കുറ്റ്യാടിക്കല്യാണങ്ങളിലേറെയും വധുവിന് പ്രായം ഇരുപതിൽ താഴെയാണ്. വരന് പത്തും ഇരുപതും വയസ് കൂടുതലുണ്ടാകും. കല്യാണത്തിന് മുൻപ് നാട്ടിലും വീട്ടിലും വരനെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാഹചര്യമില്ല.
ഊരിനു പുറത്ത് ബന്ധങ്ങളും പരിചയവുമില്ലാത്ത ആദിവാസികൾക്ക് നഗരവാസിയായ ചെറുക്കനെക്കുറിച്ച് ഇടനിലക്കാരൻ നൽകുന്ന അറിവേ ഉണ്ടായിരിക്കൂ. പട്ടിക വർഗ ക്ഷേമസ്ഥാപനങ്ങളോ സംഘടനകളോ അറിയാതെയും അറിയിക്കാതെയുമാണ് കുറ്റ്യാടിക്കല്യാണങ്ങൾ നടക്കുക.
ഓരോ ഗോത്രവാസി വിഭാഗത്തിനും തനതു സംസ്കാരവും പാരന്പര്യവും ആചാരങ്ങളുണ്ട്. എന്നാൽ നാട്ടുവാസികൾക്ക് ഇത്തരത്തിലുള്ള യാതൊരു ബോധ്യങ്ങളുമില്ല. ചെറുക്കൻ കണ്ട് ധാരണയിലെത്തിയാൽ അതിവേഗം കല്യാണം നടത്തി വധുവിനെ കൊണ്ടുപോവുകയാണ് പതിവ്.
ഇടനിലക്കാരുടെ കൈവശം ഇത്തരത്തിൽ ഒട്ടേറെ പെണ്‍കുട്ടികളുടെ ഫോട്ടോയുണ്ടാകും. നാട്ടിലെ ചെറുക്കനെ ഈ ഫോട്ടോകൾ കാണിച്ചാണ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്തുക.
തലേന്ന് പെണ്ണിനെ കണ്ട് പിറ്റേന്ന് വിവാഹം നടത്തിയ സംഭവങ്ങളുമുണ്ട്. വധുവിന്റെ കുടുംബവുമായി പരിചയപ്പെടാൻപോലും ഇടനിലക്കാർ പെണ് വീട്ടുകാരെ സമ്മതിക്കില്ല. ഇടനിലക്കാർ പെണ്ണിനെ നാട്ടിലെത്തിച്ചു ചെറുക്കനു കൈമാറിയ സംഭവങ്ങളുമുണ്ട്.
കുറ്റ്യാടിക്കല്യാണം സാന്പത്തിക നേട്ടമുള്ള കച്ചവടമായി മാറിയതോടെ നാട്ടിൻപുറങ്ങളിൽ മാത്രമല്ല കല്യാണ ബ്രോക്കർമാർ. വിവിധ ഊരുകളിൽ ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ഇടനിലക്കാരുണ്ട്.
ഊരു മൂപ്പനും പെണ്ണിന്റെ അച്ഛനമ്മാവൻമാർക്കും കാശും കള്ളും കൊടുത്ത് ഇടനിലക്കാർ പെണ്‍കുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുന്നതും പതിവാണ്. വിവാഹശേഷം വൈകാതെ വരന്റെ സ്വഭാവരീതിയിലും പെരുമാറ്റത്തിലും മാറ്റം വരാം.
രക്ഷിതാക്കൾക്ക് മകൻ ഗോത്രവാസിയെ മകൻ വിവാഹം ചെയ്തതിൽ എതിർപ്പുണ്ടാകാം. കാട്ടിൽനിന്നു കൊണ്ടുവന്ന പെണ്ണിനു വൃത്തിയും അഴകും അറിവുമില്ലെന്ന അധിക്ഷേപത്തിൽ കുറ്റം ചാർത്തലും അവഹേളനവും പതിവാകും.
ഒരു കല്യാണം നടത്തിയാൽ ഇടനിലക്കാരൻ അതേ ഊരിൽ സാധ്യതയുടെ വൻ കന്പോളമുറപ്പിക്കും. മുൻപു നടത്തിയ വിവാഹത്തിൽ വധുവിനു സിദ്ധിച്ച സൗഭാഗ്യവും വരന്റെ വീട്ടിലെ സൗകര്യങ്ങളും പറഞ്ഞ് പ്രലോഭനത്തിൽ വീഴ്ത്തും.
യോഗ്യരായ ചെറുക്കനെ കൊണ്ടുവരാം എന്ന ധാരണയിൽ കൗമാരക്കാരികളുടെ ഫോട്ടോയും ഫോണ്‍ നന്പറും ഇടനിലക്കാരൻ വാങ്ങിയെടുക്കും. നാട്ടുവാസികളായ പുരുഷൻമാരുടെ ഫോട്ടോകളും ജോലി വിവരങ്ങളും വീടും കാണിച്ച് ഗോത്രവാസികളെ വലയിലാക്കും.
ഇത്തരത്തിൽ പല പെണ്‍കുട്ടികളും കെണിയിൽ വീണിട്ടുണ്ട്. ആഘോഷത്തോടെ ചെറുക്കനും പെണ്ണും കാറിൽ ഊരിലേക്കു മടങ്ങുന്നത് പലർക്കും പ്രലോഭനമാണ്. നാട്ടുവാസികൾ കൊണ്ടുപോകുന്ന പെണ്‍കുട്ടികൾക്കെല്ലാം നല്ല കാലമാണെന്ന ഇടനിലക്കാരുടെ വീന്പിളക്കലിൽ പല പെണ്‍കുട്ടികളും പ്രലോഭിതരാകുന്നു.
കുറ്റ്യാടിക്കല്യാണങ്ങളിൽ അപൂർവമായി നല്ല നിലയിൽ കഴിയുന്നവരുണ്ട്. കല്യാണങ്ങളൊന്നും ഊരിൽവച്ച് നടക്കാറില്ല. പെണ്ണിനെ നാട്ടിലെത്തിച്ചശേഷമാണ് വിവാഹം. ചിലപ്പോൾ ആചാരപരമായ നടപടികളൊന്നും ഉണ്ടാകാറില്ല. പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെയോ സഹോദരങ്ങളെപ്പോലുമോ ക്ഷണിക്കാതെ വരന്റെ വീട്ടിൽ കല്യാണം നടത്തിയവരുണ്ട്.
കല്യാണങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്നതാണ് പെണ്‍കുട്ടിക്ക് പിൽക്കാലത്തുണ്ടാകുന്ന കുരുക്ക്. കുട്ടികളുമായോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്നവർക്ക് ജീവനാംശം കിട്ടാതെ വരും. ഇത്തരത്തിൽ തിരികെ വന്നു കൂലിവേലയെടുത്ത് ജീവിക്കുന്ന യുവതികൾ വയനാട്ടിൽ പലരാണ്.
പറ്റിയ ചതിയും കെണിയും പുറത്തുപറയാൻ താത്പര്യപ്പെടാത്തവരാണ് ഏറെയും. ചിലരാകട്ടെ ഊരിലും കുടിയിലും ഇടമില്ലാതെ തമിഴ് നാട്ടിലേക്കും കുടകിലേക്കും ജോലി തേടിപോകുന്നു.
പുനർ വിവാഹത്തിനുള്ള സാധ്യത ഗോത്ര ആചാരത്തിൽ പതിവില്ല. കുറ്റ്യാടിക്കല്യാണത്തിൽ ജനിക്കുന്ന കുട്ടികൾ അച്ഛന്റെ സമുദായാചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന സാഹചര്യത്തിൽ ആദിവാസി ഗോത്രത്തിന് പിൻതുടർച്ച ലഭിക്കുന്നില്ല.
അന്യാധീനപ്പെടുന്ന ഗോത്രസംസ്കാരം
മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചു നാട്ടുവാസികളെ കല്യാണം കഴിക്കാൻ താൽപര്യപ്പെടുന്ന ഗോത്രവാസി പെണ്‍കുട്ടികളുമുണ്ട്. പഠിപ്പും ജോലിയുമുള്ള പെണ്‍കുട്ടികൾക്ക് അനുയോജ്യരായ ചെറുക്കൻമാർ സമുദായത്തിൽ കിട്ടുക എളുപ്പമല്ല.
വനംവകുപ്പിലും പോലീസിലും ഉൾപ്പെടെ വയനാട്ടിൽ ഇരുന്നൂറോളം ആദിവാസികൾക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ ജോലി ലഭിച്ചതിൽ 80 ശതമാനവും പെണ്‍കുട്ടികളാണ്. ഇവർക്ക് അനുയോജ്യരായ ചെറുക്കൻമാരെ സ്വന്തം സമുദായത്തിൽ ലഭിക്കുക എളുപ്പമല്ല.
പണിയ പെണ്‍കുട്ടിക്ക് കാട്ടുനായ്ക്ക വിഭാഗത്തിലെ ചെറുക്കനെ കെട്ടാൻ അനുവാദമില്ല. സമുദായം മാറി കല്യാണം കഴിച്ചാൽ എതിർപ്പുകളുയരും. സർക്കാർ ജോലിയും ബിരുദവും നേടിയ പെണ്‍കുട്ടികൾ എട്ടാം ക്ലാസുവരെ പോലും പഠിപ്പില്ലാതെ അലസനായി ജീവിക്കുന്ന ഗോത്രവാസി യുവാക്കളെ വിവാഹം ചെയ്യാൻ തയാറല്ല.
മദ്യത്തിനും കഞ്ചാവിനും മൊബൈലിനും അടിമപ്പെട്ടവരും വനവിഭവങ്ങൾ ശേഖരിച്ചും മരം കയറിയും കൂലിവേല ചെയ്തും കഴിയുന്നവരാണ് ഏറെ യുവാക്കളും. ഈ നിലയിൽ പരിഷ്കൃതരായ നാട്ടുവാസികൾക്കൊപ്പം പോയാൽ തങ്ങൾക്കും അടുത്ത തലമുറയ്ക്കും നല്ലകാലം വരുമെന്ന തിരിച്ചറിവിലാണ് പലരിലും ഇക്കാലത്ത് കുറ്റ്യാടിക്കല്യാണത്തിന് താത്പര്യക്കാരേറുന്നത്.
സാന്പത്തിക സാമൂഹിക തലങ്ങളിൽ വന്ന മാറ്റമാണ് കുറ്റ്യാടിക്കല്യാണങ്ങൾ പ്രചാരത്തിലാകാൻ കാരണം. ഊരിലെ ചെറുക്കൻമാരെ പഠിപ്പും പ്രാപ്തിയുമുള്ള പെണ്‍കുട്ടികൾക്ക് വേണ്ട ാതായിരിക്കുന്നു.
പയ്യൻമാരുടെ അലസത മാത്രമല്ല അവരുടെ ജീവിത ശൈലിയും തൊഴിലും ഇക്കാലത്തും പഴയതുതന്നെ. പെരുമരങ്ങൾ കയറിയിറങ്ങി തേനെടുക്കുന്ന ചെറുക്കനെ സർക്കാർ ഉദ്യോഗം കിട്ടിയ ആദിവാസി പെണ്ണിന് ഉൾക്കൊള്ളാനാവില്ല.
ഈയിടെയായി വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള പെണ്‍കുട്ടികളാണ് കുറ്റ്യാടിക്കല്യാണത്തിലൂടെ ഊരുവിടുന്നവരിൽ പലരും. ഇവരേറെയും ഉന്നത പഠനത്തിനും ജോലിക്കും നഗരങ്ങളിലെത്തിയപ്പോൾ വികസിത ലോകത്തിൽ ആകൃഷ്ടരുമായിരിക്കും.
സ്വന്തം ഊരിലെ ആണുങ്ങളാവട്ടെ വനജീവിതം മാത്രം പരിചയപ്പെട്ടവരും പഠനത്തിൽ പിന്നോക്കവുമായിരിക്കും. ആദിവാസി പെണ്കുട്ടികക്ക് ഉൗരുകളിൽ പുരുഷനു തുല്യമായ അധികാരവും അവകാശങ്ങളുമുണ്ട്.
മരണം, കല്യാണം ചടങ്ങുകളിൽ കർമം ചെയ്യാനുള്ള അവകാശം ഉൾപ്പെടെ പ്രത്യകം പദവിയും പരിഗണനയുമുണ്ട്. ഇത്തരത്തിൽ പെണ്‍കുട്ടി പുറത്തൊരാളെ കല്യാണം കഴിക്കാൻ താത്പര്യപ്പെട്ടാൽ കുലത്തിലും ഗണത്തിലും എതിർപ്പുകളുണ്ടാകില്ല.
ഇത്തരത്തിൽ പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗങ്ങളിൽ പെണ്ണു കിട്ടാതെയും വിവാഹം മുടങ്ങിയും കഴിയുന്ന ചെറുപ്പക്കാർ ഏറെയാണ്. ആദിവാസി ജനസംഖ്യ ഭാവിയിൽ അതിവേഗം കുറയാൻ ഇത് ഇടയാക്കും.
കുറ്റ്യാടിക്കല്യാണങ്ങളുടെ സാഹചര്യങ്ങളെപ്പറ്റി ഗൗരവമായ പഠവും ശ്രദ്ധയും വേണ്ടതുണ്ടെന്ന് ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. നാട്ടിലേക്കു പോകുന്ന അപൂർവം പെണ്‍കുട്ടികൾ നന്നായി പോകുന്നുണ്ടാകാം.
എന്നാൽ ഏറെപ്പേർക്കും ദുരിതമായിരിക്കും ജീവിതം. കുറ്റ്യാടിക്കല്യാണു നടത്തിയവരുടെ ഇന്നത്തെ സ്ഥിതിയും നിലയും എന്തെന്ന് ഊരുകാർക്കും അറിയില്ല. പോയ പെണ്‍കുട്ടികളിൽ ഒരിക്കലും തിരിച്ചുവരാത്തവരുമുണ്ട്.
പിന്നോക്കം നിൽക്കുന്ന എല്ലാ ആദിവാസി വിഭാഗങ്ങൾക്കിടയിലും കുറ്റ്യാടിക്കല്യാണമുള്ളതായി ജാനു പറഞ്ഞു.
Tags : todays story kuttiady kalyanam