തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ ഭീതി വിതച്ച് വിഹരിക്കുന്ന പുലിയെ പിടികൂടാൻ വൈകുന്നതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. വിവിധ മേഖലകളിൽ ഇന്നലെ പ്രതിഷേധ സമരങ്ങൾ നടന്നു. പുലിയെ പിടികൂടുന്ന കാര്യത്തിൽ വനംവകുപ്പ് മെല്ലെപ്പോക്കാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു.
പല പ്രദേശങ്ങളിലും പുലി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഒരു സ്ഥലത്തു മാത്രമാണ് കൂടു സ്ഥാപിച്ചിരിക്കുന്നത്. കൂടുതൽ കുടുകൾ സ്ഥാപിക്കുകയും ആർആർടിയുടെ സേവനം ലഭ്യമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരുംദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജനകീയ യോഗത്തിലും പ്രതിഷേധമിരന്പി. ഒരു മാസത്തിലേറെയായി വിഹരിക്കുന്ന പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു.
ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും വീടുകളിൽനിന്ന് നായ്ക്കൾ, ആട് എന്നിവയെ പിടികൂടി കൊന്നുതിന്നുന്ന അവസ്ഥയുമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. അജ്ഞാതജീവി ആക്രമിച്ച് കൊന്ന നിലയിൽ ആട് ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ജഡാവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽനിന്ന് ഓരോ ദിവസവും കണ്ടെത്തുന്നുണ്ട്.
വൈകുന്നേരം 6.30ന് ശേഷം വീടിന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. പുലർച്ചെ റബർ ടാപ്പിംഗ് നടത്താതെ തൊഴിലാളികൾ ജോലി നിർത്തി. വിവിധ സ്ഥലങ്ങളിൽ പോയി വരുന്നവരും മറ്റ് തൊഴിൽ ചെയ്യുന്നവരും രാത്രികാലങ്ങളിൽ ഏറെ ഭയത്തോടെയാണ് വീടുകളിലേക്ക് എത്തുന്നത്. പുലിയെ പിടികൂടാൻ വനംവകുപ്പ് അധികൃതർ കാമറ, കൂട് എന്നിവ സജ്ജമാക്കിയിട്ടുണ്ടെങ്കിലും സാങ്കേതികമായി മറ്റ് നടപടികളും അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
പുലി സാന്നിധ്യം സ്ഥിരീകരിച്ച വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞെങ്കിൽ മാത്രമേ നിയമപരമായി മറ്റ് കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് റേഞ്ച് ഓഫീസർ സിജോ സാമുവൽ പറഞ്ഞു. മറ്റ് സ്ഥലങ്ങളിലും കൂടുകൾ സ്ഥാപിക്കുന്നതിന് നടപടികൾ ഉടൻ സ്വീകരിക്കും. പുലിയെ കണ്ടെന്നുള്ള വ്യാജ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കപ്പെടുത്താതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
വനംവകുപ്പിന് കൂടുതൽ വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും പുലിഭീഷണിയുള്ള പ്രദേശങ്ങളിൽ വനംവകുപ്പിന്റെ കൂടുതൽ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ സേവനം ലഭ്യമാക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പി.ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ജില്ലാ പഞ്ചായത്ത് മെംബർ സി.വി. സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലകുന്നേൽ, ബ്ലോക്ക് മെംബർമാരായ എൻ.കെ. ബിജു, ഗ്ലോറി പൗലോസ്, ഫോറസ്റ്റ് ഓഫീസർ എ.ജി. സുനിൽകുമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒരു നാട് മാറുന്നു; പതിവുകള്‍ തെറ്റുന്നു
തൊടുപുഴ: പുലിപ്പേടിയില്‍ ഒരു നാടു മുഴുവന്‍ ഉറക്കത്തിലായതുപോലെ, പതിവുകള്‍ പലതും തെറ്റുന്നു. കരിങ്കുന്നം, മുട്ടം മേഖലകളില്‍ നിറഞ്ഞുനില്ക്കുന്ന പുലിപ്പേടി നിസാരമായി കാണാനും കഴിയില്ല. എത്ര യോഗങ്ങള്‍ ചേര്‍ന്നാലും പുലിയെ പിടിക്കാതെ രക്ഷയില്ലാത്ത അവസ്ഥ. ജനം അത്രമാത്രം ഭയന്നു കഴിഞ്ഞു.
പുലിയെ പേടിച്ചു പതിവുകള്‍ തെറ്റിക്കുന്ന നാടായി കരിങ്കുന്നവും മുട്ടവും മാറി. നേരം ഇരുട്ടിയാല്‍ വീട് അണയാനാണ് ജനത്തിനിഷ്ടം. രാത്രി പതിനൊന്നിനും ആളും അനക്കവും നിറഞ്ഞ തെരുവുകളില്‍ വൈകിട്ട് ആറിനുശേഷം നിശബ്ദതയാണ്.
അര്‍ധരാത്രിയായാലും വീട്ടില്‍ കയറാന്‍ മടിച്ചു വര്‍ത്തമാനം പറഞ്ഞു ടൗണിലിരുന്നവര് നേരം ഇരുട്ടുന്നതിനുമുമ്പു വീട് അണയുന്നു. കരിങ്കുന്നത്തുനിന്നും ഒറ്റല്ലൂര്വഴി മുട്ടത്തേക്കു എളുപ്പവഴിയാണെങ്കിലും ഇപ്പോള്‍ ജനത്തിനു താത്പര്യം തൊടുപുഴവഴി വളഞ്ഞുചുറ്റി പോകാനാണ്. ഈ വഴികളില്‍ പുലിസാന്നിധ്യമുണ്ടെന്ന കഥയാണ് പുറത്തുള്ളത്. ഏതായാലും ഒറ്റയ്ക്കു യാത്ര ചെയ്തവര്‍ കൂട്ടത്തോടെ യാത്ര ചെയ്യുന്നു.
ബൈക്കില്‍ യാത്ര ചെയ്തവര്‍ കാറിനെ യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നു. പകല്‍പോലും റബര്ടാപ്പിംഗിനു ഭയമായിരിക്കുന്നു.സോഷ്യല്‍ മീഡിയകളില്‍ നിറയുന്ന ചില പ്രതികരണങ്ങളില്‍ പുലിപ്പേടിയുടെ സാന്നിധ്യമുണ്ട്. മുട്ടം സ്വദേശിയായ അജയന് താന്നിക്കാമറ്റം എഴുതിയ വരികള്‍ ഈ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ വരച്ചുകാണിക്കുകയാണ്.
അദ്ദേഹം എഴുതുന്നു: മാത്തപ്പാറയില്‍ എല്ലാവരും ഉറക്കമായോ? അല്ലെങ്കിലും ഇപ്പോള്‍ ഇവിടുത്തെ പതിവുകളെല്ലാം തെറ്റിയിരിക്കുകയാണ്. അന്തിക്ക് ആറ്റുതീരത്തെ പന്തുകളിക്കാരുടെ ആരവങ്ങളുംതര്ക്കവിതര്ക്കങ്ങളും കശപിശകളും കേള്‍ക്കാനില്ല. മീനച്ചൂടിന്റെ ഉഷ്ണപരവേശങ്ങളില് മലങ്കര ജലാശയത്തിന്റെ ശീതളിമയില്‍ പാതിരാവില്‍ പോലും ജലക്രീഡയ്ക്കെത്തുന്നവരുടെ തിക്കും തിരക്കും ഒന്നുമില്ല.
സൂര്യാസ്തമയംമുതല്‍ ഉദയം വരെ ഗ്രീന്‍ ഓയാസിസിന്റെ പടിമുതല്‍ ആറ്റുതീരം വരെ ഏതൊക്കെയോ ഭാഷയില്‍ ഉച്ചത്തില്‍ ചിരിച്ചും സംസാരിച്ചും മാത്തപ്പാറ റോഡിലൂടെ തലങ്ങും വിലങ്ങും നടന്നിരുന്ന സംഘങ്ങളൊന്നിനെയും കാണ്മാനില്ല. പാതിമയക്കത്തിലും ജലാശയതീരത്ത് സജീവമായിരുന്ന മദ്യപാനസദസുകളിലെ ഗാനഗന്ധര്വന്മാര് നിശബ്ദരായിരിക്കുന്നു. ബാറിനു മുന്നില്‍ അന്തിയുറങ്ങിയിരുന്ന പലരും എങ്ങോട്ട് പോയെന്ന് ആര്‍ക്കുമറിയില്ല.
വീട്ടുകാര്‍ക്ക് തലവേദനയായി വെളുക്കാപ്പുറത്ത് മാത്രം വീട്ടിലെത്തിയിരുന്നവര്‍ വളരെ അച്ചടക്കത്തോടെ വൈകീട്ട് 6.30നു തന്നെ അവനവന്റെ വീടുകളില്‍ ചേക്കേറാന്‍ തുടങ്ങി. ഏതാനും നാളുകള്‍ക്കു മുന്നം നാട്ടുകാര്‍ക്ക് തലവേദനയായി മാറി പൂണ്ടു വിളയാടി നടന്ന തെരുവുനായകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിരിക്കുന്നു.
പിന്നീട് കാട്ടുപന്നികളും കുറുക്കന്മാരും വളര്‍ത്തു നായകളും ആടുമാടുകളും തിരോധാനം ചെയ്തു തുടങ്ങി. കുറച്ചെണ്ണത്തിന്റെ ശരീരാവശിഷ്ടങ്ങളും തലയും മറ്റും ഈ പ്രദേശത്തെ പല ഭാഗങ്ങളില്‍നിന്നും കണ്ടെടുക്കാന്‍ തുടങ്ങി. ഈ ഭീതിക്കും അനിശ്ചിതത്വത്തിനും എന്ന് അറുതിവരുമോ ആവോ!.
പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണം: ജനകീയസമിതി
കരിങ്കുന്നം: നാട്ടിലാകെ ഭീതി വിതയ്ക്കുകയും നിരവധി വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത പുലിയെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് ഇല്ലിചാരി അന്പലപ്പടിയിൽ ചേർന്ന ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.
ഇതിനായി കൂടുതൽ കാമറകൾ സ്ഥാപിക്കുക, പരിശീലനം സിദ്ധിച്ച കൂടുതൽ ജീവനക്കാരെ നിയോഗിക്കുക, പുതിയ കൂടുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു. പി.ജെ. ഏബ്രഹാം പാറടിയിൽ അധ്യക്ഷത വഹിച്ചു. ജെയ്സണ്‍ പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
സമിതി ഭാരവാഹികളായി കെ.പി. ഹരിദാസ്-ചെയർമാൻ, ജയ്സണ്‍ പി. ജോസഫ്, പി.ജെ. ഏബ്രഹാം- വൈസ് ചെയർമാൻമാർ, ബിബി പൈന്പിള്ളി, ജോസഫ് ആന്റണി, എം. ഷിബു, കെ.എൻ. വിനോദ്കുമാർ -ജനറൽ കവീനർമാർ, കെ.എസ്. അനന്ദു, എൻ.കെ. മഞ്ജു -കണ്‍വീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.
എഎപി വില്ലേജ് ഓഫീസ് മാർച്ച് നടത്തി
കരിങ്കുന്നം: പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ജനങ്ങളിൽ ഭീതി വിതച്ച് ഒരു മാസത്തിലേറെയായി വിഹരിക്കുന്ന പുലിയെ പിടിക്കുന്നതിൽ സർക്കാരും വനംവകുപ്പും കാണിക്കുന്ന അനാസ്ഥയ്ക്കും മെല്ലെപ്പോക്കിനുമെതിരേ ആം ആദ്മിപാർട്ടി കരിങ്കുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗവും കരിങ്കുന്നം വില്ലേജ് ഓഫീസിലേക്ക് മാർച്ചും നടത്തി.
പഞ്ചായത്ത് മെംബർ ബീന കുര്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി മായ ബാബു, മണ്ഡലം പ്രസിഡന്റ് ബിബി പൈന്പിള്ളി, ജെറി തട്ടാമറ്റത്തിൽ, ജിയോ ജോസ് എന്നിവർ പ്രസംഗിച്ചു.