ഭീമനടി: വനംവകുപ്പിന്റെയും വെസ്റ്റ് എളേരി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടന്ന കാട്ടുപന്നിവേട്ടയ്ക്ക് ഉടക്കുവച്ച് ചിറ്റാരിക്കാൽ പോലീസ്. എളേരിത്തട്ട്, നർക്കിലക്കാട് പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ ഗ്രാമസഭയിൽ പ്രശ്നം ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് പഞ്ചായത്തും വനംവകുപ്പും എംപാനൽ ഷൂട്ടർമാരെ നിയോഗിച്ചത്.
ഫോറസ്റ്റർ സുരേന്ദ്രൻ, വാർഡ് മെംബർ അനിൽകുമാർ, എംപാനൽ ഷൂട്ടർ കോ-ഓർഡിനേറ്റർ സി.കെ. രവീന്ദ്രൻ, ഷൂട്ടർമാരായ പള്ളിപ്പുറം ശശി, കരുണാകരൻ നെല്ലിയടുക്കം, ഗംഗാധരൻ കാട്ടിപ്പൊയിൽ, മോഹനൻ ചായ്യോം, കെ.ടി. ബാലകൃഷ്ണൻ, ചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവച്ചുവീഴ്ത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ പോലീസ് തടസം നിന്നത് രണ്ടു മണിക്കൂറോളം ഷൂട്ടർമാരുടെ പ്രവൃത്തി തടസപ്പെടുത്തി. പ്രദേശത്ത് അനധികൃതമായി നായാട്ട് നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും തോക്കുകൾ സ്റ്റേഷനിൽ ഹാജരാക്കണമെന്നും പോലീസ് നിലപാടെടുത്തു. ഇതു വലിയ പ്രതിഷേധത്തിനിടയാക്കി.
തങ്ങൾ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് കർഷകർക്കുവേണ്ടി നിലകൊള്ളുന്നതെന്നും പോലീസ് അനാവശ്യമായി തടസം നിന്നാൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാട്ടുപന്നി വേട്ട നിർത്തിവയ്ക്കുമെന്ന് ഷൂട്ടർമാർ മുന്നറിയിപ്പ് നൽകി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു പ്രശ്നത്തിൽ ഇടപെടുകയും പോലീസ് അധികാരികളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തു.