ലക്നോ: ഉത്തർപ്രദേശിലെ ബറോലിയിൽ യുവാവിനെയും വളർത്തു നായ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈലാഷ്പുരം സ്വദേശി നിഖിൽ അറോറ (30) യാണ് മരിച്ചത്.
നിഖിൽ വളർത്തു നായക്ക് വിഷം കൊടുത്ത ശേഷം സ്വയം വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നിഖിലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുവായ ധീരജ് കുമാർ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
നിഖിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലും മാനസിക വിഷമത്തിലുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 2015 ൽ പിതാവും 2021 ൽ മാതാവും മരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വീട്ടുനൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.