പുഴ കൈയേറി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു.
ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴ കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി തുടങ്ങി. സുപ്രീംകോടതിയുടെയും ഹൈക്കോടതി ഉത്തരവിനെയും തുടര്‍ന്നാണ് നടപടി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്.
ഇതില്‍ 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു നീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തു വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
2024ല്‍ മൂന്ന് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഉടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഏറ്റെടുത്ത കെട്ടിടങ്ങളില്‍ കഴിഞ്ഞിരുന്ന 29 കുടുംബങ്ങളോടു കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ്. ഇത് അവഗണിച്ചതിനെത്തുടർന്ന് 24 മണിക്കൂറില്‍ ഒഴിയണമെന്ന് കാണിച്ചു കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കി.
ഇതും അവഗണിച്ചതോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചത്. റവന്യു അധികൃതരുടെ വന്‍ സംഘത്തിനു പുറമെ സായുധ പോലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags : Demolition Pooppara encroachment idukki police