പതിറ്റാണ്ടുകൾക്കു മുൻപ്, 1912 ഏപ്രിൽ 15-ന്റെ പുലരിയിൽ, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ അജയ്യമായത് എന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് തകർന്നടിഞ്ഞു. 1,500ലേറെ മനുഷ്യജീവനുകൾ ആ തണുത്തുറഞ്ഞ കടലിൽ പൊലിഞ്ഞുപോയിട്ട് 112 വർഷം പിന്നിടുന്നു.
ചരിത്രപുസ്തകങ്ങളിൽ വെറും സംഖ്യകളായി ഒടുങ്ങുമായിരുന്ന മഹാദുരന്തത്തെ ലോകത്തിന്റെ നെഞ്ചിലെ തീരാനോവാക്കി മാറ്റിയത് ജെയിംസ് കാമറൂൺ എന്ന ദാർശനികനായ സംവിധായകന്റെ മാന്ത്രികസ്പർശമാണ്.
ലോകം ആഘോഷിച്ച നമ്മുടെ നാട്ടിൻപുറങ്ങളിലെ കൊട്ടകകളിൽപ്പോലും നിറഞ്ഞസദസിൽ പ്രദർശിപ്പിച്ച, ടൈറ്റാനിക് റിലീസ് ചെയ്തത് 1997ൽ ആണ്.
കാമറൂണിന്റെ അഭ്രകാവ്യം ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. കപ്പൽ കടലിന്റെ അടിത്തട്ടിലേക്കു തകർന്നടിയുന്പോൾ സിനിമയിലെ ക്ലോക്കിൽ തെളിയുന്ന സമയം പുലർച്ചെ 2.20 ആണ്.
യഥാർഥ ചരിത്രത്തിൽ ടൈറ്റാനിക് മുങ്ങിത്താഴ്ന്ന അതേ നിമിഷം! ചരിത്രപരമായ ഇത്തരം സൂക്ഷ്മതകൾ സിനിമയെ ലോകത്തിന്റെ വികാരമാക്കി മാറ്റി. ജാക്കിന്റെയും റോസിന്റെയും പ്രണയത്തിലൂടെ അന്നു കപ്പലിലുണ്ടായിരുന്ന ഓരോ മനുഷ്യന്റെയും വേദനയും പ്രതീക്ഷയും പ്രേക്ഷകർ തൊട്ടറിഞ്ഞു.
അതേസമയം, ടൈറ്റാനിക്കിലെ ക്ലൈമാക്സ് രംഗം ഇന്നു ചർച്ചയാകാറുണ്ട്. മഞ്ഞുകട്ടകൾക്കിടയിൽ ഒഴുകി നടന്ന ഒരു വാതിൽപ്പാളിയിൽ റോസ് രക്ഷപ്പെടുമ്പോൾ, ജാക്ക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു താഴ്ന്നുപോകുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസിൽ നൊന്പരമുണർത്തുന്നതാണ്. ആ തടിക്കഷണത്തിൽ ജാക്കിനു കൂടി സ്ഥലമുണ്ടായിരുന്നില്ലേ? എന്ന ചോദ്യം കാലങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി നിലനിൽക്കുന്നു.
വർഷങ്ങൾക്കു ശേഷം നടി കേറ്റ് വിൻസ്ലെറ്റ് തന്നെ ആ രഹസ്യം പങ്കുവച്ചിരിക്കുന്നു. അത് യഥാർഥത്തിൽ ഒരു വാതിലായിരുന്നില്ല, മറിച്ച് കപ്പലിലെ മനോഹരമായ ഗോവണിയുടെ തകർന്ന ഭാഗമായിരുന്നു. അതിൽ രണ്ടുപേർക്ക് ഇരിക്കാൻ കഴിയുമായിരുന്നോ എന്ന തർക്കം അവിടെ നിൽക്കട്ടെ, ആ മരക്കഷണം കൈവിട്ടുപോയ ജാക്കിന്റെ പ്രണയമാണ് ഇന്നും ടൈറ്റാനിക്കിനെ ജീവനോടെ നിലനിർത്തുന്നത്.
സിനിമയുടെ ഒടുവിൽ, താൻ ജീവിച്ചുതീർത്ത ജീവിതത്തിന്റെ ദുരന്തസ്മരണകളുമായി റോസ് വീണ്ടും ആ കപ്പലിന്റെ പടവുകളിൽ ജാക്കിനെ കണ്ടുമുട്ടുമ്പോൾ, അതു മരണത്തിനു മേൽ ഓർമകൾ നേടുന്ന വിജയമായി മാറുന്നു. 112 വർഷങ്ങൾക്കിപ്പുറവും ടൈറ്റാനിക് എന്ന പേര് കേൾക്കുമ്പോൾ ഓരോരുത്തരുടെയും ഉള്ളിൽ ഒരു കടൽ ഇരമ്പുന്നതിന് ഇതൊക്കെ കാരണമാകാം.