കാലടി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച കെ.വിദ്യ, കാലടി സംസ്കൃത സർവകലാശാല സംവരണം അട്ടിമറിച്ച് പിഎച്ച്ഡി പ്രവേശനം നേടിയതിൽ പ്രതിഷേധിച്ചും ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ടും കെഎസ്യു സംസ്ഥാന കമ്മിറ്റി സംസ്കൃത സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ഒളിവിൽ കഴിയുന്ന കെ.വിദ്യ സംസ്കൃത സർവകലാശാല ഹോസ്റ്റലിൽ ഉണ്ടെന്ന് ആരോപിച്ചാണ് കെഎസ്യു മാർച്ച് നടത്തിയത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാർച്ച് ഉദ്ഘാടനം ചെയ്തു. സർവകലാശാല കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനടയാക്കി. നിരവധി പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചതായി നേതാക്കൾ ആരോപിച്ചു.
സംസ്ഥാന ഭാരവാഹികളായ അരുൺ രാജേന്ദ്രൻ, അൽ അമീൻ അഷ്റഫ്, മിവ ജോളി, ഫർഹാൻ മുണ്ടേരി, ആസിഫ് മുഹമ്മദ്, എം.എം. ആനന്ദകൃഷ്ണൻ, യാസീൻ റഫീഖ്, റാഷിദ് പുതുപൊന്നാനി, ആഷിക് പോൾ, റഫ്സൽ മുഹമ്മദ്, മോൻസി കോട്ടപ്പുറം, ആന്റണി പാലാട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, മുബാസ് ഓടക്കാലി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ലിന്റോ പി ആന്റോ, വൈശാഖ് എസ്. ദർശൻ, അലക്സ് ആന്റു, സി.പി. പ്രിയ, ഗോകുൽ ഗുരുവായൂർ, സിംജോ സക്കറിയ, അനിസൺ ജോയ് എന്നിവർ നേതൃത്വം നൽകി. പോലീസ് സ്റ്റേഷനിൽ പ്രവർത്തകരെ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് കെഎസ്യു പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.