ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും. കണ്ണൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈഎസ്പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി സിഐ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനമായത്. കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതശരീരമാണോ എന്ന് ഉറപ്പുവരുത്തണമെന്ന ഇടവകയുടെ പൊതുതാത്പര്യം വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ സംഘത്തെ അറിയിച്ചു. തുടർന്നാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള തീരുമാനത്തിലെത്തിയത്.
നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഏറ്റവും അടുത്തദിവസം കല്ലറ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. അതിനായി ഡിഎംഒ, ജില്ലാ കളക്ടർ, എസ്പി എന്നിവർക്ക് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കും. ഉത്തരവ് ലഭിച്ചശേഷം കല്ലറ തുറന്ന് പരിശോധിക്കും. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, ഭരണസമിതി അംഗങ്ങൾ, ഡിഎംഒ, തഹസിൽദാർ, വില്ലേജ് അധികൃതർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
ഈമാസം 13ന് ഒരു സംസ്കാരത്തിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കംചെയ്ത നിലയിൽ ഒരു മൃതദേഹവും സമീപത്ത് പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടത്. സംഭവത്തിൽ ദുരൂഹത തോന്നിയ പള്ളി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലും ദുരൂഹത മാറിയില്ല. തുടർന്നാണ് വാണിയപ്പാറയിൽ വച്ച് കാണാതായെന്ന് സംശയിക്കുന്ന വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ ബന്ധുക്കൾ ഉൾപ്പടെ കല്ലറയിലെ ദുരൂഹ മൃതദേഹത്തിൽ സംശയമുന്നയിക്കുന്നത്. സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ ഈ കല്ലറയിൽ 2015ൽ അടക്കിയ ജയിംസിന്റെ ബന്ധുക്കൾ പള്ളിയിലെത്തി ഇടവക വികാരിയെ അറിയിച്ച കാര്യങ്ങൾ ദുരൂഹത വർധിപ്പിച്ചു. ജയിംസിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുന്പ് കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി തുണി വിരിച്ചതായും പെട്ടിയിലാണ് സംസ്കരിച്ചതെന്നുമാണ് ബന്ധുക്കൾ അറിയിച്ചത്. സംസ്കാര സമയത്ത് മറ്റ് മൃതദേഹങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇതോടെയാണ് മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു എന്താണെന്ന് ഉറപ്പുവരുത്തണമെന്ന് ഇടവക വികാരിയും ജനങ്ങളും ഒരേപോലെ ആവശ്യപ്പെട്ടത്.
Tags : conducted Nattuvishesham district news