കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനൻ കെ.സുധാകരന്റെ എടക്കാട്ടെ വീട്ടിലെത്തി പിന്തുണ അഭ്യർഥിച്ചു. ടി.ഒ. മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച കെ. സുധാകരൻ 'താൻ വാക്കു പാലിച്ചെന്ന്’പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്.
ഇതിനിടെ മാധ്യമപ്രവർത്തകരോട് നിങ്ങൾ ഫോട്ടോയെടുത്ത ശേഷം മാറുമോ അതോ ചോദ്യങ്ങളുണ്ടാകുമോ എന്നും ചോദിച്ചു. തുടർന്ന് മാധ്യമങ്ങളെ മാറ്റി നിർത്തിയാണ് കെ. സുധാകരനും ടി.ഒ. മോഹനനും സംസാരിച്ചത്. ഇന്നു നടക്കുന്ന കണ്ണൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലും മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിനും പങ്കെടുക്കും.
തളിപ്പറന്പിൽ ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും വേണ്ടിയും പ്രചാരണത്തിനിറങ്ങും.പാർട്ടി നിർദേശം അനുസരിച്ചു പ്രവർത്തിക്കുമെന്ന് നൽകിയ വാക്കാണ്, താൻ വാക്കു പാലിച്ചു എന്ന് പറഞ്ഞതിലൂടെ കെ. സുധാകരൻ വ്യക്തമാക്കിയതെന്ന് ടി.ഒ. മോഹനൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാർഥിനിർണയ വേളയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഹൈക്കമാൻഡ് തീരുമാനം വന്നതോടെ അതെല്ലാം തീർന്നു. കെ. സുധാകാരൻ കോൺഗ്രസിലെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് താൻ എന്നും മുന്നോട്ടുപോയത്. അത് ഇനിയും തുടരും. തനിക്കു വേണ്ടിയും മറ്റു സ്ഥാനാർഥികൾക്കു വേണ്ടിയും അദ്ദേഹം പ്രചാരണത്തിനിറങ്ങിക്കൊണ്ട് പാർട്ടിയെ അദ്ദേഹം തന്നെ മുന്നിൽനിന്നു നയിക്കും.
കണ്ണൂർ തന്റെ പ്രവർത്തന മേഖലയാണ്. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. പ്രചാരണമാരംഭിക്കാൻ അല്പമെങ്കിലും അത് വിജയത്തെ ബാധിക്കില്ല. കഴിഞ്ഞ പത്തു വർഷമായുള്ള പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അറുതി വരുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടോടെ ഡൽഹിയിൽനിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ. സുധാകരനെ നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് സ്വീകരിച്ചത്. മാധ്യമ പ്രവർത്തകരടക്കം സുധാകരനെ വിമാനത്താവളത്തിൽ കാത്തിരുന്നുവെങ്കിലും യാത്രാ ക്ഷീണമുണ്ടെന്നും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു സുധാകരൻ എടക്കാടെ വീട്ടിലേക്കു പോയത്.
ഇന്നലെ ടി.ഒ. മോഹനുമായി ചർച്ച നടത്തിയ ശേഷവും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
Tags : T.O. Mohanan K. Sudhakaran home Congress Kannur Kerala assembly election Niyama Sabha Election