അടിമാലി: മലയോര ജനതയ്ക്ക് ആശ്വാസമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ കരിനിയമങ്ങള്‍ക്കും ഭൂപ്രശ്നങ്ങള്‍ക്കും അറുതിവരുത്താനുള്ള നിര്‍ണായക നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചത്.
കാലഹരണപ്പെട്ട ഭൂപതിവ് നിയമഭേദഗതി, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ ഉപാധിരഹിതമായി ക്രമവത്കരിച്ചു നല്‍കാനുള്ള ബജറ്റ് നിര്‍ദേശം ഭൂപതിവ് നിയമത്തില്‍ കാതലായ ഭേദഗതിക്ക് വഴിയൊരുക്കും.
ഏകവിള തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കുമെന്നും ഫാം ടൂറിസത്തിന് അനുമതി നല്‍കുമെന്നുമുള്ള പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും.
തൊടുപുഴയ്ക്ക്
മികച്ച പരിഗണനയെന്ന് അപു
തൊടുപുഴ: മലങ്കരയില്‍ ടൂറിസത്തിനും ഫിലിം ആൻഡ് നോളഡ്ജ് സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും തൊടുപുഴ സ്റ്റേഡിയം നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കോടി രൂപ വീതം വകയിരുത്തിയെന്ന് ചീഫ് വിപ് അപു ജോൺ ജോസഫ്.
പുറപ്പുഴ-വഴിത്തല റോഡ്, മുട്ടം ബൈപാസ്, മുതലക്കോടം ബൈപാസ്, കാരിക്കോട്-ചുങ്കം ബൈപാസ് എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഓരോ കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. കാരിക്കോട്-ചാലംകോട്-പട്ടയംകവല റോഡിന് 2.5 കോടിയും നെല്ലാപ്പാറ-മടക്കത്താനം ബൈപാസ് സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷവും അനുവദിച്ചു.
തൊടുപുഴ-കലൂര്‍ റോഡിന് നാലു കോടി, ഇറക്കുംപുഴ-പുലിമന റോഡ് സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷം, വെങ്ങല്ലൂർ-മുണ്ടന്മുടി റോഡിന് രണ്ടുകോടിയും തൊടുപുഴയാറിന് കുറുകെ ഒളമറ്റത്ത് പാലം നിര്‍മാണത്തിനും തുക അനുവദിച്ചിട്ടുണ്ട്.
വണ്ണപ്പുറം-തൊമ്മന്‍കുത്ത് റോഡ്, വെള്ളിയാമറ്റം-കുരുതിക്കളം റോഡ്, പടി. കോടിക്കുളം-കലൂര്‍ റോഡ്, കെഎസ്ആര്‍ടിസി ജംഗ്ഷന് വികസനം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ ടോക്കണ്‍ തുക നീക്കിവച്ചിട്ടുണ്ടെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു.
മലയോര ജനതയ്ക്കുള്ള സമ്മാനമെന്ന് ജോയി വെട്ടിക്കുഴി
കട്ടപ്പന: പട്ടയഭൂമിയിൽ നിലവിലുള്ള നിർമാണങ്ങൾ ഉപാധിരഹിതമായി ക്രമവത്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മലയോര ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. കർഷകതാത്പര്യം പരിഗണിച്ച് കോടതികളിലെ കേസുകൾ തീർപ്പാക്കി പട്ടയം വിതരണം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനം ഹൈറേഞ്ചിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.
ഏലം പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് അനുമതി നൽകാൻ പാടില്ലെന്ന മുൻ തീരുമാനം പുനഃപരിശോധിക്കാനുള്ള നിർദേശം കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കും.
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനവും റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുന്നതും കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
Tags : Idukki Nattuvishesham District News