പ്രതീകാത്മക ചിത്രം
കൊല്ലം: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന ഫിറ്റ്നസ് ടെസ്റ്റില്‍ 83.25 ശതമാനം വാഹനങ്ങനങ്ങളും പാസായതായി ആര്‍ടിഒ അറിയിച്ചു. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി 639 വാഹനങ്ങള്‍ പരിശോധന നടത്തിയതില്‍ 532 വാഹനങ്ങളും ടെസ്റ്റ് വിജയിച്ചു. 106 വാഹനങ്ങള്‍ പുനഃപരിശോധനയ്ക്കായി തിരിച്ചയച്ചു.
പരിശോധനയില്‍ വാഹനം പരാജയപ്പെടുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തകരാറുകള്‍ പരിഹരിച്ച് ആറു മാസത്തിനുള്ളില്‍ എത്ര തവണ വേണമെങ്കിലും വാഹനം വീണ്ടും ഫിറ്റ്നസ് ടെസ്റ്റിനായി ഹാജരാക്കാന്‍ അവസരമുണ്ടെന്നും ആര്‍ടിഒ അധികൃതര്‍ അറിയിച്ചു.
പൂര്‍ണമായും കംപ്യൂട്ടർ വത് കരിച്ച സെന്‍സറുകളും ഹൈ-റെസല്യൂഷന്‍ കാമറകളും സജ്ജീകരിച്ച ട്രാക്കിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടാണ് പരിശോധന നടത്തുന്നത്. വാഹനങ്ങളുടെ പുക, ബ്രേക്ക്, ശബ്ദപരിശോധന, ഹെഡ്ലൈറ്റ്, സസ്പെന്ഷന് തുടങ്ങിയ വിവിധ ഘട്ടങ്ങളായുള്ള പരിശോധനകള്‍ ഇവിടെ നടക്കുന്നു.
മാനുവല്‍ പരിശോധനകള്‍ ഒഴിവാക്കി, നിമിഷങ്ങള്‍ക്കകം കൃത്യമായ ഡിജിറ്റല്‍ റിപ്പോര്‍ട്ട് തയാറാക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ‘വാഹന്‍' പോര്‍ട്ടലിലേക്ക് ഡാറ്റ കൈമാറാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ഏകദേശം 10 മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാകും. ജില്ലയില്‍ പൂയപ്പള്ളിയിലും ശാസ്താംകോട്ട ഭരണിക്കാവിലുമാണ് എടിഎസുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഓട്ടോറിക്ഷ, ഗുഡ്സ് വാഹനമാണ് കൂടുതലായും എത്തിയത്. 272 വാഹനങ്ങള്‍ ടെസ്റ്റ് ചെയ്തപ്പോള്‍ 240 എണ്ണം പാസായി. 27 എണ്ണം പുനഃപരിശോധനയ്ക്കായി തിരിച്ചയച്ചു. ഇരുചക്രവാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും ടെസ്റ്റ് തുടങ്ങാള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും വകുപ്പുതല സാങ്കേതിക പ്രശ്നങ്ങളാല്‍ വൈകുകയാണ്.
ആര്‍ടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്നസ് പരിശോധനകള്‍ക്ക് പകരമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സംവിധാനം. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയുള്ള സംവിധാനത്തില്‍ ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഓരോ എടിഎസും പ്രവര്‍ത്തിക്കുന്നത്.
208 ലൈറ്റ് ഗുഡ്സ് വാഹനങ്ങള്‍ ടെസ്റ്റിനെത്തിയതില് 165 വാഹനങ്ങളും ടെസ്റ്റ് പാസായി. 84 ലൈറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ ടെസ്റ്റിനെത്തിയപ്പോള്‍ 68 എണ്ണവും സര്‍ട്ടിഫിക്കറ്റുമായി മടങ്ങി. 23 മീഡിയം ഗുഡ്സ് വാഹനങ്ങളില്‍ 15 എണ്ണവും 10 മീഡിയം പാസഞ്ചര്‍ വാഹനങ്ങളില്‍ എട്ടെണ്ണവും ടെസ്റ്റ് പാസായി. 33 ഹെവി ഗുഡ്സ് വാഹനങ്ങളില്‍ 31 എണ്ണവും പാസായി. ഒമ്പതു ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ ടെസ്റ്റിനെത്തിയപ്പോള്‍ ആറു വാഹനങ്ങള്‍ ടെസ്റ്റ് പാസായി.
15 വര്‍ഷം പിന്നിട്ട സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മാത്രമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം അതും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റുമെന്നും ആര്‍ടിഒ അധികൃതര്‍ അറിയിച്ചു.
ടെസ്റ്റിംഗ് സെന്ററുകള്‍ക്കെതിരേ പ്രതിഷേധവുമായി ഓട്ടോറിക്ഷ ഉടമകള്‍
ഓട്ടമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളില്‍ (എടിഎസ്) ഓട്ടോറിക്ഷകളുടെ പരിശോധന ശരിയായ രീതിയിലുള്ളതല്ലെന്ന ആരോപണവുമായി ഉടമകള്‍ രംഗത്തെത്തി. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമെന്നു ടെസ്റ്റിംഗ് സെന്റര്‍ അധികൃതര്‍ അറിയിച്ചു.
ഗുഡ്സ്, പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ ഇതുവരെ 190 എണ്ണം ടെസ്റ്റിനു ഹാജരാക്കിയപ്പോള്‍ 168 എണ്ണം പാസായി. 22 എണ്ണം മാത്രമാണ് പരാജയപ്പെട്ടതെന്നാണ് ടെസ്റ്റിംഗ് സെന്ററിലെ ജീവനക്കാര്‍ അറിയിച്ചത്. ആറു മാസത്തിനുള്ളില്‍ വാഹനത്തിന്റെ ഫിറ്റ്നസ് പാസായില്ലെങ്കില്‍ മാത്രമേ ആ വാഹനത്തിന്റെ വിവരങ്ങള്‍ സൈറ്റില്‍നിന്നു നീക്കുകയുള്ളൂവെന്നും ആറുമാസത്തിനകം എത്രതവണ വേണമെങ്കിലും ടെസ്റ്റിംഗ് നടത്താമെന്നും എടിഎസ് അധികൃതര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചുള്ള എടിഎസുകളുടെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണു ജില്ലയിലെ മോട്ടര്‍ വാഹന വകുപ്പ് അധികൃതരുടെ നിലപാട്. പരിശോധനാ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ നിന്നാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.
95% ഓട്ടോറിക്ഷകളും ഓട്ടമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളിലെ ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്നുവെന്നാണ് ഓട്ടോറിക്ഷ ഉടമകളുടെ പ്രധാന പരാതി. പുതിയ ഓട്ടോറിക്ഷകള്‍ക്കും സമാന വിധി നേരിടുന്നതായും അവര്‍ ആരോപണം ഉന്നയിച്ചു.
നിലവിലെ സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതുവരെ മാനുല്‍ പരിശോധന നടത്തണമെന്നും ഓട്ടോറിക്ഷാ തൊഴിലാളികളും ഉടമകളും ആവശ്യപ്പെട്ടു. എടിഎസ് പരിശോധനയ്ക്ക് എതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍. എടിഎസുകളെ ആശ്രയിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റാന്‍ നടപടി വേണമെന്നാണു സംഘടനകളുടെ പ്രധാന ആവശ്യം.
ടെസ്റ്റിംഗ് സെന്ററിലേക്കുള്ള (പൂയപ്പള്ളിയിലേക്കുള്ള) ദൂരമാണു തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രശ്നം. പുനലൂര്‍, പത്തനാപുരം, തെന്മല, ആര്യങ്കാവ് തുടങ്ങി സ്ഥലങ്ങളില്‍ നിന്ന് പൂയപ്പള്ളിയില്‍ എത്തിച്ചേരാന്‍ ഏകദേശം 40 ലേറെ കിലോമീറ്റര്‍ സഞ്ചരിക്കണം.
ടെസ്റ്റിംഗ് സമയം കുറവാണെങ്കിലും വാഹനങ്ങള്‍ ടെസ്റ്റിനെത്തിക്കാനും മടങ്ങിപ്പോകാനും മണിക്കൂറുകളെടുക്കും. നേരത്തേ തൊട്ടടുത്ത ആര്‍ടി ഓഫിസില്‍ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യാമായിരുന്നുവെന്നും ഉടമകളും തൊഴിലാളികളും പറയുന്നു. ജില്ലയിലെ രണ്ടാമത്തെ കേന്ദ്രം ഭരണിക്കാവില്‍ കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരണങ്ങൾ
വലിയ പ്രതിസന്ധി
പുനലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന വാഹന പരിശോധനാ കേന്ദ്രം പൂയപ്പള്ളിയിലേയ്ക്ക് മാറ്റുന്നതുതന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്്ടിച്ചിരിക്കുന്നത്. ഇതിനെതിരേ സിഐടിയു ശക്തമായി പ്രതിഷേധിക്കുന്നു. പുനലൂരില്‍നിന്ന് ഏതാണ്ട് 40 കിലോ മീറ്ററോളം സഞ്ചരിച്ചു വേണം പൂയപ്പള്ളിയിലെത്താന്. അശാസ്ത്രീയമായ ഈ നടപടി ഉടന്‍ പിന്വലിയക്കണം. അല്ലാത്തപക്ഷം വലിയ സമരങ്ങള്‍ക്ക് സിഐടിയു നേതൃത്വം നല്‍കും.
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറിയും പുനലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളിയുമായ അശോകന്.
ഫിറ്റ്നസ് പരിശോധന ശരിയല്ല
പുതിയ ഓട്ടോമേറ്റഡ് ടെസ്റ്റിംഗില്‍ ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് പരിശോധന ശരിയല്ലെന്നാണ് മനസിലാക്കുന്നത്. പരാജയപ്പെടുന്ന ഓട്ടോകള്‍ ഫിറ്റ്നസ് ശരിയാക്കാന്‍ വലിയ തുക മുടക്കേണ്ടതായി വരുന്നതായും പരാതിയുണ്ട്. ഇത് തൊഴിലാളികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. മാത്രവുമല്ല കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ടെസ്റ്റിംഗ് സെന്ററുകള്‍ തുടങ്ങണം.
പുനരൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർ അജികുമാര്‍.