ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കൻ കൗണ്ടർ അറ്റാക്ക്
Saturday, June 14, 2025 2:01 AM IST
ലണ്ടന്‍: ശരിക്കും ഒരു യു ടേണ്‍, അതും കന്നി ലോകകപ്പിലേക്ക്... അതായിരുന്നു 2025 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാംദിനം ലോഡ്സില്‍ കണ്ടത്.
ആദ്യ ഇന്നിംഗ്സില്‍ 212നും രണ്ടാം ഇന്നിംഗ്സില്‍ 207നും പുറത്തായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍വച്ചത് 282 റണ്‍സിന്റെ വിജയ ലക്ഷ്യം. ഒന്നാം ഇന്നിംഗ്സില്‍ വെറും 138നു പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജയിക്കാനുള്ള സ്കോര്‍ ഓസീസ് പടുത്തുയര്‍ത്തിയതായി ക്രക്കറ്റ് ലോകം കരുതി.
അതു ശരിവച്ച് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ഒമ്പതു റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ റയാന് റിക്കല്‍ട്ടനെ (6) പാറ്റ് കമ്മിന്‍സ് മടക്കി. സ്കോര്‍ 70ല്‍ നില്ക്കുമ്പോള് വിയാന്‍ മള്‍ഡറും (50 പന്തില്‍ 27) സ്റ്റാര്‍ക്കിനു മുന്നില്‍ കീഴടങ്ങി. അതോടെ പ്രോട്ടീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 70.
പരിക്കിൽ മുടന്തി ബൗമ, സെഞ്ചുറി മാക്രം
എന്നാൽ, ഓസീസ് ബൗളിംഗ് ആക്രമണത്തെ എയ്ഡൻ മാക്രവും (159 പന്തിൽ 102 നോട്ടൗട്ട്) ക്യാപ്റ്റൻ തെംബ ബൗമയും (121 പന്തിൽ 65 നോട്ടൗട്ട്) നെഞ്ചുവിരിച്ചു നേരിടുന്നതാണ് ലോഡ്സില്‍ പിന്നീടു കണ്ടത്. അതുവരെ ഓസീസിന്റെ ഭാഗത്തേക്കു ചെരിഞ്ഞ ടെസ്റ്റ് ലോകകപ്പ് ട്രോഫി അതോടെ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഭാഗത്തേക്കു വലിച്ചടുപ്പിക്കാന്‍ തുടങ്ങി.
നേരിട്ട 156-ാം പന്തിൽ സെഞ്ചുറി നേടിയ മാക്രം, ബൗമയ്ക്ക് ഒപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ അഭേദ്യമായ 143 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 232 പന്തിൽ നിന്നാണിത്. ഈ കൂട്ടുകെട്ട് കന്നി ഐസിസി ലോകകപ്പ് എന്ന ദക്ഷിണാഫ്രിക്കൻ മോഹത്തിനു ചിറകു നൽകി.
മൂന്നാംദിനമായ ഇന്നലെ മത്സരം നിർത്തുന്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ് എന്ന നിലയിലാണ്. 282 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് പ്രോട്ടീസിനു വേണ്ടിയത് 69 റണ്‍സ് മാത്രം, അതും എട്ട് വിക്കറ്റ് കൈയിൽ ഇരിക്കേ. നാലാം ദിനമായ ഇന്ന് അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്ക 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യാരാകും.
മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ എയ്ഡന്‍ മാക്രത്തിനൊപ്പം ചേര്‍ന്നു ക്യാപ്റ്റന്‍ തെംബ ബൗമ നടത്തിയ പ്രതിരോധമായിരുന്നു ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്കു യു ടേണിലൂടെ തിരിച്ചെത്താന്‍ സഹായിച്ചത്.
മത്സരത്തില്‍ അതുവരെ ആധിപത്യം പുലര്‍ത്തിയ ഓസീസിന്റെ കൈകളില്‍നിന്ന് മത്സരം പതുക്കെ ചോരാന്‍ തുടങ്ങിയ മുഹൂര്‍ത്തം. നേരിട്ട 69-ാം പന്തില്‍ മാക്രം അര്‍ധസെഞ്ചുറി തികച്ചു. നേരിട്ട 83-ാം പന്തിൽ ബൗമയും അർധശതകത്തിലെത്തി. പരിക്കിനെത്തുടര്‍ന്നു ശുശ്രൂഷ നേടിയ ബൗമ മുടന്തിമുടന്തിയാണ് ഓരോ റണ്ണും എടുത്തതെന്നതും ശ്രദ്ധേയം.
സ്റ്റാര്‍ സ്റ്റാര്‍ക്ക്
എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയതോടെയാണ് മൂന്നാംദിനമായ ഇന്നലെ കളിയാരംഭിച്ചത്. 16 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒരു റണ്ണുമായി നഥാന്‍ ലിയോണുമായിരുന്നു ക്രീസില്‍.
ലിയോണ്‍ (2) ഒരു റണ്ണുകൂടി ചേര്‍ത്തു മടങ്ങി. 10-ാം വിക്കറ്റില്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും നടത്തിയ പോരാട്ടമാണ് ഓസീസ് സ്കോര്‍ 200 കടത്തിയത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക്ക് 58 റണ്‍സുമായി പുറത്താകാതെ നിന്നു. 53 പന്തില്‍ 17 റണ്‍സ് നേടിയ ഹെയ്സല്‍വുഡിനെ എയ്ഡന്‍ മാക്രം പുറത്താക്കി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസൊ റബാഡ നാലും (4/59) ലുന്‍ഗി എന്‍ഗിഡി മൂന്നും (3/38) വിക്കറ്റ് വീഴ്ത്തി.