മസ്കറ്റ്: ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരേ വീണ്ടും ആക്രമണം. ടോഗോ പതാക വഹിക്കുന്ന 12 ഇന്ത്യൻ ജീവനക്കാരുള്ള ‘എം.ടി’ സിറോൺ കെമിക്കൽ ടാങ്കറിനു നേരേയാണ് ശനിയാഴ്ച ഒമാൻ ഉൾക്കടലിനു സമീപം ആക്രമണമുണ്ടായത്.
ഒമാനിലെ ശിനാസ് തുറമുഖത്തിന്റെ പരിധിയിലാണു സംഭവമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ ഡയറക്ടർ മൻദീപ് സിംഗ് രന്ധവ വ്യക്തമാക്കി. മറ്റു കപ്പലുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ടാങ്കറിനെ ഇറേനിയൻ സേന തടയുകയും മുന്നറിയിപ്പ് എന്ന നിലയിൽ വെടിയുതിർക്കുകയുമായിരുന്നു.
കപ്പലിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഏകോപനം നടക്കുന്നുണ്ടെന്ന് രന്ധവ അറിയിച്ചു.
യുഎസ് നാവിക ഉപരോധം: ഇറാൻ സമ്മർദത്തിൽ
ഇറേനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുകയാണ്. 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചു. 38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കിൽ തുറമുഖത്തേക്ക് മടങ്ങാനോ സേന നിർദേശം നൽകിയതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
യുഎസ് നാവിക ഉപരോധത്തെത്തുടർന്ന് എണ്ണ കയറ്റുമതി നിലച്ചതിനാൽ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽത്തന്നെ എത്രയും വേഗം ഹോർമുസ് തുറന്ന് പ്രശ്നത്തിനു പരിഹാരം കാണാൻ ഇറാൻ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സമാധാനചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണെന്ന് മോസ്കോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി കുറ്റപ്പെടുത്തി. അതേസമയം, ഇറാന്റെ നേതാക്കൾക്കു സംസാരിക്കണമെങ്കിൽ തങ്ങളുടെ അടുത്തേക്കു വരാമെന്നും അല്ലെങ്കിൽ തങ്ങളെ വിളിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.