Kerala
തൃശൂർ: പൂങ്കുന്നത്തെ ജനവാസമേഖലയിൽ ഒരു വീടിനുള്ളിൽനിന്നും വാഹനങ്ങളിൽനിന്നുമായി 18 മലമ്പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയതു നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. പൂങ്കുന്നം എംജി നഗർ കൃഷ്ണനിലയം കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് ഇന്നും ബുധനാഴ്ചയുമായി പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്.
കഴിഞ്ഞദിവസം തറയിൽനിന്ന് ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുവരുന്നതു വീട്ടുകാർ കണ്ടിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് ഇത്രയും പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ബൈക്കിന്റെ സീറ്റിനടിയിൽനിന്ന് നാലും സ്കൂട്ടറിൽനിന്ന് രണ്ടും കുഞ്ഞുങ്ങളെ കണ്ടെത്തി. ഇരുവാഹനങ്ങളുടെയും സീറ്റുകൾ പൂർണമായി അഴിച്ചെടുത്താണ് വനംവകുപ്പ് സ്നേക് റെസ്ക്യൂവർമാർ പാന്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. വീടിനോടുചേർന്ന തോട്ടിൽനിന്നാണ് ഇവ എത്തിയിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് കുടുംബം.
വീടിന്റെ തറപൊളിച്ചും പരിശോധന നടത്തി. വീടിനകത്തേക്കും പാമ്പിൻകുഞ്ഞുങ്ങൾ കയറിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ കുടുംബം. തറയ്ക്കടിയിലെ മണ്ണ് ഇടിഞ്ഞ് വലിയൊരു വഴി രൂപപ്പെട്ടതാണ് ആശങ്ക ഇരട്ടിയാക്കുന്നത്.
വീട്ടിൽ കാർത്തിക്കിന്റെ പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്.
Kerala
തിരുവനന്തപുരം: കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ.
രാജൻ നെറ്റോ (47) എന്നയാളെ തുമ്പ പോലീ ആണ് പിടികൂടിയത്. കുടുംബത്തെ ആക്രമിക്കുന്നതിനാൽ പ്രതിക്കെതിരെ കോടതിയിൽ നിന്നുമുള്ള പ്രൊട്ടക്ഷൻ ഓർഡർ നിലവിലുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത്.
വീട്ടിൽ കയറിയ പ്രതി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. രാജൻ നെറ്റോ തുമ്പ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. കൂടാതെ ഇയാൾക്കെതിരെ തുമ്പ സ്റ്റേഷനിൽ തന്നെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരത്തിലുള്ള സംഗതികൾ കാട്ടി കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കണ്ടെന്നും അദേഹം പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങിയിരുന്നു. പരിശോധന സമയത്ത് താൻ ഇവിടെയില്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
സംഘപരിവാറും കേന്ദ്രസർക്കാരും ഉയർത്തുന്ന തെറ്റായ നിലപാടിനെ ഇനിയും തുറന്നുകാട്ടും. ഇഡിയല്ല ആര് വന്നാലും മുന്നോട്ടുപോകും. രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. മറ്റ് വശങ്ങളിൽ പ്രതികരിക്കാനില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട മാരത്തണ്‍ ചർച്ചകൾക്കൊടുവിൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസ് വകുപ്പും നൽകാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന് ധനകാര്യ വകുപ്പിന്റെ ചുമതലയാകും ഉണ്ടാകുക.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവരാണ് കോണ്‍ഗ്രസ് മന്ത്രിമാർ.
പട്ടികവർഗ പ്രതിനിധ്യത്തിൽ വയനാട് ജില്ലയിൽനിന്നുള്ള ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭയിലുണ്ടാകും. കോണ്‍ഗ്രസിലെ മുസ്ലിം പ്രാതിനിധ്യത്തിൽ അരൂരിൽ നിന്നുള്ള ഷാനിമോൾ ഉസ്മാൻ, ആലുവയിൽ നിന്നുള്ള അൻവർ സാദത്ത് എന്നിവരിൽ ഒരാൾ മന്ത്രിസഭയിലെത്തും.
എൻ. ശക്തനാണ് സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക. എം. വിൻസന്റിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നു.
ഡൽഹിയിൽനിന്നു കേരളത്തിലെത്തിയ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗവുമായി ചേർന്നു പിടിമുറുക്കിയതോടെയാണ് ഇവരുടെ വിഭാഗങ്ങൾക്കു ഭൂരിപക്ഷം മന്ത്രിമാരെയും ലഭിച്ചത്. വി.ഡി. സതീശനെ അനുകൂലിക്കുന്നവർക്ക് ഏതാനും മന്ത്രിസ്ഥാനം മാത്രമാണു ലഭിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രാഥമിക ചർച്ചയിലും കെപിസിസിയിൽ ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ നീണ്ട ചർച്ചയിലുമായാണ് മന്ത്രിസഭയുടെ ഏകദേശ പട്ടിക തയാറാക്കിയത്. ഇന്ന് ഹൈക്കമാൻഡ് അനുമതി ലഭിക്കുന്നതോടെ അന്തിമചിത്രമാകും.
മുസ്ലിം ലീഗിൽനിന്ന് അഞ്ചു മന്ത്രിമാരുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പാറയ്ക്കൽ അബ്ദുള്ള, കെ.എം. ഷാജി, എൻ. ഷംസുദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാകും മന്ത്രിമാർ. കേരള കോണ്‍ഗ്രസിൽ നിന്ന് മോൻസ് ജോസഫ് ഉറപ്പായി. രണ്ടാംമന്ത്രിയിൽ ചർച്ച തുടരും. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യും.
വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളുടെ മാറ്റവും ചർച്ച ചെയ്തു. ആർഎസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴിൽ വകുപ്പിനു പുറമേ ജലവിഭവ വകുപ്പു കൂടി ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബും കെഡിപിയിലെ മാണി സി. കാപ്പനും ടേം വ്യവസ്ഥ വേണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും സമ്മതിച്ചിട്ടില്ല. സിഎംപിയിലെ സി.പി. ജോണ്‍ അഞ്ചു വർഷവും മന്ത്രിയാണ്.
District News
തുറവൂർ: പാചകവാതക പ്രതിസന്ധിയും ബംഗാൾ തെരഞ്ഞെടുപ്പും തീരദേശ റെയിൽവേ ഇരട്ടിപ്പിക്കൽ ജോലികൾ നിലച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു തിരികെപ്പോയതാണ് കാരണം. ആരംഭിച്ച പണികൾ നിലവിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പുതിയ സ്ഥലങ്ങളിൽ പണി തുടങ്ങാൻ ആവശ്യത്തിനു തൊഴിലാളികളില്ലാത്ത സ്ഥിതിയാണ്. മഴക്കാലത്തിനു മുൻപു പരമാവധി പണി തീർത്തില്ലെങ്കിൽ പാത ഇരട്ടിപ്പിക്കൽ വൈകുമെന്ന് സൂചന.
തീരദേശപാതയിൽ ഇരട്ടിപ്പിക്കൽ ജോലികൾ നടന്നിരുന്ന എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ ഭാഗത്തുമാണ് പണികൾ നടന്നിരുന്നത്. ഇവിടങ്ങളിൽ നേരത്തെ സ്ഥലമേറ്റെടുത്തു റെയിൽവേയ്ക്കു കൈമാറിയിരുന്നു. ജില്ലയിൽ അരൂർ പാലം ഉൾപ്പെടെയുള്ള നിർമാണം പുരോഗമിക്കുന്നുണ്ടായിരുന്നു. കുമ്പളം-തുറവൂർ ഭാഗത്ത് പാലങ്ങളുടെയും യാഡുകളുടെയും പണികളും പുതിയ പാതയ്ക്കായി മണ്ണിട്ടുയർത്തുന്നതും നടക്കുന്നുണ്ടായിരുന്നു.
പണിക്കാരെ കൂടുതൽ എത്തിച്ച് കൂടുതൽ സ്ഥലങ്ങളിൽ പണി നടത്താൻ എൻജിനിയറിംഗ് വിഭാഗം ആലോചിച്ചെങ്കിലും തൊഴിലാളികൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാലങ്ങളുടെയും മറ്റും നിർമാണത്തിനു കോൺക്രീറ്റ് എത്തിക്കുന്ന പ്ലാന്റുകളിലും തൊഴിലാളികൾ കുറവാണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തൊഴിലാളികൾ എത്തുമെന്ന് പ്രതീക്ഷയില്ല.
മേയ് അവസാനത്തോടെ മഴ ആരംഭിച്ചാൽ പണിയുടെ വേഗം കുറയും. മിക്കയിടത്തും ചതുപ്പിനു സമാനമായ സ്ഥലത്താണ് പുതിയ പാത നിർമിക്കുന്നത്. മഴക്കാലത്ത് ഇവിടെ പണി നടത്തുന്നത് ക്ലേശകരമായിരിക്കും.
പാചകവാതക സിലിണ്ടർ ലഭിക്കാത്തതു വെൽഡിംഗ്, കട്ടിംഗ് ജോലികളെയും തൊഴിലാളികളുടെ പാചകത്തെയും ബാധിക്കുന്നുണ്ട്. അത്യാവശ്യത്തിനുള്ള സിലിണ്ടർ ലഭിക്കുന്ന സ്ഥലങ്ങളിൽ പണികൾ തടസപ്പെട്ടിട്ടില്ല.
അരൂർ-കുമ്പളം പാലത്തിൽ അരൂർ ഭാഗത്തുനിന്നു ദേശീയ ജലപാതയുടെ ഭാഗം വരെയുള്ള പൈലിംഗ് പൂർത്തിയായിട്ടുണ്ട്. ഇവിടെ തൂണുകളുടെ പകുതിയോളം പണി കഴിഞ്ഞിട്ടുണ്ട്. കുമ്പളം ഭാഗത്തുനിന്നുള്ള പൈലിംഗാണ് ഇപ്പോൾ നടക്കുന്നത്. എറണാകുളം, കോട്ടയം ജില്ലകളിൽനിന്നു മണ്ണ് മുടക്കമില്ലാതെ എത്തുന്നുണ്ടെങ്കിലും കൂടുതൽ മണ്ണ് ലഭ്യമായാൽ പാത ഉയർത്തൽ വേഗത്തിലാക്കാമെന്നാണ് എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
Kerala
നെടുമ്പാശേരി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ 250 പേർ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തി. യുദ്ധത്തെത്തുടർന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കുവൈറ്റിൽനിന്നു റോഡ് മാർഗം ദമാമിലെത്തി അവിടെനിന്നാണു വിമാനമാർഗം നെടുമ്പാശേരിയിലെത്തിയത്.
പ്രവാസി വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിലാണ് ചാർട്ടേഡ് വിമാനം സജ്ജമാക്കിയത്. സന്ദർശക വീസയിലും മറ്റും കുവൈറ്റിലെത്തി തിരിച്ചുവരാൻ ബുദ്ധിമുട്ടിയവരും ജോലി നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് മറ്റൊരു ചാർട്ടേഡ് വിമാനത്തിൽ 250 പേർ കുവൈറ്റിൽനിന്ന് എത്തിയിരുന്നു . തുടർന്ന് തിരിച്ചുപോകാൻ കഴിയാതിരുന്ന പ്രവാസികളെ അതേ വിമാനത്തിൽത്തന്നെ കുവൈറ്റിലേക്കു തിരിച്ച് കൊണ്ടുപോകുകയും ചെയ്തു .
National
ലക്നോ: ഉത്തർപ്രദേശിലെ ബറോലിയിൽ യുവാവിനെയും വളർത്തു നായ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈലാഷ്പുരം സ്വദേശി നിഖിൽ അറോറ (30) യാണ് മരിച്ചത്.
നിഖിൽ വളർത്തു നായക്ക് വിഷം കൊടുത്ത ശേഷം സ്വയം വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നിഖിലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുവായ ധീരജ് കുമാർ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
നിഖിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലും മാനസിക വിഷമത്തിലുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 2015 ൽ പിതാവും 2021 ൽ മാതാവും മരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വീട്ടുനൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസത്തിന് നഗരപരിധിയിൽ എൽസ്റ്റൻ എസ്റ്റേറ്റിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ റവന്യു മന്ത്രി കെ. രാജൻ സന്ദർശനം നടത്തി.
ടൗണ്‍ഷിപ്പിലെ രണ്ട് വീടുകളുടെ ടെറസിൽ വിള്ളൽ രൂപപ്പെട്ടുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു സന്ദർശനം. ഇന്നലെ രാവിലെ പത്തരയോടെയാണ് എൽഡിഎഫ് നേതാക്കൾക്കൊപ്പം മന്ത്രി ടൗണ്‍ഷിപ്പിൽ എത്തിയത്. ടെറസിൽ വിള്ളൽ വീണ വീടുകൾ മന്ത്രി പരിശോധിച്ചു.
വീടുകളുടെ ടെറസിൽ വെള്ളം കിനിഞ്ഞതിന്റെ പാടുണ്ടെന്നും വിള്ളൽ ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മന്ത്രി പറഞ്ഞു. നിർമാണം പൂർത്തിയാക്കി വീടുകൾ ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല. 178 വീടുകളുടെ ഉടമാവകാശ രേഖയാണ് നൽകിയത്.
വീടുകളുടെ ടെറസിൽ വെള്ളം കിനിയുന്നത് തടയാനുള്ള പ്രവൃത്തി പൂർത്തിയായിട്ടില്ല. വാട്ടർ പ്രൂഫിംഗ് അടക്കം നടത്തിയശേഷമേ വീടുകൾ കൈമാറൂ. നിർമാണത്തിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.
ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. വീടുകൾ കൈമാറിയശേഷം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കരാർ സ്ഥാപനമായ ഊരാളുങ്കൽ സൊസൈറ്റി സമാധാനം പറയേണ്ടിവരും.
വീടുകളുടെ കാര്യത്തിൽ അഞ്ച് വർഷത്തെ ഉത്തരവാദിത്വം കരാർ സ്ഥാപനത്തിനുണ്ട്. കരാർ പ്രകാരം സൊസൈറ്റി ടൗണ്‍ഷിപ്പിലെ 410 വീടുകളുടെയും നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കേണ്ടതാണ്. ടൗണ്‍ഷിപ്പിൽ മാധ്യമങ്ങൾ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദിയെന്നും മന്ത്രി പറഞ്ഞു.
District News
വെഞ്ഞാറമൂട്: വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറില്‍ പരേതനായ ദാമോദരന്‍ പിള്ളയുടെ ഭാര്യ ശാരദാമ്മയാണ്(72)മരിച്ചത്.
ഇന്നലെ രാവിലെ വീട്ട് വളപ്പ് വൃത്തിയാക്കാനാനെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യമായി കാണുന്നത്. തുടർന്ന് വലിയ കട്ടയ്ക്കാലില്‍ താമസിക്കുന്ന മകനെ വിവരമറിയിക്കുകയായിരുന്നു.
വെഞ്ഞാറമൂട് പോലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. കൊലപാതകമാണന്നും പീഢനത്തിനിരയായിട്ടുണ്ടന്നും സംശയിക്കുന്നതായി പോലീസ് സൂചന നൽകി. പരിശോധനയില്‍ മുറിയില്‍ നിന്നും ഒരു വീട്ടുകാരുടേതല്ലാത്ത ഒരു ജോഡി ചെരുപ്പുകളും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.
ഫോണിന്റെ ഉടമയെയും മറ്റ് ചിലരെയും കസ്റ്റഡിയിലെടുത്തതായി സുചനയുണ്ട്. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍. ഭുവന, ഗോപകുമാര്്, പരേതനായ കൃഷ്ണപ്രസാദ്, മരുമക്കള്‍. ജയകുമാര്‍, കരിഷ്മ.
District News
സുൽത്താൻ ബത്തേരി: അന്പലവയലിൽ വയോധിക ദന്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലിപറന്പിൽ സുധാകരൻ (80), ഭാര്യ അമ്മിണി (76) എന്നിവരാണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല. ഇരുവരുടെയും മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലാണ്.
Kerala
തൃശൂർ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഇളയ സഹോദരന്റെ ഇരുകാലുകളും തല്ലിയൊടിച്ച് ജേഷ്ഠ സഹോദരൻ. കുന്നംകുളം തെക്കേപുറം പനക്കൽപറമ്പിൽ വീട്ടിൽ ബിനേഷിന്റെ (42) കാലാണ് ജേഷ്ഠൻ ബിനു (45) മരമുട്ടികൊണ്ട് തല്ലിയൊടിച്ചത്.
ആക്രമണത്തിൽ മുട്ടിനു താഴെ കാലുകൾ വേർപ്പെട്ട നിലയിൽ ഗുരുതരമായി പരിക്കേറ്റ ബിനേഷി (42) നെയും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ അമ്മ ചന്ദ്ര (63) യെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മക്ക് അഞ്ച് തുന്നലുകളുണ്ട്.
കുടുംബ വീടിനോട് ചേർന്നുള്ള വീട്ടിലെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബിനേഷ് വന്നത്. രാത്രി വൈകിയതു കാരണം തിരിച്ചു പോകാൻ കഴിഞ്ഞില്ല. തുടർന്നാണ് തറവാട്ടിൽ കിടന്നുറങ്ങിയത്. അമ്മയും ബിനുവുമാണ് തറവാട് വീട്ടിൽ താമസം. ബിനുവിന്റെ ഭാര്യ പിണങ്ങി മകനുമൊത്ത് ഭാര്യവീട്ടിലാണ് താമസം. വിവാഹിതനായ ബിനീഷ് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഇളയ സഹോദരൻ തറവാട് വീട്ടിൽ കിടന്നുറങ്ങിയതിനാണ് ജേഷ്ഠ സഹോദരന്റെ ക്രൂര ആക്രമണം. കുന്നംകുളം പോലീസ് കേസെടുത്തു.
Kerala
കഴക്കൂട്ടം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് വാടകവീടിന് യുവാവ് തീയിട്ടു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന-ഷാജഹാൻ ദമ്പതികളുടെ വീടാണ് സഹോദരീപുത്രനായ ഫൈസൽ ഇന്ന് പുലർച്ചെ നാലിന് തീയിട്ടത്. തീപിടിത്തം ഉണ്ടായ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ബുധനാഴ്ച രാത്രി ഏഴോടെ വീട്ടിലെത്തിയ ഫൈസൽ കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ ദമ്പതികൾ വിസമ്മതിച്ചതോടെ വീടിന് മുന്നിൽ വെച്ച് ഫൈസൽ ബഹളം വയ്ക്കുകയും കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിക്കുകയും ചെയ്തു.
ഫൈസലിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം പുലർച്ചെയോടെ ഇയാൾ വീണ്ടും എത്തി വീടിന് തീയിടുകയായിരുന്നു.
പുലർച്ചെ നാലിന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.
ഉടൻ തന്നെ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. വീടിനുള്ളിലെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പോലീസിന്റെ നീക്കം.
ലഹരിക്ക് അടിമയായ പ്രതി നേരത്തെയും സമാനമായ രീതിയിൽ അക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
National
ന്യൂഡൽഹി: നിയമം അനുശാസിക്കുന്ന തരത്തിൽ സ്വന്തം വീട്ടിൽ പ്രാർഥനായോഗം സംഘടിപ്പിക്കുന്നതിൽനിന്നു വിലക്കുന്ന ഒരു നിയമവും രാജ്യത്തില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.
ഇത്തരത്തിൽ സ്വന്തം വീട്ടിൽ പ്രാർഥനായോഗം നടത്തുന്നതിന് ഒരു അധികാരിയുടെയും മുൻകൂർ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്രൈസ്തവ വിശ്വാസപ്രകാരമുള്ള പ്രാർഥനായോഗം നടത്തുന്നത് വിലക്കി ജാഞ്ച്ഗിർചന്പ ജില്ലയിലെ നവഗഡ് പോലീസിൽനിന്നു ലഭിച്ച നോട്ടീസ് ചോദ്യം ചെയ്തു വീട്ടുടമസ്ഥൻ സമർപ്പിച്ച ഹർജിയിലാണു കോടതി നടപടി.
ഹർജിക്കാരുടെ പൗരാവകാശങ്ങളിൽ ഇടപെടരുതെന്നും അന്വേഷണത്തിന്റെ മറവിൽ അവരെ ഉപദ്രവിക്കരുതെന്നും പോലീസിനോട് കോടതി നിർദേശിച്ചു. എന്നാൽ ശബ്ദമലിനീകരണമോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായാൽ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാൻ അധികാരികൾക്കു സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രാർഥനായോഗം നടത്തുന്നതിന് ഹർജിക്കാർ മുൻകൂർ അനുമതി നേടിയിട്ടില്ലെന്നു ഛത്തീസ്ഗഡ് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന പ്രഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും അത്തരമൊരു അനുമതിയുടെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. വീട്ടിൽ പ്രാർഥനായോഗം നടത്തുന്നതിനെതിരേ മൂന്നു തവണയാണ് പോലീസ് ഹർജിക്കാരനു നോട്ടീസ് നൽകിയത്.
ഈ മൂന്ന് നോട്ടീസും റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. യോഗം നടത്തുന്നതിനു ബന്ധപ്പെട്ട അധികാരികൾ വീട്ടുടമസ്ഥന് എൻഒസി നൽകിയെങ്കിലും അതു പിൻവലിച്ചിരുന്നു. അത്തരമൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നു പറഞ്ഞ കോടതി, എൻഒസി പുനഃസ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങൾക്കും ആരാധനയ്ക്കായി ഒത്തുകൂടാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഉണ്ടെന്ന് മറ്റൊരു കേസിൽ അലഹബാദ് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. പ്രാർഥനയുടെ മറവിൽ ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തെ പ്രചോദിപ്പിക്കുന്നതിന് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ റേവയിൽ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ലീലാവതി പാട്ടേൽ (60) ആണ് കൊല്ലപ്പെട്ടത്.
ലീലാവതിയുടെ മൃതദേഹം വീടിന് പിന്നിലായി വികൃതമാക്കപ്പെട്ട നിലയിലും അറുത്തുമാറ്റിയ തല 50 മീറ്റർ അകലെയുള്ള ഗോതമ്പ് വയലിൽ നിന്നുമാണ് കണ്ടെത്തിയത്. പ്രതികൾ കൊലപാതകത്തിന് ശേഷം തല വയലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
District News
കാസര്‍ഗോഡ്: 85 വയസിനു മുകളില്‍ പ്രായമുള്ള 698 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 803 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു. വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്ന വീട്ടിലെ വോട്ട് സേവനത്തില്‍ മാര്‍ച്ച് 31 വൈകുന്നേരം 6.30 വരെ 1501 പേര് വോട്ട് ചെയ്തു. 85 വയസിനു മുകളില്‍ പ്രായമുള്ള 698 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 803 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു.
രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രഫര്‍, പോലീസ് ഉദ്യോഗസ്ഥന്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടില്‍ വോട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തുന്നത്. റാന്ഡമൈസേഷന് നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയില്‍ 28ഉം കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 17 വീതവും പോളിംഗ് സംഘങ്ങളെയാണ് നിയോഗിച്ചത്. 85 വയസ് കഴിഞ്ഞ 3281 പേര്‍ക്കും ഭിന്നശേഷിക്കാരായ 3529 പേര്‍ക്കുമാണ് ജില്ലയില്‍ വീട്ടില്‍ വോട്ട് അനുവദിച്ചത്.
മഞ്ചേശ്വരത്ത് 85 വയസിനു മുകളില്‍ പ്രായമുള്ള 99 പേരും ഭിന്നശേഷിക്കാരായ 158 പേരുമായി 257 വോട്ടര്‍മാര്‍ വീട്ടില്‍ വോട്ട് ചെയ്തു. കാസര്‍ഗോട്ട് 85 വയസിനു മുകളില്‍ പ്രായമുള്ള 90 പേരും ഭിന്നശേഷിക്കാരായ 135 പേരുമായി 225 വോട്ടര്‍മാരും ഉദുമ 85 വയസിനു മുകളില്‍ പ്രായമുള്ള 100 പേരും ഭിന്നശേഷിക്കാരായ 175 പേരുമായി 275 വോട്ടര്‍മാര്‍ വീട്ടില്‍ വോട്ട് ചെയ്തു.
കാഞ്ഞങ്ങാട് 85 വയസിന് മുകളില്‍ പ്രായമുള്ള 315 പേരും ഭിന്നശേഷിക്കാരായ 242 പേരുമായി 557 വോട്ടര്‍മാര്‍ വീട്ടില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂരില്‍ 85 വയസിന് മുകളില്‍ പ്രായമുള്ള 94 പേരും ഭിന്നശേഷിക്കാരായ 93 പേരുമായി 187 വോട്ടര്‍മാര്‍ വീട്ടില്‍ വോട്ട് ചെയ്തു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ആസാമിലും പുതുച്ചേരിയിലുമായി വീട്ടിൽ വോട്ടുചെയ്യുന്നത് 2.3 ലക്ഷം പേരെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രായമേറിയവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കുമാണീ സൗകര്യം.
വിവിധ മണ്ഡലങ്ങളിൽ വോട്ടിംഗ് പ്രക്രിയ തുടരുകയാണെന്നും അടുത്ത ഞായറാഴ്ചയോടെ പൂർത്തിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനും മറ്റ് ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനും സൗകര്യം ഉണ്ടാകും.
1951 ലെ ജനപ്രതിനിധ്യ നിയമം അനുസരിച്ചാണ് 85 വയസിനു മുകളിലുള്ള വോട്ടർമാർക്കും ശാരീരിക ന്യൂനതകൾ അനുഭവിക്കുന്നവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. വിജ്ഞാപനം പുറത്തിറങ്ങി അഞ്ചുദിവസത്തിനകം വോട്ടർമാർ ഇതിനായി അപേക്ഷ നൽകണമെന്നു മാത്രം.
സുതാര്യത ഉറപ്പാക്കാൻ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
NRI
ടെക്സസ്: വടക്കൻ ടെക്സസില്‍ വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. ബാർബറ റോച്ചയും ഏഴു വയസുകാരനായ മകൻ അലക്സുമാണ് മരിച്ചത്. അപകടസമയത്ത് ഇവർ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു.
മകൾ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാറോടിച്ചിരുന്ന യുവതി പിടിയിൽ. ഗ്രേസി യേറ്റ്സിനെയാണ്(18) പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് വീടിന്റെ ചുവർ തകർത്ത് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
നെടുമങ്ങാട്: നിയമസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സംഘം പാലോട് മൈലമൂട് ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിൽ വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന രണ്ടു പേരെ പിടികൂടി. അഞ്ചാനക്കുഴിക്കര സ്വദേശി സെൽവൻ, അബ്കാരി കേസുകളിലെ പ്രതിയായ അഞ്ചാനക്കുഴിക്കര സ്വപ്ന വിലാസത്തിൽ അശോകൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്നു 10 ലിറ്റർ നാടൻ ചാരായവും കോടയും 10000 രൂപ വില വരുന്ന വാറ്റുപകരണങ്ങളും പിടിച്ചടുത്തു. സർക്കിൾ ഇൻസ്പെക്ടർ എച്ച്.എസ്. ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ നജിമുദ്ദീൻ, ഡ്രൈവർ ഉവൈസ് ഖാൻ എന്നിവർ പങ്കെടുത്തു.
ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് പരിശോധനയും റെയ്ഡും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും പൊതുജനങ്ങൾക്കുള്ള പരാതികൾ 0472 280 2227 എന്ന നമ്പരിൽ വിളിച്ചറിയിക്കാവുന്നതുമാണെന്ന് നെടുമങ്ങാട് സിഐ അറിയിച്ചു.
Kerala
കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനൻ കെ.സുധാകരന്റെ എടക്കാട്ടെ വീട്ടിലെത്തി പിന്തുണ അഭ്യർഥിച്ചു. ടി.ഒ. മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച കെ. സുധാകരൻ 'താൻ വാക്കു പാലിച്ചെന്ന്’പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്.
ഇതിനിടെ മാധ്യമപ്രവർത്തകരോട് നിങ്ങൾ ഫോട്ടോയെടുത്ത ശേഷം മാറുമോ അതോ ചോദ്യങ്ങളുണ്ടാകുമോ എന്നും ചോദിച്ചു. തുടർന്ന് മാധ്യമങ്ങളെ മാറ്റി നിർത്തിയാണ് കെ. സുധാകരനും ടി.ഒ. മോഹനനും സംസാരിച്ചത്. ഇന്നു നടക്കുന്ന കണ്ണൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലും മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിനും പങ്കെടുക്കും.
തളിപ്പറന്പിൽ ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും വേണ്ടിയും പ്രചാരണത്തിനിറങ്ങും.പാർട്ടി നിർദേശം അനുസരിച്ചു പ്രവർത്തിക്കുമെന്ന് നൽകിയ വാക്കാണ്, താൻ വാക്കു പാലിച്ചു എന്ന് പറഞ്ഞതിലൂടെ കെ. സുധാകരൻ വ്യക്തമാക്കിയതെന്ന് ടി.ഒ. മോഹനൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാർഥിനിർണയ വേളയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഹൈക്കമാൻഡ് തീരുമാനം വന്നതോടെ അതെല്ലാം തീർന്നു. കെ. സുധാകാരൻ കോൺഗ്രസിലെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് താൻ എന്നും മുന്നോട്ടുപോയത്. അത് ഇനിയും തുടരും. തനിക്കു വേണ്ടിയും മറ്റു സ്ഥാനാർഥികൾക്കു വേണ്ടിയും അദ്ദേഹം പ്രചാരണത്തിനിറങ്ങിക്കൊണ്ട് പാർട്ടിയെ അദ്ദേഹം തന്നെ മുന്നിൽനിന്നു നയിക്കും.
കണ്ണൂർ തന്റെ പ്രവർത്തന മേഖലയാണ്. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. പ്രചാരണമാരംഭിക്കാൻ അല്പമെങ്കിലും അത് വിജയത്തെ ബാധിക്കില്ല. കഴിഞ്ഞ പത്തു വർഷമായുള്ള പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അറുതി വരുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടോടെ ഡൽഹിയിൽനിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ. സുധാകരനെ നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് സ്വീകരിച്ചത്. മാധ്യമ പ്രവർത്തകരടക്കം സുധാകരനെ വിമാനത്താവളത്തിൽ കാത്തിരുന്നുവെങ്കിലും യാത്രാ ക്ഷീണമുണ്ടെന്നും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു സുധാകരൻ എടക്കാടെ വീട്ടിലേക്കു പോയത്.
ഇന്നലെ ടി.ഒ. മോഹനുമായി ചർച്ച നടത്തിയ ശേഷവും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
Kerala
പൂങ്കുന്നം: തെരഞ്ഞെടുപ്പിനു മുമ്പ് മാതാപിതാക്കളുടെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തിയിട്ടും പരസ്പരം കാണാൻ തയാറാകാതെ കെ. മുരളീധരനും സഹോദരി പദ്മജ വേണുഗോപാലും. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ പുഷ്പാർച്ചനയർപ്പിക്കാൻ എത്തിയതായിരുന്നു കെ. മുരളീധരൻ. ഈ സമയം വീട്ടിലുണ്ടായിരുന്ന പദ്മജ പുറത്തിറങ്ങിയില്ല.
തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നു കരുതുന്നയാളാണ് പദ്മജ. ഉച്ചകഴിഞ്ഞു 3.15നു വീട്ടിലെത്തിയ മുരളീധരൻ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയും ചെയ്തു. വീട്ടുവളപ്പിൽ അരമണിക്കൂർ ചെലവിട്ടിട്ടും വീട്ടിനുള്ളിലേക്കു കടക്കാതെ കാറിൽ മടങ്ങുകയായിരുന്നു അദ്ദേഹം.
വീട്ടിനുള്ളിൽ ബിജെപി പ്രവർത്തകരുമായി സംസാരത്തിലായിരുന്നു പദ്മജ. മുരളി ഉള്ളിലേക്ക് എത്തുമെന്നാണ് ബിജെപി പ്രവർത്തകർ അടക്കമുള്ളവർ കരുതിയത്. എന്നാൽ, സഹോദരിയെ കാണുന്നുണ്ടോയെന്ന ചോദ്യം ചിരിച്ചുതള്ളുകയാണു മുരളി ചെയ്തത്.
Kerala
കൊച്ചി: വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ ലഭ്യത പ്രതിസന്ധിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ചില ലളിതമായ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ ഗ്യാസ് ഉപഭോഗം ഗണ്യമായി കുറയ്ക്കാം.
പാചകത്തില്‍ ചെറിയ ശ്രദ്ധ നല്കിയാല് മാതി. അത് ഗ്യാസ് ഉപഭോഗം കുറയ്ക്കുകയും കുടുംബച്ചെലവ് നിയന്ത്രിക്കുകയും ചെയ്യും. കീശ കാലിയാകുന്നതും തടയാം.
National
റായ്പുർ: ഛത്തീസ്ഗഡിൽ വ്യോമസേനാ വിംഗ് കമാൻഡർ ജീവനൊടുക്കിയ നിലയിൽ. യുപി അസംഗഢ് സ്വദേശി വിപുൽ യാദവ് (39) ആണ് മരിച്ചത്.
നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഛത്തീസ്ഗഡിലാണ് താമസിച്ചുകൊണ്ടിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരാണ് ആദ്യം മരണവിവരം അറിഞ്ഞത്.
സംഭവം നടക്കുന്പോൾ വിപുലിന്റെ ഒമ്പതും ഏഴും വയസുള്ള മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ബംഗളൂരുവിൽ എൻജിനിയറായ ഇദ്ദേഹത്തിന്റെ ഭാര്യ ജോലി ആവശ്യങ്ങൾക്കായി ഡൽഹിയിൽ പോയിരിക്കുകയായിരുന്നു.
അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്താനായില്ല. വിവരം ലഭിച്ച ഉടൻ തന്നെ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിപുലിന്റെ ഭാര്യ മുമ്പ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്നുവെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
ദമ്പതികൾക്കിടയിലുള്ള തർക്കങ്ങളാകാം അദ്ദേഹത്തെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളിലെ എയർകണ്ടീഷണറിൽ നിന്ന് കണ്ടെത്തിയത് അഞ്ച് പാമ്പുകളെ. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്റൂമിലെ എസിക്കുള്ളിലാണ് കുടുംബമായി പാമ്പുകൾ ഇടംപിടിച്ചത്.
ഓഫീസ് വിട്ട് വൈകുന്നേരം വീട്ടിൽ എത്തിയ മാധവ് ബെഡ്റൂം തുറന്നപ്പോൾ എസിയുടെ താഴ്ഭാഗത്ത് പെട്ടെന്ന് ഒരു വാൽ മറയുന്നത് കണ്ടു. സംശയം തോന്നി എസിക്ക് സമീപം ചെന്നപ്പോൾ അകത്ത് ചെറിയ ശബ്ദം കേൾക്കാനായി. ടോർച്ച് അടിച്ചു നോക്കിയപ്പോൾ ഒരു പാമ്പിന്റെ ഉദരത്തിന്റെ ഭാഗം കണ്ടു.
ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നെ പിതാവിന്റെ സഹായത്താൽ വനംവകുപ്പിലെ സ്നേക്ക് റസ്ക്യൂ ഓഫീസർ റോഷിനിയെ ബന്ധപ്പെട്ടു. അവരുടെ നിർദേശപ്രകാരം സർപ്പയിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി.
ടോർച്ച് തെളിച്ചു നോക്കിയപ്പോൾ കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസിലാക്കി. എസി ഇളക്കിമാറ്റാതെ ഇതിനെ പിടിക്കാൻ കഴിയില്ല എന്നു മനസിലാക്കി എസി ടെക്നീഷനെ വിളിച്ചുവരുത്തി. എസി തുറന്നപ്പോൾ അഞ്ചോളം വില്ലൂന്നി പാമ്പുകൾ ഉള്ളിൽ കണ്ടു.
എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ എത്തിയത്. ഒന്നര മണിക്കൂർ പരിശ്രമിച്ച് നാലെണ്ണത്തിനെ പിടികൂടി. ഒരെണ്ണം ഔട്ടർ പൈപ്പിന്റെ വശത്തിലൂടെ പുറത്തേക്ക് രക്ഷപ്പെട്ടു.
മരച്ചില്ലകൾ വീടിന്റെ ടെറസിൽ താഴ്ന്നുകിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസിക്കുള്ളിൽ കയറാൻ കഴിഞ്ഞത് എന്നാണ് സർപ്പയിലെ സ്നേക്ക് ക്യാച്ചർ ഗൗതം പറഞ്ഞത്. വീടിനോട് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകൾ വെട്ടിക്കളയേണ്ടത് ഒരു പ്രധാന കാര്യമാണ്. പിടികൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആൾപാർപ്പില്ലാത്ത തുറസായ കുറ്റിക്കാട്ടിലേക്ക് തുറന്നുവിട്ടു.
Kerala
കോഴിക്കോട്: മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളിയിലാണ് കളരാന്തിരി കോളികെട്ടിക്കുന്നുമ്മൽ മഹേഷ് കുമാറി(47)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മഹേഷ് കുമാറിന്റെ മൃതദേഹം ബെഡ് റൂമിൽ നിന്ന് കണ്ടെത്തിയത്. ഇയാൾ ഒറ്റയ്ക്കാണ് വീട്ടിൽ താമസം.
Kerala
കൊച്ചി: കേരളത്തെ നടുക്കിയ വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു.
മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാർജ് ആയി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 25നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അന്ന്. കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു.
അമൃത ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (PMR) വിഭാഗം മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു.
ന്യൂറോ റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഓക്സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം (Swallow Therapy), ഓർമശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ (Cognitive Stimulation), ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുൾപ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നൽകിയത്.
ഇഎൻടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഇപ്പോൾ തനിയെ ഭക്ഷണം കഴിക്കാനും, നടക്കാനും, സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതും ശ്രീക്കുട്ടിയും കുടുംബവും വലിയ അത്ഭുതമായാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോൾ അതീവ സന്തോഷത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠമാണ് ചികിത്സാ ചിലവുകൾ പൂർണമായും ഏറ്റെടുത്തത്. ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന വിദഗ്ധ ചികിത്സ സൗജന്യമായി ആണ് മഠം ലഭ്യമാക്കിയത്.
2025 നവംബർ ആദ്യവാരം കേരള എക്സ്പ്രസിൽ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്. എന്നാൽ തളരാത്ത പോരാട്ടവീര്യവുമായി തിങ്കളാഴ്ച അവൾ തന്റെ പ്രിയപ്പെട്ട പാലോടേക്ക് മടങ്ങി.
നിലവില്‍ തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനുമുള്ള ശേഷി ശ്രീക്കുട്ടി വീണ്ടെടുത്തു. കൈക്ക് ശസ്ത്രക്രിയ വേണ്ടതിനാല്‍ അടുത്ത മാസം അമൃതയിലേക്കുതന്നെ തിരിച്ചു വരുമെന്നു ശ്രീക്കുട്ടിയുടെ അമ്മ പ്രിയ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇനി മലപ്പുറത്തെ ആയുര്‍വേദ ആശുപത്രിയിലേക്കാണ് ശ്രീക്കുട്ടിയെ കൊണ്ടു പോവുന്നതെന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നും പ്രിയ അറിയിച്ചു.
Kerala
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേഡ് എസ്ഐ ഹരികുമാർ ആണ് മരിച്ചത്.
തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകൾ തോക്ക് ചൂണ്ടിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഹരികുമാറിന് മെമോ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടുംബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ താമസം പുനരാരംഭിച്ചത്.
2018ലാണ് ജയന് അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് സാലറി സര്‍ട്ടിഫിക്കറ്റ് ഈട് നല്കി യൂണിയന് ബാങ്കിന്റെ ബത്തേരി ശാഖയില്‍നിന്ന് 18,30,000 രൂപ വായ്പയെടുത്തത്. ഇതില്‍ 1,65,846 രൂപ ഗഡുക്കളായി തിരിച്ചടച്ചു. അമ്മയും ഭാര്യയും രോഗികളായതോടെ തിരിച്ചടവ് മുടങ്ങി.
തുടർന്ന് ബാങ്ക് 2024 ഡിസംബര്‍ 12ന് വീടും സ്ഥലവും ജപ്തി ചെയ്തു. പിന്നീട് കുടുംബം മൂലങ്കാവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജയന് ജോലിയില്‍നിന്നു വിരമിച്ചതോടെ പെന്‍ഷന്‍മാത്രമായി കുടുംബത്തിന്റെ വരുമാനം. ഇതില്‍ വാടക നല്‍കിക്കഴിഞ്ഞുള്ള തുക കുടുംബത്തിന്റെ ദൈനംദിന ചെലവിനും ചികിത്സയ്ക്കും പര്യാപ്തമാകുന്നില്ല.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. വീട് ഒഴിയില്ലെന്ന നിലപാടിലാണ് ജയനും കുടുംബവും. ജയന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇറക്കിവിടുന്നതിന് നീക്കമുണ്ടായാല്‍ ശക്തമായി ചെറുക്കുമെന്നും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥനം ജില്ലാ കണ്‍വീനര്‍ സി.കെ.ഗോപാലന് പറഞ്ഞു.
Kerala
മലപ്പുറം: ലക്ഷദ്വീപിൽ വിനോദസഞ്ചാരത്തിന് പോയി തിരികെ വരാൻ യാത്രാ സൗകര്യങ്ങൾ ലഭ്യമാകാതെ ഒരാഴ്ചയോളം അവിടെ കുടുങ്ങിയ എറണാകുളം സ്വദേശികളായ വിനോദസഞ്ചാരികളെ തിരികെ നാട്ടിലെത്തിക്കാൻ പി.പി. സുനീർ എംപിയുടെ ഇടപെടൽ ഫലം കണ്ടു.
ഇവർക്കായി അടിയന്തര യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ദ്വീപ് ഭരണകൂടത്തിലെ പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ ഡയറക്ടർക്കു സുനീർ എംപി കത്തയച്ചതോടെ നാലു സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്കും തിരികെ നാട്ടിലേക്ക് യാത്രയ്ക്കുള്ള ഏർപ്പാടായതായി എംപിയുടെ ഓഫീസ് അറിയിച്ചു.
എറണാകുളം തൃപ്പുണിത്തറ, പട്ടിമറ്റം, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും വയോധികരും ഉൾപ്പടെയുളള വിനോദയാത്രാ സംഘമാണ് ഒരാഴ്ചയോളം തിരിച്ചുവരാൻ യാത്രാസംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടിയത്. നിശ്ചയിച്ച ദിവസം തിരികെ വരാൻ കഴിയാത്തതിനാൽ പലരുടെയും മരുന്നുകൾ ഉൾപ്പെടെ തീർന്ന് ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം നേരിട്ടിരുന്നു.
ലക്ഷദ്വീപിലേക്കു വിമാന മാർഗം പോയ ഇവരെ തിരികെ കൊണ്ടുവരാമെന്ന് ഏറ്റ കപ്പൽ ഏജൻസിക്കാർ യാത്ര റദ്ദാക്കിയതോടെയാണ് ബദൽ യാത്രാമാർഗങ്ങളില്ലാതെ ഇവർ ലക്ഷദ്വീപിൽ കുടുങ്ങിയത്. ഇതോടെ യാത്രാസംഘം നാട്ടിലെ ഇടതുപക്ഷ പൊതുപ്രവർത്തകർ മുഖേന പി.പി. സുനീർ എംപിയെ സമീപിക്കുകയായിരുന്നു.
Kerala
കൊല്ലം: സ്കൂളിലെ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
‘മിഥുന്റെ വീട്, എന്റെയും’ എന്ന പദ്ധതിയിലൂടെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചത്.
ശനിയാഴ്ച രാവിലെ ഒൻപതിന് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്റെ വസതിയിൽവച്ചു നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വീട് വച്ചുകൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് ചതിക്കുന്നവരുള്ള കാലത്ത് മിഥുന് വീട് യാഥാർഥ്യമായിരിക്കുന്നുവെന്നും വിചാരിച്ചതിലും മുമ്പ് പണികൾ തീർക്കാനായതിൽ സന്തോഷമുണ്ടെന്നും മന്ത്രി താക്കോൽകൈമാറ്റ ചടങ്ങിൽ പറഞ്ഞു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി. സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും തേവലക്കര ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.
Kerala
ന്യൂഡൽഹി: തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും. 128 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ ഇന്ത്യ വിട്ടയച്ചപ്പോൾ 23 പേരെ ബംഗ്ലാദേശിലെ ജയിലിൽ നിന്നും മോചിപ്പിച്ചു.
ഇരുവശത്തുമുള്ള മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ മാനുഷികവും ഉപജീവനപരവുമായ ആശങ്കകൾ കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളും പരസ്പര കൈമാറിയതെന്ന് ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Kerala
പാലക്കാട്: ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയം സ്വദേശി കൃഷ്ണൻകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി കിടന്നുറങ്ങിയ യുവാവ് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, മരണത്തിൽ ദുരൂഹതകളില്ലെന്ന് കല്ലടിക്കോട് പോലീസ് അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോഴഞ്ചേരി: പ്ലസ്ടു വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനിലിന്റെ മകന് ആരോമലിനെയാണ് (17) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ആരോമലിന്റെ ബാഗില്‍ നിന്ന് ചൊവ്വാഴ്ച സ്കൂള്‍ വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനിടെ അധ്യാപകര്‍ മദ്യക്കുപ്പി കണ്ടെടുത്തിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ വിളിച്ചുവരുത്തി വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
ഉച്ചയോടെ വീട്ടിലെത്തിയ ആരോമലിനെ പിന്നീടാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോയിപ്രം പോലീസ് കേസെടുത്തു. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നീക്കി. അമ്മ: ഗീതാ കുമാരി.
National
ബംഗളൂരു: കന്നഡ സാഹിത്യകാരി ആശ രഘു (46)വിനെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച മല്ലേശ്വരത്തെ വസതിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. ആശ രഘുവിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാഹിത്യകാരിയായ ആശ രഘു, കന്നഡ ടെലിവിഷൻ സീരിയലുകൾക്ക് സംഭാഷണങ്ങളും എഴുതിയിരുന്നു. ഇവർക്ക് ഒരു മകളുണ്ട്. മരണത്തിൽ കന്നഡ എഴുത്തുകാരുടെയും പ്രസാധകരുടെയും സംഘടന അനുശോചിച്ചു.
National
ബംഗുളൂരു: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഐടി ജീവനക്കാരിയായ ശർമിള(34)ആണ് മരിച്ചത്.
ബംഗളൂരു സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള വാടക വീടിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാത്രി 10:30-ഓടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുടമ വിജയേന്ദ്രൻ ഉടൻ തന്നെ പൊലിസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
അഗ്നിരക്ഷാ സേന എത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ ശർമിളയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയിൽ പുക നിറഞ്ഞതോടെ ശർമിളയ്ക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതാണ് മരണകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ശർമിള താമസിച്ചിരുന്ന ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.
ഈ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് അപകടസമയത്ത് നാട്ടിലായിരുന്നു. ഒരു വർഷം മുൻപാണ് ജോലിയുടെ ഭാഗമായി ശർമിള ബംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം നടത്തി. തിരുവനന്തപുരം മുടവൻമുഗളിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിക്കാനായി വീട്ടിലെത്തിയിരുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ്, അബ്ദുറഹ്മാൻ, സജി ചെറിയാൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, എം.പിമാരായ കെ.സുധാകരൻ, അടൂർ പ്രകാശ്, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എ.എ. റഹീം, മേയർ വി.വി. രാജേഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
വീടിനു പിൻവശത്തായി ഒരുക്കിയ ചിതയിൽ മോഹൻലാൽ തീകൊളുത്തി. ചൊവ്വാഴ്ച എറണാകുളത്തു വച്ചായിരുന്നു ശാന്തകുമാരിയമ്മയുടെ അന്ത്യം.
Kerala
മലപ്പുറം: പതിമൂന്നുകാരിയായ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്.
വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി - സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തി. ഇന്നു രാവിലെ രാഹുല്‍ ഈശ്വറിന്റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.
സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ച വീഡിയോ ചിത്രീകരി ച്ച ലാപ്ടോപ്പ് ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കണ്ടെത്താനാണു തെളിവെടുപ്പു നടത്തിയത്. തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
അതേസമയം രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായവീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.