District News
അടിമാലി: മലയോര ജനതയ്ക്ക് ആശ്വാസമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ കരിനിയമങ്ങള്‍ക്കും ഭൂപ്രശ്നങ്ങള്‍ക്കും അറുതിവരുത്താനുള്ള നിര്‍ണായക നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചത്.
കാലഹരണപ്പെട്ട ഭൂപതിവ് നിയമഭേദഗതി, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ ഉപാധിരഹിതമായി ക്രമവത്കരിച്ചു നല്‍കാനുള്ള ബജറ്റ് നിര്‍ദേശം ഭൂപതിവ് നിയമത്തില്‍ കാതലായ ഭേദഗതിക്ക് വഴിയൊരുക്കും.
ഏകവിള തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കുമെന്നും ഫാം ടൂറിസത്തിന് അനുമതി നല്‍കുമെന്നുമുള്ള പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും.
തൊടുപുഴയ്ക്ക്
മികച്ച പരിഗണനയെന്ന് അപു
തൊടുപുഴ: മലങ്കരയില്‍ ടൂറിസത്തിനും ഫിലിം ആൻഡ് നോളഡ്ജ് സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും തൊടുപുഴ സ്റ്റേഡിയം നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കോടി രൂപ വീതം വകയിരുത്തിയെന്ന് ചീഫ് വിപ് അപു ജോൺ ജോസഫ്.
പുറപ്പുഴ-വഴിത്തല റോഡ്, മുട്ടം ബൈപാസ്, മുതലക്കോടം ബൈപാസ്, കാരിക്കോട്-ചുങ്കം ബൈപാസ് എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഓരോ കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. കാരിക്കോട്-ചാലംകോട്-പട്ടയംകവല റോഡിന് 2.5 കോടിയും നെല്ലാപ്പാറ-മടക്കത്താനം ബൈപാസ് സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷവും അനുവദിച്ചു.
തൊടുപുഴ-കലൂര്‍ റോഡിന് നാലു കോടി, ഇറക്കുംപുഴ-പുലിമന റോഡ് സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷം, വെങ്ങല്ലൂർ-മുണ്ടന്മുടി റോഡിന് രണ്ടുകോടിയും തൊടുപുഴയാറിന് കുറുകെ ഒളമറ്റത്ത് പാലം നിര്‍മാണത്തിനും തുക അനുവദിച്ചിട്ടുണ്ട്.
വണ്ണപ്പുറം-തൊമ്മന്‍കുത്ത് റോഡ്, വെള്ളിയാമറ്റം-കുരുതിക്കളം റോഡ്, പടി. കോടിക്കുളം-കലൂര്‍ റോഡ്, കെഎസ്ആര്‍ടിസി ജംഗ്ഷന് വികസനം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ ടോക്കണ്‍ തുക നീക്കിവച്ചിട്ടുണ്ടെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു.
മലയോര ജനതയ്ക്കുള്ള സമ്മാനമെന്ന് ജോയി വെട്ടിക്കുഴി
കട്ടപ്പന: പട്ടയഭൂമിയിൽ നിലവിലുള്ള നിർമാണങ്ങൾ ഉപാധിരഹിതമായി ക്രമവത്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മലയോര ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. കർഷകതാത്പര്യം പരിഗണിച്ച് കോടതികളിലെ കേസുകൾ തീർപ്പാക്കി പട്ടയം വിതരണം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനം ഹൈറേഞ്ചിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.
ഏലം പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് അനുമതി നൽകാൻ പാടില്ലെന്ന മുൻ തീരുമാനം പുനഃപരിശോധിക്കാനുള്ള നിർദേശം കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കും.
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനവും റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുന്നതും കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
Kerala
ഇടുക്കി: മുരിക്കുംതൊട്ടിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പൂപ്പാറ സ്വദേശി അബ്ദുൽ റഹ്മാൻ (22) ആണ് മരിച്ചത്.
മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇടുക്കി മുരിക്കുംതൊട്ടി ആപ്കോസിന് സമീപം വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
രാത്രിയോടെ തലയിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് അബ്ദുൽ റഹ്മാന്റെ മരണം. ഗുരുതരമായി പരിക്കേറ്റ വിശ്വ തിലങ്കർ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബൈക്കിൽ കാർ തട്ടിയതാവാമെന്ന് യുവാക്കളുടെ മാതാപിതാക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു.
Kerala
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു. സംഭവത്തെ തുടർന്ന് വിദ്യാർഥിനിയുടെ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് സഹപാഠിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർഥിയെ ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ഇടുക്കി: സംസ്ഥാനത്ത് ഇടുക്കിയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാർഥികളായ രണ്ട് പേർക്കാണ് രോഗം പിടിപെട്ടത്.
ഒരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ട ചികിത്സ നല്കി വരുകയാണെന്നും ആരോഗ്യനില തൃപ്തമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
Kerala
ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഇന്ന് രാവിലെ യുവതിയെ ചവിട്ടിക്കൊലപ്പെടുത്തിയ കാട്ടാന വീണ്ടും ജനവാസമേഖലയിൽ. സൂര്യനെല്ലി ടൗണിനോട് ചേർന്നുള്ള സ്ഥലത്ത് ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ആർആർടി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. സൂര്യനെല്ലി സ്വദേശി മാരി(36) ആണ് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ഇവരുടെ കുട്ടിക്കും പരിക്കുണ്ട്. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
കുട്ടിയെ സ്കൂളിൽ വിടാൻ പോകുന്നതിനിടെ ഇവർ കാട്ടാനയുടെ മുന്നിൽപെട്ട് പോകുകയായിരുന്നു. മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ ആന സമീപത്തുളളത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
Kerala
കുമളി: ഇടുക്കി കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ , കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ് , അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് വിൽപന നടത്തുന്നതിനിടെ കൊല്ലംപട്ടട ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ പെരുമ്പാവൂരിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച കഞ്ചാവ് എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
ഇടുക്കി: പീരുമേട് പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒന്നു വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം കെട്ടിടം തകര്‍ന്നു വീണതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാത -183 നോട് ചേര്‍ന്നുള്ള പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്ന ആളുടെ സ്ഥലത്താണ് കെട്ടിട നിര്‍മാണം നടന്നിരുന്നത്. കെട്ടിടത്തിന്റെ അഞ്ചു നിലകളും പില്ലറില്‍ ആണ് നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിട നിര്‍മാണത്തില്‍ ഉണ്ടായ അശാസ്ത്രീയതയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് നിഗമനം.
കൊട്ടാരക്കര - ഡിണ്ടുഗല്‍ ദേശീയപാതയില്‍ പാമ്പനാർ ടൗണില്‍ തിരുഹൃദയ ദേവാലയത്തിന് എതിര്‍വശത്താണ് നിര്‍മാണം നടന്നിരുന്നത്. റോഡിന്റെ ഒരു വശത്ത് താഴ്ചയില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചു വന്നിരുന്നത്. റോഡില്‍ നിന്നു വിട്ടു നിര്മിച്ചതിനാല് ഇതിന്റെ മുന്‍വശത്ത് മണ്ണിട്ട് നികത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം കെട്ടിടം ഇടിയാന്‍ കാരണമെന്നും നിഗമനം ഉണ്ട്.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപം ആളുകള്‍ താമസിക്കുന്ന മറ്റ് വീടുകളുമുണ്ട്. ഈ ഭാഗത്തേക്ക് കെട്ടിടം പതിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് മുന്‍പു തന്നെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്ത കരാറുകാരന് കെട്ടിട നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Kerala
ഇടുക്കി: ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്. സംഭവത്തിൽ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.
Kerala
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മദ്യലഹരിയിൽ വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പുനലൂർ വെഞ്ചേമ്പ് പുത്തൻവീട്ടിൽ ശാന്തൻ (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമ്പം പള്ളിവാസൽ രമേശ് പാണ്ഡ്യൻ (44) ആണ് പിടിയിലായത്.
ആക്രി വിൽപന നടത്തിയിരുന്നവരാണ് ഇരുവരും. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രശാന്തനെ രമേശ് പാണ്ഡ്യൻ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ വ്യാപാരികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Kerala
ഇടുക്കി: ഇടുക്കിയിൽ കെഎസ്ആർടിസി ബസിലേക്ക് പാറ അടർന്നുവീണ് യാത്രക്കാരന് പരിക്ക്. പെരുവന്താനം നാൽപതാം മൈലിൽ ഇന്ന് രാവിലെ 4.45ഓടെ ആയിരുന്നു അപകടം. പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്.
അപകടസമയം രാജു ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. കൂറ്റൻ പാറ അടർന്ന് കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് പതിക്കുകയായിരുന്നു. കുമളി വഴി കോട്ടയത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
Kerala
ഇടുക്കി: ഉപ്പുതറ ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വളകോട് ചോക്കാട്ട് ഷേര്‍ലി ജോണിനാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 8.30 ഓടെ ഉപ്പുതറ ടൗണിലായിരുന്നു അപകടം. വളകോട് ഭാഗത്ത് നിന്നു വന്ന കാർ ഫെഡറല്‍ ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിലും സമീപത്തെ കടയില്‍ നിന്നും ഇറങ്ങിവന്ന ഷേര്ലിയെയും ഇടിക്കുകയായിരുന്നു. വീട്ടമ്മയെയും സ്കൂട്ടറിനെയും 20 മീറ്ററോളം നിരക്കികൊണ്ടു പോയി സമീപത്തെ കെട്ടിടത്തിന്റെ ഭിത്തിയിലിടിച്ചാണ് വാഹനം നിന്നത്.
ഇലക്ട്രിക് സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ചക്കുപള്ളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ കാര്‍. ഇവിടെ പാര്‍ക്കു ചെയ്തിരുന്ന സ്കൂട്ടറും കാര്‍ ഇടിച്ചു തകര്‍ന്നു.
ഫെഡറല്‍ ബാങ്കിനു സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം കൂടുംബ വീട്ടിലേക്കു പോകാന്‍ നില്‍ക്കുകയായിരുന്നു ഷേര്‍ലി. വളകോട്ടിലെ ഏലത്തോട്ടത്തില്‍ പോയി മടങ്ങിവരികയായിരുന്നു കാറുടമ. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. കാര്‍ ഉപ്പുതറ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
ഇടുക്കി: ഇടുക്കി ചിന്നക്കനാലിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് വിരുദനഗർ സ്വദേശി സ്റ്റെല്ല മേരി ആണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
27 അംഗ സംഘമെത്തിയ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ആറുപേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ബുധനാഴ്ച മൂന്നാറിലെത്തിയ സംഘം ഇന്ന് മടങ്ങിപ്പോകും വഴിയാണ് പെരിയകനാൽ വളവിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായ ഉടൻ നാട്ടുകാരും സമീപത്തുള്ള ജീപ്പ് ഡ്രൈവർമാരും ചേർന്ന് പരിക്കേറ്റവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു.
Kerala
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിക്കെതിരെ നടപടിയുമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് നടപടി.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസിനും നിരക്കാത്ത രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യത്തോടെ പ്രകടനം നടത്തിയതിലാണ് നടപടി.
വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു തൊടുപുഴയിൽ പ്രകടനം നടന്നത്. വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായർക്കുമെതിരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തിയത്. സംഭവം വിവാദമായതോടെയാണ് നടപടി.
Kerala
ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴ കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി തുടങ്ങി. സുപ്രീംകോടതിയുടെയും ഹൈക്കോടതി ഉത്തരവിനെയും തുടര്‍ന്നാണ് നടപടി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്.
ഇതില്‍ 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു നീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തു വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
2024ല്‍ മൂന്ന് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഉടമകള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയിരുന്നു. ഏറ്റെടുത്ത കെട്ടിടങ്ങളില്‍ കഴിഞ്ഞിരുന്ന 29 കുടുംബങ്ങളോടു കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ്. ഇത് അവഗണിച്ചതിനെത്തുടർന്ന് 24 മണിക്കൂറില്‍ ഒഴിയണമെന്ന് കാണിച്ചു കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്കി.
ഇതും അവഗണിച്ചതോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചത്. റവന്യു അധികൃതരുടെ വന്‍ സംഘത്തിനു പുറമെ സായുധ പോലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
Kerala
ഇടുക്കി: കൈപ്പത്തിയെന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന എം.എം.മണിയുടെ പരാമർശത്തിന് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി റോയ് കെ.പൗലോസ്. മണിയുടെ കുടുംബത്തിൽ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്കാണ് വോട്ട് ചെയ്തത്.
കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ല. ഒരു മുതിർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് മണിയുടേതെന്നും റോയ് കെ. പൗലോസ് പറഞ്ഞു. ഇത്തരം പ്രസ്താവനകളാണ് എൽഡിഎഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണം. ബിജെപിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ.
ഇടുക്കി ജില്ല യുഡിഎഫ് തൂത്തുവാരും. നൂറുശതമാനം വിജയ പ്രതീക്ഷയുള്ളതുകൊണ്ടാണ് പ്രചാരണ വാഹനം തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൊടുപുഴ: ഇടുക്കിയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണ്‍ പാമ്പ് കടിയേറ്റത്. അജയ്ക്ക് രാവിലെ 11 ഓടെയാണ് പാമ്പ് കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന് ഇനത്തില്‍പ്പെട്ട പാമ്പാണെന്നാണ് നിഗമനം.
രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് സിപിഎം നേതാവ് എം.എം. മണി. മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ നിരവധി ആളുകൾ അവകാശവാദം ഉന്നയിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എം.മണി പരിഹാസവുമായി രംഗത്തെത്തിയത്. യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര ബഞ്ചാക്കാൻ ആലോചനയുണ്ടെന്നാണ് എം.എം. മണി ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് പരിഹാസം ഉയർത്തിയത്.
സംസ്ഥാനത്ത് യുഡിഎഫിന് അധികാരം കിട്ടില്ലെന്നും മണി പോസ്റ്റിൽ പരോക്ഷമായി ആരോപിക്കുന്നുണ്ട്. മെയ് നാലു വരെ യുഡിഎഫിൽ കലഹം ഒഴിവാക്കാൻ ധാരണയെന്ന് കുറിച്ച മണി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ലീഗ് കൊണ്ടുപോകാതെ ശ്രദ്ധിക്കാനും പറഞ്ഞു.
Kerala
ഇടുക്കി: ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. കരിമണ്ണൂർ പെരിങ്ങാശേരി സ്വദേശി ഈന്തുങ്കൽ രാജു (58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അനുജൻ ബിജു(53) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ ബിജു ജ്യേഷ്ഠൻ രാജുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.
Kerala
ഇടുക്കി: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രാമക്കൽമേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 ഓടെയാണ് അപകടം.
രാമക്കൽമേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്നും വരികയായിരുന്ന ജയലാലിന്റെ ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉടൻ തന്നെ ജയലാലിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. നില ഗുരുതരമായതിനാൽ പിന്നാലെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴി മധ്യേ ജയലാലിന്റെ മരണം സംഭവിച്ചു.
Kerala
ഇടുക്കി: നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65) ചെമ്മഞ്ചിയിൽ നിക്കു (ആറ് മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെനില അതീവ ഗുരുതരമാണ്. നാരകക്കാനം സെന്റ് തോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. 50 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. ഡബിൾ കട്ടിംഗിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയ ആളുകൾ വിവാഹശേഷം സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ സെന്റ് തോമസ് മൗണ്ട് സന്ദർശിച്ചിട്ട് തിരികെ ഇറങ്ങിവരുന്ന വഴിക്ക് നിയന്ത്രണംവിട്ടാണ് ജീപ്പ് മറിഞ്ഞത്. കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.
പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഡബിൾ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
ഇടുക്കി: മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന ഇരട്ടയാറിൽ നടന്ന സംഭവത്തിൽ ഇരട്ടയാർ വയലുങ്കൽ സ്വദേശി രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ രാഹുലും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചിരുന്നു.
ഇവിടെ വെച്ചുണ്ടായ വാക്കു തർക്കം സംഘർഷമായി. തുടർന്ന് രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു. അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന രാഹുലിനെ പോലീസ് കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
ഇടുക്കി: ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനറെ തട്ടിക്കൊണ്ടുപോയതായി പരാതി. മുരിക്കാശേരി രാജഗിരിയിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ഞായറാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം.
ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ ജയചന്ദ്രനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ജയചന്ദ്രൻ സുഹൃത്തുക്കൾക്കൊപ്പം മുരിക്കാശേരി രാജഗിരിയിൽ താമസിച്ചുവരികയായിരുന്നു.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം മുരിക്കാശേരിയിൽ നിന്ന് മടങ്ങുംവഴിയാണ് ഇന്നോവയിൽ എത്തിയ അജ്ഞാതർ ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്നവരാണ് പോലീസിൽ പരാതി നൽകിയത്.
District News
തൊടുപുഴ: വോട്ടെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും പോളിംഗ് വിലയിരുത്തുകയാണ് മുന്നണികൾ. ജില്ലയിലെ ഉയർന്ന പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമെന്ന് എല്ലാവരും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.
അഞ്ച് മണ്ഡലങ്ങളിലും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും നാല് എണ്ണത്തിലാണ് യുഡിഎഫിന് പ്രതീക്ഷ.
സിറ്റിംഗ് മണ്ഡലങ്ങളിൽ മൂന്നിടത്ത് ജയം ആവർത്തിക്കുമെന്ന് പറയുന്നു ഇടത് മുന്നണി. തങ്ങള്‍ പിടിക്കുന്ന വോട്ടുകള്‍ ജനവിധി നിര്‍ണയിക്കുമെന്ന് എന്‍ഡിഎയും അവകാശപ്പെടുന്നു.
തൊടുപുഴ
തൊടുപുഴയിൽ വിജയത്തിൽ കുറഞ്ഞൊന്നും യുഡിഎഫ് ചിന്തിക്കുന്നില്ല. അപു ജോൺ ജോസഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു.
യുഡിഎഫിലെ അനൈക്യം ഗുണകരമാകുമെന്ന വിലയിരുത്തലാണ് ഇടത് ക്യാമ്പിന്.
ദേവികുളം
ജില്ലയിൽ ശക്തമായ ത്രികോണ പോരാട്ടം നടന്ന ഏക മണ്ഡലമാണ് ദേവികുളം. എ. രാജയിലൂടെ മണ്ഡലം നിലനിർത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നുണ്ട്. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ എസ്. രാജേന്ദ്രന്റെ സ്ഥാനാർഥിത്വമാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.
പീരുമേട്
ഇക്കുറി പരീമേട് തിരിച്ചുപിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പ് പുലർത്തുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടമായ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖം കെ.സലിംകുമാറിലൂടെ മണ്ഡലം നിലനിർത്തുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു.
ഉടുമ്പന്‍ചോല
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ഉടുമ്പന്‍ചോലയിലെ റിക്കാര്‍ഡ് പോളിംഗ് നടന്നതാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. മണ്ഡലത്തിലെ പത്തിൽ ഏഴ് പഞ്ചായത്തുകളിലും സേനാപതി വേണു ലീഡ് ചെയ്യുമെന്നാണ് യുഡിഎഫ് കണക്ക്. എം.എം. മണി കഴിഞ്ഞ തവണ നേടിയ മികച്ച ഭൂരിപക്ഷം നിലനിർത്തുമെന്ന് എൽഡിഎഫ് ഉറപ്പിച്ചു പറയുന്നു. ശക്തമായ തിക്രോണ മത്സരം സൃഷ്ടിക്കാനായെന്ന് എൻഡിഎ നേതൃത്വവും വിലയിരുത്തുന്നു.
ഇടുക്കി
റോഷി അഗസ്റ്റിൻ ഇടതിനായി ഇടുക്കി നിലനിർത്തുമെന്നാണ് എൽഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇക്കുറി റോഷിയെ വീഴ്ത്തുമെന്ന് യുഡിഎഫ് ക്യാമ്പും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അഞ്ചക്ക ഭൂരിപക്ഷം നേടുമെന്നും നേതൃത്വം അവകാശപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എൻഡിഎ സ്ഥാനാർഥി പ്രതീഷ് പ്രഭയുടെ പ്രകടനവും ഇടുക്കിയിൽ നിർണായകമാകും.
Kerala
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്ത് രംഗം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. വോട്ടെടുപ്പിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ സമയം നഷ്ടപ്പെടുത്താതെ ഒരു തവണയെങ്കിലും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്താനുള്ള ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ഥികള്‍. തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ അഞ്ചുനിയോജകമണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മാത്രം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ മറ്റ് നാലു മണ്ഡലങ്ങളിലും എല്‍ഡിഎഫിനായിരുന്നു വിജയം.
എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ മിന്നുന്ന വിജയവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ചപ്രകടനവുമാണ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്. 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 14ലും യുഡിഎഫ് വിജയിച്ചപ്പോള്‍ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിലും 52 ഗ്രാമ പഞ്ചായത്തുകളില്‍ 36ലും യുഡിഎഫിനായിരുന്നു ഭരണം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും ജില്ല സാക്ഷ്യം വഹിച്ചു. ആറു പതിറ്റാണ്ട് തെരഞ്ഞെടുപ്പില്‍ സജീവമായിരുന്ന കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ഇത്തവണ മത്സരരംഗത്തുനിന്നു പിന്മാറി മകന് അപു ജോണ്‍ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതും സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേക്കേറി ദേവികുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായതും, അഞ്ചു പതിറ്റാണ്ടിനുശേഷം ഇടുക്കിമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതും, മുന്‍ മന്ത്രി എം.എം. മണി ഇത്തവണ മത്സരത്തിനില്ലാത്തതുമെല്ലാം രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്ത വിഷയങ്ങളായിരുന്നു.
വന്യമൃഗശല്യം, ഭൂപ്രശ്നങ്ങള്‍, നിര്‍മാണ നിരോധനം, ദേശീയപാത നിര്‍മാണതടസം എന്നിവയെല്ലാം അവതരിപ്പിച്ചാണ് യുഡിഎഫിന്റെ പ്രചാരണം മുന്നോട്ടു പോകുന്നത്. എല്‍ഡിഎഫാകട്ടെ സര്‍ക്കാര്‍ ഓരോ മണ്ഡലത്തിലും നടത്തിയ വികസനനേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയാണ്. മണ്‍സൂണ്‍ കാലയളവില്‍ ജില്ലയിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികളും തോട്ടം മേഖലയിലെയും ആദിവാസി ഉന്നതികളിലെയും പിന്നാക്കാവസ്ഥയും ഇവിടത്തെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.
◄തൊടുപുഴ►
കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫാണ് ഇത്തവണ തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ യുഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണിത്. പി.ജെ. ജോസഫ് എല്‍ഡിഎഫ് പക്ഷത്തായിരുന്ന രണ്ടു തവണ മണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്നെങ്കിലും അദ്ദേഹം യുഡിഎഫിലെത്തിയതോടെ ഏകപക്ഷീയവിജയമാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ഉണ്ടായത്. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷമായി മണ്ഡലത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സിറിയക് ചാഴികാടന്റെ പ്രചാരണം മുന്നേറുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് വോട്ട് തേടുന്നത്
◄ഇടുക്കി►
ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലമാണിത്. ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി ഇടുക്കി മാറിക്കഴിഞ്ഞു. കുടിയേറ്റ കര്‍ഷകര്‍ വിധി നിര്‍ണയിക്കുന്ന ഇവിടെ മന്ത്രി റോഷി അഗസ്റ്റിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും കളത്തിലിറങ്ങുമ്പോള്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വസത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തി മന്ത്രിസഭയിലെത്തിയ റോഷിക്ക് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് പ്രധാന തുറുപ്പുചീട്ട്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിക്ക് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങള്‍ വോട്ടായി മാറുമെന്നും ഇതു വിജയം സമ്മാനിക്കുമെന്നുമാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച ഇവിടെ ഇത്തവണ സീറ്റ് കോണ്‍ഗ്രസിനു വിട്ടുനല്‍കിയതോടെ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി വൈസ് പ്രസിഡന്റുമായ റോയി കെ. പൗലോസിനെ കളത്തിലിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. മണ്ഡലത്തിന്റെ വികസനം വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങിയെന്നും പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പായില്ലെന്നുമാണ് യുഡിഎഫിന്റെ മുഖ്യപ്രചാരണം. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രതീഷ് പ്രഭയും മല്‍സരരംഗത്തുണ്ട്.
◄ഉടുമ്പന്‍ചോല►
മുന്‍ മന്ത്രി എം.എം. മണിയുടെ തട്ടകമെന്ന ഖ്യാതിയാണ് ഉടുമ്പന്ചോലയ്ക്കുള്ളത്. 2001 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിക്കുന്ന മണ്ഡലമാണിത്. തോട്ടം തൊഴിലാളികളും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന പ്രദേശമാണിവിടം. യുഡിഎഫ് സ്ഥാനാര്‍ഥിയായി സേനാപതി വേണുവും എല്‍ഡിഎഫിനുവേണ്ടി നേരത്തേ മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.കെ. ജയചന്ദ്രനും എന്‍ഡിഎയ്ക്കുവേണ്ടി സംഗീത വിശ്വനാഥനുമാണ് മത്സര രംഗത്തുള്ളത്.
എല്‍ഡിഎഫിന് ഉറപ്പെന്നു കരുതിയ മണ്ഡലങ്ങളിലൊന്നായിരുന്നു ഉടുമ്പന്‍ചോല. എന്നാല്‍, എം.എം. മണി ഇത്തവണ മത്സരരംഗത്തില്ലാതെ
വന്നതോടെ ഇവിടെ മല്‍സരം കടുത്തതായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് 197വോട്ടുകള്‍ മാത്രമാണ് ലീഡ് നേടാനായതെന്നതും യുഡിഎഫിന് പ്രതീക്ഷ നല്കുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനമാണ് എല്‍ഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയമെങ്കില്‍ ഭൂ പ്രശ്നങ്ങളും വന്യമൃഗശല്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. മത്സരം അവസാന ലാപ്പിലേക്ക് എത്തിയതോടെ കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലും വിജയിച്ച എല്‍ഡിഎഫിനെ ഇത്തവണ തറപറ്റിച്ച് മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയോടെയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനം.
◄പീരുമേട്►
തോട്ടം തൊഴിലാളികള്‍ വിധിയെഴുതുന്ന മണ്ഡലമാണിത്. തമിഴ് വംശജര്‍ കൂടുതലുള്ള ഇവിടെ തോട്ടം മേഖലയെ ചുറ്റിപ്പറ്റിയാണ് എല്ലായ്പോഴും പ്രചാരണം മുന്നേറുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് തന്നെയാണ് ഇത്തവണയും യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. ഇടതു-വലതുമുന്നണികള്‍ക്ക് ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനൊപ്പമായിരുന്നു ഈ മണ്ഡലം.
2016ല്‍ ഇ.എസ്. ബിജിമോള്‍ 334 വോട്ടുകള്‍ക്കാണ് സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ മണ്ഡലം ഇത്തവണ എങ്ങനെയും വരുതിയിലാക്കാനാണ് യുഡിഎഫ് ശ്രമം. സിറ്റിംഗ് എംഎല്‍എയായിരുന്ന വാഴൂര്‍ സോമന്റെ വിയോഗത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറാണ് എല്‍ഡിഎഫിനായി ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. തൊഴിലാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ജില്ലയില്‍ സിപിഐയുടെ ഏക മണ്ഡലം നിലനിര്‍ത്തണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് പ്രചാരണം നടത്തിവരുന്നത്. എന്‍ഡഎ സ്ഥാനാര്‍ഥി രതീഷ് വരകുകാലയും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
◄ദേവികുളം►
രാജാമാരുടെ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന്റെ ചൂട് എല്ലാ സീമയും അതിലംഘിച്ചാണ് മുന്നേറുന്നത്. ജില്ലയിലെ ഏക സംവരണ മണ്ഡലമായ ഇവിടെ യുവരക്തങ്ങള്‍ തമ്മിലാണ് പോരാട്ടം. എല്‍ഡിഎഫിനായി സിറ്റിംഗ് എംഎല്‍എ എ. രാജയും യുഡിഎഫിനായി എഫ്. രാജയും മത്സരിക്കുമ്പോള്‍ എന്‍ഡിഎയ്ക്കുവേണ്ടി മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനാണ് രംഗത്തുള്ളത്. തമിഴ് വംശജരായ തോട്ടംതൊഴിലാളികള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്.
രാജ്യത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടി സ്ഥിതിചെയ്യുന്നതും ഈ മണ്ഡലത്തിലാണ്. തമിഴ് സ്വാധീനം മുന്‍നിര്‍ത്തി എഐഎഡിഎംകെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ എന്‍ഡിഎ ഘടകക്ഷിയായതോടെ ഇത്തവണ മത്സരരംഗത്തില്ല. മൂന്നു തവണ ഇവിടെ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച എസ്. രാജേന്ദ്രന്റെ മുന്നണിമാറ്റമാണ് ഇവിടെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അവസാനഘട്ടത്തിലേക്ക് എത്തിയതോടെ മൂന്നുമുന്നണികളും പ്രചാരണം കടുപ്പിക്കുകയാണ്.
Kerala
ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയ ഗായകസംഘമാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Kerala
ഇടുക്കി: ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു കയ്യേറ്റം ചെയ്തു. ശശി തരൂരിന് ഒപ്പം സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ പ്രവർത്തകനെ തള്ളി മാറ്റുകയായിരുന്നു.
കുമളിയിൽ നടന്ന പരിപാടിയിലാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഭിന്നശേഷിക്കാരനായ യുവാവിനെ കയ്യേറ്റം ചെയ്തത്. കുമളി പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയ തരൂരിന് ഒപ്പം നിന്ന് സെൽഫിയെടുക്കാന്‍ ശ്രമിച്ചതിനാണ് പാർട്ടി പ്രവർത്തകൻ കയ്യേറ്റത്തിന് ഇരയായത്.
കോൺഗ്രസിന്റെ മുൻ വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ മഹേഷ് എന്നയാളുടെ നേർക്കാണ് ഡിസിസി പ്രസിഡന്റിന്റെ കയ്യേറ്റം.
Kerala
ഇടുക്കി: ഇടുക്കി നെല്ലാപ്പാറ കുരിശുപള്ളി വളവിൽ കാറും ഇതര സംസ്ഥാന ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപടകത്തിൽ ഇരുവാഹനങ്ങളും 70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കാറിൽ കോട്ടയം എംജി യൂണിവേഴ്സിറ്റിയിലെ ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഭിന്നത. ഇടുക്കി സീറ്റ് വീട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഇതേ തുടർന്ന് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഇടുക്കിയിൽ യോഗം ചേരുന്നതായാണ് പുറത്തുവരുന്ന വിവരം.
ഉന്നതാധികാര സമിതി അംഗം തോമസ് പെരുമനയുടെ നേതൃത്വത്തിൽ ആണ് യോഗം. ഇടുക്കി സീറ്റ് വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നാണ് കേരള കോൺഗ്രസ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതുകൂടാതെ സീറ്റ് വിട്ടുകൊടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇടുക്കി സീറ്റ് ഇത്തവണ വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് നേതാക്കൾ ഉൾപ്പെടെ 10 പേർ പി.ജെ.ജോസഫിനെ കാണുമെന്നാണ് വിവരം. സീറ്റ് ഏറ്റെടുക്കണമെന്ന യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പ്രസ്താവനയോടും കേരള കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു.
വിജയ സാധ്യതയില്ലെങ്കിലും ഇടുക്കിയിൽ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇടുക്കിയിൽ രണ്ട് സീറ്റുകളിലാണ് കാലങ്ങളായി കേരള കോൺഗ്രസ് മത്സരിക്കുന്നത്. ഇടുക്കിയും തൊടുപുഴയുമാണ് കേരള കോൺഗ്രസ് കാലങ്ങളായി മത്സരിച്ചിരുന്ന സീറ്റുകൾ.
Kerala
ഇടുക്കി: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ പ്രതികരണവുമായി എം.എം.മണി എംഎല്‍എ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണി രോഷം പരസ്യമായി പ്രകടിപ്പിച്ചത്.
മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ ചൊടിപ്പിച്ചത്. മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്. ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്നും മണി ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
തന്റെ ഭാഷയിൽ പലതും പറഞ്ഞുപോകുമെന്നും ഒരു പൊതുപരിപാടിയായതിനാലാണ് കടുപ്പിക്കാത്തതെന്നും മണി കൂട്ടിച്ചേർത്തു. മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം നൽകി.
എം.എം. മണിയുടെ വിമർശനത്തെ കൈയടിച്ചാണ് സദസ് സ്വീകരിച്ചത്. തുടർന്ന് അഭിവാദ്യ പ്രസംഗം നടത്തിയതായി അറിയിക്കുന്നുവെന്ന് വ്യക്തമാക്കി പ്രസംഗിക്കാതെ അദ്ദേഹം വേദിയും വിട്ടു.
Kerala
കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി. മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ പട്ടയവിതരണം ചെയ്തുവെന്നും ഇടക്കാല ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
പട്ടയവിതരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇനി ഒരു ഉത്തരവുണ്ടാകും വരെ പട്ടയവിതരണം പാടില്ലെന്നും കോടതി ഉത്തരവിട്ടു.
Kerala
ഇടുക്കി: മന്ത്രി വീണാ ജോർജിനെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ നടത്തിയ യോഗത്തിൽ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് വേണം വരാനെന്ന് സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബു പറഞ്ഞു.
ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഎം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. വായിൽ കോലിട്ട് കിള്ളിയാൽ നെഞ്ചത്ത് പൊങ്കാലയിടുമെന്നും കുമളിയിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സാബു പറഞ്ഞു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മന്ത്രി വീണാ ജോർജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് പരിക്കേറ്റത്.
Kerala
ചെറുതോണി: പെരിയാറിൽ നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി. തടിയമ്പാടിന് സമീപം പെരിയാറിലാണ് നാടിനെ ആശങ്കയിലാക്കിയ സംഭവം. മത്സ്യബന്ധനത്തിനായി വിരിച്ച വലയിലാണ് പെരുമ്പാമ്പുകളെ ചത്തനിലയിൽ കണ്ടെത്തിയത്.
ഇതിൽ രണ്ടു പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നനിലയിലായിരുന്നു. സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർധിച്ചിട്ടുണ്ട്. വിഷാംശം കലർന്ന ജലമോ മലിനീകരണമോ ആയിരിക്കാം പെരുമ്പാമ്പുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മീനുകളും ചത്ത് പൊങ്ങിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയോ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവമറിഞ്ഞ് ഇടുക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പാമ്പുകളുടെ പോസ്റ്റ്മോർട്ടം നടത്തിയാലേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണവും കണ്ടെത്തുന്നതിനു വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പെരിയാറിലെ ഈ അസാധാരണ സംഭവം പരിസ്ഥിതി സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ആശങ്കകൾക്കും ഇടയാക്കിയിരിക്കുകയാണ്.
Kerala
ഇടുക്കി: ഇടുക്കിയിൽ പെട്രോളൊഴിച്ച് വീടിന് തീവച്ച് അഞ്ചംഗ കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. അയ്യപ്പൻകോവിൽ ഇടപ്പൂക്കുളം കൊച്ചുപുരയ്ക്കൽ കെ. യു. ബെന്നിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ ബെന്നിയുടെ സഹോദരൻ ജോസ് ഉലഹന്നാൻ (69) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 2.45ഓടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്.
സംഭവം ദിവസം ബെന്നിയുടെ വീടിന്റെ പിന്നിലെ മൺതിട്ട ചാടി കടന്നെത്തിയ ജോസ് ഫ്യൂസ് ഊരിമാറ്റി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് ചാക്കിൽ പ്ലാസ്റ്റിക് കുപ്പികൾ നിറച്ചശേഷം വീടിന്റെ മുൻവശത്തെയും പുറകിലത്തെയും വാതിൽക്കൽ വച്ചു.
മുൻവശത്തെ വാതിൽക്കൽ വച്ച ചാക്കിന് തീയിട്ടപ്പോൾ പെട്രോൾ വീണ പ്ലാസ്റ്റിക് കുപ്പി വലിയ ശബ്ദത്തിൽ പൊട്ടി. ഇതുകേട്ട് ഉണർന്ന കുടുംബം പിൻവാതിലിലൂടെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ ഉണർന്നതിനാൽ മറ്റിടങ്ങളിൽ തീയിടാതെ ജോസ് ഓടി രക്ഷപെട്ടു.
സംഭവത്തെ തുടർന്ന് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതോടെ ജോസ് വീട്ടിൽ നിന്ന് മുങ്ങി. ഇത് സംശയത്തിനിടയാക്കി. ഞായറാഴ്ച രാത്രി മേരികുളത്ത് ബസിറങ്ങിയ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
താൻ കന്യാകുമാരിക്ക് പോയെന്നാണ് ജോസ് പോലീസിനോട് ആദ്യം പറഞ്ഞത്. കസ്റ്റഡിയിൽ എടുത്ത് താമസിയാതെ ജോസ് കുറ്റം സമ്മതിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ കാലത്ത് ആശ്വാസമായി മഴ. വിവിധ ജില്ലകളിൽ ഇന്നും മഴയുണ്ടാകും. മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശനിയാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായിരുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Leader Page
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണ്. ആര്‍ച്ച് ഡാം ഉള്‍പ്പെടെ നിരവധി അണക്കെട്ടുകള്‍, സഞ്ചാരികളുടെ മനം കവരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മണ്ഡലമാണിത്.
മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കാഹളമുയരുമ്പോള്‍ ഇടുക്കി ജില്ല ഇടത്തേക്കോ വലത്തേക്കോ എന്ന കാര്യം പ്രവചനാതീതമായി മാറുകയാണ്. മലയോര ജില്ലയായ ഇവിടുത്തെ അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു വിജയം. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് വ്യക്തമായ മേല്‍ക്കോയ്മ. നിയമസഭയിലേക്കാകുമ്പോൾ ചിത്രം വ്യത്യസ്തമാണ്. അഞ്ചിടത്തും മത്സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂ വിഷയങ്ങള്‍, പട്ടയപ്രശ്നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണനിരോധനം ഉള്‍പ്പെടെയുള്ളവയാണ് യുഡിഎഫിന്റെ പ്രചാരണായുധങ്ങള്‍. അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലും.
മന്ത്രി റോഷി അഗസ്റ്റിന്, മുന്‍ മന്ത്രിമാരായ പി.ജെ. ജോസഫ്, എം.എം. മണി എന്നീ പ്രമുഖരുടെ മണ്ഡലങ്ങളുള്ളതിനാൽ ഏറെ ശ്രദ്ധേയമാകും പോരാട്ടം. പി.ജെ. ജോസഫ് തൊടുപുഴയില്‍നിന്നും മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍നിന്നും ജനവിധി തേടുമെന്ന കാര്യം ഉറപ്പാണ്. ഉടുമ്പന്‍ചോലയില്‍ എം.എം.മണി മത്സരിക്കുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലായിരുന്ന 2016ല്‍ ഇടുക്കിയും തൊടുപുഴയും യുഡിഎഫിനൊപ്പം നിന്നെങ്കില്‍ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. ഭരണവിരുദ്ധ വികാരം എല്ലാ മണ്ഡലത്തിലും ഇത്തവണ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. നിലവിലുള്ളതിനു പുറമെ തൊടുപുഴകൂടി പിടിച്ചെടുക്കാനുള്ള തന്ത്രമാണ് എല്‍ഡിഎഫ് നോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ്-മൂന്ന്, കേരള കോണ്‍ഗ്രസ്-രണ്ട്, എല്‍ഡിഎഫില്‍ സിപിഎം-രണ്ട്, കേരള കോണ്‍ഗ്രസ് എം-രണ്ട്, സിപിഐ-ഒന്ന് എന്നിങ്ങനെയായിരുന്നു മത്സരിച്ചത്.
തൊടുപുഴയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ യുഡിഎഫ്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും 2006ലും മാത്രമാണ് തൊടുപുഴ നിയോജകമണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമുള്ളത്. മറ്റു തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനായിരുന്നു തിളക്കമാര്‍ന്ന വിജയം. പി.ജെ. ജോസഫ് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയതോടെ ഈ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയായി മാറി. ജോസഫ് വിഭാഗം യുഡിഎഫിലെത്തിയ 2011ല്‍ പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം 22,868 വോട്ടായിരുന്നു. 2016-ല്‍ 45,823 വോട്ടുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. കോവിഡ് ഭീഷണി നിലനിന്ന 2021ല്‍ ഭൂരിപക്ഷം നേര്‍പകുതിയായെങ്കിലും പി.ജെ. ജോസഫ് വീണ്ടും മിന്നുന്ന വിജയവുമായി നിയമസഭയിലെത്തി. നിരവധി ബൈപാസുകൾ ഉള്‍പ്പെടെ തുറന്ന് വികസനരംഗത്ത് തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ ജനപ്രതിനിധിയെന്ന ഖ്യാതിയാണ് പിജെയുടെ വിജയരഹസ്യം.
കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തില്‍ വികസനമുരടിപ്പാണെന്നു ചൂണ്ടിക്കാട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരുകൈ പയറ്റാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, എന്‍ഡിഎ ആകട്ടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയിലും മണ്ഡലപരിധിയിലുള്ള രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലും 12 പഞ്ചായത്തുകളില്‍ 10 ഇടങ്ങളിലും യുഡിഎഫിനായിരുന്നു വിജയം.
ജില്ലാ ആസ്ഥാനം ആരു പിടിക്കും?
ജില്ലാ ആസ്ഥാനവും മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകവുമായ ഇടുക്കിയില്‍ ഇത്തവണ ശക്തമായ പോരാട്ടമാവും. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് പാളയത്തിലെത്തിയശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്ന ഇടുക്കിയില്‍ കുത്തക തകര്‍ത്ത് റോഷി വിജയിച്ചുകയറുകയായിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള അടുപ്പവും മന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുക. മികച്ച സ്ഥാനാര്‍ഥി വന്നാൽ ജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂ ചട്ടഭേദഗതി അനുകൂലമാകുമെന്ന് എല്‍ഡിഎഫ് കരുതുന്പോൾ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കണമെന്ന നിര്‍ദേശത്തിനെതിരേ യുഡിഎഫ് വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും യുഡിഎഫിനൊപ്പമായിരുന്നു. ഇതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.
തോട്ടം മേഖലയുടെ മനസ്
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പീരുമേട്. പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങള്‍. തോട്ടം തൊഴിലാളികളും കര്‍ഷകരുമാണ് കൂടുതൽ. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഏറ്റവും കുറഞ്ഞ വോട്ടിന് യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലം. 2016ല്‍ 314 വോട്ടുകള്‍ക്കും 2021ല്‍ 1,835 വോട്ടുകള്‍ക്കുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. എംഎൽഎ ആയിരുന്ന സിപിഐയിലെ വാഴൂര്‍ സോമന്റെ വിയോഗത്തോടെ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്നതിൽ ചിത്രം തെളിഞ്ഞിട്ടില്ല. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിന്റെ പേരാണ് നിലവില്‍ ഉയര്‍ന്നുവരുന്നത്. വാഴൂര്‍ സോമന് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാകും എല്‍ഡിഎഫിന്റെ പ്രചാരണം. അതേസമയം, ഇനിയും അടഞ്ഞുകിടക്കുന്ന തോട്ടങ്ങളും തൊഴിലാളികളുടെ ദുരിതവുമെല്ലാം അക്കമിട്ട് നിരത്തിയാകും യുഡിഎഫ് ജനങ്ങളെ സമീപിക്കുക. മണ്ഡലത്തിലെ സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന ചക്കുപള്ളം, ആനവിലാസം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ പട്ടയപ്രശ്നങ്ങളും ഏലം കുത്തകപ്പാട്ടം പുതുക്കിനല്‍കല്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, വണ്ടിപ്പെരിയാര്‍ മേഖലയിലെ വന്യമൃഗശല്യം, സത്രം എയര്‍സ്ട്രിപ്പ് ഉള്‍പ്പെടുന്ന പ്രദേശം റിസര്‍വ് വനഭൂമിയാക്കല് തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. എന്‍ഡിഎ കാര്യമായ സ്വാധീനം ഇവിടെയില്ലെങ്കിലും ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഉടുമ്പന്‍ചോലയില്‍ പോര് കടുക്കും
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിയുടെ സാന്നിധ്യമാണ് വീറും വാശിയും കൂട്ടുന്നത്. കര്‍ഷകരും തോട്ടംതൊഴിലാളികളും തമിഴ് വംശജരും ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് എം.എം. മണി വിജയിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചാരണായുധം. എന്നാല്‍, മണ്ഡലത്തിലെ ഭൂരിഭാഗം വില്ലേജുകളും സിഎച്ച്ആര്‍ പരിധിയിലായതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല.
കുത്തകപാട്ടം പുതുക്കി നല്കാത്തതിനാല് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും പുറമെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, മതികെട്ടാനിലെ ബഫര്‍സോണ്‍ എന്നിവയെല്ലാം കരുക്കളാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ഥിയാരെന്ന് തീരുമാനമായില്ല.
Kerala
കൊച്ചി: തൊടുപുഴയില്‍ ബൈക്ക് യാത്രികനായ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണമെന്ന് ഹൈക്കോടതി അറിയിച്ചു.
കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. അപകടമുണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല. 27 വയസുകാരനാണ് ജീവൻ നഷ്ടമായത്. ആർക്കും ഒരു വേദനയും തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.
അപകടത്തിന്റെ യഥാർഥ വസ്തുത എന്താണെന്ന് പരിശോധിക്കാനും കോടതി സർക്കാരിന് നിർദേശം നല്‍കിയിട്ടുണ്ട്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് കലുങ്ക് നിർമാണത്തിന് റോഡരികിലെടുത്ത കുഴിയിൽ വീണ് മരിച്ചത്.
പൊതുമരാമത്ത് വകുപ്പ് കലുങ്കിനായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരു മാസത്തിലേറെയായി കുഴി അപകടാവസ്ഥയിൽ തുടരുകയായിരുന്നു. കുഴി മൂടണമെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നു.
Kerala
ഇടുക്കി: പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിനിടെ ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് വാക്കേറ്റം. പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് സംഭവം. വാക്കേറ്റം രൂക്ഷമായതോടെ ഭാരവാഹികൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങളെ സംബന്ധിച്ചും, തിരുവനന്തപുത്തെ എസ്എഫ്ഐ ആക്രമണത്തെക്കുറിച്ചും സംസാരിച്ചപ്പോഴാണ് തർക്കം ഉടലെടുത്തത്. തുടർന്ന് ഇത് പരസ്യമായ വാക്കേറ്റത്തിന് വഴിവച്ചു.
ഇതിനിടെ ചര്‍ച്ചയിലെ പാനൽ ഇടപെട്ട് സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഒരു വിഭാഗം പോലീസുകർ പ്രസംഗം നിര്‍ത്തുന്നതിനെ എതിർത്തു. ഇതിനുശേഷമാണ് വലിയ രീതിയിലുള്ള വാക്കേറ്റമുണ്ടായത്.
തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനായ മിഥുൻ റോയ്യെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റമുണ്ടായത്.
Kerala
തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്കൂള്‍ ജംഗ്ഷന് ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല.
അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്.
ബസിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്റെ മുഖവാരം തകര്‍ത്താണ് നിന്നത്.
Special News
വിസ്മയങ്ങളുടെ കലവറയായ ഇടുക്കി ജലവൈദ്യുതി പദ്ധതി സുവര്‍ണജൂബിലി നിറവില്‍. കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച ഇടുക്കി ആര്‍ച്ച് ഡാം, മട്ടത്രികോണാകൃതിയിലുള്ള ചെറുതോണി ഡാം, കരിങ്കല്ലിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച കുളമാവ് ഡാം, മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിവ ഉള്‍പ്പെടുന്ന ഇടുക്കി പദ്ധതി 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് നാടിന് സമര്‍പ്പിച്ചത്.
ആദ്യട്രയല്‍ റണ്‍ 1975 ഒക്ടോബര്‍ നാലിനായിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. വെള്ളം കുറയുമ്പോഴും കൂടുമ്പോഴും ഉള്ളിലേക്കും പുറത്തേക്കും ചലനാത്മകതയുള്ള ഡാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപകല്‍പ്പനയാണ് ഡാമിനുള്ളത്.
കുറവന്‍-കുറത്തി പാറകളുടെ സാന്നിധ്യവും കൂടുതല്‍ മര്‍ദം താങ്ങാനുള്ള ശേഷിയും കണക്കിലെടുത്ത് ഈ ഡാം കമാന ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഡാമിന് 168.9 മീറ്റര്‍ നീളമുണ്ട്. 19.81 മീറ്ററാണ് അടിഭാഗത്തെ വീതി. 4.464 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് നിര്‍മാണത്തിന് ചെലവഴിച്ചു. കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയുടെ സാങ്കേതിക സഹകരണത്തിലാണ് അണക്കെട്ട് നിര്‍മിച്ചത്.
ഇടുക്കി വൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇടുക്കിയുടെ പ്രഥമ കളക്ടര്‍ കൂടിയായിരുന്ന ഡോ. ഡി. ബാബു പോളായിരുന്നു. അണക്കെട്ട് നിര്‍മാണത്തിന് ഗതിവേഗം പകരുന്നതിന് ഇദ്ദേഹം നല്കിയ സംഭാവന ശ്രദ്ധേയമാണ്. എന്നാല്‍ 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി പദ്ധതിയുടെ സാധ്യതകള്‍ കൃത്യമായി നിര്‍ണയിച്ചത് 1922-ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണാണ്.
ഇദ്ദേഹം വനത്തില്‍ നായാട്ടിന് പോയപ്പോൾ ഇടുക്കി വനത്തില്‍ കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്റെ ദൃശ്യം സഹായിയായി ഒപ്പമുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ഗോത്രവാസിയാണ് കാണിച്ചുകൊടുത്തത്. തുടര്‍ന്നു പദ്ധതി സംബന്ധിച്ച സര്‍വേകള്‍ക്കും വിശദപഠനത്തിനും ശേഷം 1932-ല്‍ ഡാം നിര്‍മാണം സംബന്ധിച്ച് തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതിന്റെ സാധ്യത പഠിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇറ്റലിക്കാരായ ആന്‍ജലോ ഒമോദയോ, ക്ലാസിയോ മാര്‍സെലെ എന്നിവരെ നിയോഗിച്ചു. 1937-ല്‍ ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ 32,280 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി.
പിന്നീട് തിരുവിതാംകൂര്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണ്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി. 1957-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു.
1961-ല്‍ നല്കിയ റിപ്പോര്‍ട്ടിന് കേന്ദ്ര ആസൂത്രണ കമ്മീഷന് 1963-ല്‍ അംഗീകാരം നല്‍കിയതോടെയാണ് ഇടുക്കി പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് വഴിതുറന്നത്. 1966-ല്‍ പദ്ധതിക്ക് കാനഡ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. 1967-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടു.
അണക്കെട്ട് നിര്‍മാണത്തിന്റെ പ്രാരംഭഘട്ടമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. ഇതിനു ശേഷമാണ് ഡാമുകളുടെ നിര്‍മാണം ആരംഭിച്ചത്. കുളമാവ് ഡാമിനുസമീപം നിര്‍മിച്ച ഭൂഗര്‍ഭ ടണലിലെ രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയാണ് മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്നത്.
ഇന്‍ടേക്ക് ടണലിലൂടെ ഒഴുകിയെത്തുന്ന വെള്ളം സമര്‍ദ ലഘൂകരണ തുരങ്കത്തിലെത്തും. തുടര്‍ന്ന് ബട്ടര്ഫ്ലൈവാല്വിലൂടെ പവര്‍ഹൗസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പെറിക്കല്‍ വാല്‍വുവഴി ആറു ജലധാരകളായി തിരിഞ്ഞ് ടര്‍ബൈനില്‍ പതിക്കുമ്പോഴാണ് ജനറേറ്ററുകള്‍ ചലിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്.
ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കേബിള്‍ തുരങ്കത്തിലൂടെ സ്വിച്ച് യാര്ഡിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. രണ്ടു ഘട്ടങ്ങളിലായി 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഏഴു നിലകളിലായാണ് വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത്.
ഒന്നാം നിലയില്‍ ആറു ടര്‍ബൈനുകളും രണ്ടാം നിലയില്‍ വാട്ടര്‍ കണ്ടക്ടര്‍ സംവിധാനവും മൂന്നാം നിലയില്‍ കൂളിംഗ് സംവിധാനവും നാലാം നിലയില്‍ ജനറേറ്ററും അനുബന്ധ സംവിധാനങ്ങളും അഞ്ചാം നിലയില്‍ ട്രാന്‍സ്ഫോര്‍മറുകളും ആറാം നിലയില്‍ കണ്ട്രോള് റൂമും ഏഴാം നിലയില്‍ എയര്‍കണ്ടീഷനിംഗ് സംവിധാനവുമാണ് പ്രവര്‍ത്തിക്കുന്നത്.
പവര്‍ഹൗസിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 85 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരുടെ ഓര്‍മയ്ക്കായി പവര്‍ഹൗസിന്റെ പ്രവേശന കവാടത്തില്‍ മരണമടഞ്ഞവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് നാടുകാണി മല തുരന്നാണ്. ഇതിന്റെ നിര്‍മാണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ആയിരത്തിലേറെപ്പേര്‍ എത്തിയിരുന്നു.
പാറ പൊട്ടിച്ചതും ഇത് അടര്‍ന്നുവീഴാതെ റോക്ക് ബോള്‍ട്ട് സംവിധാനം ഒരുക്കിയതും മാപ്പിള ഖലാസികളാണ്. 110 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്റെ മുതല്‍മുടക്ക്. വൈദ്യുതി നിലയം നിര്‍മിക്കുന്നതിനുള്ള തുക കനേഡിയന്‍ സര്‍ക്കാര്‍ ദീര്‍ഘകാല വായ്പയായി നല്‍കിയിരുന്നു.
പ്രതിവര്‍ഷം 214.8 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് നിലയത്തിനുള്ളത്. 640 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശവും 200 കോടി ഘനമീറ്റര്‍ സംഭരണശേഷിയാണ് പദ്ധതിക്കുള്ളത്.
ഈ മാസം നടക്കുന്ന സുവര്‍ണജൂബിലി ആഘോഷത്തിനായി വൈദ്യുതി ബോര്‍ഡ് 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.
Kerala
തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന് കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്. സംഭവത്തില്‍ മകന് രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതര പരുക്കേറ്റ നിലയില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും വിളിച്ച് വരുത്തിയ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമായില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രാജേഷ് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വീട്ടില്‍ നിന്നും വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്ക് പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്.
വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വയോധികനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ഇതിനിടെ അടിയന്തരമായി വേലപ്പനെ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐസിയു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന് വന്ന ഡ്രൈവര്‍ നിലപാട് എടുത്തതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍ രോഗി രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു.
വേലപ്പന് മരിച്ചതറിഞ്ഞതോടെ ആംബുലന്‍സ് ഡ്രൈവറും നഴ്സും വാഹനം ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട ശേഷം സ്ഥലം വിട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വേലപ്പന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എന്‍ അജി പറഞ്ഞു. പരുക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി 108 ആംബുലന്‍സ് വിളിച്ച് നല്‍കുകയും ചെയ്തു.
ആംബുലന്‍സ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലന്‍സില്‍ കയറ്റാത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മൂന്നാർ: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മൂന്നാറിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എസ്. രാജേന്ദ്രനൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുക്കും. ബിജെപി അംഗത്വമെടുത്തശേഷം ഇതാദ്യമായാണ് രാജേന്ദ്രൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി നിയന്ത്രണത്തിലുളള സഹകരണ സംഘത്തിന്റെ ശാഖ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
Kerala
ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഇ.എം.അഗസ്തി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു.
തുടർന്ന് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തല നിർബന്ധിച്ചതുകൊണ്ടാണ് വീണ്ടും സജീവമാകുന്നതെന്ന് ഇ.എം.അഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഗസ്തിയുടെ തിരിച്ചുവരവെന്ന് സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും എം.എം.മണിയോട് പരാജയപ്പെട്ടിരുന്നു.
Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
Kerala
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ചിക്കന്‍ പോക്സ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും രോഗം പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുന്‍പും കുമിളകള്‍ ഉണങ്ങി രണ്ടുദിവസം വരെയും അണുബാധ പകരാനിടയുണ്ട്.
മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വരും. നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍ പോക്സ് പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
രോഗബാധിതര്‍ക്ക് വായുസഞ്ചാരമുള്ള മുറിയില്‍ പരിപൂര്‍ണ വിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിന് ലോഷന്‍ ഉപയോഗിക്കാം.
കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണികൊണ്ട് ഒപ്പിയെടുക്കണം. മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കാന്‍ സാധാരണ വെളളത്തില്‍ കുളിക്കാം. കൈകളിലെ നഖംവെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Kerala
ഇടുക്കി: ബൈസൺ വാലിക്ക് സമീപം മിനി വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോള്ജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗ്യാപ് റോഡിലാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
Kerala
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.
നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.
2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.
നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.
Kerala
ഇടുക്കി: പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഉടുമ്പന്നൂര്‍ പള്ളിക്കുടിയില്‍ ഗോഡ്വിനെ (21) നെയാണ് പോക്സോ നിയമ പ്രകാരം കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഗോഡ്വിന് പോലീസ് നിരീക്ഷണത്തിലായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ല കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കാനും ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
മകരവിളക്ക് പ്രമാണിച്ച് ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Special News
കോട്ടയം: കുമളിക്കു സമീപം വാഹനത്തിൽ പോകവേ ഏലക്കാട്ടിലേക്കു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ ആ അപകട നിമിഷങ്ങളിൽ സഹായിച്ചവരെയും പിന്തുണച്ചവരെയും ഒാർമിപ്പിച്ചുകൊണ്ടെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുഴിത്തൊളു സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ സാലി സിഎംസിയാണ് ഒാടിയെത്തി സഹായിച്ചും ആശുപത്രിയിലെത്തിച്ചും പ്രാർഥിച്ചും സന്ദർശിച്ചുമൊക്കെ ആ നിമിഷങ്ങളിൽ ആശ്വാസം പകർന്നവരെ ഒാർമിച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:
വീട്ടാകടങ്ങളുടെ ബാക്കിതുകയാണ് ജീവിതം. ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ എത്ര മഹത്തരമാണ്. 2024 ഫെബ്രുവരി എട്ടിന് വള്ളക്കടവ് സ്നേഹസദനത്തിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം തിരിച്ചു പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും വഴി കുമളി 56-ാം മൈലിൽ വച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. ഞങ്ങൾ നാലു സന്യാസിനിമാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. താഴ്ചയിലേക്കു മറിഞ്ഞെങ്കിലും ഭാഗ്യത്തിന് ഏലത്തോട്ടത്തിൽ തങ്ങി നിന്ന കാറിനുള്ളിൽനിന്ന് തോട്ടം തൊഴിലാളികളും മറ്റും ചേർന്നു ഞങ്ങളെ പുറത്തെടുത്തു. തുടർന്ന് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രഥമശുശ്രൂഷുകൾക്കു ശേഷം മൂന്നു പേരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. മുഖത്തും തലയ്ക്കും പരിക്കുണ്ടായിരുന്നതിനാൽ എന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കൂടെയുളളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ ആംബുലൻസ് യാത്ര ഒരു മിനി പീഡാനുഭവയാത്ര പോലെ തോന്നി. മറ്റുള്ളവരുടെ മുഖഭാവങ്ങളിൽനിന്ന് എന്റെ അവസ്ഥയെക്കുറിച്ച് ഏകദേശം മനസിലാക്കാൻ സാധിച്ചു. സന്യാസ സഹോദര്യത്തിന്റെ മഹത്വമാർന്ന ശുശ്രൂഷകൾ കൃത്യമായിത്തന്ന് പ്രാർഥനകൊണ്ടും സേവനംകൊണ്ടും എന്നെ പൊതിഞ്ഞ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ദീപികയുടെ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ അടക്കം വിലപ്പെട്ട പ്രാർഥനകൾക്കു നന്ദി. ഒാടിയെത്തിയ രാഷ്ട്രയക്കാരുടെ സ്നേഹസന്ദർശനങ്ങളും ഇപ്പോഴും ഓർമയിലുണ്ട്.
എന്റെ ആരോഗ്യം വീണ്ടുകിട്ടുന്നതുവരെ സന്ദർശനങ്ങൾക്കു വിലക്കു കൽപിച്ചതിൽ പരിഭവം പറഞ്ഞ
വരുമുണ്ട്. തിരിഞ്ഞുനോക്കുന്പോൾ കടം വീട്ടാൻ ഏറെയുണ്ട്. രക്തം തുടയ്ക്കാൻ തക്കസമയത്ത് തോർത്തുതന്ന തൊഴിലാളി സഹോദരന് അതു തിരിച്ചുകൊടുക്കാൻ സാധിച്ചില്ല. ആരുടെയോക്കെയോ പ്രാർഥനയുടെയും ശുശ്രൂഷകളുടെയും പിൻബലമുണ്ടായിരുന്നു. ഞാനറിയാത്ത നിരവധി നല്ല സമറായന്മാരെ ദൈവം കണ്ടിട്ടുണ്ട്. വീട്ടാകടങ്ങൾ ജീവിത താളുകളിൽ ഒരുപാടുണ്ടെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവരെ,
ആ കടം അവിടെ കിടക്കട്ടെ, പലിശ സഹിതം ദൈവം നിങ്ങൾക്കു തക്കസമയത്തു തിരിച്ചുതരും. എല്ലാ കടങ്ങളും കടപ്പാടുകളുടെ ഘോഷയാത്രയായി തുടരട്ടെ. ശാരീരിക മാനസിക ആത്മീയ പിൻബലം പകർന്നവരെയെല്ലാം സ്നേഹത്തോടെ ഓർക്കുന്നു.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തി ജില്ലകൾക്കാണ് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
Kerala
തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
പരിക്കേറ്റ് വഴിയിൽ
ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാട്ടുപോത്ത് ആദ്യം
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Kerala
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി രംഗത്ത്. താൻ പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നാണ് എം.എം. മണി അറിയിച്ചത്.
ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാർട്ടി പറഞ്ഞാൽ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. മറ്റൊരാളെ സ്ഥാനാർഥിയായി പാർട്ടി നിശ്ചയിച്ചാൽ ആ സ്ഥാനാർഥിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും എം.എം. മണി വ്യക്തമാക്കി.
വികസന പ്രവർത്തനങ്ങൾ തുടരുമെന്നും എംഎൽഎ പണി നോക്കി പാർട്ടിയിലേക്ക് വന്ന ആളല്ല താനെന്നും മണി പറഞ്ഞു. പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായ ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉടുമ്പൻചോലയിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരും. ഇടുക്കിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം നിലകൊള്ളുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.
Kerala
തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇടുക്കി ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി.
പാഞ്ചാലിമേട്ടില്‍ 2,552, 2,251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4,211, 3,874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യു പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
വനംവകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായെത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടൂറിസം കേന്ദ്രങ്ങള്‍ വൈദ്യുതദീപങ്ങളാല്‍ വര്‍ണാഭമാക്കിയിരുന്നു. കാലാവസ്ഥയും അനൂകുലമായിരുന്നതിനാല് കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്.
ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്, പരുന്തുംപാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടും. വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദര്‍ശകരും നൂറുകണക്കിന് വാഹനങ്ങളുമാണ് എത്തുന്നത്. അതിനാല്‍ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വലിയ ബുക്കിംഗും ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കും ചാകരക്കാലമാണ് ക്രിസ്മസ്-പുതുവത്സര ദിനങ്ങള്‍. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ക്കെതിരേയും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Kerala
ഇടുക്കി: ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Kerala
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എം.എം. മണി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ശനിയാഴ്ച ആ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. തനിക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനമുന്നയിച്ച എം.എം. മണി, സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞു.
Kerala
തൊടുപുഴ: ഇടുക്കിയില്‍ യുഡിഎഫ് തരംഗം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 സീറ്റുകളില്‍ 14 സീറ്റിലും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടു നഗരസഭകളിലും യുഡിഎഫ് ഭരണത്തിലെത്തും.
തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. കട്ടപ്പന നഗരസഭ യുഡിഎഫ് നില നിര്‍ത്തി. എന്നാല്‍ എഐസിസി അംഗം ഇ.എം. ആഗസ്തി പരാജയപ്പെട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. സിപിഎമ്മിലെ സി.ആര്. മുരളിയാണ് ആഗസ്തിയെ തോല്‍പ്പിച്ചത്.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 10 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ മൂന്ന് സീറ്റിലൊതുങ്ങി. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴും യുഡിഎഫ് നേടി. അടിമാലി, അഴുതി, ഇളംദേശം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ബ്ലോക്കുകളിലാണ് യുഡിഎഫ് വിജയിച്ചത്. ദേവികുളം ബ്ലോക്ക് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.
തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയത്തോടെയാണ് അധികാരത്തിലെത്തുന്നത്. ആകെയുള്ള 38 സീറ്റില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ഇതോടെ കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്താം. എന്നാല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയത് ഇവര്‍ക്ക് കനത്ത ആഘാതമായി.
കഴിഞ്ഞ തവണ 12 ഇടത്ത് ജയിച്ച സ്ഥാനത്ത് ആറിടത്ത് മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. മൂന്ന് വാര്‍ഡുകള്‍ കൂടിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ പകുതി സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി ഒന്‍പതു സീറ്റ് നേടി. കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ബിജെപി നേടിയത്.
2015ന് ശേഷം ആദ്യമായാണ് ഒരു കക്ഷി നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടുന്നത്. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 20 സീറ്റുകള്‍ നേടിയാണ് വീണ്ടും ഭരണത്തിലെത്തുന്നത്. എല്‍ഡിഎഫ് 13 സീറ്റ് നേടി. എന്‍ഡിഎ രണ്ടു സീറ്റുകളിലും വിജയിച്ചു.
Kerala
ഇടുക്കി: ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 5വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
2024ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഗിരീഷിന്റെ മകൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ കുട്ടിക്ക് നേരെ ആയിരുന്നു അതിക്രമം. വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.
വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി 30,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
Kerala
ഇടുക്കി: അടിമാലിയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 380 ഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.
ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കൽക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആൽവിൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരാണെന്ന് എക്സൈസ് അറിയിച്ചു.
Kerala
ഇടുക്കി: കാറിടിച്ച് ലോട്ടറി കച്ചവടക്കാരന് ദാരുണാന്ത്യം. പാലാ- തൊടുപുഴ റോഡിൽ പിഴകിലാണ് അപകടം നടന്നത്. ബംഗളാംകുന്ന് സ്വദേശി ജോസ് കെ.വി (60) ആണ് അപകടത്തിൽ മരിച്ചത്. ജോസ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം.
നിയന്ത്രണംവിട്ട കാർ ജോസ് റോഡ് മുറിച്ച് കടക്കുന്നതിനിടെ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.