മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ കര്‍ണാടക അതിര്‍ത്തി മുതല്‍ മൊഗ്രാല്‍ വരെയുള്ള തീരപ്രദേശങ്ങളിലെ അതീവ രൂക്ഷമായ കടല്‍ക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എ.കെ.എം.അഷ്റഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി അടിയന്തിര നടപടികള്‍ പ്രഖ്യാപിച്ച് ജലവിഭവമന്ത്രി മോന്‍സ് ജോസഫ്.
മണ്ഡലത്തിലെ തീരസംരക്ഷണ പ്രവൃത്തികളെ ലോകബാങ്ക് ധനസഹായ പദ്ധതിയിലും പ്രത്യേക മിഷന് ഡയറക്ടറേറ്റിന്റെ പരിധിയിലും ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്വതീർഥ, മൂസോടി, ഉപ്പള, ശാരദാനഗര്‍, ഹനുമാന് നഗര്‍, പെരിങ്ങടി, ഷിറിയ, കുമ്പള, കോയിപ്പാടി, പെര്‍വാഡ്, മൊഗ്രാൽ, കൊപ്പളം എന്നീ തീരദേശ മേഖലകളില്‍ നിലവില്‍ കടലാക്രമണം രൂക്ഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള 4.30 കിലോമീറ്റര്‍ കടല്‍ഭിത്തിയുടെ പല ഭാഗങ്ങളും തകര്‍ന്ന അവസ്ഥയിലാണെന്നും ഇതു വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും മന്ത്രി സമ്മതിച്ചു.
തീരശോഷണം തടയുന്നതിനായി അടിയന്തിര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒമ്പതു പ്രധാന നിര്‍മാണ പ്രപ്പോസലുകളാണ് സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ളത്. ഇതില്‍ മംഗല്പാടി പഞ്ചായത്തിലെ പെരിങ്ങടി കടപ്പുറത്ത് 400 മീറ്റര്‍ നീളത്തില്‍ അടിയന്തിര സംരക്ഷണ പ്രവൃത്തിക്കായി 1.23 കോടി രൂപയുടെ പ്രപ്പോസല്‍ തയാറാക്കിയിട്ടുണ്ട്.
കൂടാതെ പെരിങ്ങടി, ഷിറിയ കടപ്പുറങ്ങളില്‍ തീരസംരക്ഷണ പ്രവൃത്തികള്‍ക്കായുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്ക് എട്ടുലക്ഷം രൂപയും, കുമ്പള പഞ്ചായത്തിലെ കോയിപ്പാടി, പെര്‍വാഡ്, നാങ്കി-കൊപ്പളം കടപ്പുറങ്ങളിലെ പഠനങ്ങള്‍ക്ക് 6.70 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മണല്‍ നിറച്ച ജിയോബാഗുകള്‍ ഉപയോഗിച്ചുളള അടിയന്തിര പ്രതിരോധ പ്രവൃത്തികളുടെ ഭാഗമായി മംഗല്‍പാടിയിലെ ഷിറിയ കടപ്പുറത്തിന് 25 ലക്ഷം രൂപയും, കുമ്പളയിലെ ധൂമന്വളപ്പ്, കോയിപ്പാടി കടപ്പുറങ്ങള്ക്ക് 50 ലക്ഷം രൂപയും, മംഗല്‍പാടിയിലെ ബംഗ്ലാവ് കടപ്പുറത്തിന് 24 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കണ്വതീർഥ ബീച്ചില്‍ 83 മീറ്റര്‍ നീളത്തില്‍ അടിയന്തിര സംരക്ഷണത്തിനായി 25 ലക്ഷം രൂപയുടെ പ്രപ്പോസലും, മഞ്ചേശ്വരം ഹാര്‍ബര്‍ മുതല്‍ ഐല ബീച്ച് വരെയുള്ള പഠന സര്‍വേകള്‍ക്കായി 10.62 ലക്ഷം രൂപയും, കണ്വതീര്‍ഥ കടപ്പുറത്ത് 2500 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയുടെയും ഗ്രോയിന്സുകളുടെയും നിര്‍മാണ സാധ്യത പഠിക്കുന്നതിനായി 4.50 ലക്ഷം രൂപയുടെ പ്രപ്പോസലും തയാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഈ പ്രവൃത്തികള്‍ അടിയന്തിരമായി ഏറ്റെടുത്തു നടത്തും.
നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് തയാറാക്കിയ ഷോര്‍ ലൈന്‍ മാനേജ്മെന്റ് പ്ലാന്‍ അന്തിമ റിപ്പോര്‍ട്ട് നിലവില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെറ്റിംഗിനായി നല്‍കിയിരിക്കുകയാണ്. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ മഞ്ചേശ്വരം തീരത്തിന് അനുയോജ്യമായ പ്രവൃത്തികൾക്ക് മുന്‍ഗണന നല്‍കും. അതോടൊപ്പം, ലോകബാങ്കിന്റെ റീബില്‍ഡ് കേരള പ്രോജക്ട് പദ്ധതിയില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്നു വലിയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്വതീർഥ കടപ്പുറത്ത് 1000 മീറ്റര്‍ നീളത്തിലും, കുമ്പള പഞ്ചായത്തിലെ പെര്‍വാഡ്, കോയിപ്പാടി കടപ്പുറങ്ങളില്‍ 1.2 കിലോമീറ്റര്‍ നീളത്തിലും തീരസംരക്ഷണ പ്രവൃത്തികള്‍ ഇതിലൂടെ നടപ്പിലാക്കും.
മത്സ്യത്തൊഴിലാളികളുടെ വീടുകള്‍, തകര്‍ന്ന തീരദേശ റോഡുകള്‍, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവ നഷ്ടപ്പെടുന്ന ഗുരുതരമായ സാഹചര്യം എംഎല്‍എ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുന്‍പ് നിര്‍മിച്ച ജിയോബാഗ് സംവിധാനങ്ങള്‍ ശക്തമായ തിരമാലകളില്‍ തകരുന്നതിനാല്‍ ടെട്രാപോഡുകള്‍ പോലെയുള്ള ശാസ്ത്രീയവും സ്ഥിരവുമായ പ്രതിരോധ സംവിധാനങ്ങള്‍ വേണമെന്നും തകര്‍ന്നുപോയ തീരദേശ റോഡുകളുടെ പുനര്‍നിർമാണത്തിനായി പ്രത്യേക പാക്കേജിലൂടെ അടിയന്തര ഫണ്ട് ലഭ്യമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. വിഷയത്തിന്റെ അതീവ ഗൗരവം പരിഗണിച്ച മന്ത്രി മഞ്ചേശ്വരത്തെ കടലാക്രമണ ഭീഷണി നേരിടുന്ന തീരപ്രദേശങ്ങള്‍ താന്‍ നേരിട്ട് സന്ദര്‍ശിക്കുമെന്ന് ഉറപ്പുനല്‍കി.
എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഈ വിഷയത്തിന് അതീവ മുന്‍ഗണന നല്‍കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Tags : measures Nattuvishesham district news