ഐവറി കോസ്റ്റിലും തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങളും റബർ ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നതു കണ്ട് രാജ്യാന്തര നിക്ഷേപകർ റബറിൽ ലാഭമെടുപ്പിനു നീക്കം തുടങ്ങി, വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ കേരളത്തിൽ ടാപ്പിംഗ് സ്തംഭനത്തിലാണ്. ഈസ്റ്റർ ഡിമാൻഡ് മുന്നിൽക്കണ്ട് വെളിച്ചെണ്ണ കരുത്ത് സ്വരൂപിക്കുന്നു. കുരുമുളക് തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും ഇടപാടുകാരിൽ നിന്നുള്ള പിന്തുണ ഉറപ്പ് വരുത്താനായില്ല.
ആഗോള റബർ ഉത്പാദനത്തിൽ വൻ ശക്തിയായി മാറുന്ന ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റ് ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നു. പുതിയ സാഹചര്യത്തിൽ ഏപ്രിൽ ആദ്യ രണ്ടാഴ്ചകളിൽ പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് സജ്ജമാകുമെന്ന വിവരം ടയർ വ്യവസായികളെ തിരക്കിട്ടുള്ള റബർ സംഭരണത്തിൽ നിന്നും പിൻതിരിപ്പിക്കാം. ഏതാനും മാസങ്ങളായി നിക്ഷേപകരായി നിലകൊണ്ട് അവധി വ്യാപാര രംഗത്ത് ആവേശം സൃഷ്ടിച്ച ഫണ്ടുകൾ ചുവട് മാറി ചവിട്ടാനുള്ള അണിയറ നീക്കത്തിലാണ്. ഇതിന്റെ മുന്നോടിയെന്നോണം ജപ്പാൻ ഒസാക്ക അടക്കമുള്ള അവധി വ്യാപാര കേന്ദ്രങ്ങളിൽ അവർ ലാഭമെടുപ്പ് തുടങ്ങി.
ജനുവരി ആദ്യം ഒസാക്ക എക്സ്ചേഞ്ചിൽ കിലോ 346 യെന്നിൽ വിപണനം നടന്ന റബർ ഈ മാസം 386 യെൻ വരെ ഉയർന്ന് ഇടപാടുകൾ നടന്നു. വാരത്തിന്റെ തുടക്കത്തിൽ 380 യെന്നിൽ നീങ്ങിയ റബർ പക്ഷേ വാരാന്ത്യം 365ലേക്ക് ഇടിഞ്ഞു. നിലവിൽ 356 യെന്നിൽ സപ്പോർട്ടുണ്ട്. ഈ താങ്ങ് വിപണിക്കു നിലനിർത്താനായില്ലെങ്കിൽ 340 റേഞ്ചിലേക്ക് ജാപ്പനീസ് മാർക്കറ്റ് തിരിയും. സാങ്കേതികമായി റബർ ദുർബലാവസ്ഥയിലേക്ക് പ്രവേശിക്കുകയാണ്.
ഈസ്റ്റർ കഴിയുന്നതോടെ വിവിധ രാജ്യങ്ങളിൽനിന്നും പുതിയ ക്വട്ടേഷനുകൾക്കു സാധ്യത തെളിയുന്നതിനാൽ വ്യവസായികൾ ബാങ്കോക്കിൽ തിരക്കിട്ടു പുതിയ കരാറുകൾക്കു നീക്കം നടത്താൻ ഇടയില്ല. അതേസമയം, രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നത് സിന്തറ്റിക്ക് റബറിനു താങ്ങ് പകർന്നാൽ അത് റബർ ഉത്പാദക രാജ്യങ്ങൾക്കും ആശ്വാസം പകരും.
സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡ് റബർ 21,500 രൂപയിൽ നിന്നും വാരാമധ്യം 21,800 രൂപ വരെ കയറിയെങ്കിലും വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതോടെ 21,600ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 21,300 രൂപയിലും ഒട്ടുപാൽ 13,600 രൂപയിലും ലാറ്റക്സ് 14,400 രൂപയിലുമാണ്. വേനൽമഴ വേണ്ട വിധം ഇനിയും കനിഞ്ഞിട്ടില്ല, ഉത്പാദന രംഗത്തെ സ്തംഭനം തുടരുന്നതിനാൽ ടാപ്പിംഗ് പുനരാരംഭിക്കാൻ കാലതാമസം നേരിടാം.
നാളികേരോത്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല, ഈസ്റ്റർ അടുക്കുന്നതിനാൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം വ്യവസായികൾ. അതുകൊണ്ടുതന്നെ ചരക്ക് റിലീസിംഗ് അവർ നിയന്ത്രിച്ച് മോഹവിലയ്ക്കായി കാത്തിരിക്കുന്നു. അതേസമയം മാസാരംഭ വേളയിൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് ഉയരാഞ്ഞത് മില്ലുകാരിൽ സമ്മർദമുളവാക്കി. കൊച്ചിയിൽ എണ്ണ 26,900 രൂപയിലും കൊപ്ര 15,100 രൂപയിലുമാണ്.
അന്തർസംസ്ഥാന വ്യാപാരികൾ ഹൈറേഞ്ചിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നുമുള്ള കുരുമുളക് സംഭരണ തോത് അല്പം കുറച്ചു. നാടൻ കുരുമുളക് കാര്യമായി വില്പനയ്ക്ക് ഇറങ്ങുന്നില്ലെങ്കിലും നിരക്ക് അല്പം താഴ്ത്തി കാർഷിക മേഖലയുടെ ഹൃദയതുടിപ്പ് അറിയാനുള്ള ശ്രമത്തിലാണ്.
ഈസ്റ്റർ ആഘോഷവേളയിൽ പണത്തിന് ആവശ്യം ഉയരുമെന്നതിനാൽ കൈവശമുള്ള ചരക്ക് അവർ വിപണിയിൽ ഇറക്കുമെന്ന നിഗമത്തിലാണു വാങ്ങലുകാർ. ഈയൊരു കണക്കുകൂട്ടലിൽ കൊച്ചിയിൽ അവർ അൺഗാർബിൾഡ് 69,900 രൂപയിൽനിന്ന് 69,500 രൂപയായി കുറച്ചു, ഗാർബിൾഡ് മുളക് വില 71,500 രൂപ.
Tags : Agriculture sector without increase