വെള്ളരിക്കുണ്ട്: താലൂക്കിൽ ഉൾപ്പെടുന്ന മലയോര പഞ്ചായത്തുകളെ ഉൾപ്പെടുത്തി ജലവിഭവ വകുപ്പിനു കീഴിൽ മലയോരമേഖലയിൽ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അനുവദിക്കണമെന്ന് ആവശ്യം.
ഇപ്പോൾ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ 14 പഞ്ചായത്തുകളും രണ്ട് നഗരസഭകളും കാഞ്ഞങ്ങാട് സബ് ഡിവിഷണൽ ഓഫീസിന്റെ പരിധിയിലാണ്. വെള്ളരിക്കുണ്ട് താലൂക്ക് നിലവിൽ വന്നിട്ട് 12 വർഷത്തിലേറെയായിട്ടും ഇവിടെ ജലവിഭവവകുപ്പിന്റെ സബ് ഡിവിഷൻ അനുവദിച്ചിട്ടില്ല.
മലയോര പഞ്ചായത്തുകളിൽ ജലവിഭവവകുപ്പിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും കർഷകർക്കും മറ്റു സാധാരണക്കാർക്കും നേരിട്ടു ബന്ധപ്പെടുന്നതിനും ഒരു സബ് ഡിവിഷൻ ഓഫീസ് അനിവാര്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യമുന്നയിച്ച് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകിയിട്ടുണ്ട്.
മലയോരമേഖലയിൽ ജലവിഭവവകുപ്പിന്റെ ഓഫീസ് വന്നാൽ ഈ മേഖലയിലെ വിവിധ ചെക്ക് ഡാമുകളുൾപ്പെടെയുള്ള ജലസേചന പദ്ധതികൾക്ക് വേഗം വയ്പിക്കാൻ കഴിയും. സർക്കാരിന് അധികച്ചെലവുകളില്ലാതെ നിലവിലുള്ള തസ്തികകളുടെ പുനർവിന്യാസത്തിലൂടെ ഈ ഓഫീസിലേക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കാൻ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags : areas Nattuvishesham District news