സിന്തറ്റിക്ക് റബർ കാഴ്ചവച്ച തകർപ്പൻ പ്രകടനം ആഗോള നിക്ഷേപകരെ റബറിലേക്കു വീണ്ടും അടുപ്പിക്കുന്നു. കോവിഡ് മഹാമാരിക്കു ശേഷം ലോക വിപണിയിൽ ഏറ്റവും ശക്തമായ കുതിച്ചുചാട്ടമാണു കഴിഞ്ഞ വാരം കൃത്രിമ റബറിൽ ദൃശ്യമായത്. ഈസ്റ്റർ പ്രതീക്ഷ നിലനിർത്തി വെളിച്ചെണ്ണ ഉത്പാദകർ. കുരുമുളകിനു തളർച്ച.
കൃത്രിമ റബർ ശക്തിപ്പെടുന്നു
സ്വാഭാവിക റബർ വിലയെ മറികടന്നു കൃത്രിമ റബർ ശക്തമായ കുതിച്ചുചാട്ടം കാഴ്ചവച്ചു. 2024 ഓഗസ്റ്റിനു ശേഷം ആദ്യമായാണു രാജ്യാന്തര വിപണിയിൽ പ്രകൃതിദത്ത റബറിനെ കൃത്രിമ റബർ കവച്ചുവയ്ക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ മൂർച്ഛിച്ചതോടെ ഈ മാസം കൃത്രിമ റബർ വില 40 ശതമാനം വർധിച്ച് 2400 ഡോളറായി.
കോവിഡ് മഹാമാരി കാലയളവിൽ സിന്തറ്റിക് റബർ ഇതു പോലൊരു കുതിച്ചുചാട്ടം കാഴ്്ചവച്ചിരുന്നു. എന്നാൽ, അതിനു ശേഷം ആദ്യമാണു നിരക്ക് ഇത്തരത്തിൽ ഉയരുന്നത്. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നതു സിന്തറ്റിക് റബറിനു താങ്ങ് പകർന്നാൽ അത് റബർ ഉത്പാദക രാജ്യങ്ങൾക്കും ആശ്വാസം പകരുമെന്ന കാര്യം മുൻ വാരം സൂചിപ്പിച്ചതു ശരിവച്ചാണ് ജപ്പാനിലും ബാങ്കോക്കിലും റബർ മികവ് കാഴ്ചവച്ചത്.
ജപ്പാൻ ഒസാക്കയിൽ റബർ കിലോ 365 യെന്നിൽനിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 357 യെന്നിലേക്ക് ഇടിഞ്ഞു, മുൻ വാരം ഇതേ കോളത്തിൽ വ്യക്തമാക്കിയ 356 യെന്നിലെ സപ്പോർട്ട് വിപണി നിലനിർത്തി 380 യെൻ വരെ ഉയർന്നു. ഇതിനിടയിൽ കൃത്രിമ റബർ വില ഉയർന്നത് കണ്ട് രംഗത്തുനിന്നും പിന്നാക്കം വലിഞ്ഞ നിക്ഷേപകർ തിരിച്ചുവരാനുള്ള നീക്കത്തിലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ 395 – 401 യെൻ വരെ ഉയരാനുള്ള കരുത്ത് റബറിനു കണ്ടെത്താനാവും.
ഇതിനിടയിൽ അനുകൂല വാർത്തകൾ അവസരമാക്കി തായ് മാർക്കറ്റായ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 231 രൂപയിൽ നിന്ന് 248 രൂപയായി. വിദേശത്ത് നിന്നുള്ള അനുകൂല വാർത്തകൾ കേരളത്തിൽ ഷീറ്റ് വിലയിൽ കാര്യമായ ചലനമുളവാക്കിയില്ല. ടയർ ലോബി ആഭ്യന്തര ചരക്ക് സംഭരണത്തിൽ പുലർത്തിയ തണുപ്പൻ മനോഭാവം കർഷകരുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി.
സംസ്ഥാനത്തു നാലാം ഗ്രേഡ് റബർ 21,600 രൂപയിൽനിന്നും വാരാന്ത്യം 22,200 രൂപയായി. അഞ്ചാം ഗ്രേഡ് 21,300 രൂപയിൽനിന്ന് 21,800 രൂപയായി. ഒട്ടുപാൽ 14,000 രൂപയിലും ലാറ്റക്സ് 14,400 രൂപയിലുമാണ്. ഇതിനിടയിൽ വാരാന്ത്യം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും വേനൽമഴ ലഭ്യമായത് ഉത്പാദകർക്കു പ്രതീക്ഷ സമ്മാനിച്ചു. ഈസ്റ്റർ വരെയുള്ള കാലയളവിൽ തുടർ മഴയ്ക്കുള്ള സാധ്യതകൾ ടാപ്പിംഗ് പുനരാരംഭിക്കാൻ അവസരമൊരുക്കാം.
നാളികേരത്തിൽ മാറ്റമില്ല
നാളികേരോത്പന്നങ്ങളുടെ വിലയിൽ തുടർച്ചയായ മൂന്നാം വാരത്തിലും മാറ്റമില്ല. ഈസ്റ്റർ അടുത്തതിനാൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് ഉയരുമെന്ന നിഗനമത്തിലാണ് ഒരു വിഭാഗം വ്യവസായികൾ. മില്ലുകാർ എണ്ണ റിലീസിംഗ് നിയന്ത്രിച്ചു വില ഉയർത്താൻ ശ്രമം നടത്തുന്നുണ്ട്.
നേരത്തെ വെളിച്ചെണ്ണ വില ഉയർത്താൻ തമിഴ്നാട് ലോബി നടത്തിയ നീക്കങ്ങൾ ഫലം കാണാതെ വന്നതോടെ ഒരു വിഭാഗം വ്യവസായികൾ സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാൻ കാണിച്ച തിടുക്കം വില ഇടിവിനു കാരണമായി. കാങ്കയത്ത് എണ്ണ വില 22,350 രൂപയായും കൊപ്ര 15,050 രൂപയായും കുറഞ്ഞു. കൊച്ചിയിൽ തുടർച്ചയായ മൂന്നാം വാരത്തിലും എണ്ണ 26,900 രൂപയിലാണ്.
കുരുമുളകിനു തളർച്ച,ഏലത്തിനു താത്പര്യം
കുരുമുളകിന് അന്തർസംസ്ഥാന വ്യാപാരികളിൽനിന്നുള്ള ആവശ്യം കുറഞ്ഞത് ഉത്പന്ന വിലയെ അല്പം തളർത്തി. നാടൻ കുരുമുളക് കാര്യമായി വില്പനയ്ക്ക് എത്തുന്നില്ലെങ്കിലും നിരക്കു താഴ്ത്തി കാർഷിക മേഖലയിൽ പരിഭ്രാന്തി പരത്താൻ വാങ്ങലുകാർ ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഉത്പാദകർ വില്പനയ്ക്ക് കാര്യമായ താത്പര്യം കാണിച്ചില്ല.
ഈസ്റ്റർ അടുത്തതോടെ പണത്തിനുള്ള ആവശ്യം മുൻനിർത്തി ചെറുകിട കർഷകർ ചരക്ക് വിപണിയിൽ ഇറക്കുമെന്ന കണക്കുകൂട്ടലിലാണു വാങ്ങലുകാർ. കൊച്ചിയിൽ അൺഗാർബിൾഡ് 69,500 രൂപയിൽനിന്ന് 68,700 രൂപയായി. ഗാർബിൾഡ് മുളക് വില 70,700 രൂപ.
ആഭ്യന്തര വ്യാപാരികളിൽ നിന്നും ശക്തമായ വാങ്ങൽ താത്പര്യം ഏലത്തിൽ അനുഭവപ്പെട്ടു. വലിപ്പം കൂടിയ ഇനങ്ങൾ ശേഖരിക്കാൻ കയറ്റുമതി സമൂഹം ഉത്സാഹിച്ചു. ശരാശരി ഇനം ഏലക്ക വാരാന്ത്യം കിലോ 2232 രൂപയിലും മികച്ചയിനങ്ങൾ 2523 രൂപയിലുമാണ്.
Tags : Artificial rubber prices rise