ദേ, കൊച്ചിയെത്തി ദീര്‍ഘദൂര ബസിലെ യാത്രയ്ക്കിടെ വലിയ മാലിന്യക്കൂനയും അതില്‍ നിന്നു വീശിയടിച്ചെത്തുന്ന ഗന്ധവും തിരിച്ചറിഞ്ഞയാള്‍ സഹയാത്രികനോടാണ് ഇങ്ങനെ പറഞ്ഞത്. സംഗതി കോമഡി സീനിലേതാണെങ്കിലും ഇപ്പോഴും കളമശേരി വഴി കൊച്ചിയിലേക്കെത്തുന്നവര് ഈ രംഗം ഓര്‍ത്തേക്കും.
ആലുവയില്‍ നിന്ന് കളമശേരിയിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രം. ഇതിന്റെ ഇരുവശങ്ങളിലായി ദേശീയപാതയും റെയില്‍പ്പാതയും. ഇരുവഴികളിലൂടെ കടന്നുപോകുന്നവരും മാലിന്യശേഖരണ കേന്ദ്രം നിര്‍ബന്ധമായും തിരിച്ചറിയണമെന്ന വിധത്തിലാണ് ഇവിടുന്നുള്ള ദുര്‍ഗന്ധം.
ഗന്ധത്തില്‍ തീരില്ല കാര്യങ്ങള്‍; മാലിന്യശേഖരണ കേന്ദ്രത്തില്‍ നിന്നു പുറത്തേക്കുവരുന്ന മാലിന്യങ്ങള്‍ തൊട്ടടുത്തെ ജലസ്രോതസായ തൂമ്പുങ്കല്‍ തോട്ടിലേക്കു പതിക്കുന്നതാണു വലിയ ദുരന്തം. പള്ളിലാങ്കരയില്‍ നിന്നാരംഭിച്ചു പെരിയാറിന്റെ ഭാഗമായ മുട്ടാര്‍ പുഴയിലേക്ക് ഒഴുകുന്ന തൂമ്പുങ്കല്‍ തോട് വ്യാപകമായി മലിനമാക്കപ്പെടുന്നുവെന്ന പരാതിയ്ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വേസ്റ്റല്ലേ... ഒഴുകിപ്പൊക്കോളും !
ഒഴുകുന്ന പുഴയിലേക്കും തോട്ടിലേക്കും മാലിന്യം നിക്ഷേപിച്ചാല്‍ അതൊഴുകിപ്പോകുമെന്നും അതോടെ നമ്മുടെ താമസസ്ഥലം സുരക്ഷിതമാകുമെന്നുമാണ് പലരുടെയും ധാരണ. തൂമ്പുങ്കല്‍ തോട്ടിലേക്കു മാലിന്യം നിക്ഷേപിക്കുന്നവരും സമാന ചിന്താഗതിക്കാരാണെന്നു കളമശേരി സ്വദേശി സജീവന് പറയുന്നു.
തൂമ്പുങ്കല്‍ തോട്ടില്‍നിന്നുള്ള ഉറവയാണ് ഇരുകരകളിലെയും ഭൂരിഭാഗം വീടുകളിലെയും കിണറുകളിലെത്തുന്നത്. തോട്ടിലേക്കു മാലിന്യം നിക്ഷേപിക്കുന്നവര്‍ പ്രദേശവാസികളുടെ കുടിവെള്ളത്തിലേക്കു കൂടിയാണ് മാലിന്യമൊഴുക്കുന്നതെന്നു സാരം.
ജലസേചന വകുപ്പിന്റെ കളമശേരി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളിലൊന്നിലേക്ക് വെള്ളമെത്തിക്കുന്നതും ഈ തോട്ടില്‍ നിന്നാണ്. പൈപ്പ് ലൈന്‍, സബ് സ്റ്റേഷന്, റോക് വെല്‍ വാര്‍ഡുകളിലൂടെയുള്ള കനാലിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും ഈ തോട്ടിലൂടെയാണ്.
മാലിന്യം പലവഴി
എന്‍എഡി റോഡിന്റെ പരിസരത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക്, റോഡരികുകളില്‍ തള്ളുന്ന മാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്. അറവുമാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങള്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
മാലിന്യങ്ങള്‍ നിറഞ്ഞ് വെള്ളം കറുത്ത നിറത്തില്‍ ഒഴുകുന്ന ദുര്യോഗവും തൂമ്പുങ്കല്‍ തോടിനു പറയാനുണ്ട്. സമീപത്തെ വീടുകളിലെ കിണറുകളിലും സമാനമായ രീതിയില്‍ വെള്ളം കറുത്തുകാണുന്നതും ഇവിടെ പതിവാണ്. കുളവാഴകള്‍ നിറഞ്ഞു കിടക്കുന്നതും തോടിന്റെ സ്വാഭാവികതയും നീരൊഴുക്കും നഷ്ടമാക്കുന്നുണ്ട്.
ഓപ്പറേഷന് വാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നേരത്തെ തൂമ്പുങ്കല്‍ തോട് ശുചീകരിച്ചിരുന്നു. എങ്കിലും വീണ്ടും മാലിന്യങ്ങള്‍ നിറഞ്ഞു നിറം മാറിയൊഴുകാന്‍ ഏറെക്കാലമെടുത്തില്ല.
നിരീക്ഷണസംവിധാനങ്ങള്‍ കട്ടപ്പുറത്ത്
കളമശേരി മേഖലയിലെ പുഴയിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണ വാഹനങ്ങള്‍, കാമറകള്‍ എന്നിവയൊക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തനക്ഷമമല്ല. സര്‍വീലന്‍സ് വാന്‍ കട്ടപ്പുറത്താണ്.
പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് 2004ല്‍ ‘റിവര്‍ കീപ്പര്‍' എന്ന പേരില്‍ പുഴയെ നിരീക്ഷിക്കുന്നതിനു സ്പീഡ്ബോട്ട് സംവിധാനം ഒരുക്കിയിരുന്നു. കുറേക്കാലം ഇതു നന്നായി പ്രവര്‍ത്തിച്ചെങ്കിലും പിന്നീടു നിലച്ചു. പെരിയാറില്‍ പട്രോളിംഗ് നടത്താന്‍ സ്ഥിരം സ്പീഡ്ബോട്ട് വേണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും നടപ്പായിട്ടില്ല.
പെരിയാര്‍ മലിനീകരണം കണ്ടെത്തുന്നതിന് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമരസമിതി നിരീക്ഷണ ബോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള തയാറെടുപ്പിലാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലീസ്, ഇറിഗേഷന്‍, റവന്യു വകുപ്പുകളുടെ സഹകരണത്തോടെയാവും ബോട്ട് പ്രവര്‍ത്തിപ്പിക്കുക.
കളമശേരി നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്ന ഏലൂര്‍ എറണാകുളം ജില്ലയുടെ വ്യവസായ മേഖലയാണ്. ഇവിടെ വലിയ തോതില്‍ വ്യവസായശാലകളുണ്ട്, അതേ അളവില്‍ പെരിയാര്‍ മലിനീകരണവും. അതേക്കുറിച്ചു നാളെ.
പെരിയാര്‍ പെരുമ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണു പെരിയാര്‍. പൂര്‍ണ, ചൂര്‍ണി എന്നും വിളിപ്പേരുണ്ട്. തമിഴ്നാട്ടിലെ ശിവഗിരിക്കുന്നുകളാണ് പ്രധാന ഉത്ഭവസ്ഥാനം. ചൊക്കാംപെട്ടി മല, സുന്ദരമല, നാഗമല, പാച്ചിമല, കാളിമല, കോമല, വള്ളിമല ദേവികുളം താലൂക്കിലെ ആനമലയും പെരിയാറിന്റെ ഉത്ഭവസ്ഥാനങ്ങളായി പരിഗണിക്കപ്പെടുന്നു.
ഒഴുകുന്നത് 244 കിലോമീറ്റര്‍. ചെന്നു ചേരുന്നത് വേമ്പനാട്ട് കായലില്‍. മധ്യകേരളത്തിലെ 41 ഗ്രാമപഞ്ചായത്തുകള്‍, മൂന്നു നഗരസഭകള്‍, ഒരു കോര്പറേഷന് എന്നിവയിലൂടെ പെരിയാര്‍ ഒഴുകുന്നുണ്ട്.
പന്നിയാര്‍, ചിറ്റാര്‍, ആനമലയാര്‍, മുല്ലയാര്‍, പെരുംതുറയാല്, മുതിരപ്പുഴ, ചെറുതോണിയാര്‍, മേലാശേരിയാര്, തൊട്ടിയാര്‍, ഇടമലയാര്‍, പാലാര്‍, ആനക്കുളം പുഴ, കാഞ്ചിയാര്‍, പൂയംകുട്ടിയാര്‍.... പെരിയാര്‍ വിവിധയിടങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. പെരിയാറിന്റെ അവസാന ഘട്ടത്തില്‍ പ്രസിദ്ധമായ ആദിശങ്കരന്റെ കാലടിയും മലയാറ്റൂരും ആലുവാപ്പുഴയുമൊക്കെയുണ്ട്.
244 കിലോമീറ്റര്‍ ഒഴുകുന്ന പുഴ അധികം മലിനമാകുന്നത് അവസാനത്തെ 15-20 കിലോമീറ്ററിനുള്ളിലാണെന്നത് ഗൗരവമായി കാണേണ്ടതാണ്.
(തുടരും)
സിജോ പൈനാടത്ത്