എഎസ് ഡി എഫ് ജി എഫ്.... സെമി കോളൻ എൽ കെ ജെ എച്ച് ജെ.... ഇത് വേറൊന്നുമല്ല, പഴയ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പോകുമ്പോൾ ആദ്യം പഠിപ്പിക്കുന്നത് ഈ അക്ഷരങ്ങളാണ്. ടൈപ്പ് റൈറ്ററിലെ കീ കളുമായി ടച്ച് വരാൻ ആദ്യം പഠിപ്പിക്കുക ഇതാണ്.
പണ്ടൊക്കെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ കുട്ടികൾ ടൈപ്പ് പഠിക്കാൻ പോകും. അന്നൊക്കെ ടൈപ്പ് പഠിച്ച് ഷോട്ട് ഹാൻഡും പാസായി ബോംബെയ്ക്ക് വണ്ടി കയറി കഴിഞ്ഞാൽ ജോലി ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം ടൈപ്പിന് പോകും.
അന്ന് നാട്ടിൻപുറങ്ങളിൽ പോലും ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടായിരുന്നു. ഒരു ചെറിയ മുറിയിൽ പത്തും പന്ത്രണ്ടും ടൈപ്പ് റൈറ്ററുകൾ വച്ച് മനോഹരമായ ക്ലാസെടുത്തിരുന്നവർ. ലോവറും ഹയറും പാസാവുക എന്നത് അത്ര എളുപ്പമല്ലെങ്കിലും നിരവധി പേർ അക്കാലത്ത് ടൈപ്പ് റൈറ്റിംഗ് പരീക്ഷ പാസായിട്ടുണ്ട്.
ഒരു മണിക്കൂർ ആയിരിക്കും അന്ന് ക്ലാസ് ടൈം. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരം ഒക്കെയായി പല ബാച്ചുകളിലായി ആൺ, പെൺകുട്ടികൾ ടൈപ്പ്റൈറ്ററുകളിൽ അടിച്ച് തിമർത്തു. അന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ വേറെ വെക്കേഷൻ ക്ലാസുകൾ ഒന്നുമില്ല. പത്തും ടൈപ്പുമായിരുന്നു അന്നത്തെ അടിസ്ഥാന യോഗ്യതകൾ.
ബെഞ്ചും ഡസ്കുമായിരിക്കും മിക്ക ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും ഫർണിച്ചർ സെറ്റപ്പ്. ഒരു ഫാനും ഉണ്ടായിരിക്കും ഇൻസ്റ്റിറ്റ്യൂട്ടിലെ ടീച്ചർ ക്ലാസ് മുറിയിൽ റോന്ത് ചുറ്റി നടക്കും. എഎസ്ഡിഎഫ് ആദ്യമായി കൊട്ടി പഠിക്കുന്നവർ കുറച്ചു ദിവസങ്ങൾ എടുക്കും ഒന്ന് സെറ്റ് ആവാൻ.
കീബോർഡിലേക്ക് നോക്കരുത് എന്ന് ടീച്ചർ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാലും അറിയാതെ കണ്ണുകൾ താഴേക്ക് പോകും. അക്ഷരങ്ങൾ പെറുക്കി തപ്പിയെടുത്ത് എഎസ്ഡിഎഫ്ജിഎഫ് മുഴുപ്പിക്കാൻ ബുദ്ധിമുട്ട് കുറച്ചൊന്നുമായിരുന്നില്ല.
വളരെ കുറഞ്ഞ ഫീസ് ആയിരുന്നു അന്ന് ടൈപ്പ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വാങ്ങിയിരുന്നത്. വൻകിട സെറ്റപ്പുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയവരും അക്കാലത്ത് ഉണ്ടായിരുന്നു. അവരുടെ പക്കൽ ഇലക്ട്രോണിക് ടൈപ്പ് റൈറ്ററുകൾ ഉണ്ടായിരുന്നു.
അച്ചടിച്ച പോലെ മനോഹരമായ ഇംഗ്ലീഷ് അക്ഷരങ്ങൾ തെളിയുന്ന ഇലക്ട്രോണിക് ടൈപ്പ് റൈറ്ററുകൾ. അത് കുട്ടികളെ കൊണ്ട് തൊടീക്കുമായിരുന്നില്ല. വളരെ എക്സ്പീരിയൻസ്ഡ് ആയ ചേട്ടന്മാരും ചേച്ചിമാരും മാത്രമാണ് അതിൽ കൈ വച്ചിരുന്നത്.
കീബോർഡിൽ താളം കിട്ടിയാൽ അന്ന് എല്ലാവരും ആദ്യം അടിച്ചിരുന്നത് സ്വന്തം പേരും അഡ്രസും ആണ്. വീട്ടിലെ അനിയന്മാർക്കും അനിയത്തിമാർക്കും നെയിംസ്ലിപ്പിന് പകരം അവരുടെ പേരും ക്ലാസും ഡിവിഷനും സ്കൂളും എല്ലാം ടൈപ്പ് ചെയ്ത് വീട്ടിൽ കൊണ്ട് കൊടുത്ത് അഭിമാനത്തോടെ തലയുയർത്തി നിന്നത് മറക്കാൻ ആവില്ല.
അന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആ പേപ്പറും കൊണ്ട് വീട്ടിലേക്കുള്ള ദൂരം എത്ര പെട്ടെന്നാണ് താണ്ടിയിരുന്നത്. ഒരുവിധം കീബോർഡും അക്ഷരങ്ങളും പരിചയമായി കഴിഞ്ഞാൽ പിന്നെ പതുക്കെ വലിയ വാചകങ്ങൾ അടിക്കാൻ തുടങ്ങും. അപ്പോൾ ഒരു പത്രാസ് ഉണ്ട്.
എനിക്കും സ്പീഡായി എന്ന ഗമ. ആ സമയത്ത് എഎസ്ഡിഎഫ്ജിഎഫ് അടിക്കുന്ന പുതിയ അഡ്മിഷനുകളെ ഉപദേശിക്കാനും ചിലപ്പോൾ ശ്രമിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് പോകുന്നതും ഒരു രസമുള്ള സംഭവം ആയിരുന്നു.
പരീക്ഷ അടുക്കുന്നതോടെ ഒരു മണിക്കൂർ എന്നുള്ളത് രണ്ടും മൂന്നും മണിക്കൂർ പ്രാക്ടീസിലേക്ക് നീങ്ങും. ടീച്ചർ ബെല്ലടിക്കുമ്പോൾ ടൈപ്പിംഗ് തുടങ്ങണം. ടെൻഷൻ പിടിച്ച പരിപാടിയാണ്. അക്ഷരങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകും. ചിലപ്പോൾ ചില വരികൾ കണ്ണിൽപെടുകയേ ഇല്ല.
പരീക്ഷ രാവിലെ ആയിരിക്കും. പരീക്ഷയ്ക്ക് കൊണ്ടുപോകുന്ന ടൈപ്പ് റൈറ്ററുകൾ ടീച്ചറും സഹായിയും കൂടി നല്ല രീതിയിൽ വൃത്തിയാക്കി ഓയിൽ ഒക്കെ ഇട്ട് നല്ല സ്മൂത്ത് ആക്കി വെക്കും. എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനും സ്റ്റക്ക് ആവാതെ ഇരിക്കാനും.
രാവിലെ ടൈപ്പറൈറ്ററുകളുംകൊണ്ട് കാറിലോ ഓട്ടോറിക്ഷയിൽ പരീക്ഷ സെന്ററിലേക്ക് ഒരു പോക്കുണ്ട്. അവിടെ അപ്പോഴേക്കും ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകാരെ കൊണ്ട് നിറഞ്ഞിരിക്കും. പരീക്ഷ തുടങ്ങിയാൽ ഹാളിൽ നിറയെ കട കട ശബ്ദം... അതോടെ സംഭരിച്ചുവെച്ച സകല ധൈര്യവും പോകും.
ചിലർ രണ്ടോ മൂന്നോ ചാൻസുകൾകൊണ്ടേ ലോവർ പാസാകാറുള്ളൂ. ചിലരാകട്ടെ ഒറ്റ തവണ കൊണ്ട് തന്നെ ജയിച്ചു കയറും. കുട്ടികളൊക്കെ പരീക്ഷാ ഹാളിലേക്ക് കയറിയാൽ ഇൻസ്റ്റിറ്റ്യൂട്ടുകാരായ ടീച്ചർമാർ എല്ലാം ഒത്തുകൂടി സൊറ പറഞ്ഞിരിക്കുന്നത് പരീക്ഷ വരാന്തയിലെ കാഴ്ചയായിരുന്നു. പരീക്ഷ കഴിഞ്ഞാലും ടൈപ്പ് റൈറ്റിംഗ് ക്ലാസിൽ പോകും.
പ്രാക്ടീസ് തുടരണമല്ലോ.. റിസൾട്ട് വരുമ്പോൾ മാത്രമേ ലോവർ തന്നെ ചെയ്യണോ അതോ ഹയറിലേക്ക് പോണോ എന്ന് തീരുമാനിക്കൂ. റിസൾട്ട് വരുമ്പോൾ ചിലർ വീണ്ടും ലോവറിൽ കൊട്ടിക്കൊണ്ടിരിക്കും. ഹയർ പരീക്ഷയ്ക്ക് പോകുന്നവർക്ക് പ്രാക്ടീസ് ടൈം കുറച്ചു കൂടും. ഇതിനിടയിൽ അപ്പുറത്തെ മുറിയിൽ നിന്ന് ഷോർട്ട് ഹാൻഡ് കാരുടെ ശബ്ദം കേൾക്കാം.
ടീച്ചർ ഉറക്കെ വിളിച്ചു പറയുന്ന വാക്കുകൾ കുത്തിക്കുറിക്കുന്ന ചേട്ടന്മാരെയും ചേച്ചിമാരെയും കാണാറുണ്ട്. അതൊരു കാലമായിരുന്നു പത്താം ക്ലാസ് കഴിഞ്ഞിട്ടുള്ള ടൈപ്പ് പഠനത്തിന്റെ കാലം. പിന്നെ പതിയെ പതിയെ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അടച്ചു തുടങ്ങി. കമ്പ്യൂട്ടർ കയറി വന്നതോടെ ടൈപ്പ് റൈറ്ററുകൾ വഴിമാറി. കിട്ടിയ വിലയ്ക്ക് ടൈപ്പ് റൈറ്ററുകൾ കൊടുത്ത് സ്ഥാപനങ്ങൾ നിരവധി അടച്ചുപൂട്ടി.
ഇന്ന് വളരെ അപൂർവമാണ് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. ഒന്നോ രണ്ടോ ഉണ്ടാകും. പത്താം ക്ലാസ് പരീക്ഷ കഴിയാൻ പോകുമ്പോൾ നിരവധി വെക്കേഷൻ ക്ലാസുകൾ ആണ് ഇന്നുള്ളത്. കമ്പ്യൂട്ടറും റോബോട്ടിക്സും എല്ലാം കുട്ടികളെ കാത്തിരിക്കുന്നു. പുതിയ കുട്ടികൾക്ക് അറിയില്ല എഎസ്ഡിഎഫ്ജിഎഫ് എന്ന ആ മന്ത്രം. ഒരുപാട് കുടുംബങ്ങളിൽ അടുപ്പ് പുകയാൻ കാരണമായ മന്ത്രമാണത്.
Tags : Todays Story ASDFGF