കിൻഷാസ: കിഴക്കൻ കോംഗോയിൽ എബോള ബാധിച്ചുള്ള മരണം 254 ആയി. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,003 ആയി ഉയർന്നു. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത് വെല്ലുവിളിയായി തുടരുകയാണ്.
നിലവിൽ 365 പേർ ആശുപത്രികളിലോ ക്വാറന്റൈനിലോ ആണെന്നു കോംഗോ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കണ്ടെത്താനാവാത്ത കേസുകൾ നിരവധിയുണ്ടാകാമെന്നാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്. രോഗ വ്യാപനത്തിന്റെ മൂർധന്യാവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 35,000ത്തിലധികം ആളുകളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കിഴക്കൻ കോംഗോയിൽ വിമതരുടെ ആക്രമണം രോഗബാധിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രോഗബാധ പൊട്ടിപ്പുറപ്പെട്ട ഇറ്റുരിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സിന്റെ ആക്രമണങ്ങൾ മൂലം ഗ്രാമങ്ങളിലേക്ക് ആരോഗ്യപ്രവർത്തകർക്കു കടക്കാനാവുന്നില്ല. ആക്രമണങ്ങൾ മൂലം ലആളുകൾ പലായനം ചെയ്യുന്നതും രോഗബാധ കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു മാസത്തിലേറെയായെങ്കിലും ഇതിന്റെ യഥാർഥ വ്യാപ്തി ആർക്കുമറിയില്ല. ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിലുള്ള കിഗോൺസെ അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ആഴ്ച അസാധാരണ സാഹചര്യങ്ങളിൽ 10 പേർ മരിച്ചതായി ക്യാമ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Tags : Ebola eastern Congo Death toll