International
ലണ്ടന്‍: യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ഇന്ത്യന്‍ വംശജനായ തുഷാര്‍ കുമാര്‍.
എല്‍സ്ട്രി ആന്‍ഡ് ബോറെഹാംവുഡ് നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റതോടെ ബ്രിട്ടന്റെ ചരിത്രത്തില്‍ മേയര്പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനെന്ന ബഹുമതിയാണ് ഈ ഇരുപത്തിമൂന്നുകാരന് സ്വന്തമാക്കിയത്.
ലണ്ടനിലെ കിംഗ്സ് കോളേജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ തുഷാര്‍, ഈ പദവിയിലേക്ക് എത്തുന്നതിനു മുന്‍പ് ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഈ പദവി ലഭിച്ചത് വലിയൊരു ബഹുമതിയാണെന്നും തന്റെ യാത്രയില്‍ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും തുഷാര്‍ കുമാര്‍ പ്രതികരിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി നഗരത്തെ നയിച്ച മുന്‍ മേയര്‍ ഡാന്‍ ഒസാരോവിനോട് തനിക്ക് നല്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട വിവരം റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
എംബസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെന്നും ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളെ കണ്ടെന്നും എംബസി അറിയിച്ചു. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്നു പ്രവർത്തിക്കുകയാണ് - എംബസി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഒരു വർഷത്തിനിടെ മോസ്കോ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. ഖിംകിയിൽ ഒരു സ്ത്രീയും പോഗോറെൽക്കി ഗ്രാമത്തിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. ഖിംകിയിൽ ഡ്രോൺ ഒരു വീടിനുമുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ആക്രമണത്തിൽ മോസ്കോയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണശാലയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, 556 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഷെറെമെറ്റീവോ എയർപോർട്ട് പരിസരത്തുനിന്നു ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണനിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
റഷ്യയുടെ ആക്രമണങ്ങൾക്കു ശക്തമായ തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രഖ്യാപിച്ചു. റഷ്യയുടെ ഉള്ളിലേക്കു കയറി അവരുടെ എണ്ണസംഭരണശാലകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം, യുക്രെയ്നിലെ നിപ്രോപെട്രോവസ്ക് മേഖലയിലെ നാലു ജില്ലകളിലായി റഷ്യ മുപ്പതിലധികം ഡ്രോൺ, ഷെല്ലാക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ എട്ടുപേർക്കു പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി മുതൽ റഷ്യ 287 ഡ്രോണുകൾ തൊടുത്തതായും ഇതിൽ 279 എണ്ണം തങ്ങൾ തകർത്തതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
Leader Page
ഉപഭോഗ ശീലങ്ങളിൽ നിയന്ത്രണം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നടത്തിയ അഭ്യർഥന വിപുലമായ സാമ്പത്തിക ആശങ്കകളുടെ പ്രതിഫലനമായിരുന്നു. മേയ് 10ന് സെക്കന്ദരാബാദിൽ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ഈ ആഹ്വാനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ വിപണിയിലെ വലിയ അനിശ്ചിതത്വത്തിനൊപ്പം ക്രൂഡ് ഓയിൽ വിലവർധനയും ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെയും രൂപയുടെ മൂല്യത്തെയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കുക, പൊതുഗതാഗതം-റെയിൽവേ-കാർ പൂളിംഗ് എന്നിവയെ കൂടുതൽ ആശ്രയിക്കുക, സാധ്യമായിടത്ത് വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ സ്വീകരിക്കുക, അനാവശ്യ സ്വർണംവാങ്ങലുകളും വിദേശയാത്രകളും ഒഴിവാക്കുക, പാചക എണ്ണ-എൽപിജി-മറ്റ് ഇറക്കുമതി ആശ്രിത ഉപഭോഗവസ്തുക്കൾ എന്നിവയിൽ മിതത്വം പാലിക്കുക, ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഇന്ത്യയുടെ വ്യാപാരക്കമ്മി സ്ഥിരമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക, വിദേശനാണ്യശേഖരം സംരക്ഷിക്കുക, ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ച ചെറുക്കുക എന്നിവയാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത്.
കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന "ആത്മനിർഭർ ഭാരത്’, "മേക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ സാമ്പത്തിക സ്വയംപര്യാപ്തതാ നയങ്ങളുടെ തുടർച്ചയാണിത്. സെമി കണ്ടക്ടറുകൾ, ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് ഘടകങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയിൽ രാജ്യം ഇപ്പോഴും വലിയ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നു. അതിനാൽ ആഭ്യന്തര ഉത്പാദന മേഖലയിലെ പുരോഗതി ശ്രദ്ധേയമാണെങ്കിലും സാമ്പത്തിക സ്വയംപര്യാപ്തത ഇപ്പോഴും അപൂർണമാണെന്ന് നിരവധി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇറക്കുമതിയും വിദേശനാണ്യ ശേഖരവും
ഇറക്കുമതിക്കായി ഇന്ത്യൻ കമ്പനികൾക്ക് ആഗോള നാണയ വിപണികളിൽ രൂപ വിറ്റ് ഡോളർ വാങ്ങേണ്ടിവരുന്നു. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വലിയ സമ്മർദം ചെലുത്തുന്നു. അങ്ങനെ വിദേശ കറൻസി ശേഖരത്തിൽ കുറവ് വരുന്നതിനും ഇന്ത്യൻ രൂപയുടെ മൂല്യമിടിയുന്നതിനും കാരണമാവുകയും ചെയ്യുന്നു. രൂപയുടെ മൂല്യം ദുർബലമാകുന്നതുമൂലം ഇറക്കുമതിക്ക് കൂടുതൽ രൂപ ചെലവഴിക്കേണ്ടിവരും. ഇതിലൂടെ ഇറക്കുമതിച്ചെലവും പണപ്പെരുപ്പവും ഉയരും. ഇതും കറൻസി മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നു.
2016ൽ ഏകദേശം 360 ബില്യൺ അമേരിക്കൻ ഡോളറായിരുന്ന ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, 2026 ഫെബ്രുവരിയിൽ ഇത് 728 ബില്യൺ ഡോളർ വരെ എത്തിയിരുന്നു. ഐടി സോഫ്റ്റ്വേർ കയറ്റുമതികളിൽനിന്നുള്ള വരുമാനം, വിദേശത്തുള്ള ഇന്ത്യക്കാർ അയയ്ക്കുന്ന പണം, വിദേശനിക്ഷേപങ്ങൾ, റിസർവ് ബാങ്കിന്റെ സജീവ ശേഖരണ നയങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന പിന്തുണയായത്. എന്നാൽ പല ഘടകങ്ങളുടെ സമ്മർദത്താൽ വിദേശനാണ്യ ശേഖരം 2026 മേയിൽ ഏകദേശം 691 ബില്യൺ ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടാറുണ്ട്. ഇതിനായി വിദേശനാണ്യ ശേഖരത്തിൽനിന്ന് ഡോളർ വിറ്റ് രൂപ വാങ്ങുന്നതും ശേഖരം കുറയാൻ കാരണമാകുന്നു. ഇറക്കുമതിക്കുള്ള പണമടവുകൾ ഉറപ്പാക്കാനും രൂപയുടെ സ്ഥിരത നിലനിർത്താനും ആഗോള നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാനും വിദേശനാണ്യ ശേഖരം നിർണായകമാണ്.
2016ഓടെ ഒരു അമേരിക്കൻ ഡോളറിന് ഏകദേശം 66-67 ആയിരുന്ന രൂപയുടെ വിനിമയനിരക്ക്, 2021ഓടെ 73-74 നിലവാരത്തിലെത്തി. തുടർന്ന് ആഗോള സാമ്പത്തിക അനിശ്ചിതത്വം, ക്രൂഡ് ഓയിൽ വില വർധന, ഉയർന്ന ഇറക്കുമതിച്ചെലവ്, ശക്തമായ ഡോളർ തുടങ്ങിയ ഘടകങ്ങളുടെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം കൂടുതൽ ദുർബലമായി. 2025ൽ ഒരു ഡോളറിന് 85-86 നിരക്കിൽ വ്യാപാരം നടത്തിയ രൂപ, 2026 മേയിൽ 95-96 നിലവാരത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം രൂപ ഒരു ഡോളറിന് 84-85ൽ നിന്ന് 95-96 വരെയായി ഇടിഞ്ഞത് ഏകദേശം 13 ശതമാനത്തോളം മൂല്യത്തകർച്ച സൂചിപ്പിക്കുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രൂപയുടെ ഇടിവ് ഏകദേശം 30 ശതമാനത്തോളവും, ഒരു ദശാബ്ദത്തിനിടെ ഏകദേശം 50 ശതമാനത്തോളവും എത്തിയതായി കണക്കാക്കാം. രൂപയുടെ ഈ തുടർച്ചയായ ദൗർബല്യം ഇന്ധനവിലയെയും ആഭ്യന്തര വിലക്കയറ്റത്തെയും കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യവുമുണ്ട്.
രൂപയുടെ മൂല്യം കുറയാൻ കാരണം
രൂപയുടെ മൂല്യം സമീപകാലത്ത് കുറയുന്നതിന് ഏറ്റവും നിർണായകമായ ഘടകം ഉയർന്ന ക്രൂഡ് ഓയിൽ ഇറക്കുമതിയാണ്. നിലവിൽ പ്രതിവർഷം ഏകദേശം 245 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നു. ഇതിന്റെ ഏകദേശം 89-90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി മാത്രം ഇന്ത്യ വർഷംതോറും ഏകദേശം 135 ബില്യൺ അമേരിക്കൻ ഡോളർ (15 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവഴിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം ഇറക്കുമതി ബില്ലിന്റെ വലിയൊരു വിഹിതമാണ്.
ഇറക്കുമതി ചെയ്യുന്ന ഇന്ധനം കൂടുതൽ ചെലവേറിയതാകുമ്പോൾ ഗതാഗതം, വൈദ്യുതി ഉത്പാദനം, വ്യോമയാനം, ചരക്കുനീക്കം, വളങ്ങൾ, പെട്രോകെമിക്കൽസ്, നിർമാണം എന്നിവയെല്ലാം ചെലവേറിയതാകുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾക്കായി പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഇന്ത്യയിലെ വാർഷിക സ്വർണ ഉപഭോഗം ഏകദേശം 720 ടൺ വരെയാണ്. ആഭ്യന്തര ഖനനമാകട്ടെ വർഷത്തിൽ 12 ടൺ മാത്രവും. അതായത്, ആവശ്യകതയുടെ 99 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ്.
യുഎഇ, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സ്വർണ ഇറക്കുമതിക്കായി മാത്രം ഇന്ത്യ വർഷംതോറും ഏകദേശം 72 ബില്യൺ അമേരിക്കൻ ഡോളർ (6.27 ലക്ഷം കോടി രൂപ) ചെലവഴിക്കുന്നുണ്ട്. സ്വർണം ഇറക്കുമതി വിദേശനാണ്യ ശേഖരവും അതുവഴി രൂപയുടെ മൂല്യവും കുറയ്ക്കുന്നു എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് അനാവശ്യ സ്വർണംവാങ്ങലുകൾ മാറ്റിവയ്ക്കുകയോ നിയന്ത്രിക്കുകയോവേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
ഉത്പാദനം വർദ്ധിക്കണം
ഇന്ത്യയിൽ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ അസംബ്ലിംഗ് വർധിച്ചിട്ടുണ്ട്. എങ്കിലും, പ്രധാന ഘടകങ്ങൾക്കും നൂതന സാങ്കേതികവിദ്യകൾക്കുമായി ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇലക്ട്രോണിക്സ് ഇറക്കുമതിയുടെ വാർഷിക മൂല്യം 116 ബില്യൺ ഡോളറിന് (8.3 ലക്ഷം കോടി രൂപ) മുകളിലാണെന്നാണ് കണക്കാക്കപ്പെടുന്നത്.
യന്ത്ര ഇറക്കുമതികൾക്കായി ഏകദേശം 64 ബില്യൺ ഡോളറും (5.46 ലക്ഷം കോടി രൂപ) രാസവസ്തുക്കൾക്കായി 60 ബില്യൺ ഡോളറും (5.07 ലക്ഷം കോടി രൂപ) ചെലവാകുന്നു. കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്കായി വർഷത്തിൽ ഏകദേശം 50 ബില്യൺ ഡോളർ (4.45 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവഴിക്കുന്നു. പാചക എണ്ണ മേഖലയിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം മൊത്തം ആവശ്യകതയുടെ ഏകദേശം 4044 ശതമാനം മാത്രമേ നിറവേറ്റുന്നുള്ളൂ. അതിനാൽ ഇവയുടെ ഇറക്കുമതിക്കായി പ്രതിവർഷം ഏകദേശം 1920 ബില്യൺ ഡോളർ (1.82 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവാക്കുകയും ചെയ്യുന്നു.
Sports
ഹോഴ്സെന്സ് (ഡെന്മാര്ക്ക്): 2026 തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷന്മാര് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ഇന്നിറങ്ങും.
ചൈനീസ് തായ്പേയിയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് ചൈനീസ് തായ്പേയി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
രണ്ട് ജയവും ഒരു തോല്‍വിയുമായിരുന്നു ഗ്രൂപ്പില്‍ ചൈനീസ് തായ്പേയിയുടെ പ്രകടനം. ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്. രണ്ട് ജയവും ഒരു തോല്‍വിയുമായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പ് പ്രകടനം. കാനഡയെയും (4-1), ഓസ്ട്രേലിയയെയും (5-0) തോല്‍പ്പിച്ച ഇന്ത്യ, ചൈനയോട് (2-3) പൊരുതി കീഴടങ്ങി. 2022 ചാമ്പ്യന്മാരാണ് ഇന്ത്യ.
ലക്ഷ്യസെന്‍, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ആയുഷ് ഷെട്ടി, കിരണ്‍ ജോര്‍ജ്, സാത്വിക്സായ്രാജ്, ചിരാഗ് ഷെട്ടി, എം.ആര്. അര്ജുന്, ധ്രുവ് കപില, ഹരിഹരന് അംസകരുണന്‍ എന്നിവരാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍.
Sports
സുഷൗ (ചൈന): ഗുരുഗ്രാമിൽ നടന്ന ക്യാന്പിനുശേഷം 2026ലെ എഎഫ്സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനായി ഇന്ത്യയുടെ അണ്ടർ-17 വനിതാ ദേശീയ ടീം ചൈനയിലെ സുഷൗവിലെത്തി.
21 വർഷത്തിനു ശേഷം ടൂർണമെന്റിന് യോഗ്യത നേടിയ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്.
മേയ് രണ്ടിനാണ് മത്സരം. തുടർന്ന് ജപ്പാനും ലെബനനുമായി മത്സരിക്കും.
International
ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് ദൗത്യം വിജയകരമായി പൂര്‍ത്തിയായശേഷം നടത്തിയ പത്രസമ്മേളനത്തിൽ വിജയത്തെക്കുറിച്ചു സംസാരിച്ചത് ഇന്ത്യക്കാരനായ അമിത് ക്ഷത്രിയ.
നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററാണു ക്ഷത്രിയ. നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെദ് ഐസക്മാന്റെ ഉപദേഷ്ടാവും ക്ഷത്രിയയാണ്.
സ്കോണ്സിനിലെ ബ്രൂക്ക്ഫീല്‍ഡിലാണ് അമിത് ക്ഷത്രിയ ജനിച്ചത്. ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായ അദ്ദേഹം കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലുമാണ് പഠിച്ചത്.
2003 ലാണ് അമിത് ഘത്രിയ നാസയിൽ ചേരുന്നത്. 2014 മുതൽ 17 വരെ അദ്ദേഹം നാസയില്‍ 2014 മുതല്‍ 2017 വരെ ഐഎസ്എസ് ഫ്ലൈറ്റ് ഡയറക്ടറായിരുന്നു.
മൂണ്‍ ടു മാര്‍സ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരവെയാണ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്നത്.
District News
ചങ്ങരംകുളം: മൂക്കുതല സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു. മൂക്കുതല ചേലക്കടവ് റോഡിൽ ലടാക്ക് മുക്കിൽ താമസിച്ചിരുന്ന കിഴക്കേതിൽ മൊയ്തുവിന്റെ മകൻ നൗഷാദ്(47)ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. അവധിക്ക് നാട്ടിൽ വന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചുപോയതായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സഹപ്രവർത്തകർ അറിയിച്ചു.
ഭാര്യ: ജസീന. മക്കൾ: ഷിനാസ്, ഷഫ്റാസ്. സഹോദരങ്ങൾ: റഫീക്ക്, റഷീദ്, റുക്കിയ, റജുല, ഫൗസിയ. മാതാവ്: ആയിഷ.
Kerala
തൃശൂർ: യുദ്ധം കുത്തിപ്പൊക്കിയവരുടെ മൂന്നാംകിട പങ്കാളിയായി ഇന്ത്യ മാറിയെന്നും നെഞ്ചളവിന്റെ കണക്കുപറയുന്ന പ്രധാനമന്ത്രിക്കു നട്ടെല്ലുവളയ്ക്കാതെ നിൽക്കാനാകുമോയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യൻ നയങ്ങൾ ലോകമറിയുന്നതു ട്രംപിലൂടെയാണ്.
ഗൗരവമേറിയ വിഷയങ്ങളിൽ മോദി ഒരു വാക്കുപോലും പറയുന്നില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്നതു കുറ്റകരമാണ്. ആരാണു കമ്മീഷൻ ഓഫീസിൽ ബിജെപിയുടെ സീൽ സൂക്ഷിക്കുന്നത്. എല്ലാ മതത്തിലെയും യഥാർഥ വിശ്വാസികളുമായി എൽഡിഎഫിനു സഖ്യമുണ്ട്. മതതീവ്രവാദം പറയുന്നവർക്കൊപ്പം ഞങ്ങളില്ലെന്നും നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം പറയുന്നതു കോണ്‍ഗ്രസിന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും ഉണ്ടാകാത്ത മുഖ്യമന്ത്രിക്കുവേണ്ടിയുള്ള തർക്കമാണു കോണ്‍ഗ്രസിൽ നടക്കുന്നത്. എൽഡിഎഫും ആർഎസ്എസ് നയിക്കുന്ന ബിജെപിയുമായി ഡീൽ നടക്കണമെങ്കിൽ സൂര്യൻ പടിഞ്ഞാറുദിക്കണം. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണു ശരിക്കുള്ള ഡീൽ. തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ പുതിയ മുഖമല്ല. സി.സി. മുകുന്ദൻ സ്വന്തം ചോരയെ വഞ്ചിച്ചു ശത്രുവിന്റെ പാളയത്തിലെ കരുവായി മാറിയെന്നും ആരോപണങ്ങൾക്കു നാട്ടിക മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
പരവൂർ: രാജ്യത്ത് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ ഇനിയും തിരിച്ചെത്താനുള്ളത് 5551 കോടിയുടെ കറൻസികൾ. റിസർവ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജത്ത് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രചാരത്തിൽനിന്ന് പിൻവലിച്ചിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. 2023 മേയ് 19-നാണ് 2000 രൂപയുടെ കറൻസികൾ പിൻവലിച്ചത്.
പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2026 മാർച്ച് ഒന്നിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 98.44 ശതമാനം റോട്ടുകൾ തിരിച്ചെത്തിയിട്ടുണ്ട്. 5551 കോടി രൂപയുടെ കറൻസികൾ ഇനിയും തിരിച്ചെത്താതെ അവശേഷിക്കുന്നു.
റിസർവ് ബാങ്ക് കണക്ക് പ്രകാരം 2000 രൂപയുടെ 2.78 കോടി കറൻസികൾ ഇപ്പോഴും തിരിച്ചെത്താതെയുണ്ട്. 2025 മാർച്ച് 31 വരെ ഇത് 3.18 കോടിയായിരുന്നു. അതിനു ശേഷമുള്ള 11 മാസത്തിനിടെ തിരിച്ചെത്തിയത് 40 ലക്ഷം നോട്ടുകളാണെന്നും റിസർവ് ബാങ്കിന്റെ കണക്കിൽ സൂചിപ്പിക്കുന്നു. 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ 2023 ഒക്ടോബർ വരെ ബാങ്ക് ശാഖകൾ മുഖാന്തിരം അവസരം നൽകിയിരുന്നു.
അതിനു ശേഷം റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യു കേന്ദ്രങ്ങൾ വഴി പ്രസ്തുത നോട്ടുകൾ ഇപ്പോഴും മാറി നൽകുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് ഇഷ്യു കേന്ദ്രം പ്രവർത്തിക്കുന്നത്. ഇഷ്യു കേന്ദ്രങ്ങളിൽ നേരിട്ട് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് തപാൽ വഴി അയച്ച് നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അയയ്ക്കുന്ന കറൻസികൾ അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഇഷ്യൂ ഓഫീസുകളിൽനിന്ന് ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറി നൽകുകയാണ് പതിവ്.
ഇതൊക്കെയാണെങ്കിലും 2000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ വിപണിയിൽ ഈ കറൻസികൾ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുകയുമില്ല. ആർബിഐയുടെ ഇഷ്യു ഓഫീസുകളിൽ നേരിട് എത്തിയോ തപാൽ മുഖാന്തിരമോ അയച്ച് അവ മാറിയെടുക്കാൻ മാത്രമേ ഇപ്പോൾ അവസരമുള്ളൂ. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് റിസർവ് ബാങ്ക് ഇപ്പോഴും ആവശ്യപ്പെടുന്നത്.
Leader Page
പതിറ്റാണ്ടുകളായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ഇന്ത്യൻ ശാസ്ത്രസ്ഥാപനങ്ങളുടെ കിരീടത്തിലെ രത്നമാണ്. ആഗോള ബഹിരാകാശ സമൂഹത്തിൽ, ഗോലിയാത്തുമാരെ സ്ഥിരമായി മറികടക്കുന്ന ഒരു ‘ദാവീദ്’ ആണ് ഐഎസ്ആർഒ. മംഗൾയാൻ എന്നറിയപ്പെടുന്ന ചൊവ്വ ഗ്രഹദൗത്യത്തിലൂടെ, ആദ്യശ്രമത്തിൽതന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ. ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്ര റോവർ ഇറക്കുന്ന ആദ്യരാജ്യമായും ഇന്ത്യ മാറി. ഒരു ഹോളിവുഡ് ബഹിരാകാശ സിനിമ വിപണയിലിറക്കുന്നതിന് ആവശ്യമായ തുകപോലുമില്ലാത്ത ബജറ്റുകൊണ്ടാണ് ഇന്ത്യ ഇതെല്ലാം നേടിയത്.
എന്നാൽ, കഴിഞ്ഞ വർഷം, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) തുടർച്ചയായ രണ്ടു വിക്ഷേപണ പരാജയങ്ങൾ ഉൾപ്പെടെ, മൂന്നു വലിയദൗത്യ പരാജയങ്ങൾ ഐഎസ്ആർഒയുടെ മഹത്തായ ചരിത്രത്തിന്റെ പ്രഭ കെടുത്തി. ‘ലാഭകരമായ ചെലവഴിക്കൽ’, ‘അചഞ്ചലമായ വിശ്വാസ്യത’ എന്നീ ഇരട്ടത്തൂണുകളിൽ നിർമിച്ച ഒരു പദ്ധതിക്ക്, ഇതൊരു സാങ്കേതിക തിരിച്ചടി എന്നതിലുപരി ഖ്യാതിയെ ബാധിക്കുന്നതാണ്; തിരക്കേറിയ വാണിജ്യ വിപണിയിൽ ഇന്ത്യയുടെ സ്ഥാനത്തിന് ഭീഷണിയാകുന്ന ഒന്ന്.
ഏകദേശം 30 വർഷമായി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പ്രധാന ചാലകശക്തിയായിരുന്നു പിഎസ്എൽവി. അത് ഇന്ത്യയെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിച്ചു, കൂടാതെ ഏകദേശം 400 വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. ഇത് ആഗോള വിക്ഷേപണ വിപണിയിൽ ഇന്ത്യക്ക് ലാഭകരമായ ഒരു വിഹിതം നേടിക്കൊടുത്തു. എന്നാൽ, PSLV-C61 (മേയ് 2025), PSLV-C62 (ജനുവരി 2026) ദൗത്യങ്ങളിലെ മൂന്നാം ഘട്ടത്തിലുണ്ടായ അടുത്തിടെയുള്ള അസ്വാഭാവികതകൾ ഭൗമനിരീക്ഷണ, തന്ത്രപ്രധാന ഉപഗ്രഹങ്ങൾ നഷ്ടപ്പെടാൻ കാരണമായി.
ഈ അപകടങ്ങൾ, ഐഎസ്ആർഒയുടെയും അതിന്റെ യഥാർഥ ദൗത്യത്തിന്റെയും ഇടയിൽ വർധിച്ചുവരുന്ന വിടവിന്റെ ഒരു ഭാഗമായിരിക്കാം. തുടക്കത്തിൽ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഇന്ത്യൻ ജനതയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വികസനത്തിനായി ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഈ പദ്ധതി ജീവിതങ്ങളെ മാറ്റിമറിക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ലോകത്തിലെ ഇന്ത്യയുടെ സ്ഥാനം പുനർനിർവചിക്കുകയും ചെയ്യുമെന്നായിരുന്നു യുക്തി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു ജീവനാഡിയായി മാറിയ ശക്തമായ ഒരു ഉപഗ്രഹ ശൃംഖല നിർമിച്ചുകൊണ്ട് ഐഎസ്ആർഒ ഈ കാഴ്ചപ്പാട് യാഥാർഥ്യമാക്കി.
ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റവും പിന്നീട് ജിയോസിൻക്രൊണസ് സാറ്റലൈറ്റ് പരമ്പരയും വിദൂരഗ്രാമങ്ങളിൽ കണക്ടിവിറ്റി എത്തിച്ചു. ഇത് സേവനങ്ങൾ കുറവുള്ള ജനങ്ങൾക്ക് ടെലിമെഡിസിനും, മറ്റു സാഹചര്യങ്ങളിൽ പിന്നോട്ടു പോകാൻ സാധ്യതയുള്ള വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പഞ്ചാബിലെയും തമിഴ്നാട്ടിലെയും കൃഷിയിടങ്ങളിൽ, വിളകളുടെ ആരോഗ്യം നിരീക്ഷിക്കാനും ജലവിഭവങ്ങൾ കൈകാര്യം ചെയ്യാനും കർഷകർ റിസോഴ്സാസാറ്റ് പോലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽനിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നു. ചുഴലിക്കാറ്റ് സീസണിൽ, ഐഎസ്ആർഒ ഉപഗ്രഹങ്ങളിൽനിന്നുള്ള മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾ ദുരിതബാധിതമായേക്കാവുന്ന ജനങ്ങളെ ഒഴിപ്പിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നു. ഇത് ദൈനംദിന ജീവിതത്തിൽ ഉറച്ച കാൽപ്പാടുകളുള്ള ബഹിരാകാശ സാങ്കേതികവിദ്യയാണ്.
ആയിരക്കണക്കിന് ശാസ്ത്രജ്ഞരെയും എൻജിനിയർമാരെയും സാങ്കേതിക വിദഗ്ധരെയും തൊഴിൽ നൽകിക്കൊണ്ടും, നിർമാണം മുതൽ സോഫ്റ്റ്വേർ വികസനം വരെയുള്ള വ്യവസായങ്ങളിലെ അസംഖ്യം ആളുകളെ പരോക്ഷമായി പിന്തുണച്ചുകൊണ്ടും ബഹിരാകാശ മേഖല സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. നേരിട്ടുള്ള മൂല്യവർധന വഴിയല്ല, മറിച്ച് ഉപഗ്രഹ ഡാറ്റയെ ആശ്രയിക്കുന്ന മേഖലകളിലെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിലൂടെയും ഈ മേഖല ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളർ സംഭാവന നൽകുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിനും വളരെമുന്പേ തന്നെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, അദ്ദേഹത്തിന്റെ ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) എന്ന കാഴ്ചപ്പാടിനെ മുന്നോട്ടു കൊണ്ടുപോയിരുന്നു. പിഎസ്എൽവി പോലുള്ള സ്വന്തം വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചുകൊണ്ട്, വിദേശ സാങ്കേതികവിദ്യയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ഇത് കൂടുതൽ വിപുലമായ നൂതനാശയങ്ങൾക്ക് പ്രചോദനമായി, സ്റ്റാർട്ടപ്പുകൾ, സ്വകാര്യ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ഒരു സജീവമായ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ സഹായിച്ചു.
കൂടാതെ, ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് വലിയ വരുമാനം നേടുന്നതിനും ഇന്ത്യയുടെ ബഹിരാകാശ സാമർഥ്യം പ്രകടിപ്പിക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ലോക ബഹിരാകാശ വിപണിയിൽ, മിതവ്യയവും മികവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നു തെളിയിച്ചുകൊണ്ട്, വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഒരു ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു.
ഇന്ത്യയുടെ നേട്ടങ്ങൾ രാജ്യത്തിന് നയതന്ത്രപരമായ സ്വാധീനം നൽകിയിട്ടുണ്ട്, ഇത് ബഹിരാകാശ പര്യവേക്ഷണത്തിലും ഗവേഷണത്തിലും ഒരു തുല്യ പങ്കാളിയായി മഹാശക്തികളുമായി ഇടപഴകാൻ രാജ്യത്തെ പ്രാപ്തമാക്കുന്നു. മംഗൾയാൻ, ചന്ദ്രയാൻ-3 പോലുള്ള ദൗത്യങ്ങൾ ഇന്ത്യയെ ലോകവേദിയിൽ ഉയർത്തുമ്പോൾ, അവ ഒരു തലമുറയിലെ യുവ ഇന്ത്യക്കാരെ വലിയ സ്വപ്നങ്ങൾ കാണാനും ഏറ്റവും മികച്ചവരുമായി മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാനും ശാസ്ത്ര-സാങ്കേതിക രംഗത്ത് കരിയർ തുടരാനും പ്രചോദിപ്പിക്കുന്നു.
എന്നാൽ, നൂതനാശയങ്ങളെ വേഗത്തിൽ വാണിജ്യവത്കരിക്കാനുള്ള സമ്മർദം, പ്രശസ്തമായ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകൽ, ഇന്ത്യൻ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കൽ എന്നിവയുൾപ്പെടെ ഐഎസ്ആർഒയുടെ വളർന്നുവരുന്ന അഭിലാഷം ഗുണനിലവാര നിയന്ത്രണത്തെയും വിതരണ ശൃംഖലകളെയും സമ്മർദത്തിലാക്കുന്നു എന്ന് സമീപകാലത്തെ ഇടർച്ചകൾ സൂചിപ്പിക്കുന്നു. ഈ പ്രശ്നത്തിന് ഒരു കാരണം വിഭവങ്ങളുടെ അഭാവമാണ്: ഇന്ത്യ അതിന്റെ മുൻകാല നേട്ടങ്ങൾ കൈവരിച്ചത് പരിമിതമായ ബജറ്റിലായിരുന്നു. അതുകൊണ്ടുതന്നെ ആ ബജറ്റ് ശ്രദ്ധേയമായിരുന്നു. ഒരുകാലത്ത് ശാസ്ത്രീയ ജിജ്ഞാസയുടെ വേദിയോ വികസന ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു വേദിയോ ആയിരുന്ന ബഹിരാകാശം, ദേശീയ സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട താവളമായി മാറുമ്പോൾ, ഈ പരിമിതി അവഗണിക്കാൻ കഴിയാത്ത ഒന്നായി മാറുന്നു.
കണക്കുകൾ ഒരു വ്യക്തമായ ചിത്രം നൽകുന്നു. ഇന്ത്യ ബഹിരാകാശത്തിനായി പ്രതിവർഷം ഏകദേശം രണ്ടു ബില്യൺ ഡോളർചെലവഴിക്കുമ്പോൾ, ചൈന 16 ബില്യണും അമേരിക്ക 25 ബില്യണും ചെലവഴിക്കുന്നു. നിലവിൽ ഇന്ത്യ ഏകദേശം 21 സജീവ നിരീക്ഷണ ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ, ചൈന പ്രവർത്തിപ്പിക്കുന്നത് ആയിരത്തിലധികം ഉപഗ്രഹങ്ങളാണ്, അതിൽ 250 എണ്ണം പ്രതിരോധത്തിനായി നീക്കിവച്ചവയാണ്.
ഈ വെല്ലുവിളിയെ കൂടുതൽ വഷളാക്കിക്കൊണ്ട്, കഴിഞ്ഞ വർഷം പാകിസ്ഥാന്റെ ഉപയോഗത്തിനായി നാല് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ചൈന സഹായിച്ചു, കൂടാതെ, 20 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നതിനായി സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും 406 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. അതേസമയം, സമീപകാലത്തെ ദൗത്യ പരാജയങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ 60 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിൽ സംശയങ്ങൾ ഉയർത്തുന്നു.
കുറഞ്ഞ വിക്ഷേപണങ്ങളും ദീർഘമായ ഇടവേളകളും ഇന്ത്യയുടെ മത്സരക്ഷമതയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ വിഹിതം 2017ൽ 35 ശതമാനം ആയിരുന്നത്, കൂടുതൽ കാര്യക്ഷമരായ അന്താരാഷ്ട്ര കമ്പനികൾ വർധിച്ചുവരുന്ന ആവശ്യം മുതലെടുത്തതോടെ 2024ഓടെ പൂജ്യത്തിലേക്ക് തകർന്നു. അതേസമയം, ഐഎസ്ആർഒ അഭിമാന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
Sports
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ആണ് ക്യാപ്റ്റൻ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടർമാർ തഴഞ്ഞു.
ശ്രേയസിനെ ഫിറ്റ്നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷന് കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം പേസ് ഓള് റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം നേടി.
രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമില്‍ നിലനിര്‍ത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
കെ.എല്‍. രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജനുവരി 11 ന് ആണ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും നടക്കും.
ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ.
Business
നടപ്പ് വർഷത്തെ അവസാന വ്യാപാരദിനങ്ങളിൽ നിക്ഷേപകരിൽ ആവേശമുളവാക്കാനുള്ള ശ്രമത്തിലാണ് മുൻനിര ഇൻഡക്സുകൾ. പ്രതിവാര മികവിൽ വ്യാപാരം അവസാനിപ്പിക്കാൻ വിപണിക്കായത് പുതുവർഷം തിളക്കമാർന്ന പ്രകടനത്തിന് അവസരമൊരുക്കാം.
ഒരു വർഷക്കാലയളവിൽ സെൻസെക്സ് എട്ടു ശതമാനത്തിലധികം ഉയർന്ന് 6568 പോയിന്റ് സ്വന്തമാക്കിയപ്പോൾ നിഫ്റ്റി സൂചിക ഒൻപതര ശതമാനം മുന്നേറി 2292 പോയിന്റാണ് വാരിക്കൂട്ടിയത്. കഴിഞ്ഞ വാരം സെൻസെക്സ് 112 പോയിന്റും നിഫ്റ്റി സൂചിക 75 പോയിന്റും വർധിച്ചു.
നിഫ്റ്റി 25,966 പോയിന്റിൽനിന്നു തുടക്കത്തിൽ അൽപ്പം തളർന്ന് 25,911ലേക്കു നീങ്ങിയഘട്ടത്തിൽ ഒരു വിഭാഗം നിക്ഷേപത്തിനു കാണിച്ച ഉത്സാഹം സൂചികയ്ക്കു കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 26,221ലെ ആദ്യ പ്രതിരോധം തകർത്ത് 26,235 വരെ ഉയരാൻ അവസരമൊരുക്കി. എന്നാൽ ഈ ഘട്ടത്തിൽ വിദേശ ഓപ്പറേറ്റർമാർ ലാഭമെടുപ്പിനിറങ്ങിയത് വാരാന്ത്യം സൂചിക 26,009ലേക്ക് ഇടിച്ചെങ്കിലും ക്ലോസിംഗിൽ നിഫ്റ്റി 26,042 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിയുടെ ആദ്യ താങ്ങ് 25,890ലാണ്, ഇത് നഷ്ടപ്പെട്ടാൽ 25,738ലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
എന്നാൽ, ഒരു ബുൾ റാലിക്ക് തുടക്കം കുറിക്കാനായാൽ 26,214-26,386ലേക്കു കുതിച്ചുചാട്ടത്തിന് ഇടയുണ്ട്. വിപണിയുടെ ചലനങ്ങൾ മറ്റു സാങ്കേതിക വശങ്ങളിലുടെ വീക്ഷിച്ചാൽ ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ എംഎസിഡി, സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ നിക്ഷേപകരെ ആകർഷിക്കും വിധത്തിലാണ്.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ജനുവരി 26,335 വരെ കയറിയെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ 21 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്ന് 26,288ലാണ്. ഒരു തളർച്ചയുടെ സൂചനയാണിതു നൽകുന്നതെങ്കിലും 26,000ലെ താങ്ങ് നിലനിർത്തിയാൽ 27,000ലേക്കു സാന്പത്തിക വർഷാന്ത്യത്തിനു മുന്നേ ഉയരാം. ജനുവരി ഫ്യൂച്ചേഴ്സിൽ ഓപ്പൺ ഇന്ററസ്റ്റ് 17 ലക്ഷം കരാറുകളിൽനിന്നു 56.6 ലക്ഷത്തിലേക്ക് ഉയർന്നതു പുതിയ നിക്ഷേപകരുടെ വരവിനെ സൂചിപ്പിക്കുന്നു.
ബോംബെ സൂചിക 84,929ൽനിന്ന് 84,801ലേക്ക് ഇടിഞ്ഞങ്കിലും തിരിച്ചുവരവിൽ 85,687 പോയിന്റ് വരെ കയറി. ഈ അവസരത്തിൽ മുൻ നിര രണ്ടാം നിര ഓഹരികളിലെ ലാഭമെടുപ്പിൽ സൂചിക 84,945ലേക്കു താഴ്ന്നശേഷം മാർക്കറ്റ് ക്ലോസിംഗിൽ സെൻസെക്സ് 85,041ലാണ്. ഈവാരം ആദ്യ പ്രതിരോധം 85,551-86,062 പോയിന്റിലും താങ്ങ് 84,665-84,290 റേഞ്ചിലുമാണ്.
വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 4290.96 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഡിസംബറിലെ അവരുടെ മൊത്തം വില്പന 24,148.33 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ 12,024.99 രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഈ മാസം അവരുടെ മൊത്തം നിക്ഷേപം 64,056.61 കോടി രൂപയാണ്. ഇതോടെ നടപ്പു വർഷത്തെ മൊത്തം വാങ്ങൽ 7,44,737.91 കോടി രൂപയായി.
രൂപയുടെ മൂല്യം 89.55ൽനിന്നു 90.38ലേക്കു ദുർബലമായ ശേഷം വ്യാപാരാന്ത്യം 89.74ലാണ്. അമേരിക്കയുമായുള്ള വ്യാപാര കരാറിലെ അനിശ്ചിതത്വങ്ങൾ രൂപയിൽ സമ്മർദം സൃഷ്ടിക്കുന്നു.
ഇന്ത്യാ വോളാറ്റിലിറ്റി സൂചിക താഴ്ന്ന തലങ്ങളിൽ നീങ്ങി നിക്ഷേപകരെ മാടിവിളിക്കുന്നു. മാർക്കറ്റ് ഹോളിഡേ മൂഡിലായതിനാൽ നിക്ഷേപകർ രംഗത്ത് സജീവമല്ല. വോളാറ്റിലിറ്റി ഇൻഡക്സ് 9.52ൽനിന്നു 9.15ലേക്കു താഴ്ന്നു, ഓരോ താഴ്ചയും നിക്ഷേപത്തിന് അനുകൂലമായി മാറുന്നുവെന്നു മാത്രമല്ല, അസാധാരണമായ ശാന്തതയാണ് നിലവിൽ വിപണിയിൽ പ്രകടമാകുന്നത്.
രാജ്യാന്തര സ്വർണവില പുതിയ ഉയരങ്ങൾ സ്വന്തമാക്കുന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 4344 ഡോളറിൽനിന്നും 4550ലേക്കു മുന്നേറി. ഈ വർഷം സ്വർണവില 73 ശതമാനം വർധിച്ചു, ഔൺസിന് 1912 ഡോളർ.
സാന്പത്തിക മേഖലയിലെ മുരടിപ്പും ബുൾ ഓപ്പറേറ്റർമാരുടെ നിറഞ്ഞ സാന്നിധ്യവും കൂടി ചേരുമ്പോൾ 2026 സ്വർണം 5000 ഡോളറെന്ന മാന്ത്രികരേഖ മറികടക്കും. അടുത്ത വർഷം ആദ്യ പകുതിയിൽ ഈ നേട്ടം മഞ്ഞലോഹം കൈപ്പിടിയിൽ ഒതുക്കാം.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവാണ് നായകൻ. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയപ്പോൾ ശുഭമാൻ ഗില്ലിന് ടീമിലെത്താനായില്ല. സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിൽ നിലനിര്‍ത്തിയപ്പോൾ മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി തിളങ്ങിയ ഇഷാന് കിഷന് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കും ഇതേ ടീം തന്നെയായിരിക്കും കളത്തിലിറങ്ങുക.
പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും തന്നെ ലോകകപ്പ് ടീമിലും തുടരും. വാഷിംഗ്ടണ്‍ സുന്ദറും 15 അംഗ ടീമിലിടം പിടിച്ചു.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്താണ് പ്രഖ്യാപനം.
ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും മോശം ഫോം മാത്രമാണ് ടീം മാനേജ്മെന്റിന്റെ ആശങ്ക.
മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ൽ രോഹിത് ശർമ്മയും സംഘവും നേടിയ ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമും ഇതുവരെ കിരീടം നിലനിര്‍ത്തിയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Leader Page
മാറിയ ലോകസാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളെടുക്കുന്നതിൽ ഇന്ത്യ വിജയിക്കുന്നുവെന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിൽ ഉണ്ടായ ഉലച്ചിൽ പരിഹരിക്കാനായിട്ടില്ലെങ്കിലും വിള്ളലുകൾ അധികരിക്കാതെ കാക്കാൻ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്.
അതിനിടെയാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള 23-ാമത് വാർഷിക ഉച്ചകോടിയിൽ ഇന്ത്യ-റഷ്യ വ്യാപാര, സാന്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പഞ്ചവത്സര പദ്ധതിക്കും ധാരണയായി. ഇതോടൊപ്പം, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം സമാധാനപരവും ശാശ്വതവുമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
യുദ്ധങ്ങളും മത്സരങ്ങളും വിപണികൾക്കായുള്ള വടംവലികളും പ്രത്യയശാസ്ത്രപരമായ ഭിന്നതകളും ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്കിടയിൽ ഇന്ത്യ വ്യത്യസ്തമായ ഒരു പ്രതീക്ഷയുടെ ആഖ്യാനം വാഗ്ദാനം ചെയ്യുന്നു- സംഭാഷണം, പരസ്പര ബഹുമാനം, സഹകരണം എന്നിവയിൽ വേരൂന്നിയ ഒന്ന്.
‘ലോകം ഒരു കുടുംബമാണ്’ എന്ന ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ധാർമികതയിൽനിന്ന് ഉരുത്തിരിഞ്ഞ ഇന്ത്യ, വൈവിധ്യത്തിൽ ഐക്യത്തിനും വാചാടോപത്തേക്കാൾ യുക്തിക്കും ധ്രുവീകരണത്തേക്കാൾ സമാധാനത്തിനുംവേണ്ടി വാദിക്കുന്ന ഒരു ധാർമികശക്തിയായി ഉയർന്നുവന്നിട്ടുണ്ട്.
പുരാതന തത്വചിന്തയുടെ ആധുനിക പ്രകടനം
ഇന്ത്യയുടെ ഇന്നത്തെ വിദേശനയം തുടർച്ചയെയും മാറ്റത്തെയും പ്രതിനിധീകരിക്കുന്നു, ഇത് ഒരു പുരാതന തത്വചിന്തയുടെ ആധുനിക പ്രകടനമാണ്. ബുദ്ധൻ മുതൽ മഹാത്മാഗാന്ധി വരെയുള്ളവർ പകർന്നുനൽകിയ അഹിംസാ സന്ദേശവും ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാ ദർശനവും സമാധാനമാണ് ശക്തിയുടെ ആത്യന്തിക പ്രകടനമെന്ന ഇന്ത്യയുടെ ചിരകാല വിശ്വാസത്തിന് അടിത്തറ പാകി. ഇന്ത്യ ഒരു ദരിദ്രരാജ്യമായിരുന്ന കാലത്തുപോലും ലോകത്തിനു മുന്നിൽ ഇന്ദിരാഗാന്ധി പുലർത്തിയ നയതന്ത്ര മികവും ഉറച്ച നിലപാടുകളും ലോകം ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്.
സ്വാതന്ത്യം ലഭിച്ചു പതിറ്റാണ്ടുകൾക്കു ശേഷവും തന്ത്രപരമായ സ്വയംഭരണത്തിന്റെയും ബഹുമുഖ സംവിധാനത്തിന്റെയും രൂപത്തിൽ ഈ പാരമ്പര്യം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സംഘർഷത്തിന്റെയും സഹകരണത്തിന്റെയും വിഷയങ്ങളിൽ നിഷ്പക്ഷതയുടെയും നീതിയുടെയും സ്വതന്ത്രമായ ശബ്ദം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഏതെങ്കിലും ഒരു കൂട്ടായ്മയിൽ ഒതുങ്ങിനിൽക്കാൻ വിസമ്മതിച്ചുകൊണ്ട്, എല്ലാ ആഗോള ശക്തികളുമായും സംയമനത്തോടും സഹവർത്തിത്വത്തോടുംകൂടി ഇന്ത്യ ഇടപഴകുന്നു.
മധ്യസ്ഥനെന്ന നിലയിൽ ഇന്ത്യയുടെ പങ്ക്
ഇന്ത്യ ഇന്ന് ലോകത്ത് സമാധാനത്തിന്റെയും സുരക്ഷയുടെയും സ്ഥിരതയുടെയും ശബ്ദമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ഇന്ത്യ സംസാരിക്കുമ്പോൾ, അത് സ്വയം മാത്രമല്ല, മറ്റു പലർക്കുംവേണ്ടിയും സംസാരിക്കുന്നു എന്ന വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ പാർലമെന്റിലെ പ്രസ്താവന ഇക്കാര്യം അടിവരയിടുന്നതാണ്.
ആഗോള പ്രതിസന്ധികളോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ഈ പരിവർത്തനം ദൃശ്യമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധസമയത്ത്, വിഭജനത്തിനു പകരം ഇന്ത്യ സംഭാഷണത്തിനാണ് പ്രാധാന്യം നൽകിയത്. അക്രമം ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിലേക്കു മടങ്ങാനും, പാശ്ചാത്യ രാജ്യങ്ങളുമായുള്ള വിശ്വാസ്യത നിലനിർത്തിക്കൊണ്ട് മോസ്കോയുമായും കീവുമായുമുള്ള ഉലഞ്ഞ ബന്ധം സന്തുലിതമാക്കാനും ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്തു.
“സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ ആധികാരിക ശബ്ദം അത്യന്താപേക്ഷിതമാണ്” എന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലെബ പോലും സമ്മതിച്ചു. അതുപോലെ, പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രയേൽ, പലസ്തീൻ, ഇറാൻ എന്നിവയുമായി നല്ല ബന്ധം നിലനിർത്താൻ ഇന്ത്യക്കു കഴിഞ്ഞു. ഇത് വ്യക്തമായ ദിശാബോധവും സാധ്യതയുമുള്ള ഒരു മധ്യസ്ഥനെന്ന നിലയിൽ ഇന്ത്യ തങ്ങളുടെ പങ്കിനെ അടിവരയിടുന്ന അപൂർവ നയതന്ത്ര സന്തുലിതാവസ്ഥയാണ്.
സമാധാന നിർമാതാവും പരിരക്ഷകനും എന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യത വാക്കുകളിൽ ഒതുങ്ങുന്നില്ല. സ്വാതന്ത്ര്യാനന്തരം 50 ദൗത്യങ്ങളിലായി 2,50,000ലധികം സൈനികരെ വിന്യസിച്ചിട്ടുള്ള ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ്.
ലബനൻ മുതൽ കോംഗോ വരെ, ഇന്ത്യൻ സമാധാന സേനാംഗങ്ങൾ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും യുദ്ധത്തിൽ തകർന്ന സമൂഹങ്ങൾ പുനർനിർമിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു. അന്താരാഷ്ട്ര ദൗത്യവേളകളിൽ പ്രകടിപ്പിച്ച പ്രഫഷണലിസം, ആത്മാർഥത, അനുകമ്പ, മനുഷ്യസുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവ രാജ്യത്തിന് പ്രശസ്തി നേടിക്കൊടുത്തു.
International
ലണ്ടൻ: ക്ലാസ് എ വിഭാഗത്തിൽപ്പെടുന്ന നിരോധിത ലഹരി ഉത്പന്നമായ ഹെറോയിൻ കടത്തിയ ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്. സ്കോട്ട്ലൻഡിലെ ഈസ്റ്റ് ലോതിയാൻ സ്വദേശി രാജേഷ് ബക്ഷിയെയാണ് (57) കാന്റർബറി കോടതി ശിക്ഷിച്ചത്.
ഇയാളുടെ കൂട്ടാളിയായ ജോൺ പോൾ ക്ലർക്കിനെ (44) ഒൻപത് വർഷം തടവിനും ശിക്ഷിച്ചു. ലഹരി ഉത്പന്നങ്ങളുടെ പൊതിയിൽനിന്ന് രാജേഷ് ബക്ഷിയുടെ വിരലടയാളം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. 2022 ജൂണിൽ ഡോവറിലെ തുറമുഖത്തുനിന്നാണ് ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നാലു ദശലക്ഷം പൗണ്ട് വിലവരുന്നതാണ് പിടികൂടിയ ലഹരിവസ്തുക്കൾ.
ബക്ഷിയും ക്ലർക്കും തമ്മിൽ ലഹരി ഇടപാടുകൾ സംബന്ധിച്ചു നടത്തിയ ഫോൺ സംഭാഷണങ്ങളുടെയും മെസേജുകളുടെയും തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നിയന്ത്രിത മരുന്നുകൾ വിതരണം ചെയ്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ബക്ഷി.
International
കൊളംബോ: അനധികൃതമായി മത്സ്യബന്ധനത്തിലേർപ്പെട്ടെന്നാരോപിച്ച് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന അറസ്റ്റ് ചെയ്തു. ബോട്ടുകളും വലകളും പിടിച്ചെടുത്തു.
വടക്കൻ ജാഫ്നയ്ക്കു സമീപം കങ്കേശൻതുറൈയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ പിടിയിലായതെന്നു നാവികസേന കമാൻഡർ ബുദ്ധിക സന്പത്ത് പറഞ്ഞു.
ഒക്ടോബർ ഒന്‍പതിന് തലൈമാന്നാറിൽനിന്ന് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടിയിരുന്നു.
NRI
ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം.
പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു.
ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.
Business
മുംബൈ: അപൂർവ ഭൗമമൂലകങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ഇന്ത്യൻ, ജാപ്പനീസ് കന്പനികൾ ഒരുമിച്ച് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.
ഇന്ത്യൻ കന്പനികളുമായുള്ള സഹകരണത്തിലൂടെ ഒരു വഴി കണ്ടെത്തുന്നതിനായി ജപ്പാനിലെ ഇലക്ട്രിക് വാഹന, ബാറ്ററി വ്യവസായത്തിൽ നിന്നുള്ള ഒരു ഡസനിലധികം കന്പനികൾ ഡൽഹിയിലുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില കന്പനികളാണ് മിത്സുബിഷി കെമിക്കൽസ്, സുമിറ്റോമോ മെറ്റൽസ് ആൻഡ് മൈനിംഗ്, പാനസോണിക് തുടങ്ങിവ. ഈ കന്പനികളെല്ലാം ജാപ്പനീസ് വ്യാവസായിക സംഘ ടനയായ ബാറ്റർ അസോസിയേഷൻ ഓഫ് സപ്ലൈ ചെയിൻ (ബിഎഎസ്സി) അംഗങ്ങളാണ്. റിലയൻസും അമാര രാജും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ലിഥിയം-അയണ്‍ ബാറ്ററികൾക്കും ലിഥിയം, ഗ്രാഫൈറ്റ് തുടങ്ങിയ നിർണായക ധാതുക്കൾക്കും വേണ്ടിയുള്ള പങ്കാളിത്തങ്ങൾ, കൂടാതെ ഈ മേഖലകളിലെ ചൈനയുടെ ആധിപത്യത്തെ മറികടക്കുന്നതിനായി വൈവിധ്യമാർന്ന വിതരണ ശൃംഖലയ്ക്കുള്ള സഹകരണങ്ങൾ എന്നിവ കന്പനികൾ പര്യവേക്ഷണം ചെയ്യാൻ സാധ്യതയുണ്ട്.
സ്മാർട്ട്ഫോണ്‍ മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വരെ നിർമാണത്തിന് ആവശ്യമായ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുർന്ന് ഇന്ത്യയിലേക്കുള്ള ഓട്ടോ പാർട്സുകളുടെ കയറ്റുമതിയിൽ കാലതാമസമുണ്ടായിരിക്കുകയാണ്. ഇത് ഉത്പാദനത്തിൽ തടസമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് കാർ നിർമാതാക്കൾ.
വർധിച്ചുവരുന്ന ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിൽ നിർണായക ധാതുക്കളുടെ വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ധനകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.