Kerala
ആലപ്പുഴ: സിപിഎം വിട്ട് യുഡിഎഫ് സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരിച്ച് വിജയിച്ച മുൻ മന്ത്രി ജി. സുധാകരൻ സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി. പുഷ്പാർച്ചന നടത്തിയാണ് ജി. സുധാകരൻ മടങ്ങിയത്.
ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം. കുടുംബസമേതമെത്തിയാണ് ജി. സുധാകരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. സിറ്റിംഗ് എംഎൽഎ എച്ച്. സലാമിനെ പരാജയപ്പെടുത്തിയാണ് സുധാകരൻ അമ്പലപ്പുഴയിൽ വിജയിച്ചത്.
75,184 വേട്ടുകളാണ് ജി. സുധാകരന് മണ്ഡലത്തിൽ ലഭിച്ചത്. 27,935 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകരന്റെ വിജയം. 2021ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന് മണ്ഡലത്തിലുണ്ടായിരുന്നത്. ഇരട്ടിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജി.സുധാകരൻ മണ്ഡലത്തിൽ വിജയിച്ചത്.
Kerala
അമ്പലപ്പുഴ: സിപിഎമ്മിൽ കന്നുകാലികളെപ്പോലെ ചിലരെ അഴിച്ചു വിട്ടിരിക്കുകയാണെന്ന് ജി. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
"മന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ല. തനിക്ക് അത് വലിയ കാര്യവുമല്ല.താൻ മന്ത്രിയായിരുന്നതിന്റെ ഗുണം ഈ മന്ത്രിസഭയും അനുഭവിച്ചിട്ടുണ്ട്. അഞ്ച് വർഷം ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരും.'-സുധാകരൻ പറഞ്ഞു.
82 വയസായ പിണറായിയുടെ അനുയായികളാണ് തന്റെ പ്രായം പറഞ്ഞു നടക്കുന്നത്. സിപി എം ശിഖണ്ഡിയായി മാറി. രാഷ്ട്രീയപ്പാർട്ടിയുടെ വ്യക്തിത്വം സിപിഎമ്മിനില്ല. സിപിഎമ്മിൽ നിയന്ത്രിക്കാൻ ആരുമില്ലെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പാർട്ടി വിട്ടതിന് പിന്നാലെ പി.വി. അൻവർ മമത ബാനർജിക്ക് നൽകിയ കത്തിലെ വിവരങ്ങൾ പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അവകാശപ്പെട്ട് പി.വി. അൻവർ നൽകി ഇടത്-വലത് നേതാക്കളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഐ.എം. വിജയൻ, ജി. സുധാകരൻ, സി. ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, കെ.കെ. രമ, സി.കെ. പദ്മനാഭൻ, പ്രതിഭ ഹരി, കോവൂർ കുഞ്ഞുമോൻ, തോമസ് കെ. തോമസ്, എസ്. രാജേന്ദ്രൻ, എ.വി. ഗോപിനാഥ്, കെ.പി. മോഹനൻ, കാരാട്ട് റസാക്ക് എന്നിവരുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് ഇടത് നേതാക്കളെ ഉൾപ്പെടെ പാർട്ടിയിലെത്തിക്കുമെന്ന് കാണിച്ച് കേന്ദ്ര നേതൃത്വത്തിന് അൻവർ കത്ത് നൽകിയിരുന്നെന്നും എന്നാൽ കേരളത്തിൽ അന്വേഷിച്ചപ്പോൾ പലർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ടിഎംസി ദേശീയ നേതൃത്വം പറഞ്ഞു.
2024 നവംബർ 26ന് അൻവർ മമതയ്ക്ക് അയച്ച കത്താണ് പുറത്തുവന്നത്. അൻവർ തന്റെ പേര് കത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്ന് കെ.കെ. രമ പ്രതികരിച്ചു. തന്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ.കെ. രമ ചോദിക്കുന്നു.
Kerala
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ജി. സുധാകരന് വക്കീൽ നോട്ടീസയച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പ്രസ്താവന തിരുത്തി പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
ടെലിവിഷൻ ചാനലിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗമാണെന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. ഈ പ്രസ്താവന വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രാഷ്ട്രീയമായി തളർത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ജെയിംസ് സാമുവൽ ചൂണ്ടിക്കാട്ടി.
സിപിഎമ്മുമായി അകന്ന് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരൻ, എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മികച്ച ഭൂരിപക്ഷത്തിൽ തന്നെ എച്ച്. സലാം മണ്ഡലം നിലനിർത്തുമെന്നും ഗോവിന്ദൻ അവകാശപ്പെട്ടു.
ജി. സുധാകരന് യുഡിഎഫിന്റെ എല്ലാ ജീർണതകളും ഉണ്ട്. അദ്ദേഹം എന്തൊക്കെയോ പറയുന്നു. അതിനൊന്നും മറുപടി ഇല്ല. സുധാകരൻ ഇപ്പോൾ ഇടത് പക്ഷം അല്ല. അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞുവെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ഇപ്പോൾ ചങ്ങാത്തം. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വർത്തമാനകാലവുമായി യാതൊരു ബന്ധവുമില്ല. എല്ലാ വിഭാഗം വർഗീയവാദികളുമായും കൂട്ടുകൂടുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
ആലപ്പുഴ: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ. താൻ 15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല. താൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നുവെന്ന് സുധാകരൻ പറഞ്ഞു.
സിപിഎം ഇപ്പോൾ ഐഡിയോളജി പറയുന്നു. ഐഡിയ ഇല്ലാത്തവർക്ക് എന്ത് ഐഡിയോളജി. താൻ ഇപ്പോൾ സിപിഎമ്മുകാരനല്ല. ആലപ്പുഴ സിപിഎമ്മിൽ ഒരു നിലപടും ഇല്ല. പാർട്ടിയിലെ ഒരു ചെറുപ്പകാരനും നേരായി വളരുന്നില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
വളഞ്ഞ് വളരുന്നു. കഞ്ചാവ് വിൽപനക്കാർ ആലപ്പുഴയിൽ ചെങ്കൊടിയേന്തുന്നു. അവരുടെ കൈയിൽ പണമുണ്ട്. അവരെ പാർട്ടി സംരക്ഷിക്കുന്നു. സെക്രട്ടറിയെ കേന്ദ്രീകരിച്ചാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
എന്നാൽ ഇവിടെ ഒരു ജില്ലാ സെക്രട്ടറി ഉണ്ട്. ഒന്നും അറിയാത്ത ഒരാൾ ജില്ലാ പാർട്ടിയെ നയിക്കുന്നു. പാർട്ടിക്കാരുടെ കാര്യം നോക്കാൻ അറിയാത്ത പാർട്ടി സെക്രട്ടറി. സ്വന്തം കാര്യവും കുടുംബകാര്യവും അവർക്ക് അറിയാമെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനെ പുകഴ്ത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സുധാകരന്റെ രാഷ്ട്രീയ ജീവിതം സുതാര്യമാണെന്നും താൻ കെഎസ്യു പ്രസിഡന്റായിരിക്കമ്പോൾ ആണ് സുധാകരനെ പരിചയപ്പെടുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
അടർത്തി എടുക്കാൻ പറ്റുന്ന നേതാവല്ല ജി. സുധാകരൻ. അദ്ദേഹം പച്ചയായ മനുഷ്യൻ ആണെന്നും വേണുഗോപാൽ വ്യക്തമാക്കി. കഴിഞ്ഞ തവണ സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങൾ മാത്രമേ പാർട്ടിയിൽ നടക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് മണ്ഡലം ആയിരുന്ന അമ്പലപ്പുഴ. സുധാകരനിലൂടെയാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ മുൻ പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിനെതിരെ സിപിഎം നടപടി. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ നിന്ന് പി.ജി. സൈറസിനെ ഒഴിവാക്കി. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
2006-2011 കാലഘട്ടത്തിൽ ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ സജീവമായിരുന്നു സൈറസ്. ജി. സുധാകരന്റെ വിശ്വസ്തരിലൊരാളായാണ് സൈറസ് അറിയപ്പെട്ടിരുന്നത്.
നാല് മാസമായി ഏരിയ കമ്മിറ്റി യോഗങ്ങളിൽ സൈറസ് പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണമായി പാർട്ടി നൽകുന്ന വിശദീകരണം. നേരത്തെ പാർട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും സൈറസിനെ ഒഴിവാക്കിയിരുന്നു.
Kerala
ആലപ്പുഴ: എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ല നേതാക്കളില്ലെന്ന് സിപിഎം വിട്ട മുൻ മന്ത്രി ജി.സുധാകരൻ. പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിൽ ഇല്ലെന്നും ജി.സുധാകരൻ പറഞ്ഞു.
ഏരിയ സെക്രട്ടറി കള്ള് ഷാപ്പിലിരുന്ന് ജി. സുധാകരന്റെ തന്തയ്ക്ക് വിളിക്കുന്നു. പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരെ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും സുധാകരൻ ആരോപിച്ചു.
കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തനിക്ക് ചെറ്റ എന്ന് പേരിട്ടെന്നും, ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോയെന്നും ചോദിച്ചു.
ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടർ പദവിയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടേതാണ് പരാതി.
സിപിഎം നേതൃത്വവുമായി ഇടഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മത്സരിക്കുന്ന ജി. സുധാകരൻ ഉൾപ്പെടെയുള്ളവരെ വിമർശിച്ച് അരുൺകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി.
ഐഎച്ച്ആർഡി യിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സർവീസ് ചട്ട വ്യവസ്ഥകൾകൂടി ബാധകമാക്കിയാണ് ഐഎച്ച്ആർഡി പ്രവർത്തിക്കുന്നത്. അരുൺ കുമാറിന്റെ പോസ്റ്റ് ചട്ടവിരുദ്ധമാണെന്നാണ് പരാതിയിൽ പറയുന്നത്.
സർക്കാർ സ്ഥാപനത്തിൽ ഉന്നത പദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയാറായ അരുൺകുമാർ ഈ പദവിക്ക് അനുയോജ്യനല്ലെന്നും, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുൺകുമാറിനെ അടിയന്തരമായി ഡയറക്ടർ സ്ഥാനത്ത് നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നു.
Kerala
അമ്പലപ്പുഴ: സിപിഎം വിട്ട മുൻ മന്ത്രി ജി. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം. മുൻപ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ പ്രധാന ചുമതല തനിക്കായിരുന്നുവെന്നും അന്ന് ജി.സുധാകരന് താൻ ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സുധാകരന്റെ കൂടെയുണ്ടായിരുന്നപ്പോൾ ഞാൻ നല്ല കമ്മ്യൂണിസ്റ്റായിരുന്നുവെന്നും, അദ്ദേഹത്തിന് ഞാൻ കമ്മ്യൂണിസ്റ്റ് അല്ലാതായത് എംഎൽഎ ആയതോടെയാണെന്നും എച്ച്. സലാം പറഞ്ഞു. സുധാകരനെതിരെ പോസ്റ്റർ ഒട്ടിക്കാനോ ബാനർ വെക്കാനോ താൻ പോയിട്ടില്ലെന്നും അത് തന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും സലാം വ്യക്തമാക്കി.
മത്സരിക്കാൻ ഇറങ്ങുമ്പോൾ എന്തെങ്കിലും പറയണ്ടേ എന്നത് കൊണ്ടാണ് സുധാകരൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സലാം പരിഹസിച്ചു. "അർദ്ധരാത്രി സൂര്യൻ ഉദിച്ചാൽ മക്കളുടെ ഗുണമറിയാം" എന്ന വി. സാമ്പശിവന്റെ കഥാപ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചാണ് സലാം സുധാകരനെതിരെ ആഞ്ഞടിച്ചത്.
സുധാകരന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും മത്സരത്തിനുമൊന്നും രാഷ്ട്രീയമായ അടിത്തറയില്ലെന്നും ഇപ്പോൾ കാണിക്കുന്നതെല്ലാം ഒരു അടിത്തറയുണ്ടാക്കാനുള്ള വ്യഗ്രത മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
ആലപ്പുഴ: പാർട്ടി വിട്ടിട്ടും സിപിഎമ്മിന് തലവേദനയായി ജി. സുധാകരൻ. അദ്ദേഹത്തെ അനുകൂലിക്കുന്ന സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ യോഗം ചേർന്നു. ചാരുംമൂട് ഏരിയയിലെ ജി. സുധാകരന്റെ അനുകൂലികളാണ് ഇന്ന് രാവിലെ യോഗം ചേർന്നത്.
സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ- ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ അടക്കമുള്ള ഇരുപതോളം ആളുകൾ പങ്കെടുത്തു.
സുധാകരന്റെ ജന്മനാട്ടിൽ വ്യാഴാഴ്ച സിപിഎം പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരൻ അനുകൂലികൾ രഹസ്യ യോഗം ചേർന്നത്.
അതേസമയം, സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി യായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ സൈബര്‍ ഇടങ്ങളിൽ സിപിഎം വിമർശനം ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് സുധാകരന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല.
സുധാകരനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിനിടെ, ജി സുധാകരന്റെ വീടിന് സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം വിട്ട ജി. സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ. കുലംകുത്തിയെന്നും വർഗവഞ്ചകനെന്നും അധിക്ഷേപിച്ചുകൊണ്ടുമാണ് ബാനർ.
"കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സിപിഎമ്മുമായി ഇടഞ്ഞ ജി. സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയിൽ ജി. സുധാകരനെതിരെ ജന്മനാട്ടിൽ സിപിഎം പ്രകടനം നടത്തിയിരുന്നു.
ചാരുമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.
Kerala
ആലപ്പുഴ: ജി. സുധാകരനെതിരെ പ്രകടനം നടത്താൻ സിപിഎം തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടാനാണ് ജി. സുധാകരന്റെ തീരുമാനം. ഇതേ തുടർന്നാണ് ശക്തി പ്രകടനം നടത്താൻ സിപിഎം തീരുമാനിച്ചത്.
ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തി പ്രകടനം സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്റെ വീടിന് സമീപം വരെയാണ് പ്രകടനം.
ഇതോടെ സുധാകരനോടുള്ള മൃദുസമീപനത്തിൽ മാറ്റം വരുത്തുകയാണ് സിപിഎം നേതൃത്വം. വ്യാഴാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിന് തൊട്ടുപിന്നാലെ സുധാകരനെ വർഗവഞ്ചകൻ എന്ന് വിശേഷിപ്പിച്ച് സിപിഎം ഏരിയ നേതാക്കൾ നേരിട്ടിറങ്ങി പോസ്റ്റർ പതിച്ചിരുന്നു.
സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. സുധാകരനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി ജി. ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തിലാണ് പാർട്ടി പ്രവർത്തകർ ഒത്തുചേർന്നത്.
Kerala
ആലപ്പുഴ: സിപിഎം വിട്ടെന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പാർട്ടിയെ സുധാകരൻ ചതിച്ചെന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജി. സുധാകരനോട് തങ്ങൾ എന്ത് ദ്രോഹം ചെയ്തു. നാല് പ്രാവശ്യം എംഎൽഎ ആയി. രണ്ട് പ്രാവശ്യം മന്ത്രി ആയി. ഇത്രയും സ്ഥാനങ്ങൾ വഹിച്ച ഒരു രാഷ്ട്രീയ നേതാവ് എന്തിനാണ് ഇപ്പോൾ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അറിയില്ല. തങ്ങളായി സുധാകരനെ പാർട്ടിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടില്ല. ഒന്നുകൂടി മത്സരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം പാർട്ടി വിട്ടുപോയാൽ അതിന് തങ്ങൾ എന്തുവേണമെന്നും സജി ചെറിയാൻ ചോദിച്ചു.
ജി. സുധാകരന് പാർട്ടിക്കെതിരെ ഒരക്ഷരം പറയാൻ അർഹതയില്ല. അമ്പലപ്പുഴയിൽ സുധാകരൻ ഒരു ഭീഷണിയും അല്ല. മത്സരിക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Kerala
ആലപ്പുഴ: പാർട്ടിയോട് കലഹിച്ച് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി സിപിഎം. പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾ സുധാകരനെ നേരിട്ട് വീട്ടിലെത്തി കണ്ടു. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം ഒഴികെയുള്ള നേതാക്കളാണ് സുധാകരനെ കാണാനെത്തിയത്.
നേതാക്കൾ എത്തി അനുനയ ശ്രമം നടത്തിയെങ്കിലും സുധാകരൻ നിലപാട് മയപ്പെടുത്താൻ തയാറായിട്ടില്ല. നാളെ നിശ്ചിയിച്ചിരിക്കുന്ന വാർത്താ സമ്മേളനത്തിൽ നിന്നും പിന്മാറണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സുധാകരൻ വഴങ്ങിയില്ല.
തന്നെ കാണാൻ എത്തിയ നേതാക്കളുമായി വീടിന്റെ മുന്നിലിരുന്ന് അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. നിലപാടിൽ മാറ്റമില്ലെന്നും നാളത്തെ വാർത്താ സമ്മേളനത്തിൽ നിന്നും പിന്മാറില്ലെന്നും സുധാകരൻ സിപിഎം സംഘത്തെ അറിയിക്കുകയും ചെയ്തു.
ജി.സുധാകരൻ പാർട്ടിക്കൊപ്പമെന്ന് പുറത്തേക്കിറങ്ങിയശേഷം നേതാക്കൾ പറഞ്ഞു. ധാരണ കൂടിക്കാഴ്ച മാത്രമാണിതെന്നും നേതാക്കൾ വിശദീകരിച്ചു.
Kerala
ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ ഉന്നയിച്ച പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹത്തിനുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരനുമായി താൻ നേരത്തെ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതികൾ പരിഹരിക്കാൻ പാർട്ടി നേതൃത്വമാണ് ഇടപെടൽ നടത്തേണ്ടത്. നേതൃത്വം ഇടപെടൽ നടത്തുന്നുണ്ട്.
നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സി.എസ്. സുജാത അദ്ദേഹത്തിന്റെ വീട്ടിലെത്തി സംസാരിച്ചതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ശക്തിയുമായി വർഷങ്ങളുടെ പ്രതിഷേധം നയിച്ച് ഒടുവിൽ ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കൂടിയായ മൂന്നാറിലെ എസ്. രാജേന്ദ്രൻ, ഫണ്ട് പിരിവിലെ അഴിമതി തുറന്നുകാട്ടിയിട്ടും ഫലം കാണാതെ പുസ്തകം എഴുതിയും തുറന്ന യുദ്ധങ്ങളുമായി പയ്യന്നൂരിൽ വി. കുഞ്ഞിക്കണ്ണൻ, ഏകോപന സമിതി രൂപീകരിച്ച് പാലക്കാട്ട് സംഘടിത വിമത ശബ്ദമായി മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശി..
ഒടുവിൽ ഇതാ കുട്ടനാടൻ കരുത്തിന്റെ പ്രതിഷേധവുമായി സംസ്ഥാനത്തെ ഏറ്റവും സീനിയർ നേതാവായ ജി. സുധാകരൻ പരസ്യമായി കൊടുങ്കാറ്റ് ഉയർത്തുമ്പോൾ രാഷ്ട്രീയ കേരളം ചോദിക്കുന്ന ചോദ്യം ഇതാണ് - ജി.എസ് എന്ന ജി. സുധാകരൻ മറ്റൊരു വി.എസ് ആകുമോ?
സിപിഎമ്മിൽ സമീപകാലത്തായി പ്രകടമായി പിടിമുറുക്കിയിരിക്കുന്ന ഏകാധിപത്യത്തിനും ഭരണപിന്തുണയുള്ള പിണറായിസത്തിനും എതിരെ ആരും ക മ എന്നു മിണ്ടാതെ നിൽക്കുമ്പോഴാണ് ഈ പ്രതിഷേധ പ്രതികരണങ്ങൾ ഉയരുന്നത്.
ഇന്നോവ കാറിനേയും ഭീഷണികളെയും പേടിച്ചും കീഴ്പ്പെട്ടും കഴിയുന്ന പാർട്ടിയിൽ വിമതൻ ആവുക എന്നർഥം കൈവിട്ട കളിയെന്നാണ്. എം.വി. രാഘവനും ഒ. ഭരതനും പി.വി. ചെറിയാനും കെ.ആർ. ഗൗരിയമ്മയും സി.കെ. പത്മനാഭനുമൊക്കെ വീണുപോയ പാതയിൽ പെടാതിരിക്കാനാണ് ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ളവർ ശ്രമിക്കുന്നത്.
എന്നാൽ പാർട്ടിയിൽ തിരുത്തലിനു സമയമായെന്നു മാത്രമല്ല എന്നേ തുടങ്ങേണ്ടതാണെന്ന് കരുതുന്നവർ അത്ര ന്യൂനപക്ഷം അല്ല. അവരുടെ വായകൾ മൂടപ്പെട്ടും കൈകൾ കെട്ടപ്പെട്ടും ആണ്. പലരും പാർട്ടിയോടുള്ള കൂറിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരാണ്.
പാർട്ടിയിലും ഭരണതലത്തിലും അടിമുതൽ ബാധിച്ച സ്വജനപക്ഷപാതിത്വം, ഏകാധിപത്യം, അഴിമതി, വർഗീയ പ്രീണനം, ആക്രമണ രാഷ്ട്രീയം, കുടുംബവാഴ്ച ഇവയോടെല്ലാം വലിയ പ്രതിഷേധം പലർക്കും ഉണ്ട്.
മരുമോൻ വാഴ്ചയ്ക്ക് വേണ്ടി യുവ നേതാക്കളെ സീറ്റ് നൽകാതെ ഒതുക്കുമ്പോൾ, റിക്കാർഡ് ഭൂരിപക്ഷം ജയിച്ചവർക്ക് സ്വന്തം മണ്ഡലം നൽകാതിരിക്കുമ്പോൾ, പ്രായവും ടേമും പറഞ്ഞ് മുതിർന്ന നേതാക്കളെ ഭൂരിഭാഗവും ഒഴിവാക്കുകയും ഒരാൾക്ക് മാത്രമായി അനുകൂലം നൽകുകയും ചെയ്യുമ്പോൾ പലരും മിണ്ടാതിരിക്കുന്നത് പേടി കലർന്ന പാർട്ടി കൂറുകൊണ്ട് തന്നെയാണ്.
അഴിമതി ബ്രാഞ്ച് തലമുതൽ പാർട്ടിയുടെ ഏറ്റവും ഉയർന്ന തലത്തിൽ വരെ എത്തി എന്ന് ഇവരെല്ലാം രഹസ്യമായി സമ്മതിക്കും.ഗവൺമെന്റ് ജീവനക്കാരുൾപ്പെടെയുള്ള സംഘടനാ, തൊഴിലാളി പ്രവർത്തകർക്കിടയിലും ഇതുതന്നെയാണ് അഭിപ്രായം.
സാധാരണക്കാരുടെ ശബ്ദം - വിഎസ് ആകുമ്പോൾ
എന്നാൽ പാർട്ടിയിലെ തിരുത്തലുകൾ ജനക്കൂട്ടത്തിന്റെ മുന്നിലെത്തിക്കുകയും സാധാരണക്കാരുടെ ശബ്ദം ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയുടെയൊക്കെ രൂപത്തിൽ (നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാൻഡ്) മാറുകയും അതു ഉച്ചത്തിൽ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത വി.എസിന്റെ വഴി പാർട്ടിയിൽ വീണ്ടും മുഴങ്ങുമോ എന്നതാണ് ചോദ്യം.
ഉറപ്പിച്ചു പറയാൻ ആകില്ല. എന്നാൽ അടിത്തട്ടിലെ തിരുത്തലുകൾക്ക് ചില തിരമാലകൾ സൃഷ്ടിക്കാൻ പറ്റിയേക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൂടിയായ പിന്നീട് ബ്രാഞ്ചിലേക്ക് മാറ്റപ്പെട്ട ജി സുധാകരന് തന്റെ മികച്ച പ്രതിച്ഛായ കൊണ്ടും ആലപ്പുഴ, കൊല്ലം ജില്ലകളിലെ പാർട്ടി പ്രവർത്തകരുടെ ഇടയിലെ സ്വാധീനം കൊണ്ടും നല്ല അനുരണനങ്ങൾക്ക് വഴിയൊരുക്കാനാകും.
അഴിമതിക്കെതിരെ പോരാട്ടം നടത്തിയ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള, സ്വന്തം സഹോദരന്റെ ജീവത്യാഗം കൊണ്ട് പാർട്ടിക്ക് രക്തസാക്ഷിത്വ അടിത്തറ നൽകിയ ജി.എസ് ഒരു മാറ്റത്തിന്റെ അമരത്തിൽ നിന്നാൽ അതൊരു ശുദ്ധികലശത്തിലേക്ക് അല്ലെങ്കിൽ വൻ പൊട്ടിത്തെറിയിലേക്ക് മാറാം. അതിനുള്ള ത്യാഗം ജീവിത മധ്യാഹ്നത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ജി. സുധാകരൻ കാണിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
Kerala
തിരുവനന്തപുരം: ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടേക്കുമെന്ന് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
തന്നെ ഫോണിൽ വിളിച്ച നാസറിനോട് സുധാകരൻ തന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്കിൽ പറഞ്ഞ കാര്യം ജില്ലാ സെക്രട്ടറിയെയും അദ്ദേഹം അറിയിച്ചു.
സുധാകരൻ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം അനുനയശ്രമം നേരിട്ട് നടത്താനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുമെന്നാണ് കരുതുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ സുധാകരനെപ്പോലെ ഒരാൾ പാർട്ടിക്കെതിരേ പരസ്യമായി രംഗത്തുവരുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. അതിനാലാണ് വേഗത്തിൽ തന്നെ അനുനയ നീക്കം തുടങ്ങിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്റെ വിമർശനത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണില്ലെന്നും പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കുക എന്നുള്ളത് സംഘടനപരമായ കാര്യമാണ്. മെമ്പർഷിപ്പ് പുതുക്കലിന്റെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമേ അത് പൂർത്തീകരിക്കൂ. ബാക്കി കാര്യങ്ങൾ എം.വി ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും രാമകൃഷ്ണന് പറഞ്ഞു.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നതെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു
Kerala
ആലപ്പുഴ: സിപിഎം പ്രാഥമിക പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ അനുനയ നീക്കത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഫോണിലൂടെ നാസർ സുധാകരനുമായി ബന്ധപ്പെട്ടെങ്കിലും ജി. സുധാകരൻ അതൃപ്തി അറിയിച്ചതായാണ് സൂചന. തന്റെ പ്രതിഷേധം നാസറിനോട് സുധാകരൻ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്നും സുധാകരൻ നാസറിനോട് ആവർത്തിച്ചു.
അതേസമയം ജി.സുധാകരനുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തിയേക്കും. നേതൃത്വം നേരിട്ട് ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കാനാണ് നീക്കം. ബുധനാഴ്ച രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.
പാർട്ടി പ്രാഥമിക അംഗത്വം പുതുക്കില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. 63 വര്‍ഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാര്‍ട്ടി വിടുകയാണെന്ന സൂചനയാണ് പോസ്റ്റിലുണ്ടായിരുന്നത്.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ നിന്ന് അവഗണിച്ചു. എം.വി. ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞതായും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഗോവിന്ദന്റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു, ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പാർട്ടി അംഗത്വം പുതുക്കില്ലെന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. സുധാകരൻ പാർട്ടിയെ കുറിച്ച് തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
സുധാകരനെ പാർട്ടി അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. ജി. സുധാകരൻ ഏറെ പക്വതയുള്ള നേതാവാണെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.
തങ്ങൾ വിദ്യാർഥി കാലഘട്ടം മുതൽ ഒന്നിച്ച് പ്രവർത്തിച്ചവരാണെന്നും ഒരുപാട് കാലത്തെ അനുഭവപരിചയമുള്ളവരാണെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ജയരാജൻ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അവഗണിച്ചുവെന്നോ പരിഹസിച്ചുവെന്നോ സുധാകരൻ പറയുമെന്ന് താൻ വിശ്വസിക്കുന്നില്ല. എല്ലാ കാലത്തും പാർട്ടി ജി. സുധാകരനെ വേണ്ടരീതിയിൽ പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ പാർട്ടി നേതൃത്വത്തിനെതിരേ നടത്തിയ പരസ്യ വിമർശനങ്ങളോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാൻ. പാർട്ടി അംഗത്വം പുതുക്കില്ലെന്ന സുധാകരന്റെ നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് താൻ കണ്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
വിഷയത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ആരെങ്കിലും കുറിപ്പ് തനിക്ക് അയച്ചുതരൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
63 വർഷത്തെ പാർട്ടി പാരമ്പര്യമുള്ള തന്നെ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കളിയാക്കിയെന്നത് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചതാണ് സുധാകരൻ സിപിഎമ്മിനെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടിയുടെ സ്ഥാനാർഥി പട്ടിക നിശ്ചയിക്കാൻ ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരാനിരിക്കേ സുധാകരന്റെ പരസ്യ നിലപാട് വലിയ വെല്ലുവിളിയാണ് സിപിഎമ്മിന് സൃഷ്ടിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സുധാകരന്റെ പരസ്യ പ്രതികരണവും ചർച്ച ചെയ്തേക്കും.
Kerala
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ കണ്ടത്.
കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിൽ കഴിയുകയാണ് സുധാകരൻ. വീട്ടിലെത്തിയ രാജേഷ് സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. സുധാകരന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് തിരുവനന്തപുരം മേയർ മടങ്ങിയത്.
ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.
Kerala
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. വീഴ്ചയെ തുടർന്ന് കാലിന് പരിക്കേറ്റു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇന്ന് വൈകുന്നേരം സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത എന്നിവര്‍ക്കൊപ്പമാണ് എം.എ. ബേബി സുധാകരന്റെ വീട്ടിലെത്തിയത്.
തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിലും പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതിലും കടുത്ത അതൃപ്തിയിലാണ് ജി. സുധാകരന്. അതിനിടെയാണ് എം.എ. ബേബിയുടെ സന്ദര്‍ശനം. പുന്നപ്ര കടപ്പുറത്ത് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എം.എ. ബേബി.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീകരതയെപ്പറ്റിയുമാണ് സംസാരിച്ചതെന്ന് ജി. സുധാകരന് കൂടിക്കാഴ്ചയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
പുന്നപ്ര സമര ഭൂമിയിലെ സ്മൃതി കുടീരത്തിലെത്തി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജി. സുധാകരന് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. എന്നാല്‍ പുഷ്പാര്‍ച്ചനക്ക് പിന്നാലെ നടന്ന അനുസ്മരണ പരിപാടിയില്‍ ക്ഷണമില്ലാത്തതിനാല്‍ സുധാകരന് പങ്കെടുത്തിരുന്നില്ല. 27ന് പുന്നപ്ര വയലാര്‍ വാര്‍ഷികാചരണ സമാപനത്തില്‍ ദീപശിഖ തെളിയിക്കാന്‍ ജി. സുധാകരനെ ക്ഷണിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സിപിഎം. നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, സി.എസ്. സുജാത അടക്കമുള്ള നേതാക്കളാണ് സുധാകരന്റെ വീട്ടിലെത്തിയത്.
19-ന് വി.എസ്. അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ നടക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് നേതാക്കളെത്തിയത് എന്നും വിവരമുണ്ട്. പാർട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും നേതാക്കൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.
സിപിഎം നേതൃത്വത്തിനെതിരെ സുധാകരൻ പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുനയ നീക്കം ഉണ്ടായിരിക്കുന്നത്. സുധാകരന്റെ പരാതികളിൽ എടുത്ത നടപടികൾ നേതൃത്വം നേരിട്ട് ബോധ്യപ്പെടുത്തുകയും പാർട്ടി നേതാക്കൾക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം.
അതേസമംയ സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യം തീരുമാനിച്ചില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ നടപടികളിൽ തൃപ്തനല്ലെന്നും ജി. സുധാകരൻ അറിയിച്ചു.
Kerala
തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരേ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. സൈബർ ആക്രമണത്തിനു പിന്നിൽ പാർട്ടിപ്രവർത്തകരാണ്. അവരെ വിലക്കുന്നതിനു പകരം ചിലർ തന്നെ ഉപദേശിക്കാൻ വരുന്നു.
ആരു വിചാരിച്ചാലും തന്നെ പാർട്ടിയിൽനിന്ന് ഒറ്റപ്പെടുത്താനാകില്ല. സൈബർ ആക്രമണം നടത്തുന്നവരെ വിലക്കാതെ മന്ത്രി സജി ചെറിയാനും അന്പലപ്പുഴ എംഎൽഎ. എച്ച്. സലാമും ജില്ലാ സെക്രട്ടറി ആർ. നാസറും അവരെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സജി ചെറിയാൻ തനിക്കെതിരേ പരസ്യപ്രവർത്തനം നടത്തി. പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന തന്നെ സജി ചെറിയാൻ ഉപദേശിക്കുകയാണ്. പാർട്ടിയോട് ചേർന്ന് നിൽക്കണമെന്നാണ് തന്നോട് സജി ചെറിയാൻ ഉപദേശിക്കുന്നത്. പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന തന്നെയാണ് ഉപദേശിക്കുന്നത്. ജില്ലാ സെക്രട്ടറി ആർ. നാസർ തെറ്റായ കാര്യങ്ങളാണ് പറയുന്നത്. എച്ച്. സലാം തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പറയുന്നത് പാർട്ടി നയത്തിൽ ഊന്നിയുള്ള കാര്യങ്ങളാണ്. താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി അന്വേഷിക്കുന്നുണ്ടോയെന്ന അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ പാർട്ടി നശിക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും മറ്റുള്ളവർ അങ്ങനെ ചിന്തിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബ്രാഞ്ചിൽ മാത്രം പ്രവർത്തനത്തിനിറങ്ങും. തനിക്കെതിരേ നേതാക്കൾ അപവാദങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
ആലപ്പുഴ: തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നിലച്ചു. തെളിവുകളില്ലാതെ കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴ സൗത്ത് പോലീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. 1989-ലെ ബാലറ്റ് പേപ്പറുകൾ അടക്കമുള്ള തെരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കാത്തത് പ്രതിസന്ധിയാണ്. പ്രാഥമിക തെളിവുകള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം തുടരാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി.സുധാകരന്റെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു പരാമർശം.
വിവാദ പ്രസംഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. അന്നത്തെ തപാല്‍ ബാലറ്റ് പേപ്പറുകള്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പോലീസ് കത്ത് നല്‍കിയെങ്കിലും ഇത് ലഭ്യമല്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണം തുടരാനാവില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകിയത്.