കൊട്ടാരക്കര :സംസ്ഥാന സർക്കാരിന്റെ 1.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന എഴുകോൺ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക്. എഴുകോൺ അറുപറക്കോണം വെട്ടിലക്കോണത്ത് കെഐപിയിൽ നിന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയ 20 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമിക്കുന്നത്.
മുൻ എംഎൽഎ പി .അയിഷാപോറ്റിയുടെ ഇടപെടലിലാണ് കെട്ടിടത്തിന് അനുമതി ലഭിച്ചത്. തുടർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രമഫലമായി നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും നിർമാണം ആരംഭിക്കുകയുമായിരുന്നു.
ഹാബിറ്റാറ്റ് ഗ്രൂപ്പിനാണ് നിർമാണ ചുമതല. സെല്ലാർ നിലയിൽ പുരുഷ, വനിതാ പോലീസുകാർക്ക് പ്രത്യേക വിശ്രമ മുറികൾ, ഭോജനശാല, ശുചിമുറികൾ, പ്രഥമശുശ്രുഷയ്ക്ക് സ്ഥലം, മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം എന്നിവ കെട്ടിടത്തിൽ ഒരുക്കും.
താഴത്തെ നിലയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ, ക്രമസമാധാന ചുമതലയുടെ സബ് ഇൻസ്പെക്ടർ എന്നിവർക്കുള്ള പ്രത്യേകക്യാബിനുകൾ,ഹെഡ്കോൺസ്റ്റബിൾമാരുടെയും റൈറ്റർമാരുടെയും മുറികൾ, സ്ത്രീകൾ, പുരുഷന്മാർ, ട്രാൻസ് ജൻഡറുകൾ എന്നിവർക്കുള്ള പ്രത്യേക ലോക്ക് അപ്പുകൾ, സിസിടിവി കൺട്രോൾ മുറി, വയർലെസ് മുറി, സന്ദർശകരുടെ വിശ്രമമുറികൾ, പ്രത്യേക ശുചിമുറികൾ എന്നിവയുമുണ്ടാകും. ഒന്നാംനിലയിൽ ക്രൈം സബ് ഇൻസ്പെക്ടറുടെ ക്യാബിൻ, സാക്ഷികളുടെ വിസ്താരമുറി, റിക്കാർഡ് മുറി, റഫറൻസ് ലൈബ്രറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ, റിക്രീയേഷൻ റൂം എന്നിവയുമാണ് സജ്ജീകരിച്ചിട്ടുള്ളത്.