ചെറുപുഴ: പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾത്ത് തുടക്കം കുറിച്ചതായി ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ. പഞ്ചായത്ത് പരിധിയിലെ വന്യമൃഗശല്യം, കാർഷിക പ്രശ്നങ്ങൾ, 400 കെവി വൈദുതി ലൈൻ സംബന്ധിച്ച വിഷയങ്ങൾ, പുളിങ്ങോം - ബാഗമണ്ഡലം അന്തർ സംസ്ഥാന പാത, ട്രൈബൽ സ്കൂൾ, ചെറുപുഴ ടൗൺ സൗന്ദര്യവത്കരണം, കാര്യങ്കോട് പുഴയോര ടൂറിസം, വിവിധ റോഡുകളുടെ നവീകരണം തുടങ്ങിയ വിഷയങ്ങളിൽ തിരുവനന്തപുരത്ത് നേരിൽ കണ്ട മന്ത്രിമാരിൽനിന്ന് വ്യക്തമാ ഉറപ്പുകൾ ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ തിരുവനന്തപുരത്തെത്തിയാണ് വിവിധ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് പഞ്ചായത്തിന്റെ നിരവധിയായ വികസന പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനങ്ങൾ നല്കിയത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ചെറുപുഴ പഞ്ചായത്തിന് 15.50 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. ഇത് ഏറെപ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, കെ.ഡി. പ്രവീൺ, ലളിതാ ബാബു, ലിനാ വില്യം ടി.പി. ചന്ദ്രൻ, മനോജ് വടക്കേൽ എന്നിവർ പങ്കെടുത്തു.
ഇതിനിടെ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്കോടുപുഴയുടെ സൈഡ് കെട്ടി സംരക്ഷിക്കുന്ന പ്രവർത്തിയുടെ പ്രാരംഭ നടപടികൾക്കായി ഇന്നലെ മേജർ ഇറിഗേഷൻ വകുപ്പ് കണ്ണൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ രാജ് രാജേന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ്് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്തംഗങ്ങൾ എന്നിവരുമായി ചർച്ച ചെയ്തു. മണ്ണ് പരിശോധന നടത്തിയ ശേഷം എസ്റ്റിമേറ്റ് തയാറാക്കുമെന്നും അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.