ഗോവയിലെ വിനോദസഞ്ചാര മേഖലയെ ഞെട്ടിച്ചുകൊണ്ട് കലാംഗുട്ട് ബീച്ചിൽ ബംഗളൂരു സ്വദേശിയായ യുവാവിന് നേരെ ക്രൂരമായ മർദ്ദനം അരങ്ങേറി. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഈ സംഭവം വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്.
കടലിൽ കുളിച്ച ശേഷം തീരത്തെ ഒരു ഷാക്കിന് മുന്നിലുള്ള സൺബെഡിൽ ഇരുന്നതാണ് പ്രകോപനത്തിന് കാരണമായത്. സൺബെഡിൽ ഇരിക്കുന്നതിനെച്ചൊല്ലി ജീവനക്കാരുമായി തുടങ്ങിയ ചെറിയ തർക്കം നിമിഷങ്ങൾക്കകം അക്രമാസക്തമായ പോരാട്ടമായി മാറുകയായിരുന്നു.
യൂണിഫോം ധരിച്ച പത്തൊൻപതോളം ഷാക്ക് ജീവനക്കാർ ചേർന്ന് വിനോദസഞ്ചാരിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുമ്പ് പൈപ്പുകളും ദണ്ഡുകളും ഉപയോഗിച്ചുള്ള മാരകമായ മർദ്ദനത്തിൽ യുവാവിന് ഗുരുതരമായ പരിക്കേറ്റു.
സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഗോവ പോലീസ് ഉടനടി കസ്റ്റഡിയിലെടുക്കുകയും അവർക്കെതിരെ കർശനമായ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെ നേരിട്ട് ഇടപെടുകയും ഇത് അതീവ ഗൗരവകരമായ കുറ്റമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
വിനോദസഞ്ചാരത്തെ ആശ്രയിച്ചു കഴിയുന്ന ഒരു സംസ്ഥാനത്ത് അതിഥികൾക്ക് നേരെ ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് ഒട്ടും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമത്തിന് പിന്നിലെ ഷാക്കിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ ഷാക്കിന്‍റെ പ്രവർത്തനാനുമതി എന്നെന്നേക്കുമായി റദ്ദാക്കാനാണ് അധികൃതരുടെ തീരുമാനം. വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Tags : Goa TravelSafety CalanguteBeach GoaTourism BreakingNews