വേട്ടക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ എന്നിവരിൽ ജനസംഖ്യം അതിവേഗം കുറഞ്ഞുവരികയാണ്. നാലര ലക്ഷത്തോളം ആദിവാസികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽതന്നെ ഒന്നര ലക്ഷവും വയനാട് ജില്ലയിലാണ്.
ശിശുമരണം, ഗർഭച്ഛിദ്രം, വന്ധ്യംകരണം, വന്ധ്യത എന്നിവ ഗോത്രവിഭാഗങ്ങളിൽ കൂടുതലാണ്. ഇക്കാലത്ത് വീടുകളിൽ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമായി.
തരിയോട്, വെള്ളമുണ്ട , തൊണ്ടർനാട്, എടവക, പൊഴുതന, പടിഞ്ഞാറെത്തറ പഞ്ചായത്തുകളിലെ 174 കുടുംബങ്ങളിലായി കാടർ സമുദായത്തിലെ ആകെ അംഗങ്ങൾ 673 മാത്രം. കുറ്റ്യാടിക്കല്യാണം വന്നതോടെ ഇവിടെയും യുവാക്കൾക്ക് പെണ്ണു കിട്ടാതായി.
കാടർക്ക് മറ്റ് വിഭാഗങ്ങളിൽനിന്ന് പെണ്ണിനെ സ്വീകരിക്കാനാവാത്തതിനാൽ വംശം വൈകാതെ അന്യം നിൽക്കും. ആണ്‍കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗംമൂലം പഠിപ്പുള്ള പല പെണ്‍കുട്ടികളും കുറ്റ്യാടിക്കല്യാണത്തിനായി കാത്തിരിക്കുന്നു.
വയനാട്ടിൽ നിന്നു ബംഗളൂരുവിലും മൈസൂരുവിലും ഉപരിപഠനത്തിനു പോയ പെണ്‍കുട്ടികൾ കർണാടകത്തിൽനിന്നുള്ള വിവാഹം കഴിക്കുന്നതും പതിവാണ്. തമിഴ് യുവാക്കളെ വിവാഹം ചെയ്തവരും കുറവല്ല.
വലിയ ആദിവാസി വിഭാഗമായ പണിയർ വംശനാശഭീഷണിയിലാണ്. പണിയ നൃത്തത്തിലൂടെ സവിശേഷ സംസ്കാരമുള്ള ഇവരേറെയും അകാല മരണത്തിന് ഇരയാകുന്നു. പണിയെടുക്കുന്നവർ എന്നാണ് പണിയർ എന്ന വാക്കിന് അർഥം.
പണിയരിൽ 74.49 ശതമാനം പേരും വയനാട്ടിലാണ് ജീവിക്കുന്നത്. കുടകിൽ ജോലിക്കുപോയി ദുരൂഹമരണത്തിന് ഇരയാകുന്നതേറെയും പണിയ യുവതീ യുവാക്കളാണ്. ആദിവാസികൾക്കിടയിൽ ഏറ്റവും കുറഞ്ഞ ജനനനിരക്കും കുറഞ്ഞ ആയുർദൈർഘ്യവും പണിയർക്കിടയിലാണ്.
ഇരുപതിനായിരത്തിൽ താഴെയാണ് കാട്ടുനായ്ക്കരുടെ എണ്ണം. പ്രാക്തന ഗോത്ര വർഗമായ ഇവർ തേൻകുറുമർ എന്നും അറിയപ്പെടുന്നു. തേനും കാട്ടുകിഴങ്ങുകളും കായ്കളുമാണ് പ്രധാന ആഹാരം. തേൻശേഖരണമാണ് മുഖ്യതൊഴിൽ എന്നതിനാൽ കാട്ടുനായ്ക്കർ തേൻകുറുമർ അഥവാ ജ്യേനുക്കുറുമർ എന്ന് അറിയപ്പെടുന്നു.
വൻമരങ്ങളിൽ കിടക്കുന്ന തൂക്കുതേൻ, വേരിലും മരപ്പുറ്റിലും കാണുന്ന പുറ്റുതേൻ, കുറ്റിക്കാട്ടിലെ കോലു തേൻ, ചെറുതേൻ എന്നിവ ശേഖരിച്ച് ഉപജീവനം നയിക്കുന്നു. അടിയർ എന്നാൽ അടിമയെന്നും അടിയൻ എന്നമാണ് അർഥം. കർണാടകത്തിൽ കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ വയനാട്ടിലെത്തി ജന്മികളുടെ അടിമകളായി മാറി.
ഇവരുടെ അനുഷ്ഠാന കലയാണ് നാട്ടുഗദ്ദിക. കുടകിനോട് ചേർന്ന വയനാടൻ പ്രദേശങ്ങളിലാണ് ഏറെയും താമസം. അടിയരിലും കുറ്റ്യാടിക്കല്യാണത്തിനു കുറവില്ല. കുള്ളുകൾ എന്നറിയപ്പെടുന്ന അടിയ കുടിലുകളിൽ കഴിയുന്ന പെണ്‍കുട്ടികൾക്കും താത്പര്യം നാട്ടിലെ ചെറുക്കൻമാരെയാണ്.
പാരന്പര്യപ്രകാരം അന്യജാതിക്കാരുമായി അടിയർക്ക് വിവാഹം പാടില്ല. വിവാഹം നിശ്ചയിക്കുന്നത് സമുദായ കാരണവരാണ്. താലി കെട്ടാനുള്ള അവകാശവും മൂപ്പൻ എന്ന കാരണവർക്കാണ്. പെണ്‍കുട്ടികൾ കുറ്റ്യാടിക്കല്യാണങ്ങളിലേക്ക് പോയതോടെ ആചാരമൊക്കെ ഉൗരുകൾക്ക് അന്യമാവുകയാണ്.
കുടുംബശ്രീയുടെ കരുതൽ
കുറ്റ്യാടിക്കല്യാണങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വയനാട് കുടുംബശ്രീ മിഷന്റെ ശക്തമായ ഇടപെടുലുണ്ടായതായി ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ പറഞ്ഞു. 2012 ലാണ് കുറ്റ്യാടിക്കല്യാണങ്ങൾ ഊരുകളിൽ തുടക്കമായത്.
പിന്നോക്കം നിൽക്കുന്ന ഗോത്രവാസി പെണ്‍കുട്ടികളെയാണ് പുറംവാസികൾ വിവാഹം ചെയ്യാനെത്തിയത്. വിവാഹങ്ങൾ വ്യാപകമായതോടെ കുടുംബശ്രീ മിഷൻ വിഷയത്തിൽ സജീവമായി ഇടപെട്ടു.
ഒരു വിഭാഗം പെണ്‍കുട്ടികൾ ഇടനിലക്കാർ മുഖേന ഇരകളാക്കപ്പെട്ടതായി കണ്ടെ ത്തിയതോടെ കൗണ്‍സിലർമാർ ബോധവത്കരണവുമായി ഉന്നതികളിലെത്തി. ബാലസഭകൾ, യൂത്ത് ക്ലബുകൾ, സ്പോർട്സ് ക്ലബുകൾ, സഹവാസ ക്യാന്പുകൾ എന്നിവയിലൂടെ ചെറിയ പ്രായക്കാരെ ബോധവത്കരിച്ചു.
ഊരുമൂപ്പൻമാർക്കും ബോധവത്കരണം നൽകി. ഇതരവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം ചെയ്ത പട്ടികവർഗ യുവതികളുടെ ഭർതൃഗൃഹങ്ങളിലെ ജീവിതാവസ്ഥയെക്കുറിച്ചു പഠിക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിലവിലെ തീരുമാനം.
മിഷനു കീഴിൽ രൂപീകരിച്ച വിജിലന്റ് ഗ്രൂപ്പുകളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നു. കുറ്റ്യാടിക്കല്യാണങ്ങളിലെ ചതിയും കെണിയും തിരിച്ചറിയാൻ ഗോത്രവാസികൾക്ക് ഒരു പരിധി വരെ സാധിച്ചതായി ആശ പോൾ പറഞ്ഞു.
ഇതിൽ ചതിയുണ്ട്, കെണിയുണ്ട്
കുറ്റ്യാടിക്കല്യാണത്തിനെതിരേ ബോധവത്കണം നടത്തുന്നതിൽ പരിമിതിയേറെയുണ്ട്. ഇത്തരം കല്യാണങ്ങളിൽ ചതിവും വഞ്ചനയും ഒളിഞ്ഞിരിക്കുന്നതായി അച്ഛനമ്മമാരെ ബോധിപ്പിക്കുക എളുപ്പമല്ല. എന്റെ മകൾക്ക് നാട്ടിൽ നല്ല കാലം വരുന്നത് ഇല്ലാതാക്കാനാണോ ശ്രമം എന്ന് അച്ഛനമ്മമാർ ചോദിക്കും.
മറ്റു പലരും കെണിയിൽപ്പെട്ട കാര്യം പറഞ്ഞാൽ കല്യാണം മുടക്കാൻ വന്നതാണോ എന്നാവും മറുചോദ്യം. മാനം നഷ്ടപ്പെടാതിരിക്കാൻ പലരും ഇത്തരം ബോധവത്കരണത്തിന് പോകില്ല- വിശ്വനാഥൻ പറഞ്ഞു. പഠിപ്പുള്ള പെണ്‍കുട്ടികളിൽ ചിലർക്ക് കുറ്റ്യാടിക്കല്യാണത്തോട് അനുഭാവമാണ്.
ജോലി നേടിയവർ നാട്ടിലെ പരിഷ്കാരി പയ്യൻമാരെ കെട്ടാൻ ആഗ്രഹിക്കുന്നു. സ്വന്തം ഊരുവാസിയെ കെട്ടിയാൽ ഭർത്താവിന്റെയും അവരുടെ അച്ഛനമ്മമാരുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടിവരില്ലെയെന്നതാണ് ജോലിക്കാരായ ആദിവാസി പെണ്‍കുട്ടികളുടെ കാഴ്ചപ്പാട്.
തന്നെയുമല്ല ഊരുകളിലെ പരിമിതമായ സാഹചര്യങ്ങൾ വിട്ടൊഴിയാൻ പെണ്‍കുട്ടികളിൽ ചിലരൊക്കെ ആഗ്രഹിക്കുന്നു. പാവപ്പെട്ട പിന്നോക്ക ആദിവാസി കുടുംബങ്ങളിലായിരിന്നു കുറ്റ്യാടിക്കല്യാണങ്ങൾക്ക് തുടക്കം. ഒരു പരിധിവരെ ആദിവാസികളുടെ പിന്നോക്കാസ്ഥയെ പലരും ചൂഷണം ചെയ്യുകയായിരുന്നു.
പിന്നീട് അത് എല്ലാ വിഭാഗങ്ങളേക്കും കടന്നു കയറി. നിലവിൽ അതിന് പുതിയ മാനങ്ങളും കാഴ്ചപ്പാടുകളും വന്നിരിക്കുന്നു. ഇത്തരം കല്യാണങ്ങളിൽ നിന്ന് മുതലെടുപ്പ് നടത്തുന്ന ഇടനിലക്കാരുടെ ചതിക്കെണികൾ തിരിച്ചറിയേണ്ടതുണ്ട്.
കുറ്റ്യാടിക്കല്യാണങ്ങൾ നടത്തിയ പെണ്‍കുട്ടികൾ ആകെ എത്രയെന്നതിൽ ഒരാൾക്കും തിട്ടമില്ല. എന്നാൽ നിലവിലെ അവരുടെ ജീവിത സാഹചര്യം പഠനവിഷയമാക്കേണ്ടതുണ്ട്. ചതിയിൽപെട്ട പല യുവതികളുണ്ടെന്നതിൽ സംശയമില്ല - വിശ്വനാഥൻ പറഞ്ഞു.
Tags : todays story kuttiady kalyanam