പ്രതീകാത്മക ചിത്രം
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
2026 ജൂലൈ 19. ന്യൂയോർക്ക് സിറ്റിയിലെ ന്യൂജേഴ്സി സ്റ്റേഡിയം ഇളകിമറിയുകയാണ്. അർജന്റീനയെ ഒരു ഗോളിന് തോല്പിച്ച്, സ്പെയിൻ ഫിഫ ലോകകപ്പ് വിജയം നേടിയ നിമിഷം! സ്പെയിൻ ടീമിന്റെയും ആരാധകരുടെയും വിജയാരവങ്ങൾക്കും അർജന്റീനയുടെയും മെസി ഫാൻസിന്റെയും ആർത്തനാദങ്ങൾക്കുമിടയിലൂടെ തനിക്കു കിട്ടിയ സ്വർണമെഡലും കൈയിലുയർത്തി, ഗാലറിയിലേക്കു നോക്കിക്കൊണ്ട് ഗ്രൗണ്ടിന്റെ അരികിലൂടെ ഒരാൾ ഓടുകയാണ്.
അയാളുടെ പേരാണ് നിക്കോ വില്യംസ്! ആഫ്രിക്കൻ വംശജനായ സ്പാനിഷ് ഫുട്ബോൾ ടീം അംഗം. ഇക്കഴിഞ്ഞ ജൂലൈ 12-ന് 24-ാം പിറന്നാൾ ആഘോഷിച്ചവൻ. "മകനേ...' എന്ന വിളിയുമായി ഗാലറിയിൽനിന്നും ഇരുകൈകളും നീട്ടിനിന്ന മരിയ ആർഥർ എന്ന അവന്റെ അമ്മയെ കണ്ടതും ഈറണനിഞ്ഞ മിഴികളോടെ നിക്കോ, തന്റെ മെഡൽ അമ്മയുടെ കഴുത്തിൽ ചാർത്തി! ചുറ്റും പൊതിഞ്ഞ ചാനലുകളോടവൻ പറഞ്ഞു:
"കളിക്കളത്തിൽ എനിക്ക് വളരെവേഗം ഓടാൻ കഴിയും. എന്നാൽ, എനിക്ക് എന്റെ അമ്മയോളം വേഗത്തിൽ ഓടാനാവില്ല. കാരണം ജന്മനാടായ ആഫ്രിക്കയിലെ ഘാനയിൽനിന്ന്, രക്ഷപ്പെട്ട്, സഹാറമരുഭൂമി താണ്ടിയാണ് അമ്മയുമച്ഛനും സ്പെയിനിലെത്തിയത്! അതിനാൽ, എന്റെ അമ്മയ്ക്കാണ് ഈ മെഡലിന് എന്നേക്കാളും അർഹത!''
പ്രിയ കൂട്ടുകാരേ, ലോകം കോരിത്തിരിച്ചുനിന്ന അനുപമ നിമിഷമാണിത്! നിക്കോ പറഞ്ഞത് സത്യമാണ്. വെറും മൂന്നു പതിറ്റാണ്ടുകൾക്കു മുന്പ്, ആഫ്രിക്കയിലെ ഘാനയിൽനിന്നും അഭയാർത്ഥികളായി സഹാറ മരുഭൂമി കാൽനടയായി നടന്ന് സ്പെയിനിലെത്തിയ ഫെലിക്സ് വില്യംസിന്റെയും മരിയ ആർഥറിന്റെയും മക്കളാണ് സ്പെയിൻ നാഷണൽ ഫുട്ബോൾ ടീം അംഗങ്ങളായ ഇനാക്കി വില്യംസും നിക്കോ വില്യംസും!
നിക്കോയുടെ കഥ കേട്ടപ്പോൾ ഘാനയിൽനിന്ന് സഹാറമരുഭൂമിവഴി സ്പെയിനിലെത്താനുള്ള ദൂരം ഗൂഗിൾമാപ്പിലൂടെ കണ്ടെത്താൻ ശ്രമിച്ചുനോക്കി! 5700 മുതൽ 6000 കിലോമീറ്റർ ദൂരമാണ് ആ മാതാപിതാക്കൾ നടന്നത്. കാൽനടയായി നടന്നാൽ, ഏകദേശം 130 മുതൽ 150 ദിവസങ്ങൾ നിർത്താതെ നടക്കണം, ഈ ദൂരം പൂർത്തിയാവാൻ!
ഒരുപക്ഷേ, അവർ ഘാനയിൽനിന്നും അൾജീരിയായിലൂടെ സഹാറാ കടന്ന് ഒറാനിൽനിന്ന് കപ്പൽകയറി അലിക്കാന്റ തീരത്തിറങ്ങി ആഗോസ്റ്റിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും! അല്ലെങ്കിൽ വെസ്റ്റ് സഹാറവഴി നടന്ന് മൊറോക്കോ കടന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും!
കൂട്ടുകാരേ, നിങ്ങളുടെ ഇന്നിലേക്ക്, നിങ്ങളുടെ മാതാപിതാക്കൾ നടന്നുതീർത്ത ഇന്നലെകൾ എത്രയെന്ന് എത്രപേർക്കറിയാം! എന്റെ മാതാപിതാക്കളും നിങ്ങളുടെ മാതാപിതാക്കളും ജീവിതത്തിൽ നിരവധി സഹാറമരുഭൂമിയാത്രകൾ നടത്തിയിട്ടുള്ളവരാണ്, തീർച്ച! ആഫ്രിക്കയിലെ സഹാറമരുഭൂമിയിൽ പകൽ പലപ്പോഴും 60 ഡിഗ്രിയാണ് ചൂട്! ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലൂടെ കൊടിയ വിശപ്പും ദാഹവും സഹിച്ച്, എത്തിച്ചേരുന്ന കാനാൻനാട്ടിൽ തേനും പാലും ഒഴുകണേയെന്ന് ഓരോ കിതപ്പിലും പാർത്ഥിച്ച്, വിയർത്തൊലിച്ചു നടന്നത്, നിക്കോയുടെ മാതാപിതാക്കൾ മാത്രമല്ല, നമ്മുടേയും മാതാപിതാക്കളാണ്!
കടബാധ്യതകളുടേയും രോഗങ്ങളുടേയും പരാജയഭീതിയുടെയും ജീവിത ഭാണ്ഡങ്ങളുമായി ജീവിതത്തിന്റെ സഹാറതാണ്ടുന്ന നമ്മുടെ മാതാപിതാക്കളുടെ ഈ ജീവിതയാത്രയിൽ, സ്നേഹത്തിന്റെ തേനരുവികളും സത്യസന്ധതയുടെ വെൺമേഘത്തണലും വിശ്വസ്തതയുടെ ദീപസ്തംഭങ്ങളുമാകാൻ മക്കളായ നമുക്ക് കഴിയണം! അവരുടെ അധ്വാനത്തിന്റെ അളവറിയണം. അവർ നമുക്കായി താണ്ടിയ സഹാറകളുടെ ദൂരമറിയണം.
അപ്പോൾ, തന്റെ പൊന്നായ അമ്മയോളം വരില്ല ഈ പൊന്നിന്റെ മെഡൽ എന്നു തിരിച്ചറിഞ്ഞ നിക്കോയേപ്പോലെ നമ്മുടെയും കഠിനാധ്വാനത്തിന്റെയും സ്ഥിരപരിശ്രമത്തിന്റെയും വേർപ്പുതുള്ളികൾ പതിച്ച ജീവിതമാകുന്ന മെഡലുയർത്തി നമുക്കും പറയാൻ കഴിയും, അമ്മ പൊന്നമ്മയല്ലമ്മേ, തങ്കമ്മയാണ്. തനിത്തങ്കംകൊണ്ടെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ തങ്കമ്മ!
സ്നേഹാശംസകളോടെ,സ്വന്തം കൊച്ചേട്ടൻ
Tags : DCL KochettenteLetter amma Thankamm