കേരളത്തിന്റെ അതിർത്തി പഞ്ചായത്തുകളിലുള്ള പലരും ദൈനംദിന ആവശ്യങ്ങൾക്ക് കർണാടകയേയോ തമിഴ്നാടിനെയോ ആണ് ആശ്രയിക്കുന്നതെന്നു പറയുന്നത് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. കന്നഡയോ തമിഴോ സംസാരിക്കുന്ന നേതാക്കൾ അവിടങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് മുതൽ എംഎൽഎ വരെ ആയിത്തീരുന്നതും കണ്ടിട്ടുണ്ട്.
എന്നാൽ, നേരെ തിരിച്ച് പൊതുവേയുള്ള ദൈനംദിന ആവശ്യങ്ങൾക്കെല്ലാം കേരളത്തെ ആശ്രയിക്കുന്ന ഒരു കുഞ്ഞു പഞ്ചായത്ത് കർണാടകയിലുണ്ട്. കുടക് ജില്ലയിൽ മടിക്കേരി താലൂക്കിലുള്ള കരിക്കെ പഞ്ചായത്ത്. ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ ഒരു മലയാളിയാണ്.
കാസർഗോഡ് ജില്ലയുടെ കിഴക്കൻ അതിർത്തിയിലുള്ള പനത്തടി പഞ്ചായത്തിനോടു ചേർന്നാണ് കരിക്കെ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ റാണിപുരം സ്ഥിതി ചെയ്യുന്നത് പനത്തടി പഞ്ചായത്തിലാണ്.
സാങ്കേതികമായി കർണാടകയിലാണെങ്കിലും ഭൂമിശാസ്ത്രപരമായി പനത്തടിയോട് ഒട്ടിക്കിടക്കുന്ന സ്ഥലമാണ് കരിക്കെ. കർണാടകയിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് വനമേഖലയാൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന പ്രദേശം.
കന്നഡയും മലയാളവും മറാത്തിയുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ. പരമ്പരാഗതമായി ഇവിടെത്തന്നെ ജനിച്ചുവളർന്ന മലയാളികൾക്കു പുറമേ തിരുവിതാംകൂറിൽ നിന്ന് കുടിയേറിവന്നവരുമുണ്ട്.
മറാത്തി ഭാഷ സംസാരിക്കുന്ന ആദിവാസി ജനവിഭാഗങ്ങൾ പനത്തടി പഞ്ചായത്തിലുമുണ്ട്. മറാത്തിയും കന്നഡയും മാതൃഭാഷയായിട്ടുള്ള എല്ലാവർക്കും മലയാളം നന്നായി സംസാരിക്കാനറിയാമെന്നതും പ്രത്യേകതയാണ്.

മലയാളിയായ കോൺഗ്രസ് നേതാവ് എൻ. ബാലചന്ദ്രൻ നായരാണ് ഇപ്പോൾ കരിക്കെയിലെ പഞ്ചായത്ത് പ്രസിഡന്റ്. കല്പന ജഗദീഷാണ് വൈസ് പ്രസിഡന്റ്. ബിജെപിയാണ് പ്രധാന പ്രതിപക്ഷം. കഴിഞ്ഞ ഭരണസമിതിയിൽ കല്പന പ്രസിഡന്റും ബാലചന്ദ്രൻ നായർ വൈസ് പ്രസിഡന്റുമായിരുന്നു.
പനത്തടി പഞ്ചായത്ത് ആസ്ഥാനമായ പാണത്തൂർ ടൗൺ കരിക്കെയിൽ നിന്ന് ആറു കിലോമീറ്റർ മാത്രം അകലെയാണ്. അതേസമയം, കർണാടകയിലെ തൊട്ടടുത്ത ടൗണായ ബാഗമണ്ഡലയിലെത്തണമെങ്കിൽ 15 കിലോമീറ്ററിലധികം ദൂരം റിസർവ് വനത്തിലൂടെ സഞ്ചരിക്കണം.
കൂടുതൽ വലിയൊരു ടൗൺ അടുത്തുള്ളത് കർണാടകയിലെ സുള്ള്യയാണ്. പക്ഷേ ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായ സുള്ള്യയിലേക്ക് എത്തണമെങ്കിൽ കരിക്കെ പഞ്ചായത്തിലുള്ളവർക്ക് പനത്തടി പഞ്ചായത്തിലൂടെ ചുറ്റി സഞ്ചരിക്കണം.
സ്വന്തം ജില്ലയായ കുടകിന്റെ ആസ്ഥാനമായ മടിക്കേരിയിലെത്തണമെങ്കിലാകട്ടെ, വനമേഖലകൾ കടന്ന് 50 കിലോമീറ്ററിലധികം പോകേണ്ടിവരും. കോവിഡ് കാലത്ത് കേരളത്തിലേക്കുള്ള റോഡുകൾ പൂർണമായും അടച്ചപ്പോൾ എങ്ങോട്ടും പുറത്തിറങ്ങാനാകാതെ അക്ഷരാർഥത്തിൽ ലോക്ക് ഡൗണിലായിപ്പോയ ഒരു പഞ്ചായത്തായിരുന്നു കരിക്കെ.
കർണാടകയുടെ ഭാഗത്തുനിന്ന് വനത്തിലൂടെ വൈദ്യുതലൈൻ വലിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കരിക്കെ പഞ്ചായത്തിലെ 5,700 കുടുംബങ്ങൾക്ക് വൈദ്യുതിയെത്തിക്കുന്നത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡാണ്.

പാൽ എത്തുന്നത് പനത്തടി ബളാംതോട്ടെ ക്ഷീരസംഘത്തിൽ നിന്നും മിൽമയിൽ നിന്നുമാണ്. ഇവിടെയുള്ള ക്ഷീരകർഷകർ ബളാംതോട് സംഘത്തിൽ പാലെത്തിക്കുന്നുമുണ്ട്.
കരിക്കെയിലെ സാധാരണക്കാർ പൊതുവേ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെത്തുന്നത് പാണത്തൂർ ടൗണിലാണ്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് ബളാംതോട്ടെ പെട്രോൾ പമ്പിൽ നിന്നുമാണ്.
ആശുപത്രി ആവശ്യങ്ങൾക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് പാണത്തൂരിലെ കുടുംബാരോഗ്യകേന്ദ്രത്തെയാണ്. ഇവിടെനിന്നും നല്ലൊരു ശതമാനം കുട്ടികൾ പനത്തടി പഞ്ചായത്തിലെ കേരള സർക്കാർ സ്കൂളുകളിൽ പഠിക്കാനെത്തുന്നുണ്ട്.
ഇത്രയൊക്കെ കേട്ട് കരിക്കെ തീർത്തുമൊരു അവികസിത പ്രദേശമാണെന്ന് ധരിക്കേണ്ടതില്ല. കുടകിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളങ്ങളിലൊന്നാണ് ഇവിടം. വിനോദസഞ്ചാരികൾക്കായി ഹോം സ്റ്റേകൾ മുതൽ ബാർ ഹോട്ടലുകൾ വരെ ഇവിടെയുണ്ട്.
തെങ്ങും കവുങ്ങും റബറും കാപ്പിയുമെല്ലാം സമൃദ്ധമായി വിളയുന്ന കാർഷികമേഖലയെന്ന നിലയിലും ഇവിടം ശ്രദ്ധേയമാണ്. എല്ലാവർഷവും വടക്കൻ കേരളത്തിൽ നിന്ന് നൂറുകണക്കിനാളുകൾ ഉത്സവം കൂടാനെത്തുന്ന മഞ്ഞടുക്കം തുളുർവനം ക്ഷേത്രം സ്ഥിതിചെയ്യുന്നത് കരിക്കെ പഞ്ചായത്തിലാണ്.
ബാഗമണ്ഡലത്തിലേക്കും തലക്കാവേരിയിലേക്കുമുള്ള യാത്രാമധ്യേ കാണാവുന്ന കരിക്കെ വെള്ളച്ചാട്ടവും ഇതുവഴി പോകുന്ന സഞ്ചാരികളുടെ ആകർഷണമാണ്.
Tags : Todays Story