പത്താം ക്ലാസ് പരീക്ഷ വരുമ്പോൾ മലയാളിക്ക് പ്രാഞ്ചിയേട്ടനെ ഓർക്കാതിരിക്കാൻ ആവില്ല. പത്താം ക്ലാസ് പാസ് ആവാത്തതിന്റെ വിഷമവും പേറി പ്രാഞ്ചിയേട്ടൻ ഒടുവിൽ പ്രായം കുറച്ച് അധികമായെങ്കിലും പോളിക്കൊപ്പം എസ്എസ്എൽസി പരീക്ഷ എഴുതാൻ പോയ കഥയുടെ ക്ലൈമാക്സ് എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ.
ഓരോ എസ്എസ്എൽസി പരീക്ഷ വന്നണയുമ്പോഴും മനസിൽ ഓടിയെത്തുന്നത് പ്രാഞ്ചിയേട്ടനും പോളിയുമാണ്. പിന്നെ അവർക്ക് കൂട്ടായി പുണ്യാളനും.
മുൻവർഷങ്ങളിൽ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പ്രാഞ്ചിയേട്ടന്റെ കഥ പറയാം.. കോപ്പിയടിക്കാതെ പത്താം ക്ലാസ് പാസാവില്ല എന്നായിരുന്നു പ്രാഞ്ചിയേട്ടന്റെ ചിന്ത. എന്നാൽ പോളി അത് തിരുത്തിക്കുറിച്ചു.
പഠിച്ചു പാസാകാം എന്ന് പോളി തറപ്പിച്ചു പറഞ്ഞപ്പോൾ മ്മടെ അരിപ്രാഞ്ചി രാവും പകലും ഇരുന്ന് പഠിച്ച് പത്താം ക്ലാസ് പരീക്ഷ എന്ന കടമ്പ ചാടി കടന്നു. പത്താം ക്ലാസ് ഒരു കടമ്പ തന്നെയാട്ട എന്ന് പ്രാഞ്ചിയേട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇനി അന്നത്തെ ആ സംഭവങ്ങൾ ഒന്ന് റീവൈൻഡ് അടിച്ചു നോക്കാം..
പരീക്ഷ അടുക്കുന്തോറും പ്രാഞ്ചിയേട്ടൻ ടെൻഷൻ കാരണം ആകെ വിയർത്തു. പോളാണെങ്കിൽ വിടാതെ പിടിച്ചിരിക്കുകയാണ് പ്രാഞ്ചിയേട്ടനെ. പുണ്യാളന്റെ മുന്നിൽ വച്ച് അടുത്ത തീരുമാനമല്ലേ ഇത്തവണ പത്ത് പാസാക്കാം എന്ന്.
പള്ളി മേടയിൽ വച്ച് ആവേശത്തിന് പത്താംക്ലാസ് പരീക്ഷ എഴുതാം എന്നൊക്കെ പ്രാഞ്ചിയേട്ടൻ പറഞ്ഞെങ്കിലും വീട്ടിലെത്തിയപ്പോൾ ആൾക്ക് ഒരു ഏനക്കേട്..
“ഇനിയീ പ്രായത്തില് പത്താം ക്ലാസ് എഴുതി പാസായിട്ട് എന്തൂട്ടിനാടാ പോളേ... ”എന്നായി പ്രാഞ്ചിയേട്ടന്റെ ചോദ്യം. പക്ഷേ പോൾ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ കൊണ്ടിരുത്തി പഠിപ്പ് തുടങ്ങി. ഫുൾ ടൈം ടേബിളങ്ക്ട് സെറ്റ് ചെയ്തു.
അലാറം പുലർച്ചെ നാലുമണിക്ക് വച്ചു. പരീക്ഷ കഴിയുന്നവരെ അരിപ്രാഞ്ചിയുടെ കച്ചവടങ്ങളൊക്കെ തൽക്കാലം കൂട്ടുകാരൊക്കെ കൂടിച്ചേർന്നു നോക്കട്ടെ എന്നൊരു തീരുമാനവും എടുത്തു.
കച്ചവടം ഞാൻ തന്നെ നോക്കേണ്ടിവരും എന്ന് പ്രാഞ്ചി ഉടക്കു പറഞ്ഞെങ്കിലും തൽക്കാലം നീയിരുന്നു പഠിക്ക് പ്രാഞ്ചിയേ എന്ന് പറഞ്ഞ് പ്രാഞ്ചിയേട്ടന്റെ ഗഡി മേനോൻ ചേട്ടൻ പ്രാഞ്ചിയെ ഒതുക്കി.
പിന്നെ പഠിപ്പിന്റെ ദിവസങ്ങളായിരുന്നു. അലാറം അടിച്ചാൽ തന്നെ ചേട്ടൻ പുതപ്പൊന്നും കൂടി തലയുടെ മുകളിലൂടെ വലിച്ചിട്ട് കിടന്നുറങ്ങും. കട്ടൻ ചായ ഉണ്ടാക്കി കൊണ്ടുവന്ന് പോൾ പ്രാഞ്ചിയേട്ടനെ എഴുന്നേൽപ്പിക്കും.
എന്തിനാടാ എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്ന് പ്രാഞ്ചിയേട്ടൻ ചോദിക്കുമെങ്കിലും അനുസരണയുള്ള കുഞ്ഞാടിനെ പോലെ പോൾ പറയുന്നത് കേട്ട് പഠിക്കാനിരിക്കും.
ഇടയ്ക്ക് ഉറക്കം തൂങ്ങി വീഴുമ്പോൾ പ്രാഞ്ചിയേട്ടൻ ചോദിക്കും ന്റെ പോളേ ഇതൊക്കെ നമുക്ക് ആ തുണ്ടു കടലാസിൽ എഴുതിക്കൊണ്ടുപോയാൽ പോരേ..
അപ്പോൾ പ്രാഞ്ചി പുണ്യാളന്റെ വാക്കുകൾ കേട്ടു.. “എടാ പ്രാഞ്ചി അരിപ്രാഞ്ചി.. പഠിച്ചെഴുതടാ പരീക്ഷ.. കള്ളത്തരം കാണിച്ച നീ രക്ഷപ്പെടില്ല പ്രാഞ്ചി...
നീ നന്നായി പഠിക്ക് നിന്റെ കൂടെ ഞാനില്ലേ..” പുണ്യാളന്റെ ആ വാക്കുകൾ പ്രാഞ്ചിക്ക് ആവേശമായി. അങ്ങനെ പറ്റാവുന്ന പോലെ പ്രാഞ്ചിയേട്ടൻ പഠിച്ചു. കുറെയൊക്കെ മറന്നു. ഫോർമുല എന്ന് കേൾക്കുമ്പോൾ ആൾക്ക് ഡോ. ജോസിനെ ഓർമവരും.
ജോസ് ചോദിച്ച ചോദ്യം ചേട്ടനെ തളർത്തും. അതുകൊണ്ട് ഫോർമുല എന്നതിന് പകരം സൂത്രവാക്യം എന്നേ പ്രാഞ്ചിയേട്ടൻ പറയാറുള്ളൂ. സൂത്രവാക്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നുണ്ടായിരുന്നു.
ഈ തൃശൂരിലെ ട്രാഫിക് പോലെയാണല്ലോ ഈ സൂത്രവാക്യങ്ങള്... തലങ്ങും വിലങ്ങും ആകെ ബ്ലോക്ക് എന്നാണ് പ്രാഞ്ചിയേട്ടൻ സൂത്രവാക്യങ്ങളെ വിശേഷിപ്പിച്ചത്.
പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഡോ. ജോസും, ഓമനയും കൂടി പ്രാഞ്ചിയെ കാണാൻ വന്നു. പ്രാഞ്ചി വീണ്ടും പത്ത് എഴുതുന്നു എന്ന് കേട്ട് വിഷ് ചെയ്യാൻ വന്നതാണ് രണ്ടുപേരും.
ജോസ് കളിയാക്കാൻ വന്നതാണെന്നാണ് പ്രാഞ്ചിയേട്ടൻ കരുതിയത്.. പക്ഷേ ജോസ് സീരിയസ് ആയിരുന്നു.. പഠിക്കാൻ തീരുമാനിച്ചിറങ്ങി പുറപ്പെട്ട നിന്നെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല പ്രാഞ്ചിയേ എന്നാണ് ജോസ് ആശംസിച്ചത്.
നല്ലൊരു പേനയാണ് ഓമന പ്രാഞ്ചിക്ക് ഗിഫ്റ്റ് കൊടുത്തത്. ചെട്ടിക്കാട് പള്ളിയില് പ്രാർത്ഥിച്ചു മേടിച്ച പേന ആണെന്ന് ഓമന പറഞ്ഞപ്പോൾ പ്രാഞ്ചിക്ക് ആത്മവിശ്വാസം ഒന്നും കൂടി കൂടി.
ചിറമൽ ഈനാശു ഫ്രാൻസിസിനെ തേടി ഒരു കൊറിയർ വന്നു ഈ പരീക്ഷ പഠനത്തിന്റെ ഇടയ്ക്ക്... പത്മശ്രീയുടെ ഒരു കൊറിയർ... തുറന്നു നോക്കിയപ്പോൾ ഒരു ചിത്രം, പെയിന്റിംഗ്... ഒരു വലിയ ക്ലാസ് മുറിയിൽ പ്രാഞ്ചിയേട്ടൻ ഇരുന്നു പരീക്ഷ എഴുതുന്ന ചിത്രം.. പിന്നിൽ പുണ്യാളനും.. ഓൾ ദ ബെസ്റ്റ് പ്രാഞ്ചിയേട്ടാ എന്നൊരു അടിക്കുറിപ്പും...
കട്ടൻകാപ്പി ചൂടോടെ ഉണ്ടാക്കി കൊടുത്തു കൊണ്ടേയിരുന്നു ഈയ്യപ്പൻ. പ്രാഞ്ചിയുടെ കൂട്ടുകാരായ യൂസഫും ബാഹുലേയനും ഉതുപ്പേട്ടനും സുബ്രനും പ്രാഞ്ചിക്ക് യാതൊരു ഡിസ്ട്രബൻസും ഉണ്ടാക്കാതെ നാട്ടിലും വീട്ടിലും പ്രാഞ്ചിയില്ലാതെ അലഞ്ഞു നടന്നു.
പരീക്ഷയുടെ തലേന്ന് പ്രാഞ്ചിയേട്ടനെയും കൂട്ടി പോൾ പുത്തൻപള്ളിക്ക് പോയി. നന്നായി പ്രാർത്ഥിച്ചു. പതിവുപോലെ പുണ്യാളനും പ്രാഞ്ചിയേട്ടനും തമ്മിൽ അവരുടേതായ വർത്തമാനങ്ങൾ പറഞ്ഞു.
“പരീക്ഷയ്ക്ക് എന്തെങ്കിലും ഡൗട്ട് വന്നാൽ നീ എന്നെ ഓർക്കുക പ്രാഞ്ചി.. നിനക്കുള്ള ഉത്തരങ്ങൾ ഞാൻ തരും.. ജീവിതത്തിലെ വലിയ പരീക്ഷകൾ പാസായി നിനക്ക് ഈ പത്താം ക്ലാസ് പരീക്ഷ ഒരു വലിയ പ്രശ്നമേയല്ല പ്ലാഞ്ചി...” എന്ന് പുണ്യാളൻ അരുളിചെയ്തപ്പോൾ പ്രാഞ്ചിക്ക് കോൺഫിഡൻസ് ഡബിളായി. അരണാട്ടുകര സ്കൂളിലായിരുന്നു പരീക്ഷ.
പരീക്ഷയ്ക്ക് പോകുന്നതിനു മുന്പ് പതിവുപോലെ പ്രാഞ്ചി അപ്പാപ്പന്റേയും അപ്പന്റേയും ഒക്കെ കുഴിമാടത്തിൽ പോയി പ്രാർത്ഥിച്ചു. അവരൊക്കെ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് പ്രാഞ്ചിയെ വേണ്ടുവോളം ആശീർവദിച്ചു.. “അവനിക്കുറി പത്ത് പാസാകും.” അപ്പാപ്പനും അപ്പനുംപരസ്പരം പറഞ്ഞു. അവർക്ക് അറിയാലോ വരാന് പോകുന്ന കാര്യങ്ങൾ..
അങ്ങനെ അരണാട്ടുകര സ്കൂളിലേക്ക് പോളും പ്രാഞ്ചിയും കൂടി പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഇറങ്ങിയപ്പോൾ പത്രക്കാരു വന്നു. ഈ പ്രായത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള ചേതോവികാരം എന്താണെന്ന് പത്രക്കാർ ചോദിച്ചപ്പോൾ പോളാണ് മറുപടി പറഞ്ഞത് - ഞങ്ങടെ പ്രാഞ്ചിയേട്ടന് പ്രായം ഒരു വിഷയമല്ല.. ഇപ്പോഴും എന്താ ഗ്ലാമർ.. ഇത്രയും ഗ്ലാമർ ഉള്ള ഞങ്ങളുടെ പ്രാഞ്ചിയേട്ടൻ പത്താംക്ലാസ് എഴുതി ജയിക്കും..
അങ്ങനെ അവര് പരീക്ഷ എഴുതി. റിട്ടയർ ചെയ്തുവെങ്കിലും ആന്റണി മാസ്റ്റർ അരണാട്ടുകര സ്കൂളിൽ പ്രാഞ്ചി പരീക്ഷ എഴുതാൻ വന്നപ്പോൾ കാണാൻ എത്തിയിരുന്നു. പ്രാഞ്ചിയേട്ടൻ കൂളായിരുന്ന് പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഉത്തരങ്ങൾ ഒത്തു നോക്കിയപ്പോൾ പ്രാഞ്ചിയേട്ടന് സന്തോഷം. വിചാരിച്ച പോലെ ടഫല്ല കാര്യങ്ങൾ.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൾട്ട് വരും വരെയുള്ള ആ ദിവസങ്ങൾ പ്രാഞ്ചിയേട്ടന് പ്രാന്ത് പിടിച്ച പോലെയായിരുന്നു. എന്താകും റിസൾട്ട് എന്ന് അറിയാനുള്ള വെപ്രാളം. പ്രാഞ്ചിയേട്ടൻ പിറ്റേദിവസം രാവിലെ ആയിട്ടും മുറിയുടെ വാതിൽ തുറന്നില്ല. എത്ര വിളിച്ചിട്ടും തുറക്കുന്നില്ല.
എല്ലാവർക്കും ടെൻഷനായി. അപ്പോഴേക്കും റിസൾട്ട് വന്നു. തൃശൂർക്കാരു മുഴുവൻ കാത്തിരുന്ന റിസൾട്ട്.. പ്രാഞ്ചിയേട്ടൻ പത്തു ജയിച്ചു. എല്ലാവരും വന്ന് റാഞ്ചി ഫ്രാഞ്ചി എന്നുവിളിച്ച് മുറിയുടെ വാതിൽക്കൽ മുട്ടിക്കൊണ്ടേയിരുന്നു... ഒടുവിൽ വാതിൽ തുറന്നു... പ്രാഞ്ചി പുറത്തേക്ക് വന്നു...
എന്തായി എന്ന് കണ്ണുകൾ കൊണ്ട് പ്രാഞ്ചി ചോദിച്ചു.. അടിച്ചു മോനേ എന്ന് മേനോൻ പണ്ടെങ്ങാണ്ട് പറഞ്ഞപോലെ ഒരിക്കൽ കൂടി പറഞ്ഞു..“ ന്റെ... പ്രാഞ്ചിയേട്ടാ നിങ്ങൾ ജയിച്ചു.. ചിറമൽ ഈനാശു ഫ്രാൻസിസ് ഇനി പത്താം പത്താം ക്ലാസ് ക്വാളിഫൈഡ് ആണ്..”
ഇതുകേട്ടതും പണ്ട് പത്മശ്രീ കിട്ടാതെ വന്നപ്പോൾ കസേരയോടെ പിന്നിലേക്ക് മറിഞ്ഞുവീണ പ്രാഞ്ചിയേട്ടൻ ഒരിക്കൽ കൂടി കസേരയില്ലാതെ പിന്നിലേക്ക് മറിഞ്ഞുവീണു.. പക്ഷേ വീണില്ല,വീഴാൻ പുണ്യാളൻ സമ്മതിച്ചില്ല.. പ്രാഞ്ചി ഇനി നീ വീഴില്ല വീഴാൻ പാടില്ല... പുണ്യാളന്റെ വാക്കുകൾ പ്രാഞ്ചിയേട്ടൻ കേട്ടു.
എന്താണ് പത്താം ക്ലാസ് ജയിച്ചതിനെ പറ്റി പ്രാഞ്ചിയേട്ടന് പറയാനുള്ളത് എന്ന് പത്രക്കാർ വന്ന് ചോദിച്ചപ്പോൾ “നന്നായി പഠിക്കുക, കോപ്പിയടിക്കണ്ട, നന്നായി പ്രാർത്ഥിക്കുക... എല്ലാ കുട്ടികളും പാസാവും..” പ്രാഞ്ചിയേട്ടൻ മറുപടി പറഞ്ഞു.. പരീക്ഷ എഴുതാൻ പോകുന്ന എല്ലാ പിള്ളേർക്കും പ്രാഞ്ചിയേട്ടൻ ഓൾ ദി ബെസ്റ്റ് കൊടുത്തണ്ട് ട്ടാ...
Tags : Pranchiyettan and the Saint Mammootty SSLC Exam Todays Story