വയനാട്ടിലെ കുറ്റ്യാടിക്കല്യാണം ഇക്കാലത്തും ഗോത്രവാസി വിഭാഗങ്ങളിൽ ആചാരമായി തുടരുകയാണ്. പട്ടിക വർഗ ആദിവാസി പെണ്‍കുട്ടികളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള പൊതുവിഭാഗക്കാർ ഇടനിലക്കാർ മുഖേന നടത്തുന്ന കുറ്റ്യാടിക്കല്യാണങ്ങൾക്കു തടയിടാൻ നിയമ സംവിധാനങ്ങൾക്കാവുന്നില്ല.
കൂത്തുപറമ്പ്, തലശേരി, നാദാപുരം, വടകര, കുറ്റ്യാടി, താമരശേരി, പേരാന്പ്ര, വളയം, തളിപ്പറന്പ് പ്രദേശങ്ങളിൽനിന്നുള്ളവരാണ് വയനാട്ടിലെ ഊരുകളിലെത്തി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്. ഇരകളിൽ പലരും പതിനെട്ടു വയസ് തികയാത്തവരുമാണ്.
പോക്സോ ഉൾപ്പെടെ കേസുകളെടുക്കാവുന്ന വിവാഹങ്ങളാണ് പലതും. ഈ വിവാഹങ്ങളിൽ ഒട്ടേറെ ഗോത്രവാസികൾ ചതിക്കപ്പെടുന്നു. എന്നാൽ ഒന്നിലും അന്വേഷണങ്ങൾ നടക്കുന്നുമില്ല. തിരുനെല്ലി പഞ്ചായത്തിൽ മാത്രം 34 വിവാഹങ്ങൾ നടന്നതായി കുടുംബശ്രീ മിഷൻ സർവേയിൽ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ ഊരുവിട്ടു വിവാഹിതരായ നിരവധി പെണ്‍കുട്ടികൾ ഭർതൃവീട്ടിൽനിന്നു മടങ്ങി എത്തിയിട്ടുമുണ്ട്. മാനന്തവാടി ബ്ലോക്കിൽമാത്രം 215 കുറ്റ്യാടി കല്യാണങ്ങൾ നടന്നു. പണിയ വിഭാഗത്തിൽ തുടങ്ങിയ കുറ്റ്യാടി കല്യാണം പിന്നീട് വയനാട്ടിലെ വിവിധ പിന്നാക്ക ഗോത്രങ്ങളിലും പ്രചാരം നേടി.
ജാതി, ജാതകം എന്നിവ പ്രശ്നമല്ലെന്നും പിന്നോക്ക പെണ്‍കുട്ടികളെ സ്ത്രീധനമില്ലാതെ കെട്ടാൻ തയാറാണെന്നുമുള്ള പതിവു പത്രപര്യങ്ങൾ കുറ്റ്യാടി കല്യാണത്തിനുള്ള ഇരകളെ ലക്ഷ്യം വച്ചുള്ളതാണ്.
കർണാടകത്തിലെ കുടകിൽ ജോലി തേടി പോയ യുവതികളായിരുന്നു ആദ്യകാലങ്ങളിൽ കുറ്റ്യാടി കല്യാണത്തിന്റെ ഇരകൾ. അതിർത്തി ഗ്രാമങ്ങളിൽനിന്നാണ് കുറ്റ്യാടിക്കല്യാണം വയനാടൻ ഉൗരുകളിലേക്ക് പടർന്നത്.
കുടകു കല്യാണത്തിന് ഇരകളായ പെണ്‍കുട്ടികളേറെയും ചൂഷണങ്ങൾക്കിരയായി. മോചനം കിട്ടാതെ പൊറുതിമുട്ടിയ പലരും ജീവനൊടുക്കി.
വയനാട്ടിൽ ആകെ എത്ര കുറ്റ്യാടിക്കല്യാണങ്ങൾ നടന്നുവെന്നും എത്രപേർ ഉപേക്ഷിക്കപ്പെട്ടു ഊരുലേക്കു മടങ്ങിവന്നുവെന്നും ഒരു ഏജൻസിയുടെയും പക്കൽ കണക്കില്ല. ഇത്തരം വിവാഹങ്ങളേറെയും രജിസ്റ്റർ ചെയ്യപ്പെടുന്നുമില്ല.
ചൂഷണത്തിന്റെ ഇരകൾ
കുടുംബശ്രീ മിഷനും പട്ടികവർഗ വകുപ്പും ജാഗ്രത പുലർത്തിയിട്ടും പുറംലോകം അറിയാതെ മാസം ഒന്നും രണ്ടും കുറ്റ്യാടിക്കല്യാണങ്ങൾ നടക്കുന്നു.
ഗോത്രവാസികളിൽ സാന്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നിലുള്ള പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികളെയാണ് പുറംനാട്ടുകാർ കൂടുതലായി വിവാഹം ചെയ്യുന്നത്.
വിവാഹശേഷം ഭർത്താക്കൻമാർ ഇവരെ പലതരത്തിൽ ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കുന്ന സംഭവങ്ങളുണ്ട്. ഊരുകളിലേക്ക് കുഞ്ഞുങ്ങളുമായി തിരികെ വന്നവരുണ്ട്. ഒരിക്കൽപോലും മടങ്ങി വന്നിട്ടില്ലാത്തവരുമുണ്ട്.
കുറ്റ്യാടിക്കല്യാണങ്ങളിൽ ചതിവും വഞ്ചനയും ചൂഷണവും തുടർകഥയായിരിക്കെ കുടുംബശ്രീ മിഷൻ ഊരുകൾ തോറും ബോധവത്കരണം നടത്തുന്നുണ്ട്. ഇത്തരം കല്യാണങ്ങളിലൂടെ വയനാട്ടിൽ എത്ര യുവതികൾ അന്യനാടുകളിലേക്ക് പോയി എന്നതിൽ കണക്കുകളില്ല.
കണിയാന്പറ്റ, കോട്ടത്തറ, കൽപറ്റ, മുണ്ടേരി ഊരുകളിലും നിരവധി കുറ്റിയാടി കല്യാണങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ മൂന്നു യുവതികൾ ഭർതൃവീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തി.
മുണ്ടേരിയിൽനിന്നു മേപ്പാടിക്കാരനായ ഇടനിലക്കാരൻ മുഖേന പണിയ വിഭാഗത്തിലെ രണ്ടു യുവതികളെയാണ് നാദാപുരത്തേക്കു വിവാഹം ചെയ്തു കൊണ്ടുപോയത്.
ആദിവാസികളുടെ സാമ്പത്തിക പരിമിതികളെയാണ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. മറുനാട്ടിൽ നിന്നുള്ള ചെറുക്കൻ ആഭരണങ്ങളും പണവുമായി വന്ന് പെണ്ണിനെ കൊണ്ടുപോകുന്ന സാഹചര്യം. വിവാഹച്ചെലവ് വരൻ വഹിക്കുമെന്നു മാത്രമല്ല പെണ്ണിന്റെ അച്ഛനമ്മമാർക്ക് പണവും വസ്ത്രവും നൽകും.
വരന് നാട്ടിൽ വീടും സ്വത്തും കാറുമൊക്കെയുണ്ടെന്ന പ്രലോഭനത്തിൽ പെണ്‍കുട്ടികൾ ഇവർക്കൊപ്പം ഇറങ്ങിപ്പോകുന്നു. എന്നാൽ ഒന്നോ ഒന്നിലേറെയോ ഭാര്യമാരും മക്കളുമുള്ളവരാണ് പ്രായപരിധിയില്ലാതെ ഉൗരുകളിലെത്തുന്നത്.
അൻപതു വയസുകാരൻ വരെ ഇത്തരത്തിൽ വിവാഹം നടത്തി മടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘങ്ങൾക്ക് കൈമാറിയതും വിറ്റതുമായ സംഭവങ്ങൾ പലതുണ്ടായിട്ടും മനുഷ്യക്കടത്തിന് തടയിടാനാകുന്നില്ല.
പെണ്‍കുട്ടികളെ അപഹരിക്കാൻ പുറത്തുനിന്നുള്ള ഇടനിലക്കാർ ഉൗരുകൾ കയറിയിറങ്ങുകയാണ്. വീട്ടുപകരങ്ങളും വസ്ത്രവും മാസ ഗഡുക്കളായി വിൽക്കാനെന്ന പേരിലെത്തി ദല്ലാൾമാർ സാഹചര്യം നോക്കി പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും വലയിലാക്കുന്നു.
ഉന്നതനിലയിൽ സ്വത്തും ജോലിയുമുള്ള നാട്ടുവാസിയുമായി വിവാഹം നടത്തിക്കൊടുക്കാമെന്ന പ്രലോഭനത്തിൽ പെണ്‍കുട്ടികളും രക്ഷിതാക്കളും വീണുപോകും. ഒരു വിവാഹം നടത്തിക്കൊടുത്താൽ അരലക്ഷംരൂപ മുതൽ ഒരു ലക്ഷം രൂപ വരെ ദല്ലാളിനു കമ്മീഷൻ ലഭിക്കും.
ആചാരപ്രകാരമല്ലാതെ നടത്തുന്ന കല്യാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. നാൽപതും അൻപതും വയസുള്ള പുരുഷൻമാർ ആദിവാസി പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിലെ ചതി തിരിച്ചറിയാൻ ഊരുവാസികൾക്കാകുന്നില്ല. ആദിവാസികളുടെ പൊതു അജ്ഞതയാണ് ഇവിടെയും ചൂഷണം ചെയ്യപ്പെടുന്നത്.
വിവാഹം ചെയ്തയച്ച ഏതാനും യുവതികൾ നല്ല നിലയിൽ കഴിയുന്നുണ്ട്. എന്നാൽ ഒറ്റപ്പെട്ട ഇത്തരം സാഹചര്യങ്ങളുടെ മറവിൽ പലരും പ്രലോഭത്തിൽപെടുന്നു. ഭർത്താവിന് വേറെയും വിവാഹ ബന്ധമുണ്ടെന്ന് ഗോത്രവാസി യുവതികൾ അറിയുക ഏറെ വൈകിയാരിക്കും.
ആദിവാസികളുടെ ശൈലിയും സംസ്കാരവുമായി നാട്ടുവാസിയായ പുരുഷനും രക്ഷിതാക്കൾക്കും ഒത്തുപോവുക എളുപ്പമല്ല. അവഹേളനവും ആക്ഷേപവും ദുരിതങ്ങളും സഹിക്കാനാവാതെ വീടുകളിലേക്ക് കണ്ണീരോടെ മടങ്ങിപ്പോന്നവർ മിക്ക ഊരുകളിലുമുണ്ട്.
പല സാഹചര്യങ്ങളാൽ നാട്ടിൽ പെണ്ണു കിട്ടാത്ത ആണുങ്ങളാണ് ആദിവാസി യുവതികളെ വിവാഹം ചെയ്യാൻ താൽപര്യപ്പെടുന്നത്. സ്വന്തം സമുദായത്തിൽനിന്നു വരനെ ലഭിക്കാത്ത ആദിവാസി യുവതികൾ നാട്ടുവാസികളെ വിവാഹം ചെയ്യാൻ നിർബന്ധിതമാകുന്ന സാഹചര്യവുമുണ്ട്.
രേഖയില്ലാത്ത കല്യാണം
കുറ്റ്യാടിക്കല്യാണം ഗോത്രത്തനിമയെയും സംസ്കാരത്തെയും അവരുടെ അംഗബലത്തെയും ദുർബലമാക്കുമെന്നതു വലിയ പരിമിതിയാണ്. ഇവരിൽ ജനിക്കുന്ന സങ്കരമക്കളുടെ ഭാവിയെക്കുറിച്ചും ആശങ്കയേറെയുണ്ട്.
കല്യാണങ്ങളിൽ പലപ്പോഴും പതിനെട്ടു വയസു തികഞ്ഞവരായിരിക്കില്ല പെണ്‍കുട്ടി. പ്രായം അറിയാതെയോ മറച്ചുവച്ചോ വിവാഹം ചെയ്യുന്ന വരൻ പോക്സോ കേസിൽപ്പെടാം. പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടികളെ പഠനകാലത്ത് വിവാഹം ചെയ്ത സംഭവങ്ങളുമുണ്ട്.
ഹൈസ്കൂൾ കുട്ടികളെ വരെ മുൻകൂർ ബുക്ക് ചെയ്ത ഇടനിലക്കാർ ആദിവാസി ഊരുകളിൽ കച്ചവടം ഉറപ്പിച്ചുവയ്ക്കുന്ന സാഹചര്യവുമുണ്ട്. പെണ്ണിനെ കണ്ടു മടങ്ങിയാൽ കൊണ്ടുപോകാൻ പലപ്പോഴും ചെറുക്കനല്ല ഉൗരിലെത്തുക. നാട്ടുവാസിയായ ചെറുക്കൻ പട്ടും മാലയും പണവും ബന്ധുക്കൾ കൈവശം കൊടുത്തുവിടും. ഒപ്പം ഇടനിലക്കാരനും കാണും.
വധു അതണിഞ്ഞ് ബന്ധുക്കൾക്കൊപ്പം വരന്റെ വീട്ടിലേക്കു പോകും. പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കാനെന്ന പേരിൽ ഇടനിലക്കാർ വരനിൽ നിന്നും പണം വാങ്ങിയെടുക്കും. പലപ്പോഴും നാലോ അഞ്ചോ പേരാണ് പെണ്ണിനെ കൊണ്ടുപോകാൻ ഊരിലേക്കു പോവുക.
അപൂർവം കല്യാണങ്ങളിൽ മാത്രമാണ് വധുവിന്റെ ബന്ധുക്കൾ കല്യാണത്തിനെത്തുക. ഭൂരിഭാഗം വിവാഹവും വരന്റെ നാട്ടിലെ അന്പലങ്ങളിലാണു നടക്കുന്നത്. ചില കല്യാണങ്ങൾ ഓഡിറ്റോറിയങ്ങളിലും. ചിലപ്പോഴാകട്ടെ താലികെട്ട് എന്നൊരു ചടങ്ങുപോലും ഉണ്ടാകാറില്ല.
രേഖകളില്ലാതെ ആദിവാസി പെണ്‍കുട്ടിയെ കൂടെ പാർപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നവരുമുണ്ട്.
Tags : Kuttiady Kalyanam Todays Story