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിസിൽ.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ഈ ആദ്യ ചിത്രത്തിൽ കാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ.എസ്. എഡിറ്റിംഗ് നിർവഹിക്കുന്നു.
സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവഹിക്കുന്നു.
വസ്ത്രാലങ്കാരം-ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈൻ കെഎസ്, ആക്ഷൻ-അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ-മുരളി ഗിന്നസ്, സ്റ്റിൽസ്-ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയാകുന്നു. പിആർഒ-എ.എസ്. ദിനേശ്.
Movies
മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെ പ്രശംസിച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യ സഹോദരൻ ഫിറോസ്. മമ്മൂട്ടിയുടെ ഭാഗ്യവും സമ്പത്തും സുൽഫത്താണെന്ന് ഫിറോസ് പറയുന്നു.
കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീട് കാണാനായി എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാലാണ് മമ്മൂട്ടി മറ്റൊരു ദിവസം എത്തിയത്.
ഫിറോസിന്റെ വാക്കുകൾ: മമ്മൂക്കയും കുടുംബവും കൊച്ചിൻ ഹനീഫയുടെ വീട് സന്ദർശിച്ചപ്പോൾ എല്ലാവരും മമ്മൂക്കയെ ശ്രദ്ധിച്ചപ്പോൾ എന്റെ ശ്രദ്ധ പോയത് മറ്റൊരു വ്യക്തിയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരനായ നടന്റെ ഭാര്യ നിഴൽ പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്നതും, അവരുടെ എളിമ , അവരുടെ വസ്ത്രധാരണം, അവരുടെ സംസാരം , അവരുടെ കെയർ, ഒന്നും പറയാൻ വാക്കുകളില്ല.
എന്നെ കണ്ട ഉടൻ തന്നെ പെങ്ങളെ ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു. മമ്മൂക്ക കുട്ടികളുമായി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാൻ അറിയാതെ എന്റെ കാമറ അവരിലേക്ക് പോയി.
Movies
അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ,അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ. ആർ, എൻ.കെ. ആർ. മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Movies
ഗുഡ് ബാഡ് അഗ്ലിക്കുശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡെയർ ഡെവിൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. ബ്രേവ് ഹാർട്ട്സിന്റെ ബാനറിൽ അജിത്തിന്റെ ശാലിനി അജിത്ത് കുമാർ ആണ് നിർമാണം.
34 വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത് കുമാർ നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദിക് രവിചന്ദ്രൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു.
ചിത്രീകരണം ഉടൻ ആരംഭിക്കും. തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു റൂറല്‍ ഡ്രാമയിലായിരിക്കും ചിത്രമെന്ന റിപ്പോർട്ടുകൾ ഉണ്ട്.
ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നത് കാരണം അജിത് സിനിമകൾ ഏറ്റെടുക്കാൻ നിർമാതാക്കൾ തയാറാകുന്നില്ല എന്ന പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ തമിഴകത്ത് ചർച്ചയായിരുന്നു. ഏകദേശം 110 മുതല്‍ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം.
Movies
‘ഫാലിമി’ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. തമിഴ്നാട്ടിലെ കാരൈക്കുടിയാണ് പ്രധാന ലൊക്കേഷൻ. മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ തിരുവനന്തപുരംകാരനായ ലോറി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.
ഹ്യൂമറിനും ആക്ഷനും പ്രാധാനം നൽകിയൊരുക്കുന്ന ചിത്രം വൻ ബജറ്റിലാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. മമ്മൂട്ടി നിർമിക്കുന്ന ഒൻപതാമത്തെ സിനിമയാണിത്.
സംവിധായകന് നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്.100 ദിവസത്തെ ചിത്രീകരണം പ്ലാൻ ചെയ്യുന്ന ചിത്രത്തിന് എറണാകുളത്തും ചിത്രീകരണമുണ്ട്.
ധനുഷിനൊപ്പമുള്ള ‘ഓം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. അൻപത് ദിവസം കാരൈക്കുടിയിൽ ചിത്രീകരണമുണ്ടാകും. ജീൻ പോൾ, സിദ്ധാർഥ് ഭരതൻ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
വാഴ 2 താരം ഹാഷിര്‍ ഈ മമ്മൂട്ടി സിനിമയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഫാലിമി’ എന്നഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴില്‍ ‘തലൈവര്‍ തമ്പി തലൈമയില്‍’ എന്നൊരു ചിത്രവും ഒരുക്കിയിരുന്നു.
Movies
വിവാഹിതരാകുന്നതോടെ നിന്നുപോകേണ്ട ഒന്നല്ല പ്രണയമെന്നും എല്ലാ ദിവസവും പരസ്പരം സ്നേഹിക്കണമെന്നും നടൻ സൂര്യ. പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം മനസു തുറന്നത്.
പ്രണയം കല്യാണത്തിനു മുൻപോ താലികെട്ടുന്നത് വരെയോ മാത്രം ഉള്ള ഒന്നല്ലെന്നും അത് ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട ഒന്നാണെന്നും സൂര്യ ഓർമ്മിപ്പിച്ചു.
‘‘നമ്മുടെ ആൺകുട്ടികൾക്ക് പ്രണയത്തെക്കുറിച്ച് ഒരു ഉപദേശം നൽകണമെന്നുണ്ടെങ്കിൽ, പ്രണയം എപ്പോഴും നിലനിൽക്കുന്ന ഒന്നായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. കല്യാണത്തിന് മുൻപുള്ള പ്രണയം താലികെട്ടുന്നത് വരെ മാത്രം ഉള്ളതല്ല. ദിവസവും സ്നേഹിക്കണം. 20 വർഷം കഴിഞ്ഞാലും പ്രണയിക്കണം.സ്നേഹിച്ചുകൊണ്ടേയിരിക്കണം, അവർക്ക് ബഹുമാനം കൊടുത്തുകൊണ്ടേയിരിക്കണം.
നമ്മൾ എല്ലാവരും മാറും; നമ്മളും മാറും, അവരും മാറും. 20 വയസിലുള്ള ചിന്തകളല്ല 25 വയസിൽ, 30 വയസാകുമ്പോൾ അവരുടെ മുൻഗണനകളും മനസും ഒക്കെ വേറെ രീതിയിൽ മാറും. എന്തിനാണ് ജീവിക്കുന്നത്, എന്താണ് നമ്മുടെ തിരച്ചിൽ എന്നിങ്ങനെ പല കാര്യങ്ങളും ജീവിതത്തിൽ മാറിക്കൊണ്ടേയിരിക്കും. എന്നാൽ അവർക്ക് മേലുള്ള ആ സ്നേഹവും പ്രണയവും ഒരിക്കലും മാറാൻ പാടില്ല. ഒരു പ്രണയ ഉപദേശം എന്ന് പറഞ്ഞാൽ എനിക്ക് ഇത് മാത്രമേ നൽകാൻ കഴിയൂ.
കൂടാതെ പരസ്പര ബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ഒരു പുരുഷന് ഒരു സ്ഥലത്തേക്ക് പോകണമെങ്കിൽ ഒരു വണ്ടിയുമെടുത്ത് ഒരു മണിക്കൂർ കൊണ്ട് അവിടെ എത്തിച്ചേരാൻ സാധിക്കും. എന്നാൽ ഒരു സ്ത്രീക്ക് അതേ സ്ഥലത്തേക്ക് പോകണമെങ്കിൽ 10 മണിക്കൂർ വരെ എടുത്തേക്കാം. ഞാൻ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും; കാരണം വിവാഹം കഴിഞ്ഞാൽ, ഒരു കുഞ്ഞുണ്ടായാൽ, വീട് നോക്കണമെന്നുണ്ടെങ്കിൽ ഇതിനെയെല്ലാം മുൻനിർത്തി വിട്ടുവീഴ്ചകൾ ചെയ്യുന്നത് സ്ത്രീകൾ മാത്രമാണ്.
അതുകൊണ്ട് അവരുടെ വിജയങ്ങൾക്ക് 10 മടങ്ങല്ല, 100 മടങ്ങ് സല്യൂട്ട് അടിച്ച് ബഹുമാനം നൽകുക. അവരുടെ വിജയങ്ങൾക്ക് സാധ്യമാകുന്നത്രയും ഒപ്പം നിൽക്കുക എന്ന് ഞാൻ പറയും. സ്നേഹത്തേക്കാൾ ഉപരിയായി അവർക്ക് കൂടുതൽ ബഹുമാനം നൽകുക.’’ സൂര്യ പറഞ്ഞു.
Movies
പാർവതിയും സിദ്ധാർഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നു. പലർക്കും പല മുഖഭാവങ്ങൾ... പ്രഥമദൃഷ്ട്യാ ഈ ഇരിപ്പിലും ഒരു പന്തികേട് തോന്നിക്കുന്നു. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തും.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്.
മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് "പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
ഉള്ളൊഴുക്ക് എന്ന സിനിമയ്ക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷയും വർധിക്കുന്നു.
സിനിമാ അഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പ്രശസ്ത താരങ്ങളായ പാർഥിപന്, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. "ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിംഗും റോബി രാജ് കാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- മനോജ് കുമാർ. പി, ലൈൻ പ്രൊഡ്യൂസർ- ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശേരി, ഫിനാൻസ് കൺട്രോളർ- ജോസഫ് കെ. തോമസ്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കടത്ത്, കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ആക്ഷൻ- കലൈ കിംഗ്സൺ, വസ്ത്രാലങ്കാരം- സമീറ സനീഷ്, പിആർ ഒ- മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പിആർ- ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ- റോസ്റ്റഡ് പേപ്പർ. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ.
Movies
ഈ കാലഘട്ടത്തിലെ സൗഹൃദങ്ങളുടെ അടിസ്ഥാനം ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയയും പലവിധ ഡേറ്റിംഗ് ആപ്പുകളുമാണ്. പരസ്പരം കാണുന്നതിനു മുമ്പേ സൗഹൃദത്തിൽ ആകുന്നവർ കണ്ടു കഴിയുമ്പോൾ അവരുടെ ബന്ധം ആഴത്തിലാകുന്നു.
അവസാനം വീട്ടുകാർ അറിയാതെയുള്ള വിവാഹം, ലിവിംഗ് ടുഗെതർ എന്നിങ്ങനെയുള്ള ബന്ധങ്ങളിലേക്ക് പോകുന്നു. ഒന്നിച്ചു താമസം തുടങ്ങി കഴിയുമ്പോഴാണ് കൂടെ കൂടിയവന്റെ തനിനിറം യുവതികൾ അറിയുന്നത്.
പിന്നീട് രക്ഷപ്പെടൽ എളുപ്പമല്ല. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടുപോയ അലീന എന്ന യുവതിയുടെ കഥയാണ് വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റിഡോട്ട് എന്ന സിനിമ.
Movies
നിറം മങ്ങിയ ജീവിതത്തില്‍ രണ്ടു പെണ്മക്കളെ പട്ടിണിക്കിടാതിരിക്കാനായി ശ്മശാനത്തിലെ കാവല്‍ക്കാരിയായി മാറിയ കാക്കനാട് അത്താണി മുല്ലപ്പറമ്പ് സെലീന മൈക്കിളിന്റെ കഥ പറയുകയാണ് പയസ് സ്കറിയ പൊട്ടംകുളം.
പ്രയാണ എന്നു പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററിയില്‍, ഏറെപ്പേരും ചെയ്യാന്‍ മടിക്കുന്ന ഈ ജോലി കഴിഞ്ഞ 19 വര്‍ഷമായി ചെയ്യുന്ന സെലീനയുടെ പച്ചയായ ജീവിതയാഥാര്ഥ്യങ്ങളാണ് തുറന്നു കാണിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്തെ ഐവര്‍മഠത്തില്‍ അഞ്ചു ലക്ഷത്തിലധികം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് കാര്‍മികനായ രമേഷ് കോരപ്പത്തില്നിന്ന് തുടങ്ങി തൃക്കാക്കര മുനിസിപ്പല്‍ ശ്മശാനത്തില്‍ ഏഴായിരത്തിലധികം മൃതദേഹങ്ങള്‍ ദഹിപ്പിച്ച 62കാരി സെലീന മൈക്കിളിന്റെ കഥയിലേക്ക് എത്തുമ്പോള്‍ മരണവും ശ്മശാനവും കത്തിയമരുന്ന ചിതയുമൊന്നും അവരുടെ മുഖത്ത് ഭാവമാറ്റം വരുത്തുന്നില്ലെന്ന യാഥാര്‍ഥ്യം പ്രേക്ഷകര്‍ തിരിച്ചറിയുന്നു.
ഛായാഗ്രഹണം, എഡിറ്റിംഗ് സന്തോഷ് അനിമ, സംഗീതം ജെയ്ക്സ് ബിജോയി. 2016ല്‍ തപാലിന്റെ കഥ പറഞ്ഞ ചെമന്നപെട്ടി എന്ന ഡോക്യുമെന്ററിക്ക് പയസ് സ്കറിയയ്ക്ക് ദേശീയ രാജ്യാന്തര പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
Movies
സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. സിനിമാ സംഘടനയായ അമ്മയുടെ നിലപാടിനെയും പ്രസിഡന്റ് ശ്വേതാ മേനോന്റെ പരസ്യ പ്രസ്താവനകളെയുമാണ് വിനയൻ ചോദ്യം ചെയ്തെത്തിയത്.
ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശ്വേതയുടെ പ്രതികരണങ്ങൾ ശരിയാണെങ്കിൽ അത് നല്ല കാര്യമാണെന്ന് വ്യക്തമാക്കിയ വിനയൻ എന്നാൽ ഇതുവരെ അമ്മ എന്ന സംഘടനയോ അതിലെ പ്രമുഖരോ റിപ്പോർട്ടിനെ പരസ്യമായി പിന്തുണയ്ക്കാനോ അത് പൂർണമായി പുറത്തുവിടണമെന്ന് ആവശ്യപ്പെടാനോ തയാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചും സിനിമയിലെ പവർ ഗ്രൂപ്പിനെ എതിർത്തും ശ്രീമതി ശ്വേതാ മേനോൻ പറയുന്ന കമന്റുകൾ നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ വരുന്നുണ്ട്… അതിൽ കണ്ട ഒരു പോസ്റ്ററാണിത്.
ഇത് ശരിയാണങ്കിൽ വളരെ നല്ല കാര്യം. പക്ഷേ, ഇതേവരെ ‘അമ്മ’യിൽ നിന്ന് ആരും ഹേമക്കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുകയോ, ആ റിപ്പോർട്ട് മുഴുവൻ പുറത്തു വിടണമെന്നു പറയുകയോ ചെയ്തതായി കണ്ടിട്ടില്ല.
റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെതിരെ ആത്മാർത്ഥമായും നിങ്ങളാൽ കഴിയുന്ന നടപടികളുമായി മുന്നോട്ടു പോകാൻ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ തയാറാണോ.? കാരണം അതിന്റെ നടപടികളൊക്കെ നിങ്ങളുടെ ആൾക്കാർ തന്നെ തടഞ്ഞിരിക്കുകയാണല്ലോ?
അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് നിങ്ങൾ ആവശ്യപ്പെടുമോ . പത്തു പന്ത്രണ്ടു വർഷം സിനിമയിലെ എന്റെ കരിയർ തന്നെ ബ്ളോക്കു ചെയ്തതതും മഹാനടൻ തിലകൻ ചേട്ടനെ ഉൾപ്പടെ വിലക്കിയതും സിനിമയിലെ ഇതേ പവർഗ്രൂപ്പാണന്ന് അതേ ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ 141 മുതൽ 144 വരെ പേജുകളിൽ വ്യക്തമാക്കിയിട്ടുള്ളതു കൊണ്ടു തന്നെ എനിക്കാ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ താല്പര്യമുണ്ട്.
നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ ചെലവു ചെയ്ത് ഉണ്ടാക്കിയ റിപ്പോർട്ട് ആണത്.
National
ന്യൂഡൽഹി: മലയാള സിനിമയുടെ പെരുന്തച്ചൻ മമ്മൂട്ടിക്ക് വീണ്ടും ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമെത്തിയത്.
അഭിനയമികവും കഥാപാത്രത്തിന്റെ നിഗൂഢതയും ഭയവും ഒരേപോലെ പ്രേക്ഷകരിലേക്ക് എത്തിച്ച മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഭ്രമയുഗത്തിലേത്.
ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്നത്. ഇതിനു മുൻപ് 1989-ൽ 'മതിലുകൾ', 'ഒരു വടക്കൻ വീരഗാഥ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹം ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്.
പിന്നീട് 1993-ൽ 'വിധേയൻ', "പൊന്തൻമാട' എന്നീ സിനിമകളിലൂടെ രണ്ടാം തവണയും, 1998-ൽ വിഖ്യാത ചിത്രം 'ഡോ. ബാബാസാഹേബ് അംബേദ്കർ' എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും അദ്ദേഹം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം, വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ദേശീയ പുരസ്കാര വേദിയിൽ രാജ്യത്തിന്റെ നെറുകയിൽ എത്തുമ്പോൾ അത് മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാറുകയാണ്.
Movies
അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊടിപൂരം.
ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ. എം. ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു.
പ്രശസ്ത ഹൊറർ നോവലെഴുത്തുക്കാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവു മെഴുതുന്നു. അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.
സഹ നിർമാണം-ബോണി അസനാർ, അഭിമന്യു കൃഷ്ണൻ, എഡിറ്റർ-ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം-സൂര്യ ശേഖർ, മേക്കപ്പ്-ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.ജെ. വിനയൻ, പ്രോജക്ട് കോ-ഓർഡിനേഷൻ-ഹരീഷ് എ.വി., ടെക്നിക്കൽ സപ്പോർട്ട്-സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം), ഫിനാൻസ് കൺട്രോളർ-സുജിത്ത് സുധാകർ, സൗണ്ട് ഡിസൈൻ-ഹരി നാരായണൻ, സൗണ്ട് മിക്സിംഗ്-അജിത് എ. ജോർജ്, സ്റ്റുഡിയോ-ഹൈ സ്റ്റുഡിയോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്-ബി.സി. ക്രിയേറ്റീവ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്-മനു കെ. തങ്കച്ചൻ, സ്റ്റിൽസ്-ജസ്റ്റിൻ ജയിംസ്, പബ്ലിസിറ്റി ഡിസൈൻ-റോസ് മേരി ലില്ലു, മാജിക് മൊമെന്റ്സ്, വിതരണം-ഫസ്റ്റ് ക്ലാസ് ഫിലിംസ് ത്രൂ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്. പ്രാരംഭ നടപടികൾ പൂർത്തിയാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. പിആർഒ-എ.എസ്. ദിനേശ്, പി. ശിവപ്രസാദ്.
National
മുംബൈ: മുംബൈയിലെ പ്രശസ്തമായ 'ഒളിമ്പിയ കോഫി ഹൗസിൽ' ഹോളിവുഡ് താരനിരയുടെ അപ്രതീക്ഷിത സന്ദർശനം. പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളായ ടോം ഹോളണ്ടും മാറ്റ് ഡാമണും മുംബൈയിലെത്തിയപ്പോൾ തെരഞ്ഞെടുത്തത് 108 വർഷം പഴക്കമുള്ള ഈ കഫേയിലെ ചായയും ബൺ മസ്കയും.
പുതിയ ചിത്രമായ ഒഡിസ്സിയുടെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു ഇവർ. കഫേയിൽ വളരെ സാധാരണക്കാരെപ്പോലെ വന്നിരുന്ന ഇവരെ ആദ്യം ജീവനക്കാർക്ക് തിരിച്ചറിയാനായില്ല. പിന്നീട് ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് വന്നത് ഹോളിവുഡിലെ വമ്പൻ താരങ്ങളാണെന്ന് കഫേ മാനേജർ ഇനായത്ത് മരേദിയ തിരിച്ചറിഞ്ഞത്.
കഫേയ്ക്ക് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിന്നീട് താരങ്ങൾ മടങ്ങിയത്. ലളിതമായ ഈ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കുന്ന ഹോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
Movies
വിലക്ക് നീങ്ങി വിജയ്യുടെ ജനനായകൻ. ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. എ സർട്ടിഫിക്കറ്റാണ് നൽകിയത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. എന്നാൽ ജനനായകനിലെ ഏതൊക്കെ സീൻ കട്ട് ചെയ്തുവെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ല.
ജൂലൈ അവസാനം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ഈ വർഷം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു.
2025 ഡിസംബറിൽ സെൻസറിംഗിന് സമർപ്പിച്ച ചിത്രം ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് സെൻസർ ബോർഡ് തിരിച്ചയച്ചിരുന്നു. തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും കാര്യമായ ആശ്വാസം ലഭിച്ചില്ല.
ഇതിനിടെ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് അണിയറപ്രവർത്തകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഈ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിജയിയുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ജനനായകൻ അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.
Movies
കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്.
പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ പുതിയ ലിറിക്കൽ ഗാനം റിലീസ് ആയി. 'സെയ്ലർ ഓഫ് പെയിൻ' എന്ന കത്തിൽ ഉള്ള ഗാനം ശ്രുതി ശിവദാസൻ ആണ് ആലപിച്ചിരിക്കുന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Movies
ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (150 അവാർഡുകൾ) കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്' (Found Footage) ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ മലയാള ചലച്ചിത്രം 'റോട്ടൻ സൊസൈറ്റി' (Rotten Society) അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ (America Book of Records) ഇടം നേടിയിരിക്കുന്നു. ചിത്രം പ്രമുഖ അമേരിക്കൻ ഒടിടി വിതരണ കമ്പനിയായ പി ഓ വി ഹൊറർ (POV Horror) വഴി ജൂലായ് 19ന് ഔദ്യോഗികമായി റിലീസ് ചെയ്യും.
സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്. എസ്. ജിഷ്ണുദേവാണ്. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ നിർമിച്ച ചിത്രത്തിൽ ടി. സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ്. കുമാർ, ജിനു സെലിൻ, അഭിഷേക് ശ്രീകുമാർ, ആറ്റുകാൽ രമേശ്, ശിവപ്രസാദ്. ജി, സുരേഷ്കുമാർ, ശിവൻ പുന്നക്കാട്, ചാല കുമാർ, അനിൽകുമാർ, അമൃത് സുനിൽ, ജയചന്ദ്രൻ തലയൽ, ഷാജി ബാലരാമപുരം, വിപിൻ സിദ്ധാർഥ്, വിപിൻ ശ്രീഹരി എന്നിവർ അഭിനയിക്കുന്നു. സൗണ്ട് എഫക്ട്സ്- ഷാബു, സൗണ്ട് ഡിസൈൻ- ശ്രീവിഷ്ണു. ജെ, പിആർഓ- അജയ് തുണ്ടത്തിൽ.
Movies
ഫിറ്റ്നസിലും സൗന്ദര്യത്തിലുംനടിമാർ നേരിടുന്ന സമ്മർദം മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് തെന്നിന്ത്യൻ നടി കാജൽ അഗർവാൾ. രണ്ട് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിലെ അനുഭവങ്ങളാണ് താരം സൂചിപ്പിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്തെ അപേക്ഷിച്ച് ഇന്നത്തെ സിനിമാ മേഖലയിലുള്ളവർക്ക് സ്വകാര്യത കുറവാണെന്ന് കാജൽ വിലയിരുത്തുന്നു.
മുൻകാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ബാഹ്യസൗന്ദര്യത്തിന് ഇത്രയധികം മുൻഗണന ലഭിക്കാറില്ലായിരുന്നു. യാത്രകളിൽ പോലും പൂർണമായി മേക്കപ്പ് ചെയ്ത് കാണപ്പെടേണ്ടിവരുന്ന ഇന്നത്തെ 'എയർപോർട്ട് ലുക്ക്' പോലുള്ള ഫാഷൻ ട്രെൻഡുകൾ യുവനടിമാർക്ക് മാനസിക ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇത്തരം അനാവശ്യ പ്രദർശനങ്ങളില്ലാതെ സ്വതന്ത്രമായി നടക്കാൻ മുൻപ് സാധിച്ചിരുന്നു. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന 20 വർഷം മുന്‍പു തന്നെ കരിയർ ആരംഭിച്ച വ്യക്തിയാണ് ഞാൻ. അക്കാലത്തും സിനിമയ്ക്കുള്ളിൽ നിന്നുള്ള സമ്മർദങ്ങൾ ശക്തമായിരുന്നു.
മികച്ച ചില വേഷങ്ങൾ ലഭിക്കുന്നതിനായി തടി കൂട്ടാനോ ബോഡി ഷേപ്പ് ക്രമീകരിക്കാനോ സംവിധായകരും നിർമാതാക്കളും അക്കാലത്തും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങൾ ഇന്നത്തെപ്പോലെ ക്രൂരമായിരുന്നില്ല. സോഷ്യൽ മീഡിയ വിമർശനങ്ങൾ പുതുമുഖങ്ങളെ തളർത്തുന്ന രീതിയിലാണ് വളർന്നിരിക്കുന്നത്.
പുതിയ നടിമാർ കരിയറിലെ അവസരങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യരുത്. തനിക്ക് അലോസരമുണ്ടാക്കുന്നതോ സുരക്ഷിതമല്ലാത്തതോ ആയ സാഹചര്യങ്ങളിൽ നിന്ന് ധൈര്യത്തോടെ പിന്മാറാൻ സാധിക്കണം.
ഒരു പ്രൊജക്റ്റിന്റെ ഭാഗമാകുക എന്ന ലക്ഷ്യത്തോടു കൂടി മാത്രം അനാവശ്യ ആവശ്യങ്ങൾക്ക് സമ്മതം മൂളരുത്. ഏതൊരു പ്രൊഫഷനിലും പോലെ സിനിമയിലും വ്യക്തമായ നിലപാടുകൾ സ്വീകരിക്കാൻ യുവതലമുറ ശ്രദ്ധിക്കണം.
കരിയറിൽ എന്തിനും സമ്മതം മൂളുന്നതിനേക്കാൾ പ്രധാനപ്പെട്ടത് തങ്ങൾക്ക് താത്പര്യമില്ലാത്ത കാര്യങ്ങളോട് ധൈര്യപൂർവം നോ എന്ന് പറയാൻ ശീലിക്കുക എന്നതാണ്. ഏതെങ്കിലും ഒരു വലിയ പ്രോജക്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുകയാണെങ്കിൽ തളരാതെ അടുത്ത മികച്ച അവസരങ്ങൾക്കായി സധൈര്യം മുന്നോട്ടുനീങ്ങാനുള്ള മനഃശക്തിയാണ് ഉണ്ടാക്കിയെടുക്കേണ്ടത്- കാജൽ വ്യക്തമാക്കുന്നു.
National
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതവും തിരോധാനവും ആസ്പദമാക്കിയുള്ള "സത്ലജ്’ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്തതിൽ വ്യാപക വിമർശനം.
ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുശേഷം സിനിമ നീക്കം ചെയ്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരേയുള്ള വെല്ലുവിളിയാണെന്നും സത്യത്തിനുമേലുള്ള സർക്കാരിന്റെ സെൻസർഷിപ്പാണെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രീയനേതാക്കളും സമൂഹമാധ്യമ ഉപയോക്താക്കളുമാണ് രംഗത്തു വന്നത്.
പ്രശസ്ത ഗായകനും പഞ്ചാബി നടനുമായ ദിൽജിത് ദോസാൻജ് നായകനായുള്ള സിനിമ 2022ൽ നിർമിച്ചതാണെങ്കിലും സെൻസർ ബോർഡുമായുള്ള നാലു വർഷത്തെ നിയമപോരാട്ടത്തിനുശേഷമായിരുന്നു ഒടുവിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായത്. "പഞ്ചാബ് 95’എന്നു മുമ്പ് പേരുണ്ടായിരുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നിർമാതാക്കൾ തിയറ്ററിൽ റിലീസ് ചെയ്യാതെ സീ5ൽ റിലീസ് ചെയ്തത്.
എന്നാൽ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുശേഷം മാത്രം ചിത്രം പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യാനുള്ള ഉത്തരവുണ്ടാകുകയായിരുന്നു. സിനിമയുടെ ഭാഗങ്ങൾ രാജ്യവിരുദ്ധ ശക്തികൾ ദുരുപയോഗിച്ചേക്കുമെന്ന ഭീതിയിലാണ് കേന്ദ്രം 1990കളിലെ പഞ്ചാബിനെ ചിത്രീകരിക്കുന്ന സിനിമ നീക്കം ചെയ്തതെന്നാണു സൂചന.
"സത്ലജ് ’ സിനിമ കണ്ടാൽ രാജ്യത്തു വിഘടനവാദം ഉണ്ടാകുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണമെങ്കിൽ "കേരള സ്റ്റോറി’കാണുന്നത് രാജ്യത്തു മതസൗഹാർദം വളർത്തുമെന്നാണോ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ വിഷയത്തിൽ പ്രതികരിച്ചു.
ഇതു വെറുമൊരു സെൻസർഷിപ്പ് മാത്രമല്ലെന്നും നമ്മുടെയെല്ലാം കൂട്ടായ ഓർമയ്ക്കും സത്യത്തിനും ആവിഷ്കാര സ്വാതന്ത്രത്തിനും മേലുള്ള ആക്രമണമാണെന്നും ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പ്രതികരിച്ചു. ഒരു രാജ്യം അതിന്റെ സ്വന്തം ചരിത്രത്തെ ഭയപ്പെടുമ്പോൾ സെൻസർഷിപ്പ് അതിന്റെ ഏറ്റവും ഭയാനകമായ ആയുധമായി മാറുമെന്ന് എഎപി എംപി മൽവീന്ദർ സിംഗ് പ്രതികരിച്ചു.
ആരാണ് ജസ്വന്ത് സിംഗ് ഖൽറ?
പഞ്ചാബിലെ കലാപത്തിന്റെ കാലഘട്ടത്തിൽ പോലീസ് നടത്തിയ കൊലപാതകങ്ങളുടെയും കുടുംബാംഗങ്ങളെ അറിയിക്കാതെ അവരുടെ മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞതുമായ സംഭവങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന മനുഷ്യാവകാശ പ്രവർത്തകനാണ് ജസ്വന്ത് സിംഗ് ഖൽറ.
ഞെട്ടിക്കുന്ന അന്വേഷണറിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ജസ്വന്ത് സിംഗിനെ 1995ൽ കാണാതായി. വീടിനുപുറത്ത് കാർ കഴുകുന്ന ജസ്വന്തിനെയാണ് പലരും അവസാനമായി കണ്ടത്.
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു സംശയിക്കപ്പെടുന്ന ജസ്വന്തിനെ പിന്നീട് ആരും കണ്ടിട്ടില്ല, മൃതദേഹാവശിഷ്ടങ്ങളും ലഭിച്ചിട്ടില്ല. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിൽ ജസ്വന്തിനെ താരൺ തരൺ എന്ന പോലീസ് സ്റ്റേഷനിൽ കൊണ്ടുചെന്നിരുന്നുവെന്ന തെളിവുകൾ കണ്ടെത്തി.
വർഷങ്ങളുടെ നിയമപോരാട്ടത്തിനു ശേഷം 2007ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജസ്വന്ത് സിംഗിന്റെ തിരോധാനത്തിൽ നാലു പോലീസുകാർക്ക് ജീവപര്യന്തമുൾപ്പെടെ ശിക്ഷ വിധിച്ചു.
Movies
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ ജൂലൈ 24-ന് തിയറ്ററുകളിലെത്തും. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥയാണ് ചിത്രം പറയുന്നത്.
ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ.
വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത്യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്. മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പിആർഒ-വാഴൂർ ജോസ്.
Movies
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുകയും പ്രശസ്ത ഛായാഗ്രാഹകൻ സാബു ജയിംസ് തിരക്കഥയും സംഭാഷണവും കാമറയും കൈകാര്യം ചെയ്ത "കരുതൽ' സിനിമയ്ക്ക് ഒറ്റിറ്റിയിൽ മികച്ച സ്വീകാര്യത.
സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച് തിയറ്റർ പ്രദർശനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ "കരുതലിന്' "Best Film with Social Relevance' വിഭാഗത്തിൽ ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു. ചിത്രം ഇപ്പോൾ "First Shows" OTT യിൽ റിലീസ് ചെയ്തിരിക്കുന്ന കരുതൽ കാണാൻ www.firstshows.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
മികച്ച പ്രേക്ഷകപ്രശംസ ലഭിച്ച കരുതൽ, കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിനു പുറമെ യുഎസ്, അയർലൻഡ് എന്നീ രാജ്യങ്ങളിലും തിയറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ കൂടാതെ അമേരിക്ക, അയർലൻഡ് എന്നീ രാജ്യങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു സിനിമയിൽ പോലും അസിസ്റ്റന്റ് ഡയറക്ടർ പോലും ആകാതെ കുറച്ച് ഷോർട് ഫിലിമുകൾ മാത്രമെടുത്ത് പരിചയമുള്ള ജോമി ജോസ് എന്ന സംവിധായകന് ഇത് മലയാള സിനിമയിൽ സ്വപ്നതുല്യമായ ഒരു തുടക്കമാണ് മലയാള സിനിമ പ്രേക്ഷകരിൽ നിന്നു കിട്ടിയിരിക്കുന്നത്.
ജീവിതസായാഹ്നത്തിൽ അച്ഛനമ്മമാർ മക്കളുടെ സാനിധ്യം കൊതിക്കുന്നതിലെ വേദന തിരിച്ചറിഞ്ഞതായിരുന്നു സമകാലിക സംഭവങ്ങളെ കോർത്തിണക്കിയ ‘കരുതൽ’ ചെയ്യാൻ തനിക്ക് പ്രേരണയായതെന്നും തുടക്കക്കാരനായ ജോമി പറയുന്നു. നായകൻ പ്രശാന്ത് മുരളിയെക്കൂടാതെ കോട്ടയം രമേശ്, സിബി തോമസ്, സുനിൽ സുഖദ, ഐശ്വര്യ നന്ദൻ, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, മോളി പയസ്, ഷീജോ പഴയമ്പള്ളിൽ, ആർജെ സുരാജ്, ജോ സ്റ്റീഫൻ, മാത്യു മാപ്പിളേട്ട്, ജോസ് കൈപ്പാറേട്ട്, ടോമി ജോസഫ്, റിജേഷ്, അനിൽ ചേരിയിൽ, വിനോദ് ചേരിയിൽ, ജിസ്ന ബാസ്റ്റിൻ, ഷെറിൻ സാം, രസ്മി തോമസ്, ശാന്തമ്മ ഫിലിപ്പ്, സ്മിത ലൂക്ക്, ബിജിമോൾ സണ്ണി, നയന മിഥുൻ, സരിത തോമസ്, അൻവി റെജി, ദിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
എഡിറ്റിംഗ്-സന്ദീപ്, ബിജിഎം-അനിറ്റ് പി. ജോയ്, സംഗീത സംവിധായകൻ-ജോൺസൺ മങ്ങഴ, ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിസ് എന്നിവരുടെ വരികൾക്ക് പ്രസീത ചാലക്കുടി, കെസ്റ്റർ, പ്രദീപ് പള്ളുരുത്തി, ബിന്ദുജ പ്രേം, സ്മിസ് എന്നിവരാണ് പാടിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സഞ്ജു സൈമൺ മാക്കിൽ, കോ-പ്രൊഡ്യൂസഴ്സ്- മാത്യു മാപ്പിളേട്ട്, ശാലിൻ ഷിജോ കുര്യൻ പഴയംപള്ളിയിൽ, ടോമി ജോസഫ്, ജോ സ്റ്റീഫൻ, കല സംവിധാനം- റോബിൻ സ്റ്റീഫൻ, കോ-ഓർഡിനേറ്റർ- ബൈലോൺ എബ്രഹാം, ചമയം- പുനലൂർ രവി, അനൂപ്, മ്യൂസിക് പ്രൊഡക്ഷൻ- റോഷൻ മാത്യു, പിആർഒ- എ.എസ്. ദിനേശ്, ഡിജിറ്റൽ പിആർഒ-മനു ശിവൻ.
Movies
താരസംഘടനയായ അമ്മയിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്ക്കുകയാണെന്ന് ശ്വേത പറഞ്ഞെങ്കിലും ഇതുവരെ അവർ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്വേതക്കൊപ്പം സ്ഥാനമേറ്റ ഭരണസമിതിയും ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ല.
ഇതോടെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാനായി രൂപീകരിച്ച അഡ്ഹോക് സമിതിയുടെ നിലനിൽപ്പ് തന്നെ നിയമപരമായ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനിടെ ഇന്ന് അഡ്ഹോക് സമിതി യോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തിൽ നിലവിലുള്ള ഭരണസമിതിയുടെ സെക്രട്ടറി ആയിട്ടുള്ള കുക്കു പരമേശ്വരനും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.
ജൂൺ 21 നു നടന്ന ജനറൽ ബോഡി യോഗത്തിനിടയിലെ കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് താൻ പദവി ഒഴിയുകയാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയത്.
എന്നാൽ ഇത് യോഗത്തിലുണ്ടായ ഒരു വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്നും സംഘടനയുടെ ബൈലോ പ്രകാരം നൽകേണ്ട ഔദ്യോഗിക രാജിക്കത്ത് അവർ ഇതുവരെ കൈമാറിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശ്വേത മേനോനും ഭരണസമിതിയും നിയമപരമായി ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്.
Movies
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കെ.എം. ഹരി നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി എന്ന സിനിമ മൂന്നിന് തിയറ്ററുകളിൽ എത്തുന്നു. മാറ്റ്വാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗൗതം എച്ച് നിർമിക്കുന്ന സിനിമയിൽ ഫൈസൽ വി. ഖാലിദ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നു.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ.
ഗാനരചന- കെ.എം. ഹരി നാരായണൻ, റിജിൻ ആർജെ, ശ്യാം മംഗലത്ത്. കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയിൽ ഗൗതം ഹരിനാരായണൻ, ദിവ്യ തോമസ് എന്നിവർ നായകനും നായികയുമാവുന്നു. പ്രമുഖ നടൻ ശങ്കർ പണിക്കർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വൈഗ കെ. സജീവ്, ട്രിനിറ്റി എലീസ പ്രകാശ്, റെൻസി തോമസ്, പ്രീത ഹരിനാരായണൻ, ഗോപു ആർ. കൃഷ്ണ, സനോവർ, സുരേന്ദ്രൻ കാളിയത്ത്, ഡോ. ഉണ്ണികൃഷ്ണൻ, നിസാർ മാമുക്കോയ , കൃഷ്ണനുണ്ണി, അരുൺ കുമാർ, രാജേഷ് ബാബു, ബിജു കുമാർ, വിപിൻ, അസനാർ, ജീവാശ്രീ, സൂരജ് രഘുനാഥ്, പ്രഷീബ്, ബാദുഷ, നിരഞ്ജൻ , സായ് സായൂജ്യ, ബിജു ഷൊർണൂർ, സജീവ് സജി , റക്കീബ്, ജി കൃഷ്ണ, പ്രമിത, അശ്വതി പട്ടാമ്പി, അർച്ചന, മാസ്റ്റർ അക്ഷത് തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സോമൻ പെരിന്തൽമണ്ണ, പ്രൊജക്ട് ഡിസൈനർ- ജോസ് വാരാപ്പുഴ, പ്രൊഡക്ഷൻ ഡിസൈനർ- ഡോ. സതീഷ് ബാബു മഞ്ചേരി, പ്രൊഡക്ഷൻ മാനേജർ- ചന്ദ്രൻ പട്ടാമ്പി, മേക്കപ്പ്- നയന എൽ. രാജ്, കലാസംവിധാനം- ഷറഫു ചെറുതുരുത്തി, സ്റ്റണ്ട്- ബ്രൂസ്ലി രാജേഷ്, നിശ്ചല ഛായാഗ്രഹണം- കിരൺ കൃഷ്ണൻ, വസ്ത്രാലങ്കാരം- പ്രീതി, സഹ സംവിധാനം മനോജ് പുതുച്ചേരി, അസോസിയേറ്റ് ഡയറക്ടർ- സുരേന്ദ്രൻ കാളിയത്ത്, അസിസ്റ്റന്റ് ഡയറക്ടർസ്- ജോസഫ് അഖിൽ, ജിതിൻ, സമീർ, അർച്ചന. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് സിനിമ തിയറ്ററിൽ എത്തിക്കുന്നു. പിആർഒ- എം.കെ. ഷെജിൻ.
Movies
മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.
കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന് ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.
അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന് പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന് അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐഐ രേഷ്മയ്ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.
Movies
മികച്ച അവസരങ്ങൾ ലഭിച്ചു കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി പ്രിയാമണി ഇന്നു കടന്നു പോകുന്നത്. അവസരങ്ങൾ പല ഭാഷകളിൽ നിന്നായി തുടരെത്തുടരെ ലഭിക്കുന്നു. ഇത്രയും ഓഫറുകൾ പ്രിയാമണി സിനിമാ രംഗത്തേക്ക് വന്ന കാലത്ത് ആഗ്രഹിച്ചിരുന്നു.
എന്നാൽ അന്ന് നടിക്ക് സിനിമകൾ നന്നേ കുറവായിരുന്നു. തമിഴിൽ പരുത്തിവീരനു ശേഷം നല്ല സിനിമകൾ പ്രിയാമണിക്കു ലഭിച്ചില്ല. തെലുങ്കിലും കന്നഡയിലും മുൻനിര നായികയാകാൻ ബുദ്ധിമുട്ടി. അതേസമയം മലയാളത്തിൽ മികച്ച സിനിമകൾ നടിക്കു ലഭിച്ചു.
സിനിമാരംഗത്തുനിന്നു തനിക്ക് ലഭിച്ച മോശം ഉപദേശത്തെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷേ , ഏറെക്കാലം മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്ത ആളാണ്. എന്നോടിങ്ങനെ പറഞ്ഞത് എനിക്ക് ഷോക്കായിരുന്നു. കരിയറിൽ മുന്നേറണമെങ്കിൽ നായകനടനോ സംവിധായകർക്കോ മെസേജ് അയയ്ക്കണം. അവരെ നിന്റെ പോക്കറ്റിൽ നിർത്തണം എന്ന് പറഞ്ഞു.
നേരിട്ടുള്ള മെസേജ് ആയിരിക്കണം എന്നില്ല, പക്ഷേ, ഹായ്, ഹൗ ആർ യു എന്നൊക്കെ മെസേജ് അയയ്ക്കണം എന്നാണ് അയാൾ പറഞ്ഞത്. എനിക്കതു പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല ഞാൻ. എന്റെ വർക്കും കഴിവുമാണ് സംസാരിക്കേണ്ടത്. എനിക്കു രാത്രി സമാധാനമായി കിടന്നുറങ്ങണം. എനിക്ക് അങ്ങോട്ട് അവസരങ്ങൾ ചോദിച്ച് പോകാൻ താൽപര്യമില്ല. അങ്ങനെ ചെയ്യുന്നവരുണ്ടാകാം. പക്ഷേ, എനിക്കതു പറ്റില്ലെന്നും നടി വ്യക്തമാക്കി.
മറ്റു നായികമാർ കാരണം തന്റെ സീനുകൾ സിനിമകളിൽ കട്ട് ചെയ്ത സാഹചര്യമുണ്ടെന്നും പ്രിയാമണി പറഞ്ഞു. ചില ഹീറോകൾക്കു തന്നെ നായികയാക്കുന്നതിൽ താത്പര്യമില്ലായിരുന്നെന്നും താൻ പെർഫോമൻസിൽ അവരെ മറികടക്കും എന്ന ചിന്തയാണിതിനു കാരണമെന്ന് കേട്ടിട്ടുണ്ടെന്ന് മറ്റൊരിക്കൽ പ്രിയാമണി പറഞ്ഞിരുന്നു.
മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലാണ് പ്രിയാമണിയെ ഒടുവിൽ മലയാളി പ്രേക്ഷകർ കണ്ടത്. കരിയർ ഗ്രാഫ് തകർച്ചയിലായിരുന്ന ഘട്ടത്തിലാണ് ഫാമിലി മാൻ എന്ന സീരീസ് പ്രിയാമണിയെ തേടിയെത്തുന്നത്. ഇതോടെ ബോളിവുഡിലും പ്രിയാമണിക്ക് സ്വീകാര്യത ലഭിച്ചു. കരിയറിന് പൂർണ പിന്തുണ നൽകി ഭർത്താവ് മുസ്തഫ രാജ് പ്രിയാമണിക്കൊപ്പമുണ്ട്.
2017 ലായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷമാണ് പ്രിയാമണിക്ക് തുടരെത്തുടരെ സിനിമകൾ ലഭിക്കാൻ തുടങ്ങിയത്. ഭർത്താവാണ് തന്റെ ഭാഗ്യമെന്നാണു പ്രിയാമണി പറയാറുള്ളത്.
Movies
നേരം, പ്രേമം എന്നീ ചിത്രങ്ങൾക്കുശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും വീണ്ടും ഒന്നിക്കുന്നു. നിവിന്‍ പോളിയുടെ അൻപതാം സിനിമയായാകും ഇത്. ഗോൾഡിനു ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്.
സിനിമയുടെ ടൈറ്റിൽ ലോഞ്ച് 27-ാം തിയതി പത്മ തിയറ്ററിൽ വച്ച് രാവിലെ പത്ത് മണിക്ക് നിർവഹിക്കും. ബൈക്ക് റേസിംഗുമായി ബന്ധപ്പെട്ടാകും സിനിമയുടെ കഥയെന്ന് സൂചനയുണ്ട്.
മുമ്പുള്ള സിനിമകളിലേതു പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ് എന്നിവയും അൽഫോൻസ് തന്നെയാകും.
അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘നേരം’ 2013-ലാണ് പുറത്തിറങ്ങിയത്. നിവിൻ പോളി, നസ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. 2015-ലാണ് ‘പ്രേമം’ റിലീസിനെത്തിയത്.
നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വൻ ഹിറ്റായിരുന്നു.
Kerala
കൊച്ചി: നടി അന്‍സിബ ഹസനെതിരെ പത്തു കോടി രൂപയുടെ മാനനഷ്ട കേസ് നല്കുമെന്നു നടി ലക്ഷ്മിപ്രിയ. അന്‍സിബ ലക്ഷ്മിപ്രിയക്കെതിരെ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടി സംസാരിച്ചത്. രണ്ടു മിനിറ്റില്‍ തീര്‍ക്കേണ്ട പ്രശ്നം അന്‍സിബ വിവാദമാക്കി മാറ്റി, തന്നെ കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അന്സിബയ്ക്കു പിന്നില്‍ മത വര്‍ഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. അന്സിബയ്ക്കു പിന്നില്‍ കൃത്യമായി അജൻഡയുണ്ട്. ഇവിടുത്തെ മത വര്‍ഗീയവാദികള്‍ അന്‍സിബയുടെ പിന്നിലുണ്ടെന്നു ബലമായി സംശയിക്കുന്നു. അന്‍സിബയില്‍നിന്നു ഞാന്‍ എന്താണ് നേരിട്ടിട്ടുള്ളത് അക്കാര്യം ഞാന്‍ നാലു വരിയില്‍ പറയുക മാത്രമാണ് ചെയ്തത്. അതിനെ ഗൗരവമായി എടുക്കണമെന്നോ ചര്‍ച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഞങ്ങളുടെ സംഘടനയില്‍ പോലും പറയാതിരുന്നത്.
ക്ഷമ പറയുന്നുണ്ടോ എന്നൊരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ മാഡത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആകെ 20 മിനിറ്റ് മാത്രമാണ് ഞാനും അന്‍സിബയും എസ്ഐയും കൂടെ ഇരുന്നു സംസാരിച്ചിട്ടുള്ളു. ബാക്കി 35 മിനിറ്റ് 20 സെക്കന്റ് എന്റെ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയാണ് ചെയ്തത്. അതു വിലപ്പെട്ട റിക്കാര്‍ഡ് ആയി ഉണ്ടായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു.
ജനുവരി 30ന് കഴിഞ്ഞ കാര്യമാണ്. എന്നിട്ട് മേയ് പകുതിയോടെ പുതിയ അടിസ്ഥാനഹരിതമായ ആരോപണങ്ങള്‍ പറഞ്ഞുകൊണ്ട് കേരളത്തിന്റെ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന രീതിയില്‍ വലിയൊരു വിവാദമായി കൊണ്ടു വന്നതിന്റെ പിന്നില്‍ തീര്‍ച്ചയായും കൃത്യമായൊരു അജൻഡയുണ്ട്. അത് അന്വേഷിക്കപ്പെടണം.
10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് എന്റെ അഭിഭാഷകന് കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. കാരണം രണ്ടു മിനിറ്റില്‍ ഫോണില്‍ തീരുമായിരുന്ന ഒരു കാര്യത്തിനു കൃത്യമായ മറുപടി തരാന്‍ തയാറായില്ല. ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് എനിക്കു പരാതി കൊടുക്കേണ്ടി വന്നത്. പരാതിയില്‍ അന്‍സിബ ഉന്നയിച്ചിരുന്ന ഒരു കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
എന്റെ പ്രതിഛായയെ ഇകഴ്ത്തുന്ന വിധത്തില്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍, പത്തു വയസുള്ള എന്റെ മകളെയും അധിക്ഷേപിച്ചു കൊണ്ട് ആ കുട്ടി സംസാരിക്കുന്നതു ഞാന്‍ കേട്ടു. തൃപ്പൂണിത്തുറ വനിത സെല്ലിലെ മേശപ്പുറത്ത് കയറിയിരുന്ന് കളിച്ചു എന്ന് വരെ പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്റെ ഭര്‍ത്താവ് എനിക്കെതിരെ മോശമായി പറഞ്ഞുവെന്ന് ആ കുട്ടി പറഞ്ഞു. നാളെ തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
അമ്മ സംഘടന സഞ്ജീവനി പദ്ധതിയിലേക്കു വെണ്ണല മഹാദേവ ക്ഷേത്രത്തില്‍നിന്നു ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ പ്രകോപിപ്പിച്ചത്. മതചിഹ്നം വരാന്‍ പാടില്ലെന്ന് പറഞ്ഞ് അന്‍സിബ ജനുവരി 15ന് അയച്ച എല്ലാ വോയിസ് ക്ലിപ്പുകളും തൃക്കാക്കര എസിപിക്കു കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ കാലകാരന്മാരാണ്. മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ പണം തന്നാലും സ്വീകരിക്കും. അന്നു മുതലാണ് അന്സിബയ്ക്കു പ്രശ്നം തുടങ്ങിയത്. ഇതിനു പിന്നില്‍ കൃത്യമായ അജൻഡയും മതവര്‍ഗീയവാദി ശക്തികളുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നു പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്കി. അന്‍സിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നല്കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ തനിക്കെതിരെ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്നു മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.
മുഖ്യമന്ത്രിക്കു നല്കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്ഐയുടെയും മൊഴി എടുത്തത്. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ഐ രേഷ്മ അന്സിബയോടു മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിതെന്നാണ് പോലീസ് പറയുന്നത്.
Kerala
തിരുവനന്തപുരം: ചലച്ചിത്രതാരം സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗമെന്ന് പിണറായി വിജയൻ പറഞ്ഞു.
മിമിക്രി കലാകാരനില്‍ നിന്ന് ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വ്യക്തമാക്കി.
സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം.
സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ സംസ്കാരം നടക്കും.
Movies
ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങളുടെ ജീവിതം പൂർണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ "ആംഗ്ലോ ഇൻഡ്യൻസ് ജൂൺ 12ന് പ്രദർശനത്തിനെത്തും. എ.കെ.ബി. കുമാർ നിർമാണം, രചന, സംവിധാനം എന്നിവ നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്. ഭാസ്ക്കരൻ വെറ്റിലപ്പാറയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ആംഗ്ലോ ഇൻഡ്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം പറയുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹംകഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു.
അമേരിക്കയിൽ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങൾമൂലം റോഷന്റെ ജോലി നഷ്ടമാകുമെന്ന അവസ്ഥയുണ്ടായി. തുടർന്നുള്ള സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു. ഭാസ്ക്കരൻ വെറ്റിലപ്പാറ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ പീറ്റർ ആയി എത്തുന്നു. അനയ് സത്യൻ, അരുൺ ദയാനന്ദ്, ശ്വേത പ്രമോദ്, ദേവു, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, റഷീദ് കാപ്പാട്, ജയിംസ്, സജീവൻ ഗോകുലം, ലക്ഷ്മണൻ തുടങ്ങിയവരും അഭിനയിക്കുന്നു.
കാമറ - ഷെട്ടി മണി, സംഗീതം - പി.കെ. ബാഷ്, എഡിറ്റർ -ഷിബു, കല-സനൂപ്, വിനോദ് മാധവൻ, സൗണ്ട് ഡിസൈൻ - ബർലിൻ മൂലമ്പള്ളി, മേക്കപ്പ് - വിജയൻ കേച്ചേരി, കോസ്റ്റ്യൂം - അബ്ബാസ് പാണാവള്ളി എന്നിവർ അണിയറപ്രവർത്തകരാണ്.
Movies
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്,അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കന്റെ ചിത്രീകരണം പൊന്നാനി,എടപ്പാൾ പരിസര പ്രദേശങ്ങളിലായി പൂർത്തിയായി. സുനിൽ കർമ, നിഖിൽ ജിനൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്.
ഇന്ദ്രൻസ്,നിർമൽ പാലാഴി,വിനീത് തട്ടിൽ, റിയാസ് നർമകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി, ഉമ്മർഖാൻ, ശശി കുളപ്പുള്ളി, എം എസ് നാസർ, സെബി പിണ്ട്യൻ, സുനിൽ കിരാലൂർ, രഞ്ജിത്ത് ചേലാവൂർ, സുജീഷ് എസ്, സൈഫുദ്ധീൻ വെട്ടത്തൂർ, ക്രിസ്റ്റി ബെനറ്റ്, ആൻസി ലിനു, ദീപ സുരേഷ്, സിനി കൃഷ്ണൻ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നർമത്തിൽ ചാലിച്ച് "പാതിരാകുറുക്കൻ" എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
ഛായാഗ്രഹണം- സെൽവകുമാർ എസ്, സംഗീതം-ഗോപി സുന്ദർ, എഡിറ്റർ-അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അഭിലാഷ് കൃഷ്ണ, എം. രമേഷ് കുമാർ, സംവിധാന സഹായികൾ- മണികണ്ഠൻ, ശ്രീജിത്ത്, സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം-ശ്രീ സെൽവി, പ്രൊഡക്ഷൻ കൺട്രോളർ-മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,പ്രോജക്റ്റ് ഡിസൈനർ- ഷിംന ബി,പി ആർ ഓ-എ. എസ്. ദിനേശ്.
Movies
കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ. ബെന്നറ്റ് എന്ന ചിത്രം 29ന് തിയറ്ററുകളിൽ എത്തുന്നു. അബാജി ഫിലിംസിന്റെയും വി ആർ മൂവി ഹൗസിന്റെയും ബാനറിൽ നിർമിച്ച് റ്റി.എസ്. സാബു സംവിധാനം നിർവഹിച്ച സിനിമയാണ് ഡോ. ബെന്നറ്റ്.
മൈൻഡ് റീഡിങ്, മെന്റലിസം എന്നിവ പ്രമേയമാക്കി മെൻലിസ്റ്റ് ഷമീർ കഥയെഴുതിയ ഈ ക്രൈം ത്രില്ലർ സിനിമയിൽ ജിൻസ് ജോയ്, ആയിഷ സീനത്ത്, കോട്ടയം നസീർ, ജിനീഷ് ജോയ്, ദിവ്യ നായർ, ജയകൃഷ്ണൻ, ഷാജു ശ്രീധർ, മധു കലാഭവൻ, ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ, മറിമായം റിയാസ് എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
പശ്ചാത്തല സംഗീതം, സംഗീതം- സക്സ് 4, ഡിഒപി- എബി രവീന്ദ്ര, തിരക്കഥ, സംഭാഷണം- മധു കലാഭവൻ, എഡിറ്റർ- സനൽ അനിരുദ്ധൻ, ഗാനരചന- സുനിൽ ചെറുകടവ് ,അലൻ, മേക്കപ്പ്- മനോജ് അങ്കമാലി, ആർട്ട്- വേലു വാഴയൂർ, കോസ്റ്റ്യൂം-ബുസി ബേബി ജോൺ, ആക്ഷൻ ഡയറക്ടർ -റോബിൻ ടോം, പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമകാല, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, ഫിനാൻസ് കോഡിനേറ്റർ- മനു പി മാമച്ചൻ, കളറിസ്റ്റ്-ശരത്ത് പ്രസാദ്, സൗണ്ട് ഡിസൈൻ- മനോജ് മാത്യു, കൺഫോമിസ്റ്റ്-ജിബീഷ്, വി എഫ് എക്സ്-ഡാവിഞ്ചി സ്റ്റുഡിയോ, മ്യൂസിക്ക് പാർട്ണർ-123 മ്യൂസിക്, സ്റ്റുഡിയോ-ടീം മീഡിയ, സ്റ്റിൽസ്-അരുൺ വെണ്ണമലശേരി,വിതരണം എസ്എഫ്സി ആഡ്സ്, പിആർഒ- എം.കെ. ഷെജിൻ.
Movies
രണ്ടു പതിറ്റാണ്ടിനുശേഷം ബ്രെണ്ടൻ ഫ്രേസർ മടങ്ങിയെത്തുന്നു; ദ മമ്മി 4 പ്രഖ്യാപിച്ചു. പുരാതന ഈജിപ്തിലെ നിഗൂഢതകളും ശാപങ്ങളും തേടിയുള്ള ഒകോണൽ കുടുംബത്തിന്റെ യാത്ര ഇത്തവണ എങ്ങോട്ടായിരിക്കും? അലക്സ് ഒകോണൽ വളർന്നു വലിയൊരു സാഹസികനായി മാറിയിട്ടുണ്ടാകുമോ? തുടങ്ങിയ ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങൾക്കു മറുപടി തയാറാകുന്നു. സാഹസിക ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയായ ദ മമ്മി-യുടെ നാലാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു.
നീണ്ട ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ബ്രെണ്ടൻ ഫ്രേസറും റേച്ചൽ വെയ്സും തങ്ങളുടെ ഐക്കോണിക് കഥാപാത്രങ്ങളായ റിക് ഒകോണലായും എവ്ലിനായും വീണ്ടും സ്ക്രീനിലെത്തുന്നു എന്നതാണു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2028 മേയ് 19ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ അണിയറപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും. ആദ്യ രണ്ടു ഭാഗങ്ങളുടെ ആവേശകരമായ ശൈലിയിലായിരിക്കും ചിത്രമൊരുങ്ങുകയെന്നു സൂചനകളുണ്ട്. മൂന്നാം ഭാഗത്തിലെ സംഭവവികാസങ്ങളെ അവഗണിച്ച്
ദ മമ്മി റിട്ടേൺസ്-ന്റെ തുടർച്ചയായാണു നാലാം ഭാഗം ഒരുങ്ങുന്നത്.
ബ്രെണ്ടൻ ഫ്രേസറിനും റേച്ചൽ വെയ്സിനുമൊപ്പം ജോനാഥനായി പ്രേക്ഷകരെ ചിരിപ്പിച്ച ജോൺ ഹന്നയും നാലാം ഭാഗത്തിൽ തിരിച്ചെത്തുന്നു. എന്നാൽ, ഇവരുടെ മകനായ അലക്സ് ഒകോണൽ എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. സ്ക്രീം- സീരീസുകളിലൂടെ ശ്രദ്ധേയരായ മാറ്റ് ബെറ്റിനെല്ലി-ഓൾപിൻ, ടൈലർ ഗില്ലറ്റ് എന്നിവരാണു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
പുരാതന ശാപങ്ങളും അമാനുഷിക ശക്തികളും നിധി തേടിയുള്ള യാത്രകളും നിറഞ്ഞ കംപ്ലീറ്റ് സാഹസിക ചിത്രമായിരിക്കും നാലാം ഭാഗം.
Movies
റിയൽ കേരള സ്റ്റോറിയുമായി എത്തുകയാണ് തമിഴ് മൊഴി എന്ന ചിത്രം. ഐ ബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, നിസാറലി കുഴിക്കാടൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംവിധാനം എൻ.എൻ.ബൈജു നിർവഹിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ സോംഗ് റിലീസ് മേയ് 21-ന് കോഴിക്കോട് കൈരളി തിയറ്ററിൽ നടക്കും.
അം ആ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടുകയും ലോക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാക്കുകയും ചെയ്ത സേബാ ടോമി ആണ് ഗാനം ആലപിക്കുന്നത്. ഗാനരചന ഡി.ബി. അജിത്തും, സംഗീതം സാം സൈമൺ ജോർജും നിർവഹിക്കുന്നു.
ജനിച്ച മണ്ണിൽ പൗരത്വം ഇല്ലാതെ അഭയാർത്ഥികളായി കഴിയേണ്ടി വരുന്നവരുടെ കഥ പറയുകയാണ് തമിഴ് മൊഴി എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ, എൻ.എൻ.ബൈജുവിന്റെ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിലെ നായിക ഐഷ്ബിൻ ആണ് തമിഴ്മൊഴി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെ മലയാളത്തിലെ പ്രമുഖ താരങ്ങൾ അവതരിപ്പിക്കും.
ഐബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, നസീറലി കുഴിക്കാടൻ എന്നിവർ ചേർന്ന് തമിഴിലും മലയാളത്തിലുമായി നിർമ്മിക്കുന്ന തമിഴ്മൊഴി എന്ന ചിത്രത്തിന്റെ, കഥ, തിരക്കഥ, സംവിധാനം - എൻ.എൻ.ബൈജു, ക്യാമറ - നിഥിൻ തളിക്കുളം, എഡിറ്റർ-ഡേവീസ് മാനുവൽ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു വണ്ടൂർ, ചീഫ് അസോസ്യേറ്റ് ഡയറക്ടർ- രതീഷ് ഷൊർണ്ണൂർ, പി.ആർ. ഒ - അയ്മനം സാജൻ. തമിഴ് നാട്ടിലെ തെറിക്കാട് ചുവന്ന മരുഭൂമിയിൽ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ ചിത്രം, രാജസ്ഥാൻ, കൊല്ലങ്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പിആർഒ-അയ്മനം സാജൻ
Movies
തന്റെ അഭിനയ ജീവിതത്തിൽ നേരിടേണ്ടി വന്ന അസാധാരണമായ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പൂജ ബത്ര.
തന്റെ ഉയരം സിനിമാ കരിയറിൽ പലപ്പോഴും വലിയ തടസമായിരുന്നുവെന്ന് വെളിപ്പെടുത്തി നടി പൂജ ബത്ര. പലപ്പോഴും നായകന്മാരേക്കാൾ ഉയരം കൂടുതൽ തോന്നിക്കുന്നത് അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായെന്നും അവർ പറഞ്ഞു.
സിനിമകളിൽ അഭിനയിക്കുമ്പോൾ തന്റെ ഉയരം കുറച്ചു കാണിക്കാൻ സെറ്റുകളിൽ പലവിധത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.
ക്ലോസപ്പ് ഷോട്ടുകളിൽ നായകന്മാർക്ക് ഉയരം കൂടുതൽ തോന്നിക്കാനായി താൻ ഹാഫ് സ്പ്ലിറ്റ്സ് ചെയ്ത് നിൽക്കുമായിരുന്നു. കൂടാതെ, പൊക്കം കുറച്ചു കാണിക്കാനായി പ്രത്യേക രീതിയിലുള്ള വസ്ത്രധാരണവും നിറങ്ങളും തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ചില സിനിമകളിൽ സംവിധായകർ മേക്കപ്പ് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്നും അവർ ചിരിയോടെ ഓർത്തെടുത്തു.
തന്റെ ഉയരത്തിന്റെ കാര്യത്തിൽ യാതൊരുവിധ അസ്വസ്ഥതയും പ്രകടിപ്പിക്കാത്ത ഏക നടൻ സൽമാൻ ഖാൻ ആയിരുന്നുവെന്നും അവർ പറയുന്നു.
കഹിൻ പ്യാർ നാ ഹോ ജായെ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചപ്പോൾ ഹീൽസ് ധരിക്കാൻ അദ്ദേഹം തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ ഉയരത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ലായിരുന്നു. സ്വന്തം വ്യക്തിത്വത്തിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ആളായിരുന്നു സൽമാൻ ഖാനെന്നും പൂജ കൂട്ടിച്ചേർത്തു.
താൻ സിനിമയിലേക്ക് പ്രവേശിക്കുന്ന കാലത്ത് പ്രമുഖ നടി സംഗീത ബിജ്ലാനി നൽകിയ ഉപദേശത്തെക്കുറിച്ച് പൂജ പ്രത്യേകം പരാമർശിച്ചു. നീ വളരെ ഉയരമുള്ളവളായതിനാൽ സിനിമയിൽ നിനക്ക് വലിയ സാധ്യതയില്ല എന്നായിരുന്നു സംഗീത പറഞ്ഞത്. താൻ മാതൃകയായി കണ്ടിരുന്ന ഒരാളിൽ നിന്നുള്ള ഈ പരാമർശം വലിയ പ്രഹരമായിരുന്നുവെന്ന് പൂജ വെളിപ്പെടുത്തി.
താനും സംഗീത ബിജ്ലാനിയും ഉയരമുള്ള സ്ത്രീകൾക്ക് സിനിമാ ലോകത്തേക്കുള്ള വഴി തുറന്നുകൊടുത്തവരാണെന്ന് പൂജ വിശ്വസിക്കുന്നു. സുസ്മിത സെൻ, ദീപിക പദുക്കോൺ തുടങ്ങിയ ഉയരമുള്ള നടിമാർ ഇതിന് തങ്ങളോട് നന്ദി പറയണമെന്നും അവർ തമാശയായി പറഞ്ഞു.
ഇന്ന് സിനിമയുടെ സാങ്കേതികവിദ്യയും കാഴ്ചപ്പാടുകളും മാറിയെന്നും അതിനാൽ ഉയരം എന്നത് പണ്ടത്തെപ്പോലെ വലിയ പ്രശ്നമല്ലെന്നും അവർ നിരീക്ഷിച്ചു. സിനിമയിലെ ഫ്രെയിമുകൾ മാറുന്നതിനനുസരിച്ച് ഒരാളുടെ ഉയരം ക്രമീകരിക്കാൻ ഇന്ന് എളുപ്പമാണെന്നും പൂജ ബത്ര പറഞ്ഞു.